ന്യൂദല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്കിയ അപകീര്‍ത്തിക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും എഎപി നേതാക്കളും കോടതിയില്‍ ഹാജരായി. 20,000 രൂപയുടെ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.മെയ് 19ന് പട്യാല ഹൗസ് കോടതി കേസ് വീണ്ടും പരിഗണിക്കും.ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ ഭാരവാഹി സ്ഥാനം വഹിച്ചിരുന്ന അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയ നിര്‍മ്മാണത്തില്‍ അഴിമതി കാണിച്ചെന്ന് കെജ്രിവാള് ആരോപിച്ചിരുന്നു. യാതൊരു തെളിവുകളും അടിസ്ഥാനവുമില്ലാതെ കെജ്രിവാള് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ജെയ്റ്റ്ലി കേസ് നല്‍കിയത്.
പത്തുകോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുണ്ട്.
തനിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നതും അസത്യം നിറഞ്ഞതുമായ പ്രസ്താവനകളാണ് എഎപി നേതാക്കളും കെജ്രിവാളും നടത്തുന്നതെന്ന് ജയ്റ്റ്ലി കോടതിയെ ധരിപ്പിച്ചിരുന്നു. കെജ്രിവാളിന്റെ വാക്കുകള്‍ തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നും ജെയ്റ്റ്ലി മൊഴി നല്കി. എന്നാല്‍ സംസാര സ്വാതന്ത്ര്യം തടയാനുള്ള ശ്രമമാണ് ജെയ്റ്റ്ലിയുടെ പരാതിയെന്നാണ് കെജ്രിവാളും സംഘവും കോടതിയില്‍ പറയുന്നത്. അതിനിടെ പട്യാല ഹൗസ് കോടതിക്ക് പുറത്ത് ബിജെപി-എഎപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
കേസില്‍ കെജ്രിവാള് കോടതിയില്‍ ഹാജരാകേണ്ടിവന്നതിനെതിരെ എഎപി പ്രവര്‍ത്തകര്‍ സംഘംചേര്‍ന്ന് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. അരുണ്‍ ജെയ്റ്റ്ലിക്കെതിരെ മോശം വാക്കുകളുപയോഗിച്ചുള്ള മുദ്രാവാക്യങ്ങളെ ബിജെപി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. ഇരു വിഭാഗത്തെയും പോലീസ് സംഭവ സ്ഥലത്തു നിന്നും നീക്കിയതോടെയാണ് സംഘര്‍ഷാവസ്ഥ അയഞ്ഞത്. അപകീര്‍ത്തികേസില്‍ കോടതിയില്‍ ഹാജരാകുന്നത് ഒഴിവാക്കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ കെജ്രിവാള് നിരവധി തവണ ശ്രമങ്ങള്‍ നടത്തിയെങ്കിലും കള്ളപ്രചാരണം നടത്തിയവരോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് അരുണ്‍ ജെയ്റ്റ്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: