അടുത്തരംഗം ലങ്കയാണ്. വാല്മീകി രാമായണത്തില്‍ ശാര്‍ദ്ദൂലന്‍ എന്നൊരു രാവണചാരന് രഹസ്യമായി എത്തി ശ്രീരാമസേനയുടെ വിശദവിവരങ്ങള്‍ രാവണനെ അറിയിച്ചതായി പറയുന്നു. അതുകേട്ട് രാവണന് തന്റെ സേവകനും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സമര്‍ത്ഥനുമായ ശുകനെ ആളയച്ചുവരുത്തി സുഗ്രീവന് ഒരു സന്ദേശം കൊടുത്തുവിട്ടു.
ശുകന് ഒരു പക്ഷിയായി രൂപം മാറി പറന്ന് ശ്രീരാമപാളയത്തിനു നേരെ മുകളിലെത്തി സുഗ്രീവന് കേള്‍ക്കെ ഉറക്കെ വിളിച്ചുപറഞ്ഞു ”ഹേ പരാക്രമവാരിധിയായ സൂര്യപുത്രാ, രാവണന് നിങ്ങളോടു പറയുന്നു. ഇന്ദ്രപുത്രനായ ബാലിയുടെ അനുജനാണങ്ങ്. അതുകൊണ്ട് എനിക്കും സഹോദരതുല്യനാണ്. ഋക്ഷരജസ്സിന്റെ പുത്രനും മഹാരാജാവിന്റെ വംശത്തില്‍ ജനിച്ച അങ്ങ് വലിയ ശക്തിശാലിയുമാണ്. എന്നില്‍നിന്ന് അങ്ങേക്കോ അങ്ങയില്‍നിന്ന് എനിക്കോ ഇതുവരെ യാതൊരു ഉപദ്രവുമുണ്ടായിട്ടില്ല.
ഞാന്‍ ബുദ്ധിമാനായ ഒരു രാജകുമാരന്റെ ഭാര്യയെ അപഹരിച്ചെങ്കില്‍ നിനക്കെന്താണു ദോഷം? സുഗ്രീവാ അങ്ങ് വാനരസേനയോടൊപ്പം കിഷികിന്ധയിലേക്കു മടങ്ങിപ്പോകുക. വാനരന്മാര്ക്ക് ഒരുവിധത്തിലും ലങ്കയിലെത്തിച്ചേരാന്‍ സാധിക്കുകയില്ല. ദേവന്മാര്ക്കോ ഗന്ധര്വന്മാര്ക്കോ അതു സാധിക്കുകയില്ല. പിന്നെയാണോ സാധാരണ വാനരന്മാര്‍ക്കും മനുഷ്യര്‍ക്കും എത്താന്‍ കഴിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: