കേരളം 2016 ല്‍ ഷഷ്ടിപൂര്‍ത്തി ആഘോഷിക്കുകയാണ്. 60 വര്‍ഷം ചെറുതല്ല. ഭാഷാകേരളത്തില്‍ പിറന്നുവീണ കുഞ്ഞ് വിശ്രമജീവിതത്തിലേക്ക് വഴുതിവീഴുന്ന സമയമാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാട്, ബുദ്ധിമാന്മാരും കഠിനാദ്ധ്വാനികളുമായ ജനത, എന്തുകൊണ്ടും ഐശ്വര്യപൂര്‍ണമാകേണ്ടിയിരുന്ന ഈ നാടിന്റെ ഇന്നത്തെ അവസ്ഥ എന്താണ്? ഒരു ചരക്ക് വാഹനസമരമുണ്ടായാല്‍ പട്ടിണിയാകുന്ന ദേശം.
അരി ആന്ധ്രയില്‍നിന്നും മറ്റ് ഭക്ഷ്യവസ്തുക്കള്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്നും. ജനങ്ങളില്‍ നല്ലൊരുവിഭാഗം അന്യരാജ്യങ്ങളില്‍. ഒരുകൂട്ടര്‍ അറേബ്യന്‍ നാടുകളില്‍ 45 ഡിഗ്രി ചൂടില്‍ പണിയെടുത്ത് കഴിയുന്നു. മറ്റൊരുകൂട്ടര്‍ ഗ്രീന്‍കാര്‍ഡിന്റെ ബലത്തില്‍ കൊടുംതണുപ്പില്‍, വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയാനാകാതെ പാശ്ചാത്യനാടുകളില്‍ ജീവിതം ഹോമിക്കുന്നു. നാട്ടില്‍ കഴിയാന്‍ ഭാഗ്യം ഉണ്ടായവര്‍ എങ്ങനെയൊക്കെയോ ജീവിതം തള്ളിനീക്കുന്നു.
എന്തുകൊണ്ടും ലോകത്തിന്റെ പറുദീസ ആകേണ്ടിയിരുന്ന ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് സാത്താന്റെ നാടായി മാറിയതില്‍ ഇവിടെ അധികാരം കൈയാളിയ ഇരുമുന്നണികള്‍ക്കും അവരുടെ മറവില്‍ പ്രവര്‍ത്തിച്ച മുസ്ലിം, ക്രൈസ്തവ ‘മതേതര’പ്രസ്ഥാനങ്ങള്‍ക്കും ഒഴിയാനാവില്ല. കുറ്റംപറയരുതല്ലോ, ഇന്ന് ബംഗാളികളുടെ പറുദീസയാണ് കേരളം. 34 വര്‍ഷക്കാലം കമ്മ്യൂണിസ്റ്റുകള്‍ തുടര്‍ച്ചയായി ഭരിച്ച ബംഗാളികളാണ് കേരളത്തില്‍ കൂലിപ്പണി എടുക്കുന്നവരില്‍ ഭൂരിപക്ഷവും.
അതുകൊണ്ടായിരിക്കണം പ്രമുഖ ചരിത്രകാരനായ എം.ജി.എസ്. നാരായണന് ഇങ്ങനെ അഭിപ്രായപ്പെട്ടത്: ”കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ചിട്ട് ഇന്നുവരെ ഒരു നാടും രക്ഷപ്പെട്ടിട്ടില്ല.” നാം ഇന്നുവരെയും ഓരോ അഞ്ച് വര്‍ഷ ഇടവേളയില്‍ മാറി മാറി എല്‍ഡിഎഫ്- യുഡിഎഫ് (കമ്മ്യൂണിസ്റ്റ്/കോണ്‍ഗ്രസ്സ്) മുന്നണികള്‍ പരീക്ഷിച്ചു. 60 വര്‍ഷംകൊണ്ട് കിട്ടാതിരുന്ന എന്തിനെയാണ് നാം ഇനിയും കാത്തിരിക്കുന്നത്.
ഹിപ്നോട്ടൈസ് ചെയ്യപ്പെട്ട്, മന്ദബുദ്ധികളായി ഇടതുമുന്നണിയുടേയും വലതുമുന്നണിയുടേയും ചട്ടുകങ്ങളായി ഇനിയും നാം നിന്നുകൊടുക്കണമോ? നടന്നപാതയില്‍കൂടി വീണ്ടും വീണ്ടും നടക്കേണാ?എന്തുകൊണ്ട് മൂന്നാമതൊന്ന് പരീക്ഷിച്ചുകൂടാ? എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക് പരിഹരിച്ചുകൊള്ളണമെന്നില്ല. ആനകേറിയ കരിമ്പിന് തോട്ടംകണക്കെയുള്ള കേരളം ഒറ്റയടിക്ക് നന്നായിക്കൊള്ളണമെന്നില്ല. എങ്കിലും നന്നാക്കാനുള്ള ആത്മാര്‍ത്ഥശ്രമം നമുക്ക് തിരിച്ചറിയാന്‍ കഴിയും. അവസരം കൊടുത്താലല്ലേ അതു സാധ്യമാകൂ? അങ്ങനെ ഒരവസരം എന്ന നിലയ്ക്ക് ഈ തെരഞ്ഞെടുപ്പുകളില്‍ സമ്മതിദാന അവകാശം പ്രയോഗിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഒരുപക്ഷെ, നമ്മുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെങ്കില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം നമുക്കവരെ പറഞ്ഞുവിടാമല്ലോ. 1947-ല്‍ പാക്കിസ്ഥാനും 1948-ല്‍ സഖാവ് രണദിവേയുടെ നേതൃത്വത്തില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും 1975-ല്‍ ഇന്ദിരാഗാന്ധിയും ശ്രമിച്ചിട്ടും ജനാധിപത്യം ഈ മണ്ണില്‍ നിലനില്ക്കുന്നുണ്ടല്ലോ. അതുകൊണ്ട് ഭയക്കാനൊന്നുമില്ല. നീണ്ട 60 വര്‍ഷക്കാലം പരീക്ഷിച്ചത് വീണ്ടും വീണ്ടും ആവര്‍ത്തിക്കാതിരിക്കാനുള്ള വിവേകം കാട്ടിയില്ലെങ്കില്‍ അടുത്ത തലമുറ നമ്മോട് ക്ഷമിക്കില്ല. അതുകൊണ്ട് ചിന്തിക്കുക, പഠിക്കുക, സ്വയം തീരുമാനത്തിലെത്തുക. അതാണ് അഭികാമ്യം.
തലയുയര്‍ത്തിനിന്നുകൊണ്ട് താനൊരു കമ്മ്യൂണിസ്റ്റാണെന്നോ, കോണ്‍ഗ്രസ്സ് ആണെന്നോ നിങ്ങള്‍ക്ക് അവകാശപ്പെടാന്‍ കഴിയുമോ? നിങ്ങള്‍ ഒരു കമ്മ്യൂണിസ്റ്റാണെന്ന് ധരിക്കുക. എന്തായിട്ടായിരിക്കും നിങ്ങളെ സമൂഹം വിലയിരുത്തുന്നത്. 32 വെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ ഒറ്റുക്കൊടുത്ത യൂദാസിനെപ്പറ്റി കേട്ടിട്ടുണ്ടാകുമല്ലോ. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ നില ഇന്ന് യൂദാസിനും വളരെ വളരെ പിന്നിലാണ്.
ശത്രുരാജ്യ (ചൈന)ത്തിന്റെ പക്ഷം പിടിക്കുന്നവന്, സ്വാതന്ത്ര്യസമരത്തിനെതിരെ ബ്രിട്ടീഷ് സര്‍ക്കാരിന് ചാരപ്പണി ചെയ്തവന്, ഹിന്ദുസമൂഹത്തെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയ മാപ്പിളലഹളക്കാര്‍ക്ക് സ്വാതന്ത്ര്യ പെന്ഷന് വാങ്ങിക്കൊടുത്തവന്‍, കൊടുംഭീകരന് അബ്ദുള്‍നാസര്‍ മദനിയെ മഹാത്മാഗാന്ധിജിക്ക് തുല്ല്യമായി കാണുന്നവന്, ശ്രീനാരായണഗുരുവിനെ ബൂര്‍ഷ്വാസ്വാമി എന്ന് വിളിച്ചാക്ഷേപിച്ചവനും കുരിശിലേറ്റി പൊതുനിരത്തില്‍ പ്രദര്‍ശിപ്പിച്ച് അധിക്ഷേപിച്ചവനും, സ്വന്തം പാര്‍ട്ടിക്കാരനെ പൊതുനിരത്തില്‍ തടഞ്ഞുനിര്‍ത്തി 51 വെട്ടിയവനും അദ്ധ്യാപകനെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് തുണ്ടംതുണ്ടമാക്കിയവനും, മഹാഗണപതിയേയും ഭക്തഹനുമാനേയും വെറും മൃഗങ്ങളായികാണുന്നവനും, ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രവും ശബരിമല ധര്‍മ്മശാസ്താക്ഷേത്രവും തീയിട്ടവര്‍ക്ക് കൂട്ടുനിന്നവനും, ശ്രീബുദ്ധന്, സ്വാമിവിവേകാനന്ദന്, ശ്രീനാരായണഗുരു, ചട്ടമ്പസ്വാമികള്‍, മഹാത്മാ അയ്യന്‍കാളി, ഗാന്ധിജി, നേതാജി, കേളപ്പജി, മന്നത്ത് പത്മനാഭന്, മാതാ അമൃതാനന്ദമയി, ശ്രീ.ശ്രീ.രവിശങ്കര്‍ തുടങ്ങിയവരെയൊക്കെ അധിഷേപിച്ചവന്‍.
ഇതൊക്കെയാണ് ഒരു കമ്മൂണിസ്റ്റുകാരന്റെ പ്രതിഛായ.
കമ്മ്യൂണിസ്റ്റുകള്‍ 34 വര്‍ഷക്കാലം തുടര്‍ച്ചയായി ഭരിച്ച പശ്ചിമബംഗാളിലെ ഇന്നത്തെ അവസ്ഥ ഒന്നുചിന്തിച്ചുനോക്കൂ. 34 വര്‍ഷങ്ങളില്‍ 30 വര്‍ഷവും ഭാരത പ്രധാനമന്ത്രിയാകാന്‍വരെ മോഹിച്ച സാക്ഷാല്‍ ജ്യോതിബസുവിന്റെ ഭരണത്തിലായിരുന്നു പശ്ചിമബംഗാള്‍. ബംഗാള്‍ യുവത്വം കേരളത്തിലെ ഓവുചാലുകളില്‍ ഒടുങ്ങുന്ന അവസ്ഥയാണ് ഇന്നുള്ളത്. ആരുടെയൊക്കെയോ സുകൃതം കാരണമാകാം ദല്‍ഹി ഭരണം പിടിക്കാനുള്ള കമ്മ്യൂണിസ്റ്റ് ഗൂഢാലോചന നടക്കാതെപോയത്.
അത് നടന്നിരുന്നെങ്കില്‍ നമ്മുടെയൊക്കെ അവസ്ഥ എന്താകുമായിരുന്നു ?
മധുരമനോജ്ഞ ചൈനയേപ്പറ്റി നാം കേട്ടതൊക്കെയും വ്യാജമായിരുന്നു. ഒരു കുപ്പി കുടിവെള്ളത്തിന് 2011 ല്‍ പോലും 140 രൂപ വിലയുള്ള ദേശമാണ് ചൈന. ഒരധ്യാപകന് കിട്ടുന്ന മാസശമ്പളം ഒരു മാസം ശുദ്ധജലം കുടിച്ചു ജീവന് നിലനിര്‍ത്താന്‍ പോലും അപര്യാപ്തമാണ്. ബെയ്ജിംഗില്‍ വിദേശികള്‍ തങ്ങുന്ന ‘റുവതായ്’ പോലുള്ള വമ്പന്‍ ഹോട്ടലുകളില്‍ പോലും ടാപ്പ് വാട്ടര്‍ മാത്രമാണ് ആശ്രയം.
കുടുംബചെലവുകള്‍ താങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ടുമാത്രം അവിവാഹിതരായി തുടരുകയാണ് കമ്മ്യൂണിസ്റ്റ് യുവത്വം. അച്ഛനമ്മമാരെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം വിവാഹം കഴിക്കുകയും വേറിട്ട് ജീവിക്കുകയും ചെയ്യുക ചൈനയില്‍ സര്‍വ്വസാധാരണമാണ്. പക്ഷെ മറ്റൊന്നുണ്ട്. സുന്ദരികളായ പെണ്‍കുട്ടികള്‍ തിരുമ്മല്‍ കേന്ദ്രങ്ങളിലും ചൂതാട്ടകേന്ദ്രങ്ങളിലും വേശ്യാലയങ്ങളിലും ജീവിതം ഹോമിക്കുന്നു. കുറ്റം പറയരുതല്ലോ, അത്തരം സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്നുമുണ്ട്.
മറ്റൊരു മഹാഭൂരിപക്ഷം പുതുതായി രൂപംകൊണ്ട ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയില്‍ ടൂറിസ്റ്റ് ഗൈഡുകളായി പണിയെടുക്കുന്നു. യാതൊരുവിധ സമയക്രമവും പാലിക്കപ്പെടാത്ത തൊഴില്‍. മാസങ്ങളോളം സ്വന്തം വീട്ടില്‍ പോകാന്‍ കഴിയാതെ അവിശ്രമം ഇവര്‍ക്ക് പണിയെടുക്കേണ്ടിവരുന്നു.
ജോലിസമയത്തിന് ഒരു വ്യവസ്ഥയുമില്ല. താമസസൗകര്യമില്ല. എന്തിനേറെപ്പറയുന്നു സ്ത്രീകള്‍ക്കുപോലും ടോയ്ലെറ്റ് സൗകര്യം നിലവിലില്ല. ലേഓഫ് സര്‍വ്വസാധാരണം. ഭക്ഷണം നിഷേധിക്കുക, വേതനം പിടിച്ചുവെയ്ക്കുക തുടങ്ങിയവ ഒന്നും വാര്‍ത്തയേ അല്ല. ഹോസ്റ്റലുകളില്‍ വിളമ്പുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പല്ലി, പാറ്റ, എലി, എന്നിവ സാധാരണം. അക്രമവും പിടിച്ചുപറിയും സര്‍വ്വസാധാരണമാണ്.
ഇതൊക്കെയാണ് മധുരമനോജ്ഞചൈനയിലെ അവസ്ഥ.
നമ്മുടെ മുന്‍മന്ത്രി ചിദംബരത്തിന്റേയും വയലാര്‍ രവിയുടേയും മക്കള്‍ താരമായിട്ടുള്ള ആംബുലന്‍സ് കുംഭകോണം ഈ അടുത്തിടെ വന്‍ വാര്‍ത്തയായിരുന്നല്ലോ? ഇമ്മിണി മുന്തിയ ഒന്ന് മധുരമനോജ്ഞ ചൈനയില്‍ കുറ്റമറ്റരീതിയില്‍ നടക്കുന്നുണ്ട്. ഓര്‍ഗാന്‍ ഹാര്‍വസ്റ്റിങ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പ്രസ്തുത ഏര്‍പ്പാടിന്റെ ചുരുക്കമിങ്ങനെ: നമ്മുടെ 118 ആംബുലന്‍സുകളെ വെല്ലുന്ന രീതിയില്‍ സര്‍വ്വവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ആംബുലന്‍സുകളിലാണ് ജയില്പുള്ളികളേയും മറ്റുകുറ്റുവാളികളേയും ജയിലില്‍നിന്നും കോടതിയിലേക്കും തിരിച്ചും കൊണ്ടുപോകുന്നത്.
അതിനുള്ളില്‍വെച്ചു തന്നെ സാങ്കേതികമായി യാതൊരു പിഴവും കൂടാതെ കിഡ്നിപോലുള്ള ആന്തരിക അവയവങ്ങള്‍ അടിച്ച് മാറ്റപ്പെടും. ജയില്‍പുള്ളികളായതുകാരണം പുറംലോകം അറിയില്ല എന്ന സൗകര്യവുമുണ്ട്. അഥവാ അറിഞ്ഞാല്‍ തന്നെ കുറ്റവാളികളുടെ വാക്കിന് വിശ്വാസതയുമില്ല. ഇതിലും ഭയാനകമായ പലതും മധുരമനോജ്ഞചൈനയില്‍ നടക്കുന്നുണ്ട്. ഒട്ടുമിക്കതും ഭരണവര്‍ഗ്ഗത്തിന്റെ ഒത്താശയോടാണുതാനും. പാവപ്പെട്ടവന്റെ വീടും ഭൂമിയും തുച്ഛവിലയ്ക്ക് തട്ടിയെടുക്കുക ചൈനീസ് പാര്‍ട്ടിസഖാക്കളുടെ രീതിയാണ്.
സാംസ്കാരികവിപ്ലവത്തില്‍ത്തന്നെ മൂന്ന് കോടിയിലധികം പൗരന്മാരെ ഭരണകൂടം കൊന്നൊടുക്കി.
ടിയാനന്മെന് സ്ക്വയറില്‍ എത്ര യുവാക്കള്‍ ചൈനീസ് ടാങ്കിനിരയായി എന്ന് ഇന്നും പുറംലോകം അറിഞ്ഞിട്ടില്ല. ഇത്തരം ഒരു ചുറ്റുപാടില്‍ മനുഷ്യജീവനെന്തുവില? ധാര്‍മ്മികത ഉള്‍ക്കൊള്ളാത്ത ഭരണമുള്ളിടത്തോളം കാലം ഒരു രാജ്യത്തും സോഷിലിസ്റ്റ് സമത്വം ഉണ്ടാവില്ല എന്നതിന്റെ ഉത്തമ തെളിവാണ് ചൈന. നമുക്ക് വേണ്ടത് ഇതിലേതാണ? ചൈനയില്‍ നടക്കുന്നതോ 34 വര്‍ഷം നീണ്ടുനിന്ന പശ്ചിമബംഗാള്‍ ഭരണമോ? ഏതാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വോട്ടഭ്യര്‍ത്ഥിച്ച് നിങ്ങളുടെ മുന്നില്‍ എത്തുന്ന സഖാക്കളോട് ചോദിക്കുക.
ഒന്നോര്‍ക്കുക കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ചിട്ട് ഒരു രാഷ്ട്രവും ഇന്നേവരെ നന്നായിട്ടില്ല, കേരളം ഉള്‍പ്പെടെ. പീഡനം, യുദ്ധം, അട്ടിമറി തുടങ്ങിയവയിലൂടെയാണ് കമ്മ്യൂണിസം വളര്‍ന്നത്. മനുഷ്യര്‍തമ്മില്‍ വെറുപ്പുളവാക്കാനാണ് അതുപദേശിക്കുന്നത്. സനേഹം, സഹകരണം, സഹിഷ്ണുത, കരുണ, ത്യാഗസന്നദ്ധത, സത്യസന്ധത തുടങ്ങിയ ഉല്‍കൃഷ്ട ഗുണങ്ങള്‍ മനുഷ്യനുള്ളതായി കമ്മ്യൂണിസം കരുതുന്നില്ല. ഒരു കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ സ്വന്തം ശരീരത്തിനുപോലും നാം ഉടമയല്ല എന്നോര്‍ക്കുക.
ദാരിദ്ര്യത്തിന്റേയും വിദ്വേഷത്തിന്റേയും തത്വശാസ്ത്രമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നിടത്തൊക്കെയും നടപ്പിലായത് മര്‍ദകഭരണമാണ്. കമ്മ്യൂണിസം പാവങ്ങള്‍ക്ക് നല്കിയ മോഹനസുന്ദരവാഗ്ദാനങ്ങള്‍ തട്ടിപ്പായിരുന്നു. ദൈവത്തേയും സന്മാര്‍ഗ്ഗത്തേയും നിരാകരിക്കുന്ന ഒരു വീക്ഷണമാണ് കാറല്‍ മാര്‍ക്സിന്റേത്.
തൊഴിലാളി വര്‍ഗ്ഗവും മുതലാളിവര്ഗ്ഗവും തമ്മില്‍ നടന്ന സമരങ്ങളില്‍ തൊഴിലാളി വര്‍ഗ്ഗം ഒരിക്കലും വിജയിച്ചിട്ടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന രാജ്യങ്ങളില്‍ ഒന്നും കമ്മ്യൂണിസംകൊണ്ട് തൊഴിലാളി വര്‍ഗ്ഗത്തിന് ഒരു നേട്ടവും ഉണ്ടായില്ല. അവിടെയൊക്കെ ഭരണത്തിന്റെ ശീതളച്ഛായയില്‍ മതിച്ച് രമിച്ച് ഉല്ലസിച്ചിരുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും അവരുടെ ശിങ്കിടികളുമായിരുന്നു.
സോവിയറ്റ് യൂണിയന്റെ പതനത്തോടുകൂടി കമ്മ്യൂണിസത്തിന്റെ പൊള്ളത്തരം ലോകത്തിനുമുന്നില്‍ അനാവരണംചെയ്യപ്പെട്ടു. പുതിയൊരു ജനാധിപത്യം എന്നവ്യാജേന ഹിറ്റ്ലറെ വെല്ലുന്ന ഏകാധിപത്യവും ഫാസിസവും ആയിരുന്നു നടപ്പിലാക്കിയിരുന്നത്. എഴുപത്തിയഞ്ചു വര്‍ഷം നീണ്ടുനിന്ന സോവിയറ്റ്, കമ്മ്യൂണിസ്റ്റ് ഭരണപരീക്ഷണത്തില്‍ ആറ് കോടിയിലധികം മനുഷ്യരെയാണ് ഭരണകൂടം കൊന്നൊടുക്കിയത്.
കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും കമ്മ്യൂണിസ്റ്റുകള്‍തന്നെയാണ് എന്നതാണ് ഒരു പ്രത്യേകത; ടി.പി. ചന്ദ്രശേഖരന്റെ വധംപോലെ.
തെറ്റുതിരുത്തി മുന്നോട്ടുപോവുക കമ്മ്യൂണിസ്റ്റ് സ്റ്റാലിനിസ്റ്റുകള്‍ക്ക് അസാധ്യമാണ്. സ്വയം നശിക്കാനേ അതിനാകൂ. ഇന്ന് ഫാസിസത്തെക്കുറിച്ച് ഏറ്റവും അധികം ഒച്ചുയുണ്ടാക്കുന്നത് കമ്മ്യൂണിസ്റ്റുകളാണ്.
അവര്‍തന്നെയാണ് കാര്യങ്ങള്‍ ഏറ്റവും അധികം ഫാസിസ്റ്റ് രീതിയില്‍ കൈകാര്യം ചെയ്യുന്നത്. കാറല്‍മാര്‍ക്സിനുപോലും അവസാനഘട്ടത്തില്‍ തനിക്ക് തെറ്റുപറ്റി എന്ന് തിരിച്ചറിഞ്ഞതിനാലാണ് ”താനൊരു മാര്‍ക്സിസ്റ്റല്ല” എന്ന് പറയേണ്ടി വന്നത്. ലോകമാകെ കമ്മ്യൂണിസം ഉപേക്ഷിച്ചപ്പോഴുണ്ടായ അന്തര്‍സംഘര്‍ഷമാണ് ഇന്ന് ലക്ഷ്യബോധമില്ലാതെ സഖാക്കള്‍ അലയുന്നതിന് കാരണം.
തൊഴിലാളി വര്‍ഗ്ഗത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ് എംഎല്‍എയെ പാവപ്പെട്ട തോട്ടം തൊഴിലാളികള്‍ ചെരുപ്പുകൊണ്ടടിക്കുന്ന കാഴ്ചയാണ് നാം മൂന്നാറില്‍ കണ്ടത്.
ഈ ലോകത്ത് 196 രാഷ്ട്രങ്ങള്‍ നിലവിലുണ്ട്. അതില്‍ പേരിനെങ്കിലും കമ്മ്യൂണിസം അവശേഷിക്കുന്നത് വിയറ്റ്നാമിലും കംബോഡിയയിലും മാത്രം. രണ്ടുംകൂടി ചേര്‍ന്നാല്‍ കേരളത്തിലെ ജനസംഖ്യക്കൊപ്പം പോലും വരികയില്ല. 1848 ല്‍ കമ്മ്യൂണിസ്റ്റ് ബൈബിള്‍ എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതപ്പെട്ടിട്ട് ഇന്നേയ്ക്ക് 167 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ രണ്ടു രാഷ്ട്രങ്ങളില്‍ മാത്രമേ ഈ പ്രത്യയശാസ്ത്രം അവശേഷിക്കുന്നുള്ളൂ.
”മാര്‍ക്സിസത്തിന് ഇന്നത്തെ ലോകപ്രശ്നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ കഴിയില്ല. ഒരു ദര്‍ശനത്തിന് സാമൂഹികപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ അതിനെ ഏറെ നാള് കൊണ്ടുനടക്കില്ല. ചൈന ലോകത്തിന്റെ ഒരു കോണില്‍ ഒതുക്കപ്പെടാതിരിക്കണമെങ്കില്‍ മാര്‍ക്സിസത്തിന്റെ ഈ പരിമിതി അതിജീവിക്കാനുള്ള ആശയ ദാര്‍ശനിക വികാസം ഉണ്ടാകണം.” അടുത്തിടെ ബീജിങ്ങില്‍ കൂടിയ ലോക മാര്‍ക്സിസ്റ്റ് കോണ്‍ഗ്രസ്സില്‍ ചൈന പ്രസ്താവിച്ചതാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: