മട്ടാഞ്ചേരി: ജനവാസ കേന്ദ്രമായ കരുവേലിപ്പടിയില്‍ വീണ്ടും അമോണിയം ചോര്‍ന്നു. കരുവേലിപ്പടി സേഠ് എക്സിം കമ്പനിയെന്ന മല്‍സ്യ സംസ്ക്കരണ ശാലയിലാണ് അമോണിയം ചോര്‍ന്നത്. ചോര്‍ച്ചയില്‍ ഗുരുതരമായി പരിക്കേറ്റ പ്ലാന്റ് ഓപ്പറേറ്റര്‍ ചുള്ളിക്കല്‍ വെളിപ്പറമ്പില്‍ വീട്ടില്‍ ജോണ്‍സ(53)നെ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ചുണ്ടില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് മൂന്നര മണിയോടെയാണ് സംഭവം. ഫ്രീസറിന്റെ വാല്‍വില്‍ ഉണ്ടായ തകരാറാണ് ചോര്‍ച്ചക്ക് കാരണമായതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.
നേരിയ ചോര്‍ച്ചയുണ്ടായപ്പോള്‍ മുതല്‍ പരിസരവാസികള്‍ പരാതിപ്പെട്ടെങ്കിലും കമ്പനി അധികൃതര്‍ ഗൗനിച്ചിെല്ലന്ന് നാട്ടുകാര്‍ പറഞ്ഞു. ചോര്‍ച്ച രൂക്ഷമാകുകയും ഓപ്പറേറ്റര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെയാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി എന്നിവടങ്ങളില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ കെ.ജെ.തോമസിന്റെ നേതൃത്വത്തില്‍ എത്തിയ മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്സാണ് ചോര്‍ച്ച തടഞ്ഞ് അമോണിയം നിര്‍വീര്യമാക്കിയത്. അഗ്നിശമന സേന ആദ്യം എത്തുമ്പോള്‍ കമ്പനിയുടെ അകത്തേക്ക് കടക്കുവാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
പിന്നീട് ഓരോ ഭാഗത്തേയും വാല്‍വുകള്‍ അടച്ച ശേഷം അമോണിയം നിര്‍വീര്യമാക്കുകയായിരുന്നു. നാല് മണിക്കൂര്‍ നേരം കൊണ്ടാണ് അമോണിയം ചോര്‍ച്ച ഒഴിവാക്കി സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. പള്ളുരുത്തി സിഐ കെ.ജി.അനീഷ്, തോപ്പുംപടി എസ്.ഐ. സി.ബിനു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. ഒരു മാസം മുമ്പാണ് സമീപത്തെ അശ്വിന് അസോസിയേറ്റ്സ് എന്ന മത്സ്യ സംസ്ക്കരണ ശാലയില്‍ അമോണിയം ചോര്‍ന്ന് ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനവാസ കേന്ദ്രമായ ഇവിടെ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് ചൂണ്ടിക്കാട്ടി സബ് കളക്ടര്‍ എസ്. സുഹാസ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: