പാലക്കാട് വിക്ടോറിയ കോളേജിലെ പ്രിന്‍സിപ്പാളായിരുന്ന പ്രൊഫ. പി.എന്‍. സരസുവിന് ഇക്കഴിഞ്ഞ ദിവസം യാത്രയയപ്പായിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട അദ്ധ്യാപന ജീവിതത്തിന്റെ ഓര്‍മ്മകളെ പരിലാളിച്ച് കോളേജിലെത്തിയ ടീച്ചറെ കാത്തിരുന്നത് ഒരു കുഴിമാടമായിരുന്നു. കോളേജിലെ എസ്എഫ്ഐ വിദ്യാര്‍ത്ഥികളും എകെപിസിടിഎ എന്ന ഇടത് അദ്ധ്യാപകസംഘടനയിലെ സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ടീച്ചര്‍ക്ക് കുഴിമാടവും അതിന് മുകളില്‍ പുഷ്പചക്രവും ഒരുക്കി യാത്രയയപ്പ് ഏര്‍പ്പെടുത്തിയത്.
തന്നെ താനാക്കിയ മണ്ണിനോട്, തന്റെ പ്രിയപ്പെട്ട കലാലയത്തോട്, വിദ്യാര്‍ത്ഥികളോട്, തനിക്കൊപ്പം നിന്ന അദ്ധ്യാപകസുഹൃത്തുക്കളോട്, അനദ്ധ്യാപകരോട് കണ്ണീരും സന്തോഷവും ഇടകലര്‍ന്ന യാത്രപറച്ചിലിന് എത്തിയ ടീച്ചറോട് കുടിലത കൂടപ്പിറപ്പാക്കിയ കുലദ്രോഹികള്‍ കാട്ടിയ നെറികേടായിരുന്നു ആ കുഴിമാടം. ഇങ്ങനെ ഒരു അദ്ധ്യാപിക അതിക്രൂരമായി വേട്ടയാടപ്പെട്ടിട്ടും സാംസ്കാരിക കേരളം മിണ്ടിയില്ല. രാഷ്ട്രീയകേരളം കണ്ട മട്ടില്ല. ചാനലുകളിലെ അന്തിച്ചര്ച്ചകന്മാര് തലയിലിട്ട മുണ്ട് മാറ്റിയതേയില്ല. അദ്ധ്യാപകസംഘടനകള്‍ കൊടി പിടിച്ചില്ല. വനിതാസംഘടനകള്‍ ലിംഗവിവേചനത്തിന്റെ വാക്കോടാലികള് ഉയര്‍ത്തിയില്ല. സരസുടീച്ചറിന്റെ അകം പിടഞ്ഞ പിടച്ചില്‍ കേള്‍ക്കാനും കാണാനും ആരുമുണ്ടായില്ല.
വിക്ടോറിയാ കോളേജിലെ കുഴിമാടം ഒരു പ്രതീകമാണ്. കേരളത്തില്‍ ആഴത്തില്‍ വേരൂന്നിയ മാര്‍ക്സിസമെന്ന അതിപ്രാകൃത പ്രത്യയശാസ്ത്രത്തെ കുഴിച്ചുമൂടിയേ മതിയാകൂ എന്ന സന്ദേശം തരുന്നുണ്ട് അത്. പക്ഷേ അതാര് ജനങ്ങളോട് വിളിച്ചുപറയും എന്നതാണ് പ്രശ്നം. ജെഎന്‍യുവും ഹൈദരബാദ് സര്‍വകലാശാലയും ചെന്നൈ ഐഐടിയും പൂനെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടുമൊക്കെയാണ് എന്നിട്ടും കേരളത്തിലെ പ്രശ്നം. കൊട്ടക്കണക്കിന് കെട്ടുകഥകളുടെ അകമ്പടിയോടെ മോദി സര്‍ക്കാരിനെതിരെ പുലയാട്ട് നടത്തിയ ഇടതുവലതു രാഷ്ട്രീയക്കാരും കാരശ്ശേരി മുതലായ ആപ്പുകളും എല്ലാവരെയും ‘ആക്കാന്‍’ സാത്താന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിറങ്ങിയ മാധ്യമ ആങ്കറന്മാരും ആങ്കറികളും കേരളത്തിലെ കലാലയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് മിണ്ടാറില്ല.
ഗോപാലകനായ ഭഗവാന് ശ്രീകൃഷ്ണന്റെ പേരില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ നടക്കുന്ന ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ ബീഫ് വിളമ്പിയും കോളേജ് മാഗസിനില്‍ ഭീകരര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ പടം ചേര്‍ത്ത് രാജ്യത്തെ വെല്ലുവിളിക്കുകയും ചെയ്ത ആഭാസവിദ്യ അവര്‍ കണ്ടില്ല. പട്ടിക ജാതിക്കാരായാണെന്ന കാരണം കൊണ്ട് മാത്രം ദീപാ പി. മോഹന്‍ എന്ന ഗവേഷകവിദ്യാര്‍ത്ഥിനിയെ എംജി സര്‍വകലാശാലയിലെ ദളിത് പ്രേമികളായ അദ്ധ്യാപകര്‍ അകറ്റി നിര്‍ത്തിയത് അവര്‍ക്ക് വാര്‍ത്തയായില്ല. കോഴിക്കോട് ഗുരുവായൂരപ്പന് കോളേജില്‍ തെറികള്‍ കൂട്ടിച്ചേര്‍ത്ത് മാഗസിന് തയ്യാറാക്കിയ വിപ്ലവകുമാരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യം ആര്‍ക്കും ചര്‍ച്ചയായില്ല. എസ്എഫ്ഐ സമരത്തിനെതിരെ മാനേജ്മെന്റിനൊപ്പം നിന്നതിന്റെ പേരില്‍ പഠിപ്പിച്ച അദ്ധ്യാപകരുടെ മുഖത്ത് നിരന്നുനിന്ന് കാര്‍ക്കിച്ചുതുപ്പുകയും തുപ്പാന്‍ പ്രേരിപ്പിക്കുകയും ചെയ്ത് അതേ മാര്‍ക്സിസ്റ്റ് നികൃഷ്ടതയാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്മാന് ടി.പി. ശ്രീനിവാസന്റെ കരണക്കുറ്റിക്ക് അടിച്ച് പ്രതികരണത്തിന്റെ വിപ്ലവക്കൊടി ഉയര്‍ത്തുന്നത്.
അധ്യയനവര്‍ഷം മുഴുവന്‍ പിന്നിടുമ്പോഴും പാഠപുസ്തകം അച്ചടിച്ച് കുട്ടികള്‍ക്ക് നല്കാത്തവര്, നിലവിളക്ക് കൊളുത്താത്തവര്‍, പത്താംക്ലാസ് പരീക്ഷാഫലം പോലും നേരംവണ്ണം പ്രസിദ്ധമാക്കാന്‍ ത്രാണി കാട്ടാത്തവര്‍, മന്ത്രിക്ക് കുരവയിടാത്തതിന്റെ പേരില്‍ പ്രഥമാദ്ധ്യാപികയെ പിരിച്ചുവിടുന്ന അധികാരധാര്‍ഷ്ട്യം, പെരുന്നാള്‍കാലത്ത് കുട്ടികളുടെ ഉച്ചക്കഞ്ഞി മുടക്കുന്ന മതവര്‍ഗീയത, ഗംഗയിലും യമുനയിലും മതം കാണുന്ന മൗലികവാദം……എല്ലാം കൊണ്ടും കുത്തഴിഞ്ഞതാണ് വിദ്യാഭ്യാസമേഖല.
അദ്ധ്യാപകനെ ക്ലാസ് മുറിയില്‍ കയറി കുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുന്ന രാക്ഷസീയതയുടെ പേരാണ് കേരളത്തില്‍ പുരോഗമന രാഷ്ട്രീയം. അന്നത്തെ ആ ആറാംക്ലാസ് വിദ്യാര്‍ത്ഥികളുടെ കുപ്പായത്തിലും മനസ്സിലും ചീറ്റിത്തെറിച്ച ചോരത്തുള്ളികള്‍ ഒരായിരം ചോദ്യങ്ങളായി ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിലുയരുകയാണ്. നാളിതുവരെ കേരളം ചോദിക്കാന്‍ മടിച്ചുനിന്ന ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു. തൃപ്പൂണിത്തുറയില്‍നിന്നാണ് ആ ചോദ്യശരങ്ങളുടെ തുടക്കം. അത് കേരളമാകെ കത്തിപ്പടരുകയാണ്. ആര്‍എല്‍വി കോളേജില്‍ മാര്‍ക്സിസ്റ്റ് രാക്ഷസക്കുഞ്ഞുങ്ങളുടെ പീഡനത്തെത്തുടര്‍ന്ന് മരണത്തിന്റെ അറ്റംവരെ നടന്നുപോയി മടങ്ങിവന്ന ആ പെണ്‍കുട്ടിയുടെ നിലവിളിയില്ത്തുടങ്ങി പാലക്കാട് വിക്ടോറിയാ കോളേജിന്റെ അങ്കണത്തില്‍ സൃഷ്ടിക്കപ്പെട്ട കുഴിമാടം വരെ ആ ചോദ്യങ്ങളില്‍ നിറയും.
അധാര്‍മ്മികതയുടെ വിളനിലങ്ങളായി അധഃപതിച്ച കലാലയാങ്കണങ്ങളില്‍ ധര്‍മ്മത്തിന്റെ വിജയഗാഥകള്‍ പഠിപ്പിച്ച ധര്‍മ്മഗുരു നേരിട്ടിറങ്ങുന്ന തെരഞ്ഞെടുപ്പാണിത്. തൃപ്പൂണിത്തുറയില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന് എന്ന മലയാളത്തിന്റെ ധര്‍മ്മഗുരു തെരഞ്ഞെടുപ്പങ്കത്തില്‍ സ്ഥാനാര്‍ത്ഥിയുടെ കുപ്പായമണിഞ്ഞിരിക്കുന്നു. അപ്രതീക്ഷിതമെന്നോ അവിശ്വസനീയമെന്നോ വിശേഷിപ്പിക്കാവുന്ന ഒരു ഇടപെടല്‍.
ഈശ്വരന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ…. അറിയില്ല. പക്ഷേ നമ്മുടെ നാടിന്റെ പാരമ്പര്യം പ്രതിസന്ധികളില്‍ ഉടയതമ്പുരാന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് കാട്ടിത്തന്നിട്ടുണ്ട്. അസുരന്മാരുടെ വിളയാട്ടത്തില്‍ ഇനിയില്ല രക്ഷയെന്ന് പ്രപഞ്ചം നിലവിളിക്കുമ്പോഴാണ് അവതാരങ്ങള്‍ പിറന്നിട്ടുള്ളത്… അതും നമ്മളിലൊരാളായിത്തന്നെ, നമ്മെപ്പോലൊരാളായിത്തന്നെ… ആ വരവില്‍ അതുവരെ എല്ലാം ‘ദ്രമെന്ന് കരുതി സുഖാലസ്യത്തില്‍ അമര്‍ന്നിരുന്ന വാമചാരികള്‍ അസ്വസ്ഥരാകും.
ഭരണത്തിമിര്പ്പില് നാട് കട്ടുമുടിച്ച് വാണവര്‍ നിലതെറ്റി അലയും. അധികാരമാണെല്ലാം എന്ന് കരുതിയിരുന്നവര്‍ ഒടുക്കത്തെ രക്ഷ തേടി പലായനം ചെയ്യും.. ചിലത് കാണുമ്പോള്‍ ഇത് പറയാതെ വയ്യ….. അല്ലെങ്കില്‍ നോക്കൂ, തൃപ്പൂണിത്തുറയില്‍ സംഭവിക്കുന്നത്…. മത്സരിക്കാന്‍ കെട്ടിയ കച്ചയഴിച്ചുവെച്ച് പുരോഗമനത്തിന്റെ വില്പനക്കാര് എവിടെയോ പോയൊളിച്ചിരിക്കുന്നു. ഒടുവില്‍ കാര്ന്നോന്മാര്ക്ക് ക്യാപ്പിറ്റല്‍ പണിഷ്മെന്റ് വിധിക്കുന്ന വിവരക്കേടിന്റെ കുരിപ്പൊന്നിനെ നിരത്തിലിറക്കി എറണാകുളത്തെ പാര്ട്ടിക്കാര് സമസ്താപരാധമിരന്ന് പിന്‍വാങ്ങുന്നു. മറ്റൊരിടത്ത് ബാറും ബിയറും പൂത്ത പണവുമായി അര്മാദിച്ചുവാണ മറ്റൊരുവന് ദല്‍ഹിയിലെ ലേലം വിളിയില്‍ സീറ്റുറപ്പിക്കുന്നു….. തൃപ്പൂണിത്തുറയില്‍ താമരയുമായി ഇറങ്ങിയത് പൂര്ണത്രയീശന് തന്നെയോ എന്ന് ഇപ്പോള്‍ ഒരു അങ്കലാപ്പുണ്ട് അവര്‍ക്ക്…. അല്ലെങ്കില്‍ പിന്നെ ആ പേര് പറയാന്‍ മലയാളത്തിലെ മാധ്യമവേലക്കാര്‍ ഇപ്പോഴും ഭയപ്പെട്ടുനില്ക്കുന്നതെന്ത്? കുരുസഭയില്‍ ദൂത് പറയാന്‍ സാക്ഷാല്‍ വിശ്വംഭരന് എത്തിയപ്പോള്‍ ആ സഭാതലം ഇളകിമറിഞ്ഞതുപോലെ, എതിര്ക്കാനുയര്ന്ന കൈകള്‍ കൂപ്പുകരങ്ങളായതുപോലെ…… നാളിതുവരെ ഇടതുവലതു രാഷ്ട്രീയക്കാരന് പിച്ചിച്ചീന്തി അപമാനിച്ചത് കേരളത്തിന്റെ തനിമയെ ആണെന്ന ബോധ്യമുണ്ട് ഈ രംഗപ്രവേശത്തിന് പിന്നില്‍.
മഹാഗുരുക്കന്മാരുടെ ശിഷ്യന്, ഗുരുക്കന്മാരെയും കടന്ന ധിഷണയുടെ കടല്‍, ലോകമെമ്പാടും നിറഞ്ഞ് ശിഷ്യ സഞ്ചയം. അധരം വിട്ടുരിയാടുന്ന വാക്കോരോന്നിനും ഹൃദയത്തിന്റെ തുടിപ്പ് അകമ്പടി. കുലവും ഗോത്രവും ദേശവും കാലവും കടന്ന ഭാഷാപാണ്ഡിത്യത്തിന്റെ പാരാവാരം, അതേസമയം വാത്സല്യവും സ്നേഹവും പരിലാളനവും കൊണ്ട് ആരെയും സ്വന്തമാക്കുന്ന പെരുമാറ്റ സാരള്യം…. ലോകസംസ്കൃതിയുടെ ഈടുവെയ്പുകള്‍ പകര്‍ന്ന സാഹിത്യങ്ങള്‍ കുട്ടിക്കവിതകള്‍ പോലെ മനഃപാഠം, കലയുടെയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും സംരക്ഷണത്തിന് കോട്ടകെട്ടിയ തപസ്യ കലാസാഹിത്യവേദിയുടെ നാലുപതിറ്റാണ്ട് നീണ്ട പ്രവര്‍ത്തനസപര്യയില്‍ അമരക്കാരന്, കൊട്ടാരം മുതല്‍ കുടില്‍ വരെയുള്ളവന്റെ പരാധീനതകള്‍ക്ക് പരിഹാരം കാണാന്‍ കരുത്തുള്ള പുതിയകാലത്തിന്റെ വ്യാസന്….. അധര്‍മ്മത്തിനെതിരായ അന്തിമസമരമാണിത്. തൃപ്പൂണിത്തുറക്കാര്‍ ഭാഗ്യം ചെയ്തവരാണ്. കാരണം ധര്മ്മത്തിന് നേരെ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ആശയദാര്‍ഢ്യം കേരളത്തിന് പകരുന്നത് ഈ പോര്‍നിലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: