നൗകാമ്പ്: പത്തുപേരുമായി കളിക്കേണ്ടിവന്ന അത്ലറ്റികോ മാഡ്രിഡിനെ കീഴടക്കി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദം ബാഴ്സക്ക് സ്വന്തം. കഴിഞ്ഞ ദിവസം എല്‍ ക്ലാസ്സിക്കോയില്‍ റയല്‍ മാഡ്രിഡിനോട് പരാജയപ്പെട്ടശേഷം കളത്തിലിറങ്ങിയ ബാഴ്സലോണ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അത്ലറ്റികോ മാഡ്രിഡിനെ തകര്‍ത്തത്. ഉറുഗെ്വയ്ന് സ്ട്രൈക്കര്‍ ലൂയി സുവാരസാണ് ബാഴ്സക്കായി രണ്ട് ഗോളുകളും നേടിയത്.
ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ബാഴ്സ സ്വന്തം തട്ടകത്തില്‍ വിജയത്തിലേക്ക് കുതിച്ചത്. അത്ലറ്റികോയുടെ ഗോള്‍ ഫെര്‍ണാണ്ടോ ടോറസ് വകയും. 35-ാം മിനിറ്റില്‍ ടോറസാണ് അത്ലറ്റികോ നിരയില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും.
പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ബാഴ്സ ഏറെ മുന്നിലായിരുന്നു. 75 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ ബാഴ്സ എംഎസ്എന്‍ ത്രയത്തിന്റെ കരുത്തില്‍ അത്ലറ്റികോ പോസ്റ്റിലേക്ക് ഉതിര്‍ത്ത ഷോട്ടുകള്‍ 21 എണ്ണം. ഇതില്‍ ലക്ഷ്യത്തിലേക്ക് നീങ്ങിയത് അഞ്ച്. രണ്ടെണ്ണം വലയില്‍ കയറുകയും ചെയ്തു.
അതേസമയം കളിയിലാകെ അത്ലറ്റികോക്ക് 7 തവണ മാത്രമാണ് ഷോട്ട് പായിക്കാന്‍ കഴിഞ്ഞത്. ഫെര്‍ണാണ്ടോ ടോറസിന്റെ ഗോളുള്‍പ്പെടെ ലക്ഷ്യത്തിലേക്ക് നീങ്ങിയത് രണ്ടെണ്ണം മാത്രം. പലപ്പോഴും കളി പരുക്കനായി മാറിയതോടെ റഫറിക്കും പിടിപ്പതു പണിയായിരുന്നു. ഒരു ചുവപ്പുകാര്‍ഡും പത്ത് തവണ മഞ്ഞക്കാര്‍ഡുമാണ് റഫറി മത്സരത്തില്‍ പുറത്തെടുത്തത്.
കളിയുടെ തുടക്കം മുതല്‍ എതിര് ബോക്സിലേക്ക് പന്തുമായി കുതിച്ചത് ബാഴ്സയായിരുന്നു. അഞ്ചാം മിനിറ്റിലും 13-ാം മിനിറ്റിലും മെസ്സിയുടെ രണ്ട് ഷോട്ടുകള്‍ പുറത്തേക്ക് പറന്നു.
19-ാം മിനിറ്റില്‍ നെയ്മറുടെ ഹെഡ്ഡര്‍ ബാറിന് മുകളിലൂടെയും പറന്നു. ബാഴ്സയുടെ മുന്നേറ്റങ്ങള്‍ക്കിടെ 24-ാം മിനിറ്റില്‍ അത്. മാഡ്രിഡിന്റെ ഗ്രിസ്മാന് ബോക്സിന് പുറത്തുനിന്ന് പായിച്ച ഇടംകാലന്‍ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്ത്. തൊട്ടുപിന്നാലെ അത്ലറ്റികോ ലീഡ് നേടി. കോകെ ബാഴ്സ പ്രതിരോധിനിരക്കാര്ക്കിടയിലൂടെ ബോക്സിലേക്ക് തള്ളിക്കൊടുത്ത പന്ത് സുന്ദരമായി ഫെര്‍ണാണ്ടോ ടോറസ് വലയിലെത്തിച്ചു. തുടര്‍ന്ന് ആദ്യ പകുതി അവസാനിക്കുന്നതുവരെ അത്ലറ്റിക്കോയുടെ മുന്നേറ്റം തുടര്‍ന്നു.
നിരവധി അവസരങ്ങള്‍ ബാഴ്സക്കും ലഭിച്ചെങ്കിലും അതൊന്നും കൃത്യമായി വലയിലെത്തിക്കാന്‍ ബാഴ്സക്കായില്ല. 32-ാം മിനിറ്റില്‍ ഗ്രിസ്മാന്റെ ഷോട്ട് ബാഴ്സ ഗോളി മുഴുനീളെ ചാടിയാണ് രക്ഷപ്പെടുത്തിയത്. മൂന്നുമിനിറ്റിനുശേഷം അത്ലറ്റികോക്ക് കനത്ത തിരിച്ചടി. ഫെര്‍ണാണ്ടോ ടോറസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക്. ബാഴ്സയുടെ മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ ബസ്ക്വറ്റ്സിനെ ഇടിച്ചു വീഴ്ത്തിയതിനെ തുടര്‍ന്ന് റഫറി ചുവപ്പുകാര്‍ഡ് വിധിക്കുകയായിരുന്നു. 41-ാം മിനിറ്റില്‍ ജാവിയര്‍ മഷറാനോയുടെ ഷോട്ട് അത്. മാഡ്രിഡ് ഗോളി രക്ഷപ്പെടുത്തിയതോടെ ആദ്യപകുതി അത്. മാഡ്രിഡിന് സ്വന്തം.
രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങള്‍ മത്സരത്തില്‍ കണ്ടു. 49-ാം മിനിറ്റില്‍ മെസ്സിയുടെ ഒരു തകര്‍പ്പന്‍ ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്ത്. രണ്ട് മിനിറ്റിനുശേഷം ബോക്സിനുള്ളില്‍ നിന്ന് നെയ്മര്‍ പായിച്ച ഷോട്ട് ക്രോസ് ബാറില്‍ത്തട്ടി മടങ്ങി. 55-ാം മിനിറ്റില്‍ നെയ്മറിന്റെ ഹെഡ്ഡറും നേരെ ഗോളിയുടെ കയ്യിലേക്ക്. തൊട്ടുപിന്നാലെ മെസ്സിയുടെ മറ്റൊരു ഷോട്ട് അത്. മാഡ്രിഡ് ഗോളി ഡൈവ് ചെയ്ത് തടുത്തു. റീ ബൗണ്ട് പന്ത് ഗോളാക്കാന്‍ നെയ്മര്‍ക്ക് കഴിയാതിരിക്കുകയും ചെയ്തതോടെ ഇത് ബാഴ്സയുടെ ദിനമല്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചു. എന്നാല്‍ ഗോള്‍ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. 63-ാം മിനിറ്റില്‍ ബാഴ്സ സമനില പിടിച്ചു.
അത്ലറ്റിക്കോ മാഡ്രിഡിന്റെ ബോക്സിനുള്ളില്‍ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ലൂയി സുവാരസാണ് ലക്ഷ്യം കണ്ടത്. 74 ാം മിനിറ്റില്‍ തകര്‍പ്പനൊരു ഹെഡറിലൂടെ സുവാരസ് ബാഴ്സയെ മുന്നിലെത്തിച്ചു. ബോക്സിന്റെ വലതു വശത്തു നിന്നും ഡാനി ആല്‍വസ് നല്കിയ പാസ് തലകൊണ്ടു ചെത്തി സുവാരസ് വലയിലാക്കുകയായിരുന്നു. അവസാന മിനിറ്റുകളില്‍ സമനിലക്കായി അത്ലറ്റികോ മാഡ്രിഡ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബാഴ്സ പ്രതിരോധം കോട്ടകെട്ടി കാത്തതോടെ അവരുടെ സ്വപ്നങ്ങള്‍ പൊലിഞ്ഞു.
ബയേണ്‍-ബെനഫിക്ക
മ്യൂണിക്ക്: പോര്‍ച്ചുഗല്‍ ക്ലബ് ബെനഫിക്കക്കെതിരെ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് കഷ്ടിച്ച് വിജയിച്ചു. മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ അര്‍ട്ടുറോ വിദാല്‍ നേടിയ ഏക ഗോളിനാണ് ബയേണ്‍ വിജയം കണ്ടത്. കളിയുടെ രണ്ടാം മിനിറ്റിലായിരുന്നു വിദാലിന്റെ ഗോള്‍. ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം മൈതാനത്ത് ബയേണിന്റെ തുടര്‍ച്ചയായ 11-ാം വിജയമാണിത്. എവേ മത്സരത്തില്‍ ബയേണിനെതിരെ ബെനഫിക്കയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയും. 13നാണ് ഇരുടീമുകളും തമ്മിലുള്ള രണ്ടാം പാദ മത്സരം.
ബെന്‍ഫിക്ക പ്രതിരോധം നിലയുറപ്പിക്കുന്നതിന് മുമ്പ് തന്നെ ഗോള്‍ നേടിയതോടെയാണ് ബയേണിന് വിജയം സ്വന്തമായത്. യുവാന്‍ ബെര്ണാതിന്റെ ക്രോസ് സ്വീകരിച്ച വിദാല്‍ തൊടുത്തുവിട്ട ഹെഡര്‍ തടയാന്‍ ബെന്‍ഫിക്ക പ്രതിരോധ താരങ്ങള്‍ക്കോ ഗോളിക്കോ കഴിഞ്ഞില്ല. ഗോള്‍ വീണതോടെ ആക്രമണം ഇരട്ടിപ്പിച്ചു ബയേണ്‍.
ഇതോടെ തുടക്കത്തില്‍ ആതിഥേയ ടീമിന് മേല്‍ക്കൈ. 7, 16 മിനിറ്റുകൡ റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയും 10-ാം മിനിറ്റില്‍ ഡഗ്ലസ് കോസ്റ്റയും അവസരങ്ങള്‍ പാഴാക്കി. ഫ്രാങ്ക് റിബറയും തോമസ് മുള്ളറുമെല്ലാം അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ മുന്നിട്ടുനിന്നു. ആദ്യപകുതിയില്‍ തന്നെ നിരവധി അവസരങ്ങളാണ് പെപ്പെ ഗ്വാര്‍ഡിയോളയുടെ ബയേണ്‍ താരങ്ങള്‍ തുലച്ചുകളഞ്ഞത്. ഇടയ്ക്ക് ബെനഫിക്ക താരങ്ങളും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. രണ്ടാം പകുതിയിലും സ്ഥിതി വ്യത്യസ്തമാവാതിരുന്നതോടെ ബയേണ്‍ രണ്ടാം മിനിറ്റില്‍ നേടിയ ഗോളിന്റെ കരുത്തില്‍ വിജയതീരമണിഞ്ഞു.
1989-90 സീസണിന് ശേഷം ഇതുവരെ സെമിഫൈനലില്‍ കടക്കാന്‍ കഴിയാത്ത ബെന്‍ഫിക്കയ്ക്ക് സ്വന്തം ഗ്രൗണ്ടായ എസ്റ്റേഡിയോ ഡ ലൂസിലെ രണ്ടാം പാദ മത്സരം ഏറെ നിര്‍ണായകം. ഈ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്കെങ്കിലും ജയിച്ചാലേ ബെനഫിക്കക്ക് സെമി സാധ്യതയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: