രാഷ്ട്രീയം എന്നാല്‍ അഴിമതി എന്നായിരുന്നു കേരളത്തില്‍ വിവര്‍ത്തനം. എന്നാല്‍ ഇന്ന് അത് അഴിമതി പ്ലസ് അവിഹിതം എന്ന് പുനര്നിര്വചിക്കേണ്ടിവരുന്നത് സരിത എസ്.നായര്‍ എന്ന സ്ത്രീ സമൂഹത്തിന് അപമാനമായി മാറിയതോടെയാണ്.
വി.എസ്.അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അദ്ദേഹം പറഞ്ഞത് കേരളത്തിലെ 18 മന്ത്രിമാര്‍ക്കെതിരെ 136 കേസുകള്‍ നിലവിലുണ്ടെന്നാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ സീറ്റിനുവേണ്ടി മത്സരിക്കുന്നവരില്‍ എത്രപേര്‍ ജനസേവകരും എത്രപേര്‍ ധനസേവകരുമാണെന്ന് കാത്തിരുന്നു കാണാം.
ഈ നിയമസഭാതെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത് ബിജെപിയുടെ സാന്നിധ്യമാണ്. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യം ഇതിനകം ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചിട്ടുണ്ട്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കണമെന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടേയും വലിയൊരു വിഭാഗം ജനങ്ങളുടേയും വളരെക്കാലത്തെ ആഗ്രഹമാണ്.
എന്നാല്‍ ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കുക മാത്രമല്ല വലിയൊരു രാഷ്ട്രീയ-ഭരണശക്തിയായി മാറുമെന്നും ഉറപ്പാണ്. അഭിപ്രായ സര്‍വേകള്‍ പലതും ഈ തെരഞ്ഞെടുപ്പില്‍ ബിജെപി നടത്താന്‍ പോകുന്ന പ്രകടനത്തെ കുറച്ചു കാണുകയാണ്.
യുഡിഎഫ് സര്‍ക്കാരിനെപ്പോലെ ഇത്രമാത്രം വികൃതമായ ഒരു മുഖവുമായി ഒരു സര്‍ക്കാരിനും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ല.
ഇന്ന് കേരളത്തിന്റെ ജനാധിപത്യബോധത്തിനും രാഷ്ട്രീയസംസ്കാരത്തിനും മുറിവേറ്റിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഈ സര്‍ക്കാരിനാണ്. ചില കാര്യങ്ങളില്‍ ഭാരതത്തിനെന്നല്ല ലോകരാഷ്ട്രങ്ങള്‍ക്കുതന്നെ മാതൃകയായിരുന്ന കേരളം സരിതാ കേരളമായി മാറിയപ്പോള്‍ മലയാളികള്‍ക്ക് ലജ്ജിച്ച് തലതാഴ്ത്തേണ്ട അവസ്ഥയാണ്. ബാര്‍ കോഴ വിവാദം കൊഴുത്തിരുന്ന പശ്ചാത്തലത്തിലാണ് സരിതയുടെ സോളാര്‍ അഴിമതിയും കത്തിക്കയറിയത്.
സരിതയുടെ ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ മാത്രം പ്രതിഛായയല്ല കളങ്കപ്പെടുത്തിയിരിക്കുന്നത്. ഒരു മുന്‍കേന്ദ്രമന്ത്രിയും തന്നെ ‘പീഡിപ്പിച്ചു’ എന്നും സരിത പറയുന്നു. നിയമമനുസരിച്ച് വേശ്യകള്‍ക്കുപോലും സ്വന്തം ശരീരത്തിനുമേല്‍ കടന്നാക്രമണം നടന്നാല്‍ പരാതിപ്പെടാമെന്നിരിക്കെ നിയമവിദഗ്ദ്ധയായി അഭിനയിക്കുന്ന സരിത എന്തുകൊണ്ട് പരാതിപ്പെട്ടില്ല? സരിത ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ വീടുകളിലെ സ്വീകരണ മുറികളില്‍പ്പോലും ചര്‍ച്ചാവിഷയമാകുമ്പോള്‍ അത് വോട്ടിനെ സ്വാധീനിക്കുകയില്ലേ?
സരിതയുടെ ലെറ്റര്ബോംബിന് 25 പേജുകളുണ്ടായിരുന്നു. ഇനിയും പേജുകള്‍ ബാക്കിയുണ്ടെന്നാണ് ബിജു രാധാകൃഷ്ണന് പറയുന്നത്. ഉമ്മന്‍ചാണ്ടിക്ക് ഇപ്പോള്‍തന്നെ ഭരണവിരുദ്ധതരംഗം ബാധകമാണ്. സര്‍വേയില്‍ പറയുന്നത് കേരള ജനതയുടെ 65 ശതമാനം സരിതയുടെ സോളാര്‍ ആരോപണം വിശ്വസിക്കുന്നുവെന്നും യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നുമാണ്.
ജനകീയനും ഊര്‍ജസ്വലനും തിളങ്ങുന്ന പ്രതിഛായയുമുള്ള കുമ്മനം രാജശേഖരന് പാര്‍ട്ടി അധ്യക്ഷനായത് കേരളത്തില്‍ ബിജെപിയുടെ സാധ്യത വര്‍ധിപ്പിക്കുന്ന ഒരു ഘടകമാണ്. ബിജെപിയും വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയായ ബിഡിജെഎസും ഉള്‍പ്പെടുന്ന എന്‍ഡിഎ ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ പരമ്പരാഗത രാഷ്ട്രീയ ഘടനകളെ പൊളിച്ചെഴുതി വലിയ ചലനമുണ്ടാക്കുമെന്ന കാര്യം വ്യക്തമാണ്.
പുറമേയ്ക്ക് എത്രയൊക്കെ ആത്മവിശ്വാസം നടിച്ചാലും ഇരുമുന്നണികളും ബിജെപി നടത്താനിരിക്കുന്ന മുന്നേറ്റത്തില്‍ ആശങ്കയുള്ളവരാണ്. ഈ പശ്ചാത്തലത്തിലാണ് സരിത എന്ന ഇടിവാള്‍ കേരളത്തിലെ മുഖ്യമന്ത്രിയിലും കോണ്‍ഗ്രസിലും പതിച്ചിരിക്കുന്നത്. തന്നെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലും സിഡികളിലും ഉണ്ടെന്നും സരിത ഭീഷണിയുയര്‍ത്തുന്നു.
സരിതയുടെ പരാതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അവര്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയത് സരിതയുടെ വിശ്വാസ്യതയില്ലായ്മ ചോദ്യം ചെയ്താണ്. കോടതി സരിതയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. യാതൊരു വിശ്വാസ്യതയുമില്ലാത്ത സരിത ഉമ്മന്‍ചാണ്ടിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്
രാഷ്ട്രീയലക്ഷ്യങ്ങളോടെയാണന്നും കോടതി കുറ്റപ്പെടുത്തി. കോടതി മറ്റൊരുകാര്യവും ഉന്നയിക്കുകയുണ്ടായി. 33 ക്രിമിനല്‍ കേസുകള്‍ സരിത പ്രതിയാണ്. വ്യത്യസ്ത വ്യക്തികളില്‍നിന്നായി കോടികളുടെ തട്ടിപ്പാണ് സരിത നടത്തിയത്. ഇങ്ങനെയുള്ള ഒരാള്‍ എന്ത് വിശ്വാസ്യതയോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ ചോദിച്ചു. കോടതിമുറി രാഷ്ട്രീയം കളിക്കാനുള്ള ഇടമല്ല-പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ- എന്നും ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു.
എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. സരിതയെപ്പോലെ ഒരു ക്രിമിനലുമായി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഇത്തരമൊരു ബന്ധം സാധ്യമായത്. സരിതയ്ക്കുള്ള വിശ്വാസ്യത പോലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇല്ലെന്നതല്ലെ സത്യം.
2013 ലാണ് സരിത ഇല്ലാത്ത സോളാര്‍ എനര്‍ജി കമ്പനിയുടെ പേരില്‍ ആളുകളെ വഞ്ചിച്ച് 70 ദശലക്ഷം രൂപ കൈപ്പറ്റിയത്. അവരെ തന്റെ കമ്പനിയില്‍ പാര്‍ട്ണര്‍ ആക്കാമെന്ന വാഗ്ദാനത്തിലാണ് ഈ തട്ടിപ്പ് നടത്തിയത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നത് മെത്രാന് കായല്‍ നികത്താനും പോബ്സ് ഗ്രൂപ് കൈവശമാക്കിയ നൂറുകണക്കിന് ഏക്കര്‍ ഭൂമിക്ക് കരമടയ്ക്കാനുള്ള അനുമതിയും വൈക്കത്തെ ചെമ്പ് കായല്‍ നികത്താനും നല്കിയ അനുമതിയുടെ വിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ്. നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ എല്ലാ സര്‍ക്കാരുകളെയും തെറ്റായ രീതിയില്‍ സ്വാധീനിച്ച് പലതും നേടിയെടുക്കാന്‍ ശ്രമിക്കുമെന്നും വളരെനാളത്തെ ഭരണപരിചയമുള്ള മുഖ്യമന്ത്രിക്ക് അറിയുമായിരുന്നില്ലേ?
തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ ഉയര്‍ത്തിക്കൊണ്ടുവരാറുള്ള വിഷയങ്ങള്‍ വികസനവും മറ്റുമാണ്. പക്ഷെ ഇന്ന്ഓണ്ലൈന് പെണ്‍വാണിഭംവരെ ശക്തമായിരിക്കുന്ന കേരളത്തില്‍ പ്രചാരണവിഷയം സരിതയുടെ ലെറ്റര്ബോംബാകുന്നത് ഒരു രാഷ്ട്രീയകക്ഷിക്കും ഭൂഷണമല്ല. അഴിമതിയും തട്ടിപ്പും മറ്റും പ്രചാരണവിഷയമാകാറുണ്ട്. ഇതാദ്യമായാണ് അവിഹിതം- അതും മുഖ്യമന്ത്രിയുമായുള്ള അവിഹിതം- പ്രചാരണവിഷയമാകുന്നത്.
സരിത ഉയര്‍ത്തിയ ലൈംഗികാരോപണങ്ങള്ക്കെതിരെ എന്തുകൊണ്ട് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിക്കുന്നില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. ഇപ്പോള്‍തന്നെ ആരോപണങ്ങളുടെ കരിയഭിഷേകംതന്നെ നേരിട്ട ഉമ്മന്‍ചാണ്ടിക്ക് കോടതിയില്‍ കേസായി എന്നത് കൂടുതല്‍ അപമാനമൊന്നും വരുത്തിവെയ്ക്കില്ലല്ലോ.
കേരളത്തിലെ അവിഹിത രാഷ്ട്രീയം ചര്‍ച്ചയാകുമ്പോള്‍ ഏത് മലയാളിയാണ് ലജ്ജിച്ച് തല കുനിക്കാത്തത്.
കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല. ഫഌറ്റിലും മറ്റും നടക്കുന്ന പെണ്‍വാണിഭങ്ങളും പെണ്‍കുട്ടികളെ ചുംബനസമരത്തിലൂടെ ആകര്‍ഷിച്ച് പെണ്‍വാണിഭ മാഫിയകള്‍ക്ക് കൈമാറിയതുമെല്ലാം വാര്‍ത്തയായതാണ്. അതിന് പശുപാലനും ഭാര്യയും ഇന്നും ജയിലിലാണ്.
ഇങ്ങനെ ഒരു പശ്ചാത്തലം കേരളത്തില്‍ വികസിക്കുമ്പോള്‍, പെണ്‍കുട്ടികള്‍ക്ക് യാതൊരു സുരക്ഷിതത്വവും ലഭിക്കാത്ത സംസ്ഥാനത്തെ മുഖ്യമന്ത്രിതന്നെ
ലൈംഗികാരോപണവിധേയനാകുന്നു എന്നുപറയുന്നത് അപമാനകരമാണ്. സരിതക്ക് ക്ലിഫ്ഹൗസില്‍ അടുക്കളവരെ പ്രവേശനാനുവാദം ഉണ്ടായിരുന്നു എന്നാണ് അവരുടെ അവകാശവാദം.
തെരഞ്ഞെടുപ്പ് അടുത്ത ഈ വേളയില്‍ സദാചാരമൂല്യങ്ങള്‍ സംരക്ഷിക്കുന്ന ബിജെപിയെപ്പോലുള്ള പാര്‍ട്ടിക്കാണ് ജനങ്ങള്‍ വോട്ട് ചെയ്യേണ്ടത്.
കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മില്‍പോലും ഏകോപനമില്ല. കേരളത്തില്‍ ഏറ്റവും ആരോപണവിധേയന് താനാണെന്ന് ഹാസ്യരൂപേണ മുഖ്യമന്ത്രി പറഞ്ഞത് യാഥാര്ത്ഥ്യംതന്നെയാണ്.
സരിതക്കും ജോപ്പനും ശ്രീധരന്‍നായര്‍ക്കും മറ്റും തന്റെ ഓഫീസിലും വീട്ടിലും വരാന്‍ അമിതാധികാരം കൊടുത്തതിന്റെ പിന്നിലെ ഗൂഢലക്ഷ്യം എന്തെന്ന് പ്രതിപക്ഷം ചോദിക്കുമ്പോള്‍ എന്ത് ഉത്തരമാണ് മുഖ്യമന്ത്രിക്ക് നല്‍കാനുള്ളത്?
ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്ത്ഥിനിര്ണയത്തില്പ്പോലും ഉമ്മന്‍ചാണ്ടിയുടെ വിവേകം ചോദ്യംചെയ്യപ്പെടുന്നു. ഹൈക്കമാന്റിനെ സ്വാധീനിച്ച് ഉമ്മന്‍ചാണ്ടി, സുധീരനെ തോല്‍പ്പിച്ചത് രാജിവെക്കുമെന്ന ഭീഷണിയിലാണ്. രാജന് കൊലക്കേസിലും മറ്റും ആരോപണവിധേയനായ കരുണാകരനുപോലും അവിഹിതബന്ധത്തിന്റെ ആരോപണം നേരിടേണ്ടിവന്നിട്ടില്ല എന്നോര്‍ക്കുക.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: