ന്യൂദല്‍ഹി: മെഡിക്കല്‍ പ്രവേശന(നീറ്റ്)ത്തിന് ദേശീയ തലത്തില്‍ ഏകീകൃത പൊതു പ്രവേശന പരീക്ഷ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇതോടെ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനത്തിന് ഇനി ഏകീകൃത പൊതുപ്രവേശന പരീക്ഷ ബാധകമാവും.
മെഡിക്കല്‍, ദന്തല്‍, പി.ജി കോഴ്സുകളിലേക്കുളള പ്രവേശനത്തിന് ഏകീകൃത പൊതു പ്രവേശന പരീക്ഷ വേണ്ടെന്ന 2013 ലെ ഉത്തരവ് റദ്ദുചെയ്താണ് സുപ്രീ കോടതിയുടെ പുതിയ തീരുമാനം. അതേ സമയം പരീക്ഷയുടെ മാനദണ്ഡമുള്പ്പെടെയുളള കാര്യങ്ങള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് തീരുമാനിക്കാമെന്നും കോടതി ഉത്തരവിട്ടു.
പരീക്ഷയുടെ സാധുത സംബന്ധിച്ച ഹര്‍ജിയില്‍ പുതിയ വാദം കേള്‍ക്കും. കേസില്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ പരീക്ഷ നടത്താമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേകം പ്രവേശന പരീക്ഷ നടത്തിയാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നത്. ഇതോടൊപ്പം ഓരോ കോളേജുകളും പ്രത്യേക പ്രവേശന പരീക്ഷകളും നടത്തിയിരുന്നു.
സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് ഏകീകൃത പ്രവേശന പരീക്ഷ എന്നു ചൂണ്ടിക്കാട്ടിയാണു 2013ല്‍ സുപ്രീംകോടതി പരീക്ഷ റദ്ദാക്കിയത്. അന്നത്തെ ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഒരു അംഗത്തിന്റെ വിയോജിപ്പോടെ ഏകീകൃത പ്രവേശന പരീക്ഷ നടത്തുന്നതു റദ്ദാക്കിയിരുന്നത്. ബെഞ്ചിലെ മൂന്നാമത്തെ അംഗമായ ജസ്റ്റീസ് എ.ആര്. ദവെയാണ് വിയോജിച്ചിരുന്നത്.
മെഡിക്കല്‍ വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുക, മെഡിക്കല്‍ പ്രവേശനത്തിലെ അപാകതകളും തിരിമറികളും പരിഹരിക്കുക, മാനേജ്മെന്റുകള്‍ കോഴ വാങ്ങുന്ന സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ദേശീയ തലത്തില്‍ ബിരുദ, ബിരുദാനന്തര മെഡിക്കല്‍ കോഴ്സുകള്‍ക്കു പൊതുപ്രവേശന പരീക്ഷ നടത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് 2013ല്‍ വിവിധ സ്വകാര്യ മാനേജ്മെന്റുകള്‍ക്കു പുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: