പത്തനാപുരം: ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ കേട്ടറിഞ്ഞ് ആശ്വാസവാക്കുകളുമായി ബിജെപി സ്ഥാനാര്‍ത്ഥി രഘുദാമോദരന്റെ (ഭീമന് രഘു) പ്രചാരണം മുന്നേറുന്നു. ഇടതു വലതു സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കിയാണ് ഭീമന് രഘുവിന്റെ പ്രചരണരംഗത്തെ മുന്നേറ്റം. എന്നാല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.ബി.ഗണേഷ് കുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി.ജഗദീഷ്കുമാറും പരസ്പരം ആക്ഷേപം ഉന്നയിച്ചാണ് രംഗത്തിറങ്ങിയിരിക്കുന്നത്. മന്ത്രി മന്ദിരത്തില്‍ നിന്നും വെളളിക്കരണ്ടിയുമായി വന്നയാളാണ് ഗണേഷനെന്നാണ് ജഗദീഷ് പറയുന്നത്. സ്വന്തം പിതാവിന്റെ മരണത്തില്‍ പങ്കെടുക്കാതെ പണത്തോടുളള അത്യാര്‍ത്തിമൂലം അഭിനയിക്കാന്‍ പോയ ആളാണ് ജഗദീഷ് എന്നു ഗണേഷനും പറയുന്നു. ജനങ്ങളുടെ പ്രശ്നങ്ങളെ പറ്റി അറിയാനോ പരിഹാരം കാണുവാനോ ഇരു സ്ഥാനാര്‍ത്ഥികളും ഇനിയും തയ്യാറായിട്ടില്ല.
കുര്യോട്ടുമല ആദിവാസി കോളനിയും മുള്ളുമല ഗിരിജന്‍ കോളനിയിലും സന്ദര്‍ശനം നടത്തിയ ഭീമന്രഘുവിനോട് പൊട്ടിക്കരഞ്ഞു കൊണ്ടാണ് കോളനി നിവാസികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പറഞ്ഞത്. തല ചായ്ക്കാന്‍ ഒരു വീടുപോലുമില്ലാതെ നൂറോളം ആദിവാസി കുടുംബങ്ങളാണ് ഇരു കോളനികളിലായി ഉള്ളത്. കൂടാതെ വേനല്‍ക്കാലത്ത് കടുത്ത കുടിവെളള ക്ഷാമമാണ് കോളനി നിവാസികള്‍ നേരിടുന്നത്. നിലവിലത്തെ എംഎല്‍എ ഗണേഷനെതിരെ രൂക്ഷമായ ഭാഷയിലാണ് കോളനിവാസികള്‍ പ്രതികരിച്ചത്. പ്രശ്നങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കിയ ഭീമന്‍രഘു അവ ഓരോന്നായി ഡയറിയില്‍ രേഖപ്പെടുത്താനും മറന്നില്ല.
പട്ടാഴി ദേവീക്ഷേത്ര സന്നിധിയില്‍ നിന്നുമാണ് ബിജെപി സ്ഥാനാര്‍ത്ഥി ഭീമന് രഘുവിന്റെ ഇന്നലത്തെ പ്രചരണപരിപാടികള്‍ ആരംഭിച്ചത്. രാവിലെ ഒന്‍പതുമണിയോടെ ക്ഷേത്ര ദര്‍ശനം നടത്തി. തുടര്‍ന്ന് പട്ടാഴിയിലെ പൗരപ്രമുഖരുമായും മതസാമുദായിക നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കുന്ന തിരക്കിലാണ് അദ്ദേഹമിപ്പോള്‍. പത്തനാപുരത്തെ വികസനം ഫ്ളക്സ് ബോര്‍ഡില്‍ മാത്രം ഒതുങ്ങിപോയെന്നും ജനങ്ങളുടെ പ്രശനങ്ങള്‍ക്ക് പരിഹാരം കാണാതെ എന്തു വികസനമാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഗണേഷന് നടത്തിയതെന്നും ഭീമന്‍രഘു ചോദിച്ചു
മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി, ടി.ജയപ്രകാശ്, കൃഷ്ണകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: