മുംബയ്: ജനങ്ങള്‍ക്ക് ഏറെ സഹായകരമായി, ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്കുന്ന വായ്പ്പയുടെ (റിപോ) പലിശ 25 പോയന്റ് (0.25 ശതമാനം)കുറച്ചു. ഇതോടെ പലിശ 6.75 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി. 2011 ജനുവരിക്കുശേഷം ഇതാദ്യമായാണ് വായ്പ്പയ്ക്ക് ഇത്രയേറെ പലിശ കുറയുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന് സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആര്‍ബിഐ നാലു തവണയായി പലിശ നിരക്ക് 1.25 ശതമാനം കുറച്ചിരുന്നു. ഇപ്പോള്‍ 0.25 ശതമാനവും. പതിനഞ്ചു മാസം കൊണ്ട് പലിശയില്‍ മൊത്തം 1.50 ശതമാനമാണ് കുറവു വന്നത്.
ഇതിന്റെ ഫലമായി വീടു നിര്‍മ്മിക്കാനും ചെറുകിട വാണിജ്യവ്യവസായ സംരംഭങ്ങള്‍ തുടങ്ങാനും വിദ്യാഭ്യാസത്തിനും വാഹനങ്ങള്‍ വാങ്ങാനും മറ്റുമെടുക്കുന്ന വായ്പ്പയുടെ പലിശ ഇനി ബാങ്കുകളും കുറയ്ക്കും. ഇത് ലക്ഷക്കണക്കിനാള്‍ക്കാര്‍ക്ക് ഗുണകരമാകും.
2016-2017സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്പ്പാ നയത്തിലാണ് റിപോ നിരക്ക് വെട്ടിക്കുറച്ചത്. നാണയപ്പെരുപ്പം കുറഞ്ഞുവരുന്നതും സാമ്പത്തിക വളര്‍ച്ച ശക്തമായി തുടരുന്നതുമാണ് പലിശ കുറയ്ക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്.
ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ എടുക്കുന്ന വായ്പ്പയുടെ (റിവേഴ്സ് റിപ്പോ) പലിശ ആറു ശതമാനമാക്കി. പതിവു പോലെ മഴ ലഭിച്ചാല്‍, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.6 ശതമാനമാകുമെന്ന് ആര്‍ബിഐ പുതിയ വായ്പ്പാ നയത്തില്‍ വ്യക്തമാക്കുന്നു. നാണയപ്പെരുപ്പം ഒന്നു മുതല്‍ ഒന്നര ശതമാനം വരെയായി പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നും ആര്‍ബിഐ പറയുന്നു.
സാമ്പത്തിക നയസമിതി രൂപീകരിക്കാന്‍ വേണ്ടി ആര്‍ബിഐ നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര പദ്ധതിയെ ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജന് സ്വാഗതം ചെയ്തു. ഇത് ആര്‍ബിഐ നയം കൂടുതല്‍ വിശ്വസനീയമാക്കും.
വായ്പ്പാ നയം പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സാമ്പത്തിക സുസ്ഥിരത ഇനിയും നാണയപ്പെരുപ്പം കുറയ്ക്കും. എന്നാല്‍ ഏഴാമത് ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നാണയപ്പെരുപ്പത്തില്‍( വിലക്കയറ്റം) ചില്ലറ പ്രത്യാഘാതം ഉണ്ടാക്കും. അദ്ദേഹം വിലയിരുത്തി.
ആര്‍ബിഐ പലിശ കുറച്ച പശ്ചാത്തലത്തില്‍ ബാങ്കുകള്‍ ജനങ്ങള്‍ക്ക് നല്കുന്ന ഭവന, വാഹന, വ്യവസായ, വിദ്യാഭ്യാസ, വ്യക്തിഗതവായ്പകളുടെ പലിശയും കുറയ്ക്കും. ഇത് മാസ അടവിലും കുറവ് വരുത്തും. വായ്പ്പകള്‍ എടുത്തിട്ടുള്ളവര്‍ക്ക് വലിയ ആശ്വാസമാകും ഇത്.
നാണയപ്പെരുപ്പം കുറയുകയും മൊത്തം ചെലവ് കുറഞ്ഞുവരികയും ചെയ്യുന്ന സാഹചര്യത്തില്‍ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആര്‍ബിഐ നാലു തവണയായി പലിശ നിരക്ക് 1.25 ശതമാനം കുറച്ചിരുന്നു. എന്നാല്‍ ഇതിന് അനുസൃതമായി ബാങ്കുകള്‍ വായ്പ്പകളുടെ പലിശ കുറച്ചിരുന്നില്ല. ഇനി അത് കഴിയില്ല. ബാങ്കുകളും പലിശ കുറയ്ക്കണമെന്ന് ആര്‍ബിഐ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: