തൊടുപുഴ: ജില്ലയില്‍ രണ്ടിടങ്ങളില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2150 ലിറ്റര്‍ വൈന്‍ പിടികൂടി. ഒരാള്‍ പിടിയില്‍. എക്സൈസ് ഇന്റലിജന്റസ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തൊടുപുഴയിലും മൂലമറ്റത്തുമായാണ് കേസ് പിടികൂടിയത്. ഇടുക്കി സ്പെഷ്യല്‍ സ്ക്വാഡും ഇന്റലിജെന്റ്സ് ബ്യൂറോയും മൂലമറ്റത്ത് നടത്തിയ പരിശോധനയില്‍ 1150 ലിറ്റര്‍ വൈനാണ് പിടികൂടിയത്. അറക്കുളം കാവുംപടി പടവില്‍ റോബിന്
ജോര്‍ജിന്റെ(40) വീട്ടില്‍ നിന്നുമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ മുന്തിരിവൈന്‍ പിടികൂടിയത്. ഇയാളുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലാണ് വൈന്‍ തയ്യറാക്കി വച്ചിരുന്നത്. സംഭവത്തില്‍ സ്ക്വാഡ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടാനായില്ല. 23 കന്നാസുകളിലായാണ് വൈന്‍ സൂക്ഷിച്ചിരുന്നത്. എക്സൈസ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ സുമേഷ്, ഐബി ഇന്‍സ്പെക്ടര്‍ സുധീപ് കുമാര്‍, ഉദ്യോഗസ്ഥരായ ഡൊമിനിക്,സക്കറിയ, ജലീല്‍, വിശ്വനാഥ് എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്.
വൈകുന്നേരം 5 മണിയോടെ തൊടുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കുമാരമംഗലത്ത് നടന്ന പരിശോധനയില്‍ 1000 ലിറ്റര്‍ മുന്തിരി വൈനാണ് പിടികൂടിയത്. കുമാരമംഗലം ഓലിക്കരോട്ട് വര്‍ഗ്ഗീസ്(64) നെ സംഭവത്തില്‍ എക്സൈസ്
പിടികൂടി. 900 ലിറ്റര്‍ വൈന്‍ നിര്‍മ്മിക്കാനായി എടുത്തുവച്ച ദ്രാവകമാണ് പിടിച്ചെടുത്തത്. എക്സൈസ് തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി വി ബിജു, ഇന്‍സ്പെക്ടര്‍ ഷിബു മാത്യു, ഐബി ഇന്‍സ്പെക്ടര്‍ സുധീപ് കുമാര്‍, ഉദ്യോഗസ്ഥരായ ജോര്‍ജ്, ജോസ്, കെ ആര് ബിജു, സാലിദ്, സിറാജ്, സാബു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് കേസ് പിടികൂടിയത്. ജില്ലയില്‍ തന്നെ ഇത്രയധികം വൈന്‍ പിടികൂടുന്നത് ഇതാദ്യമാണ്. പിടികൂടിയ വൈനിന്റെ സാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്കായി എറണാകുളത്തെ കെമിക്കല്‍ ലാബിലേക്ക് അയക്കും. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പായി വരുന്നതോടെ വൈനിന് ആവിശ്യക്കാര്‍ ഏറിവരുകയാണ്. ഇത് മുതലെടുത്താണ് ജില്ലയില്‍ വൈനിന്റെ ഉല്‍പ്പാദനം വര്‍ദ്ധിക്കുന്നത്. നിയമപ്രകാരമല്ലാതെ കടകളില്‍ പോലും വൈന്‍ വില്‍ക്കുന്നതിന് വിലക്കുണ്ട്. വീര്യം കുറവായതിനാല്‍ മദ്യ വില്പ്പനപ്പോലെ തന്നെ ഇതിനെ കാണാനും കേസെടുക്കാനുമാകില്ല. ഇലക്ഷന് അടുത്തുവരുന്നതിനാല്‍ വരും ദിവസങ്ങളിലും ജില്ലയില്‍ എക്സൈസ് സംഘം പരിശോധന തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: