മുംബൈ: ഇതുവരെ കണ്ടതൊന്നുമല്ല ഇനി കാണാനിരിക്കുന്നതാണ് പൂരം. ട്വന്റി 20 ലോകകപ്പിനേക്കള് വീറും വാശിയുമുള്ള ഐപിഎല്‍ ഒമ്പതാം പതിപ്പിലെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഉദ്ഘാടനം ഇന്നലെ കഴിഞ്ഞെങ്കിലും ആവേശപ്പോരാട്ടങ്ങളുടെ തുടക്കം ഇന്നാണ്. ഇന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നവാഗതരായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിനെ നേരിടും. രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. മെയ് 30ന് വാങ്കഡെയില്‍ നടക്കുന്ന ഫൈനലോടെ കുട്ടിക്രിക്കറ്റിന്റെ പൂരത്തിന് കൊടിയിറങ്ങും.
ഇനിയുള്ള 52 നാള് കുട്ടിക്രിക്കറ്റിന്റെ ആരവങ്ങള്‍ക്കാണ് ലോകം കാതോര്‍ക്കുക. 60 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ആകെ അരങ്ങേറുക. ലോക ട്വന്റി 20 ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളെല്ലാം തന്നെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവര്‍ക്ക് പുറമെ കഴിഞ്ഞ വര്‍ഷത്തെപ്പോലെ കിംഗ്സ് ഇലവന് പഞ്ചാബ്, ദല്‍ഹി ഡെയര്‍ഡെവിള്‍സ്, സണ്‍ റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരൂ എന്നീ ടീമുകളും പുതുതായി എത്തിയ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകളാണ് ഇത്തവണത്തെ ഐപിഎലില്‍ കൊമ്പുകോര്‍ക്കാനിറങ്ങുന്നത്.
നേരത്തെ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് രാജസ്ഥാന് റോയല്‍സിനെയും ചെന്നൈ സൂപ്പര്‍ കിങ്സിനെയും രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് രണ്ട് പുതിയ ടീമുകളെ ചാമ്പ്യന്‍ഷിപ്പിലേക്ക് ഉള്‍പ്പെടുത്തിയത്. റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകളാണ് രാജസ്ഥാനും ചെന്നൈയ്ക്കും പകരം ടൂര്‍ണമെന്റിലെത്തിയത്. ഐപിഎല്ലിന്റെ കഴിഞ്ഞ എട്ട് വര്‍ഷത്തെ ചരിത്രത്തില്‍ കിരീടം നേടിയത് അഞ്ച് ടീമുകള്‍ മാത്രമാണ്. രണ്ട് തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പര്‍ കിങ്സും ഇവരില്‍ മുന്നിട്ടുനില്‍ക്കുന്നു. സൂപ്പര്‍ കിങ്സ് ഇത്തവണ ഇല്ലാത്തതിനാല്‍ അവര്‍ക്ക് കിരീടവുമില്ല. മുംബൈയോ കൊല്‍ക്കത്തയോ ചാമ്പ്യന്മാരായാല് അവര്‍ക്ക് മൂന്നാം കിരീടം സ്വന്തം.
ഉദ്ഘാടന-ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്ന മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിന് പുറമെ, കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സ്, ദല്‍ഹിയിലെ ഫിറോസ് ഷാ കോട്ട്ല, ബെംഗളൂരുവിലെ ചിന്നസ്വാമി, ഹൈദരാബാദിലെ രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം, മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം, പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം, റായ്പൂരിലെ റായ്പൂര്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം, രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം, നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ അരങ്ങേറുന്നത്.
എട്ടുടീമുകള്‍ പരസ്പരം ഹോം എവേ അടിസ്ഥാനത്തിലാണ് കൊമ്പുകോര്‍ക്കുക. കൂടുതല്‍ പോയിന്റ് നേടുന്ന നാല് ടീമുകള്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്ന രണ്ടു ടീമുകള്‍ തമ്മിലാണ് ഫൈനല്‍.
ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളെല്ലാം തന്നെ ഐപിഎല്ലിന്റെ ഭാഗമാകുന്നുണ്ട്. ഇൗ വര്‍ഷം പങ്കെടുക്കുന്ന ടീമുകളെക്കുറിച്ച്….
മുംബൈ ഇന്ത്യന്‍സ്
കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നേടിയ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മുംബൈ ഇന്ത്യന്‍സിന്റെ വരവ്. ഒരുപിടി മികച്ച താരങ്ങളുമായാണ് റിക്കി പോണ്ടിങ് പരിശീലകവേഷത്തിലെത്തുന്ന മുംബൈ ഇന്ത്യന്‍സ് വരുന്നത്.
ട്വന്റി 20 ലോകമ്പ്യന്മാരായ വിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്, ലെന്‍ഡല്‍ സിമണ്‍സ്, ഡ്വെയ്ന്‍ ബ്രാവോ, കീറണ്‍ പൊള്ളാര്‍ഡ്, ന്യൂസിലാന്‍ഡിന്റെ കോറി ആന്ഡേഴ്സണ്, മിച്ചല്‍ മക്ലനാഗന്‍, ടിം സൗത്തി, ശ്രീലങ്കയുടെ ലസിത് മലിംഗ, ദക്ഷിണാഫ്രിക്കയുടെ മര്‍ച്ചന്റ് ഡി ലാങ്, ഇംഗ്ലണ്ടില്‍ നിന്നുള്ള ജോസ് ബട്ട്ലര്‍ എന്നിവര്‍ ടീമിലെ പ്രധാന വിദേശ താരങ്ങള്‍. ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ രോഹിത്് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംമ്റ, അമ്പാട്ടി റായിഡു, ഹര്‍ഭജന്‍സിങ്, ശ്രേയസ് ഗോപാല്‍ തുടങ്ങിയവരും അണിനിരക്കുന്നതോടെ മുംബെയുടെ ലക്ഷ്യം വ്യക്തം. മൂന്നാം കിരീടം. അതേസമയം മലിംഗ ഇന്ന് കളിക്കാനിറങ്ങില്ലെന്നാണ് സൂചന. പരിക്കാണ് പ്രശ്നം.
റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സ്
ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്, മിച്ചല്‍ മാര്‍ഷ്, സ്കോട്ട് ബോളാണ്ട്, ആഡം സാംപ, ദക്ഷിണാഫ്രിക്കന്‍ താരം ഡു പ്ലെസിസ്, ആല്‍ബി മോര്‍ക്കല്‍, ഇംഗ്ലീഷ് താരം കെവിന് പീറ്റേഴ്സണ്, ലങ്കന്‍ താരം തീസര പെരേര എന്നിവരാണ് റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിന്റെ വിദേശ താരങ്ങള്‍. എന്നാല്‍ ഇവര്ക്കെല്ലാമുപരിയായി ഇന്ത്യന്‍ നായകന് മഹേന്ദ്രസിങ് ധോണി, അജിന്‍ക്യ രഹാനെ, ബൗളിങ് നിയന്ത്രിക്കാന്‍ ആര്. അശ്വിന്, ഇഷാന്ത് ശര്‍മ്മ, ഇര്ഫാന് പഠാന്, അശോക് ദിന്‍ഡ, ആര്.പി. സിങ് തുടങ്ങിയവരുടെ സാന്നിധ്യവും ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നു. സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ളതാണ് പൂനെ സൂപ്പര്‍ ജയന്റ്സ്.
ദല്‍ഹി ഡെയര്‍ ഡെവിള്‍സ്
ടൂര്‍ണമെന്റില്‍ ഇതുവരെ കിരീടം നേടാന്‍ കഴിയാത്ത ദല്‍ഹി ഡെയര്‍ ഡെവിള്‍സും ഇത്തവണ കരുതിതന്നെയാണ് ഒരുങ്ങിയിട്ടുള്ളത്. ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന് നയിക്കുന്ന ടീമില്‍ പ്രതിഭകളുടെ ധാരാളിത്തമാണ്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ക്വിന്റണ്‍ ഡി കോക്ക്, ജെപി ഡുമിനി, ഇമ്രാന് താഹിര്‍, ക്രിസ് മോറിസ്, ഇക്കഴിഞ്ഞ ലോകകപ്പില്‍ വിന്‍ഡീസിനെ അവിശ്വസനീയ വിജയത്തിലൂടെ കിരീടത്തിലേക്ക് നയിച്ച കാര്‍ലോസ് ബ്രാത്ത്വെയ്റ്റ്, ഓസീസ് താരങ്ങളായ നഥാന്‍ കള്‍ട്ടര്‍ നീല്‍, ഗുരീന്ദര്‍ സന്ധു, ജോയല്‍ പാരിസ്, ഇംഗ്ലണ്ടിന്റെ സാം ബില്ലിങ്സ്, എന്നിവര്‍ക്ക് പുറമെ മലയാളി താരം സഞ്ജു സാംസണ്, പേസര്‍ മുഹമ്മദ് ഷാമി, അമിത് മിശ്ര, പവന് നേഗി, കരുണ്‍ നായര്‍ തുടങ്ങിയവരും അണിനിരക്കുന്നതാണ് ദല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീം. രാഹുല്‍ ദ്രാവിഡിന്റെ സാന്നിധ്യവും ടീമിന് ആത്മവിശ്വാസമേകും. ടീമിന്റെ ഉപദേശകനായാണ് ദ്രാവിഡുള്ളത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
മൂന്നാം കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കുന്നത് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഓള് റൗണ്ടര്‍മാരുടെ ഒരു പടയുമായാണ് നൈറ്റ് റൈഡേഴ്സ് ഇറങ്ങുന്നത്. വിന്‍ഡീസിന്റെ ആന്ദ്രെ റസ്സല്‍, ജാസണ്‍ ഹോള്‍ഡര്‍, ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസ്സന്, ഓസീസ് താരം ജോണ്‍ ഹാസ്റ്റിങ്സ്, ഇന്ത്യന്‍ താരം യൂസഫ് പഠാന് എന്നിവര്‍ പ്രധാനികള്‍. മനീഷ് പാണ്ഡെ, റോബിന് ഉത്തപ്പ, ഓസ്ട്രേലിയയുടെ ക്രിസ് ലിന്, ന്യൂസിലാന്‍ഡിന്റെ കോളിന് മണ്‍റോ എന്നിവര്‍ ബാറ്റിങ്ങിലെ കരുത്ത്. ബൗളിങ് കരുത്തായി വിന്‍ഡീസിന്റെ സുനില്‍ നരേയ്ന്, ദക്ഷിണാഫ്രിക്കയുടെ മോണെ മോര്‍ക്കല്‍, ഇന്ത്യന്‍ താരങ്ങളായ ഉമേഷ് യാദവ്, പിയൂഷ് ചൗള, ജയദേവ് ഉനദ്കത്, വെറ്ററന്‍ താരം ബ്രാഡ് ഹോഗും എന്നിവരും അടങ്ങുന്നു.
ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ്
ഏത് എതിരാളികളും ഞെട്ടുന്ന താരനിരയുമായാണ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്റെ വരവ്. എല്ലാത്തവണയും കടലാസില്‍ കരുത്തരാണെങ്കിലും ഇതുവരെ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് തവണ ഫൈനലില്‍ പരാജയപ്പെട്ടു. വിന്‍ഡീസിന്റെ ്രകിസ് ഗെയ്ല്, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ്, ഇന്ത്യയുടെ വിരാട് കോഹ്ലി ലോക ക്രിക്കറ്റിലെ ഏറ്റവും സൂപ്പര്‍ താരങ്ങളുമായാണ് ചലഞ്ചേഴ്സ് റോയലാകാനെത്തിയിരിക്കുന്നത്. തീര്‍ന്നില്ല താരനിര. 9.5 കോടി മുടക്കി ഓസീസ് ഓള് റൗണ്ടര്‍ ഷെയ്ന് വാട്സണ്, 2.8 കോടി മുടക്കി ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് വീസ്, ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി, ബൗളര്‍മാരായ ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം മില്‍നെ, കെയ്ന്‍ റിച്ചാര്ഡ്സണ്, വിന്‍ഡീസിന്റെ സാമുവല്‍ ബദ്രി എന്നിവരും അണിനിരക്കുന്നതോടെ റോയല്‍ ചലഞ്ചേഴ്സ് എതിരാളികളുടെ പേടി സ്വപ്നമായി മാറും.
ഗുജറാത്ത് ലയണ്‍സ്
ആദ്യമായി ഐപിഎല്ലിന് ഇറങ്ങുന്ന ഗുജറാത്ത് ലയണ്‍സിനെ നയിക്കുന്നത് ഇന്ത്യന്‍ താരം സുരേഷ് റെയ്ന. ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഡ്ജാണ് പരിശീലകന്. ന്യൂസിലാന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലം, വിന്‍ഡീസിന്റെ ഡ്വെയ്ന്‍ സ്മിത്ത്, ഓസീസിന്റെ ആരോണ്‍ ഫിഞ്ച്, ദിനേശ് കാര്‍ത്തിക് തുടങ്ങിയവര്‍ ബാറ്റിങില്‍ കരുത്തര്‍. രവീന്ദ്ര ജഡേജ, ഓസീസ് താരം ജെയിംസ് ഫോക്നര്‍, വിന്‍ഡീസിന്റെ ഡ്വെയ്ന്‍ ബ്രാവോ എന്നീ ഓള് റൗണ്ടര്‍മാരും ടീമില്‍. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന് നയിക്കുന്ന ബൗളിംഗ് നിരയില്‍ അമിത് മിശ്ര, പ്രവീണ്‍ കുമാര്‍, ധവാല്‍ കുല്‍ക്കര്‍ണി, ഓസീസ് താരം ആന്‍ഡ്രൂ ടൈ എന്നിവരും എതിര് നിരയില്‍ നാശം വിതയ്ക്കാന്‍ കെല്‍പ്പുള്ളവര്‍. ഗുജറാത്ത് ലയണ്‍സിന്റെ ഉടമകള്‍ ഇന്റക്സ് ടെക്നോളജീസാണ്.
സണ്‍ റൈസേഴ്സ് ഹൈദരാബാദ്
ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായെത്തുന്ന സണ്‍ റൈസേഴ്സ് ഹൈദരാബാദും ഇത്തവണ ഏറെ തയ്യാറെടുപ്പുമായാണ് എത്തുന്നത്. വാര്‍ണര്‍ക്ക് പുറെമ ശിഖര്‍ ധവാന്, ഇംഗ്ലീഷ് നായകന് ഇയോണ്‍ മോര്ഗന്, കീവീസ് നായകന് വില്യംസണ് എന്നിവര്‍ ബാറ്റിങ്ങിലെ കരുത്ത്. ഓള് റൗണ്ടര്‍മാരായി യുവ്രാജ് സിംഗ്, ഓസീസ് താരം ബെന്‍ കട്ടിംഗ്, മോയിസസ് ഹെന്റിക്സ്. ബൗളിങ് നയിക്കാന്‍ ആശിഷ് നെഹ്റ. ഒപ്പം കിവികളുടെ ട്രെന്റ് ബൗള്‍ട്ട്, ബംഗ്ലാദേശിന്റെ മുസ്താഫിസുര്‍ റഹ്മാന്, ഭുവനേശ്വര്‍കുമാര്‍ എന്നിവരും. വിക്കറ്റ് കീപ്പര്‍മാരായി നമന്‍ ഓജയും ആദിത്യ താരെയും. മുന്‍ ഓസീസ് താരം ടോം മൂഡി പരിശീലകന്.
കിങ്സ് ഇലവന് പഞ്ചാബ്
2014-ല്‍ ഫൈനലില്‍ കൈവിട്ട കിരീടം ഇത്തവണ നേടുക എന്ന ലക്ഷ്യത്തോടെയാണ് കിങ്സ് ഇലവന് പഞ്ചാബ് വരുന്നത്. ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ നായകനായി എത്തുന്ന ടീമിലെ ബാറ്റിങ് കരുത്തര്‍ മുരളി വിജയും ഓസ്ട്രേലിയയുടെ ഷോണ്‍ മാര്‍ഷും ഓള് റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലും അക്ഷര്‍ പട്ടേലും. ഇന്ത്യന്‍ താരങ്ങളായ മനന്‍ വോറയും ഗുര്‍കീരത് സിങും മികച്ച പ്രകടനം നടത്താന്‍ കഴിവുള്ളവര്‍. ഓസീസിന്റെ മിച്ചല്‍ ജോണ്‍സണും ദക്ഷിണാഫ്രിക്കയുടെ കെയ്ല്‍ അബോട്ടും ഇന്ത്യന്‍ താരം മോഹിത് ശര്‍മ്മയും, ഉള്‍പ്പെട്ട ബൗളിങ് വിഭാഗവും മികച്ചത്. വിക്കറ്റ് കീപ്പറായി പരിചയസമ്പന്നനായ വൃദ്ധിമാന സാഹ. മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറാണ് ടീമിന്റെ പരിശീലകന്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് മുഖ്യ ഉപദേശകനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: