കദ്രു മക്കളോടു പറഞ്ഞു: നിങ്ങള്‍ പോയി സൂര്യാശ്വത്തിന്റെ രോമങ്ങള്‍ കറുപ്പിക്കുക’. തങ്ങള്‍ക്ക് അതിനു വയ്യെന്ന് പറഞ്ഞ കൊച്ചുമക്കളെ കദ്രു ശപിച്ചു. ‘നിങ്ങള്‍ ജനമേജയന്റെ യാഗാഗ്നിയില്‍ വീണു പോകട്ടെ!’ എന്നാല്‍ മറ്റു മക്കള്‍ അമ്മയ്ക്ക് വേണ്ടി കുതിരയുടെ വാലു മുതല്‍ നിറം ചാര്‍ത്തി അതിനെ കറുപ്പാക്കി വച്ചു. വിനത നോക്കിയപ്പോള്‍ അശ്വം കറുത്തിരിക്കുന്നു.
എന്നാലപ്പോള്‍ വിനതയുടെ പുത്രനായ ഗരുഡന് അമ്മയുടെ ദുഃഖം കണ്ടു. ‘അമ്മയുടെ ദുഃഖം തീര്‍ക്കാത്ത മക്കള്‍ മക്കളല്ല, അമ്മേ, എന്താണെങ്കിലും പറയൂ. ഞാനാ ദുഖത്തിന് പ്രതിവിധിയുണ്ടാക്കാം’. ‘സപത്നിയായ കദ്രുവിന്റെ ദാസിയാകാനാണ് എനിക്ക് വിധി. അവളെ ഞാന്‍ ചുമന്നു കൊണ്ട് നടക്കണമത്രേ!’. ‘അമ്മയ്ക്ക് വേണ്ടി ഞാനാ ഭാരം ചുമക്കാം’ എന്നായി ഗരുഡന്.
വിനത കദ്രുവിന്റെ അടുത്തെത്തി. മഹാബലനായ ഗരുഡന് മാതാവിന്റെ ദാസ്യപ്പണി ഒഴിവാക്കാന്‍ കദ്രുവിനെയും മക്കളെയും തന്റെ ചുമലിലേറ്റി സിന്ധുവിന്റെ മറുകരയിലെത്തി. അവിടെവച്ച് കദ്രുവിനോട് ഗരുഡന് ചോദിച്ചു: ‘നമസ്കാരം അമ്മേ, എന്റെ അമ്മയുടെ ദാസ്യം ഒഴിവാക്കാന്‍ എന്താണ് മാര്‍ഗ്ഗം?’
‘ദേവലോകത്തില്‍ നിന്നും അമൃത് കൊണ്ടുവന്ന് എനിക്കും മക്കള്‍ക്കും നല്കിയാല് നിന്റെ അമ്മയുടെ ദാസ്യം ഞാന്‍ ഒഴിവാക്കാം.’ ഇത് കേട്ട ഗരുഡന് സുരലോകത്ത് പോയി ബലമായി അമൃത് കുംഭം എടുത്തു കൊണ്ടുവന്നു കദ്രുവിനു കൊടുത്തു. അമ്മയുടെ ദാസ്യം അവസാനിച്ചു. എന്നാല്‍ സര്‍പ്പങ്ങള്‍ കുളിക്കാന്‍ പോയ തക്കത്തില്‍ ഇന്ദ്രന് വന്ന് അമൃത് എടുത്ത്കൊണ്ട് പോയി. നാഗങ്ങള്‍ വിഷണ്ണരായി.
അമൃത് വെച്ചിരുന്ന ദര്ഭയില് നാവ് കൊണ്ട് നക്കിയതിനാല്‍ ആണ്നാ ഗങ്ങളുടെ നാവു പിളര്‍ന്നുപോയത്. വാസുകി മുതലായ നാഗങ്ങള്‍ മാതൃശാപം ഭയന്ന് ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. ബ്രഹ്മദേവന് പറഞ്ഞു: ‘ജരല്‍ക്കാരു എന്നൊരു മുനിയുണ്ട്. അദ്ദേഹത്തിനു നിങ്ങളുടെ പെങ്ങളായ ഈ വാസുകിയെ കന്യാദാനം ചെയ്യുക. അവര്‍ക്കുണ്ടാകുന്ന പുത്രനാണ് നിങ്ങളെ സര്‍പ്പസത്രത്തില്‍ നിന്നും രക്ഷിക്കുക’. അങ്ങിനെയുണ്ടായ മുനികുമാരനാണ് ഈ ആസ്തികന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: