‘മര്‍മ്മം അറിയാതെ പെരുമാറിയാല്‍ മോഹങ്ങളെല്ലാം കൊഴിഞ്ഞുപോകും’.ഇതറിയാത്ത ആളല്ല സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എന്നിട്ടും എന്തേ ഇങ്ങനെ? ചന്തപ്പിള്ളേരെപ്പോലെ ചിന്തിക്കുന്നു. ബുദ്ധിക്കും യുക്തിക്കും നിരക്കാത്തത് പറയുന്നു.
വിഎസ്സാണിങ്ങനെ പറയുന്നതെങ്കില്‍ വിട്ടുകളയാം. പക്ഷേ കോടിയേരി, വിഎസ് അല്ലല്ലോ.’
പെണ്ണുപിടിയന്മാരെ കയ്യാമം വച്ച് നടുറോഡിലൂടെ നടത്തിക്കും എന്ന് 10 വര്‍ഷം മുമ്പ് ഉറപ്പുനല്‍കിയ സഖാവാണ് വിഎസ്. ഇത് കേട്ട് ആണും പെണ്ണം ഇടതിന് വോട്ടുചെയ്തു. ഇടതിന് ഭൂരിപക്ഷം കിട്ടി. വിഎസ്മുഖ്യമന്ത്രിയുമായി. അഞ്ചുവര്‍ഷം മുഖ്യമന്ത്രിക്കസേരയിലിരുന്നിട്ടും ഒരു പെണ്ണുപിടിയനും കയ്യാമം കിട്ടിയില്ല. പെണ്ണുപിടി അവസാനിച്ചുമില്ല. പാര്‍ട്ടി സെക്രട്ടറിമാര്‍ പോലും പെണ്ണുവിഷയത്തില്‍ പടിക്ക് പുറത്തായ ചരിത്രം സൃഷ്ടിച്ചത് വിഎസ് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോഴായിരുന്നല്ലോ.
പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയ ഒട്ടനവധി സംഭവങ്ങള്‍ പിന്നെയും ഉണ്ടായി. കിളിരൂരിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച വിഐപി. അതാരെന്ന് ഇപ്പം പറയും ഇപ്പംപറയും എന്നും ഭീഷണിപ്പെടുത്തി. എന്നിട്ടും ഇന്നേവരെ പറഞ്ഞില്ല. ഇനി ഇടതുഭരണം വരട്ടെ എല്ലാം ശരിയാക്കാമെന്നാണ് പറയുന്നത്. ഭരണമെന്നത് സംഭവിച്ചാല്‍ ആദ്യം ശരിയാക്കുന്നത് തന്നെയാണെന്ന് ഉറച്ചുവിശ്വസിക്കുന്നതുകൊണ്ടാകാം വിഎസ് ആയുധം വച്ച് കീഴടങ്ങി. അല്ലെങ്കില്‍ കീഴടക്കി. നിയമസഭാകക്ഷിയില്‍ നേതാവ് വിഎസ് എന്ന് വിളിച്ചുപറയാന്‍ ഒരാളെപ്പോലും സ്ഥാനാര്‍ത്ഥിയാക്കിയില്ല.
അബദ്ധത്തില്‍ ഒന്നൊ രണ്ടോ പേര് സ്ഥാനാര്‍ത്ഥിയായെങ്കില്‍ തന്നെ അവരെ ശരിയാക്കാന്‍ വോട്ടെണ്ണുന്നതുവരെ കാത്തിരിക്കേണ്ടിയും വരില്ല. പഴയ മാരാരിക്കുളം തോണ്ടുമെന്ന് ഉറപ്പ്. തോല്‍പ്പിക്കാന്‍ നിര്‍ത്തിയത് ആരെയൊക്കെ എന്ന് എതിര്‍പക്ഷത്തേക്ക് സന്ദേശം നല്കി കഴിഞ്ഞു. എതിര്‍പക്ഷം ജയിപ്പിക്കേണ്ടത് ആരെയെന്ന നിര്‍ദ്ദേശം പോയിക്കഴിഞ്ഞു. ഇത് നാലാളറിയുംമുമ്പെ മറ്റൊരു കഥ. അതാണ് കോടിയേരി പടച്ചുവിട്ടത്.
ബിജെപിയും കോണ്‍ഗ്രസ്സും നാലുസീറ്റില്‍ ധാരണയുണ്ടാക്കി എന്നാണ് കോടിയേരി കഴിഞ്ഞ ദിവസം തട്ടിവിട്ടത്. നട്ടാല്‍ മുളക്കാത്ത നുണ. രാജ്യത്തെവിടെയും കോണ്‍ഗ്രസ് ഭരണം വച്ചുപൊറുപ്പിക്കില്ലെന്ന പ്രതിജ്ഞയെടുത്ത കക്ഷിയാണ് ബിജെപി. കോണ്‍ഗ്രസ് മുക്തഭരണം അതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ആയിരം വട്ടം പ്രസ്താവിച്ചതാണ്. അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ സിപിഎം ചെയ്യുന്നതെന്താണ്. എവിടെയൊക്കെ കോണ്‍ഗ്രസ് ക്ഷീണിക്കുന്നുവോ അവിടെ ചുറ്റിക ഉപേക്ഷിച്ചും കോണ്‍ഗ്രസ്സിന് ഒരു കൈത്താങ്ങാവുന്നു.
പശ്ചിമ ബംഗാളില്‍ ആരൊക്കെയാണ് സഖ്യം. സിപിഎമ്മും കോണ്‍ഗ്രസ്സും ഒരേ കൂടാരത്തിലാണ്. കൈപ്പത്തിക്ക് സിപിഎം വോട്ടുചെയ്യുന്നു. സിപിഎമ്മിന്റെ കൊലക്കത്തിക്ക് കോണ്‍ഗ്രസ് മുദ്രചാര്‍ത്തുന്നു. ഈ അവിഹിത ബന്ധം എങ്ങിനെയാവുമെന്ന് മെയ് 19 നേ പറയാന്‍ കഴിയൂ. ഏതായാലും കുതിരയും കഴുതയും ഇണചേര്‍ന്നാല്‍ കഴുതയാവില്ല ജനിക്കുന്നത്. കുതിരയുമാവില്ല. കോവര്‍കഴുത രാഷ്ട്രീയത്തിന്റെ ചവറ്റുക്കുട്ടയിലേക്കാണ് വലിച്ചെറിയപ്പെടുക.
കോണ്‍ഗ്രസിന് ദയനീയ തോല്‍വി നല്കിയ തെരഞ്ഞെടുപ്പായിരുന്നു 2004ലേത്. എന്നിട്ടും പടുകുഴിയിലായ കോണ്‍ഗ്രസിനെ കരകയറ്റാന്‍ കൂട്ടുനിന്നത് സിപിഎമ്മാണ്.
സിപിഎമ്മിന്റെ സൃഷ്ടിയായിരുന്നുല്ലോ യുപിഎ. തുടര്‍ന്ന് 10 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചു. രാജ്യം മുടിഞ്ഞു. അതിന് നേതൃത്വം നല്കിയ മുടിയനായ പുത്രനാണ് സിപിഎം ജനറല്‍ സെക്രട്ടറിയുടെ പുതിയ തോഴന്. മോന്തായം വളഞ്ഞാല്‍ ബാക്കി പറയേണ്ടതില്ലല്ലോ.
കോടിയേരി വല്ലാതെ ആദര്‍ശ പ്രസംഗം നടത്തുന്നു. പക്ഷേ അണികളെ ബോധ്യപ്പെടുത്താന്‍ ഉപകരിക്കുമോ ഇതൊക്കെ. അണികളെവിട്. കോടിയേരിക്ക് ബോധ്യമാകുന്നതാണോ ചെയ്യുന്നത്. ആക്രാന്തം പിടിച്ച ബാന്ധവത്തിന്റെ അന്തിമ ഫലംമെന്താകും? ആലോചിച്ചിട്ടുണ്ടോ? ബിജെപി കോണ്‍ഗ്രസ് അവിഹിത ബന്ധം ആരോപിക്കുന്ന മണ്ഡലമാണല്ലോ തിരുവനന്തപുരം.
അവിടെ ആരാണ് ഇടതിന്റെ സ്ഥാനാര്‍ത്ഥി ? ബാര്‍കോഴയില്‍ കെ.എം മാണിയെ ചവിട്ടിത്താഴ്ത്താന്‍ ഇടതുപക്ഷം കഠിന പ്രയന്തം നടത്തുമ്പോള്‍ ആന്റണി രാജു ചെയ്ത പണി എന്തൊക്കെ എന്ന് കോടിയേരിക്കറിയില്ലെന്നുണ്ടോ? മാണിയുടെ കോഴപ്പണം നിറച്ച പെട്ടി താങ്ങിപ്പിടിച്ച് ചാനല്പ്പെട്ടിക്കുള്ളില് പൊട്ടിത്തെറിക്കുന്നത് നേതാക്കള്‍ കണ്ടില്ലായിരിക്കാം. പക്ഷേ സിപിഎം അണികള്‍ അതൊക്കെ കണ്‍കുളിര്‍ക്കെ കണ്ടതാണ്. അവരോടാണ് ആന്റണിരാജുവിന് വോട്ടുചെയ്യാന്‍ സിപിഎം പറയുന്നത്. അരിയാഹാരം കഴിക്കുന്ന പാവപ്പെട്ട സഖാക്കള്‍ക്കും അനുഭാവികള്‍ക്കും അത് തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയുമോ?
തൊട്ടടുത്ത മണ്ഡലമായ നേമത്തെ സ്ഥിതിയും ഒന്നു പരിശോധിക്കണം. ഉമ്മന്‍ചാണ്ടിയെ ഇന്നലെവരെ കള്ളാ, പെരുങ്കള്ളാ എന്നുവിളിച്ച ഇടതുപക്ഷത്തിന്റെ ശക്തനായ വക്താവായ സുരേന്ദ്രന്‍പിള്ളയാണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. ആയാറാം ഗയാറാം രാഷ്ട്രീയം ഉത്തരേന്ത്യക്കാരുടെ സ്വന്തം എന്ന് നമ്മള് മലയാളികള്‍ ആക്ഷേപിച്ചിരുന്നു. എന്നാലിന്ന് കേരളത്തിന്റെ നെറ്റിപ്പട്ടം അതാക്കി മാറ്റാന്‍ ഇരുമുന്നണികളും മത്സരിച്ചിരിക്കുന്നു.
തിരുവനന്തപുരവും നേമവും ഒരു വച്ചുമാറലിന് കോണ്‍ഗ്രസ് സിപിഎം നേതൃത്വം ധാരണയായിട്ടുണ്ട്. നേമത്തെ ഇടത് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചേക്കാന് പറഞ്ഞാല്‍ ജനങ്ങളത് അംഗീകരിക്കുമോ? നിയമസഭയിലെ ഗോഷ്ടികള്‍ മാത്രമല്ല പ്ലാസ്റ്ററിട്ട കാലും ഉയര്‍ത്തിക്കാട്ടി വോട്ടുചോദിക്കുന്ന കാഴ്ചയും പരിഹാസമാണുണ്ടാക്കിയത്. കാലിന്റെ തുണി നീക്കിയുള്ള യാത്ര കണ്ട ജനം പിറുപിറുത്തു. ഇയാളുടെ ചന്തിക്ക് പരിക്കേല്‍ക്കാത്തത് ഭാഗ്യം. ഇല്ലെങ്കില്‍ അവിടെ തുണി നീക്കുന്നത് കാണേണ്ടി വന്നേനെ.
അഴീക്കോട്ടെയും ആറന്മുളയിലേയും ഇടത് സ്ഥാനാര്‍ത്ഥിയെക്കുറിച്ചും പറയേണ്ടതില്ല. കൈപ്പുണ്ണിന് കണ്ണാടിവേണ്ടെന്ന് പറയാറുണ്ട്. അതുപോലെ വ്യക്തമാണ് നിലപാടുകള്‍. ഏത് നെറികേട് കാട്ടിയും നേട്ടമുണ്ടാക്കുകയാണ് നോട്ടം. പക്ഷേ രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും നാലാകണമെന്നില്ല. അവിടെ അക്കങ്ങള്‍ മാഞ്ഞു മറിയും. ഇന്നലെവരെ സംഭവിച്ചതെല്ലാം നിങ്ങള്‍ക്ക് ആശ്വസിക്കാന്‍ പറ്റിയതാകാം.
പക്ഷേ അത് ജനങ്ങള്‍ക്ക് നിശ്വാസമാണുണ്ടാക്കിയത്. അത് മാറ്റിമറിക്കുന്നതാകും ഇത്തവണത്തെ ജനവിധി. ഇരുമുന്നണികള്‍ക്കും വോട്ട് ചെയ്ത് വോട്ടുചെയ്ത് തോറ്റ സാധാരണക്കാര്‍ക്ക് ആശ്വാസം ലഭിക്കുന്നതാകും ജനവിധി. അത് അക്കൗണ്ട് തുറക്കുന്നതാവില്ല. ബാങ്കുതന്നെ ആരംഭിക്കുന്നതാകും. കുമ്മനം പറഞ്ഞതുപോലെ 71+. അതിനിടയിലാണ് ബിജെപിയുടെ ലക്ഷ്യം തൂക്കുസഭയെന്ന് ചില കൊഞ്ഞാണന്മാരുടെ പ്രവചനം. ബിജെപി ലക്ഷ്യമിടുന്നത് ഒരു വെറും ജയമല്ല.
കേരളത്തിലെ അധഃസ്ഥിത വിഭാഗത്തിന് മുന്‍തൂക്കമുള്ള ഭരണം തന്നെയാണ്. അതിനനുകൂലമായ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യം തെളിയുന്നു. മത്സരത്തിലെ ഈ ദഹിക്കാത്ത സത്യം മനസ്സിലാക്കിയതുകൊണ്ടുതന്നെയാണ് കോടിയേരിയടക്കമുള്ളവരുടെ വെപ്രാളം.
പിന്നെ ചില മാധ്യമങ്ങള്‍. ബിജെപി വക്താവ് എം.ജെ അക്ബര്‍ എംപി പറഞ്ഞതുപോലെ ”മാധ്യമങ്ങള്‍ കണ്ണാടിയാണ്. കണ്ണാടിക്ക് സ്വന്തമായി ഒന്നും സൃഷ്ടിക്കാനാകില്ല. രാഷ്ട്രീയക്കാര്‍ അല്ലെങ്കില്‍ ബിജെപിയുടെ പ്രതിയോഗികളായ ചില മര്മ്മാണികളുടെ വേലത്തരങ്ങളാണ് മാധ്യമങ്ങളിലൂടെ പ്രതിഫലിക്കുന്നത്. പ്രതിയോഗികള്‍ നിഷ്പ്രഭരായാല്‍ മാധ്യമങ്ങള്‍ മട്ടുമാറ്റും. അതാണനുഭവം. അതാണ് നിത്യസത്യം.
ബിജെപിക്കെതിരായ വ്യാജ പ്രചരണം മാധ്യമ ഉടമകള്‍ തള്ളിപ്പറയാത്തകാലത്തോളം അതിലെ ജീവനക്കാരെ പഴിച്ചിട്ട് കാര്യമില്ല. മാധ്യമ മുതലാളികള്‍ വ്യവസായികളാണ്. വ്യവസായം നഷ്ടത്തിലേക്കെന്നറിഞ്ഞാല് ശരിയായ നിലപാട് സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകും. അതുകൊണ്ടുതന്നെ പ്രതിഷേധം മാധ്യമ പ്രവര്‍ത്തകരോടല്ല, അതിന്റെ ഉടമസ്ഥര്‍ക്ക് ബോധ്യപ്പെടുന്നതാകണം. ജനങ്ങള്‍ വിചാരിച്ചാല്‍ അതുണ്ടാക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: