കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ തൃച്ചന്ദനമാടി പതിനായിരങ്ങള്‍ അശ്വതി കാവ് തീണ്ടി. മീനഭരണി മഹോത്സവത്തിലെ ഏറെ പ്രാധാന്യമുള്ള രണ്ട് ചടങ്ങുകള്‍ക്കും കുരുംബക്കാവ് സാക്ഷ്യം വഹിച്ചു. ദാരികനുമായി നടന്ന യുദ്ധത്തില്‍ മുറിവേറ്റ ദേവിക്കുള്ള ചികിത്സയാണ് തൃച്ചന്ദനച്ചാര്ത്ത്.
ക്ഷേത്രപൂജാരികളായ അടികള്‍ മഠങ്ങളിലെ കാരണവന്മാരാണ് ഇത് നിര്‍വഹിക്കുക. ഇതിന്റെ ഭാഗമായി അതീവരഹസ്യമായ ശാക്തേയ വിധിപ്രകാരമുള്ള അശ്വതിപൂജ ഉച്ചക്ക് ഒരു മണിയോടെ ആരംഭിച്ചു. ശ്രീകോവിലടച്ചാണ് അടികള്‍മാര്‍ രഹസ്യപൂജ നടത്തുക. പൂജയാരംഭിക്കും മുമ്പ് ഭക്തരുടെ ദര്‍ശനം നിര്‍ത്തിവെച്ച് ക്ഷേത്രത്തിനകം ശുദ്ധിയാക്കും. പിന്നീടാണ് ഇവര്‍ ശ്രീകോവിലിനകത്ത് പ്രവേശിച്ച് അശ്വതി പൂജ നടത്തുക. കുന്നത്ത് മഠം പരമേശ്വരനുണ്ണി അടികള്‍, നീലത്ത് മഠം പ്രദീപ്കുമാര്‍ അടികള്‍, മഠത്തില്മഠം രവീന്ദ്രനാഥന്‍ അടികള്‍ എന്നിവരാണ് അശ്വതി പൂജ നടത്തുക.
വൈകീട്ട് നാലുമണിയോടെ പൂജകഴിഞ്ഞ് നടയടച്ച് അടികള്‍മാരും തമ്പുരാനും കിഴക്കേനടയിലൂടെ പുറത്തിറങ്ങി നിലപാട് തറയില്‍ ഉപവിഷ്ടരാകും. ഈ സമയം ക്ഷേത്രാങ്കണത്തിലെ അവകാശത്തറകളിലും മറ്റുമായി പതിനായിരങ്ങള്‍ കാവ് തീണ്ടുന്നതിനായി ഒരുങ്ങി നില്ക്കും. തമ്പുരാന്റെ അനുമതിയോടെ കോയ്മ ചുവന്ന പട്ടുകുട നിവര്‍ത്തുന്നതോടെ കാവ് തീണ്ടല് ആരംഭിക്കും. പാലക്കവേലനാണ് ആദ്യം കാവ് തീണ്ടുക. ഉറഞ്ഞുതുള്ളുന്ന കോമരങ്ങളും ദേവീസ്തുതികള്‍ പാടുന്ന ഭക്തനും ക്ഷേത്രത്തിന് ചുറ്റും ഓട്ടപ്രദക്ഷിണം നടത്തി കാവ് തീണ്ടല് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: