ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. പൂര്‍വ്വകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ്, അവ നല്ലതായാലും ചീത്തയായാലും ഭാവിയിലേക്കുള്ള നേര്‍വഴി തെളിയിക്കുന്നത്. അതുകൊണ്ട് ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ടേയിരിക്കണം. അതാണ് ശരിയായ വഴി. മറക്കാന്‍ ചിലര്‍ മദ്യപിക്കുന്നുവെന്നു ന്യായീകരിക്കാറുണ്ട്. അവരും പക്ഷേ മറക്കാനുദ്ദേശിച്ചത് കൂടുതല്‍ ഓര്‍മ്മിക്കുകയാണ് പതിവ്. മദ്യം നിരോധിക്കണോ നിയന്ത്രിക്കണോ എന്ന തര്‍ക്കത്തിനിടെ സിപിഎം എന്ന സിപിഐ (എം) മറന്നുപോയ ഒന്നുണ്ട്, സ്വന്തം പിറന്നാള്‍.
പിറന്നാള്‍ ആഘോഷിക്കണോ ചരമദിനം ആചരിക്കണോ എന്നത് തികച്ചും പിറന്നാളുകാരന് അല്ലെങ്കില്‍ ബന്ധുക്കള്‍ തീരുമാനിക്കേണ്ട കാര്യമാണ്. ഭൂമിക്ക് ഒരു ചരമഗീതമെഴുതിയ കവി ഒ.എന്‍.വി. കുറുപ്പ് ഇങ്ങനെ കുറിച്ചു, ‘…ഇവിടെ അവശേഷിക്കയില്ലാരും ഈ ഞാനും, ഇതു നിനക്കായി കുറിച്ചിടുന്നേന്, ഇനിയും മരിയ്ക്കാത്ത ഭൂമി, നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി’ എന്ന്. ഒഎന്‍വിയെ കമ്മ്യൂണിസ്റ്റാക്കി അന്തിമ സംസ്കാരം നടത്താന്‍ മത്സരിച്ച സിപിഎം നേതാക്കള്‍ക്ക് ഈ വരി ഏറെ ബാധകമാണ്. കാരണം അവര്‍ മറന്നുപോയ പിറന്നാള്‍ ദിനം ഇനി ആഘോഷിക്കാനാവില്ലല്ലോ, എന്നാല്‍, ഇങ്ങനെ പോയാല്‍ ചരമദിനം ആചരിക്കാന്‍ ഇന്നു മുന്നില്‍നില്‍ക്കുന്ന പലരും ഇല്ലാതെ പോകാം, അവര്‍ ആ പാര്‍ട്ടിയില്‍ ഉണ്ടായാലല്ലേ, ആ പാര്‍ട്ടിതന്നെ ഉണ്ടായാലല്ലേ പിറന്നാളും ചരമദിനവും ആഘോഷിക്കാനും ആചരിക്കാനുമാവൂ.
ഇന്നലെ, ഏപ്രില്‍ 11 ആയിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) -ന്റെ ജന്മദിനം. പക്ഷേ, പാര്‍ട്ടി ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ അറിഞ്ഞില്ല. ആഘോഷിച്ചില്ല. എന്തുകൊണ്ടാണ് ഈ മറവി. അറിയാതെ മറന്നതോ അറിഞ്ഞുകൊണ്ടു മറന്നതോ. മറക്കാന്‍ മയക്കുവെടിവെച്ചുവോ? പക്ഷേ, ഗുരുതരമാണ് ഈ മറവി. അതും നേതാക്കളുടെ പിറവിയും മറയലും മറക്കാതെ ഓര്‍മ്മിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ കേരളത്തിലുണ്ടായിരുന്നൂതാനും.
1964-ലാണ് സിപിഎം എന്ന വിഭാഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന സിപിഐയില്‍നിന്ന് വേറിട്ട് രൂപപ്പെട്ടത്. അതിനുണ്ടായ സാഹചര്യങ്ങളെ പല തരത്തില്‍ വ്യാഖ്യാനിക്കുന്നെങ്കിലും മറ്റെല്ലാം മാറ്റിവെച്ച് ഔദ്യോഗികമായി അംഗീകരിച്ച പാര്‍ട്ടി ലൈന്‍ ഇങ്ങനെയാണ്. ”ഇന്ത്യന്‍ സാഹചര്യങ്ങളെ വിലയിരുത്തുന്നതില്‍ പാര്‍ട്ടിയ്ക്കകത്ത് ഇക്കാലത്ത് വമ്പിച്ച അഭിപ്രായം രൂപപ്പെട്ടു. വലതുപക്ഷ നിലപാട് സ്വീകരിച്ചവര്‍ കോണ്‍ഗ്രസുമായി ഐക്യമുണ്ടാകുക എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചു. വര്‍ഗ്ഗ സഹകരണത്തിന്റെ ഈ റിവിഷനിസ്റ്റ് ആശയം പില്ക്കാലത്ത് സിപിഐ (എം) ആയി പ്രവര്‍ത്തിച്ചവര്‍ക്ക് അംഗീകരിക്കാനായില്ല. ഇതായിരുന്നു പാര്‍ട്ടി പിളര്‍പ്പിന്റെ അടിസ്ഥാന കാരണം.
അന്തര്‍ദേശീയ തലത്തില്‍ പ്രത്യയശാസ്ത്ര പ്രശ്നങ്ങളെക്കുറിച്ച് സോവ്യറ്റ്-ചൈനീസ് പാര്‍ട്ടികള്‍ തമ്മില്‍ പൊട്ടിപ്പുറപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളും ഇവിടത്തെ ഭിന്നതകള്‍ രൂക്ഷമാക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. സോവ്യറ്റ് പാര്‍ട്ടി പിന്നീട് സിപിഐ ആയി മാറിയ വിഭാഗത്തെയാണ് പിന്തുണച്ചിരുന്നത്..” (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) കേരള സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ആധികാരിക രേഖയിലെ 14-ാം ഖണ്ഡം.)
പതിവുപോലെ ചരിത്രം തെറ്റായി എഴുതുകയും വ്യാഖ്യാനിക്കുകയും ചെയ്യുക എന്ന പണി സിപിഎമ്മിന്റെ ഓരോ രേഖയിലും കാണാം; ഇവിടെയും. ‘പിന്നീട് സിപിഐ ആയി മാറിയ’ എന്ന പ്രയോഗംതന്നെ ഉദാഹരണം. സിപിഐയില്‍നിന്ന് സിപിഐ (എം) രൂപപ്പെട്ടതാണെന്ന ചരിത്രസത്യം സമ്മതിക്കാത്ത ദുര്‍ബുദ്ധി. എന്നാല്‍, സിപിഐ (എം) രൂപപ്പെട്ടതിന്റെ അടിസ്ഥാനം പാര്‍ട്ടിയുടെ കോണ്‍ഗ്രസിനോടുള്ള സമീപനമാണെന്ന കാര്യം സമ്മതിക്കുന്നു. അന്ന് സിപിഐയില്നിന്നവര് മുന്നോട്ടുവെച്ച ആശയമാണ് ഇന്ന് സിപിഐ (എം) നടപ്പാക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
അങ്ങനെ അസ്തിത്വം ഇല്ലാതായതുകൊണ്ടായിരിക്കുമോ സിപിഎം പിറന്നാള്‍ ആഘോഷിക്കാതിരുന്നത്. അതായത് മനപ്പൂര്‍വമുള്ള മറവിയായിരുന്നുവെന്നാണോ. എങ്കില്‍ എന്നായിരുന്നു പാര്‍ട്ടിയുടെ ചരമ ദിനം. അത് ആഘോഷിക്കാന്‍ എതിരാളികളും ആചരിച്ചു ദുഃഖിക്കാന്‍ യഥാര്‍ത്ഥ മാര്‍ക്സിസ്റ്റുകളും കാത്തിരിക്കുമ്പോള്‍ അതറിയിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് ധാര്‍മ്മികമായി ഉത്തരവാദിത്തമുണ്ടല്ലോ.
കോണ്‍ഗ്രസുമായുള്ള സഖ്യമോ സഹകരണമോ വേണമെന്ന നിലപാടാണ് സിപിഐ എന്ന പാര്‍ട്ടിയില്‍നിന്ന് പൊട്ടിത്തെറിച്ച് സിപിഐ എം ഉണ്ടായതെന്നു സമ്മതിച്ചിരിക്കെ, സിപിഎമ്മിന്റെ കോണ്‍ഗ്രസ് പക്ഷത്തേക്കുള്ള ചായ്വ് വിലയിരുത്തപ്പെടേണ്ടതില്ലേ. സിപിഎം 1964-ല്‍ രൂപീകരിക്കപ്പെട്ട അതേ രൂപത്തിലും ആശയാദര്‍ശ അടിത്തറയിലുമാണോ നിലനില്‍ക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ കാലത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പി. വി. നരസിംഹ റാവുവുമായി ഉണ്ടാക്കിയ ബിസിനസ് ധാരണകളുടെ കാലത്തു തുടങ്ങിയതല്ലേ പരസ്യമായ ഈ കോണ്‍ഗ്രസ് ബാന്ധവം.
ന്യൂനപക്ഷമായിരുന്ന നരസിംഹ റാവു സര്‍ക്കാരിനെ ആറു വര്‍ഷം താങ്ങിനിര്‍ത്തിയത് സുര്‍ജിത്തിന്റെ നേതൃത്വത്തില്‍ സിപിഎം ആയിരുന്നില്ലെ. പിന്നീട് കോണ്‍ഗ്രസ് പിന്തുണയോടെ ഐക്യമുന്നണി സര്‍ക്കാര്‍ ഉണ്ടാക്കിയപ്പോള്‍ സിപിഎം-കോണ്‍ഗ്രസ് കൂട്ട് ശക്തിപ്പെടുകയും താത്വികമായി അംഗീകരിക്കുകയുമായിരുന്നില്ലെ. പിന്നെ തുടര്‍ന്നിങ്ങോട്ടു വന്ന കാലത്തെല്ലാം സിപിഐ എതിര്‍ത്തിട്ടു പോലും സിപിഎം കോണ്‍ഗ്രസിനെ താങ്ങി സംരക്ഷിച്ചു പോന്നു.
പ്രകാശ് കാരാട്ട് പാര്‍ട്ടി അദ്ധ്യക്ഷനായപ്പോഴും സിപിഎം കോണ്‍ഗ്രസിന്റെ ബി ടീം ആയി. അതായത് സിപിഐ നേതാക്കള്‍ 1964-ല്‍ മുന്നോട്ടുവെച്ച ആശയത്തോടു പിണങ്ങിപ്പിരിഞ്ഞവര്‍ അതു പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങി. അങ്ങനെ, കാരാട്ടിന്റെ ഭരണകാല ശേഷം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സാക്ഷാല്‍ സീതാറാം യെച്ചൂരി വന്നപ്പോള്‍ കാര്യങ്ങള്‍ പൂര്‍ത്തിയായി.
പാര്ട്ടിയിലെഗ്രൂപ്പുഗുരു ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ നേര് ശിഷ്യനായ സീതാറാം യെച്ചൂരി ആ ലക്ഷ്യം സാധ്യമാക്കി. കോണ്‍ഗ്രസും സിപിഎമ്മുമായി പശ്ചിമ ബംഗാളില്‍ സഖ്യമായി. രാഷ്ട്രീയ അടവു നയമെന്നോ തെരഞ്ഞെടുപ്പ് അപകട രക്ഷപ്പെടല്‍ നയമെന്നോ എന്തു പേരിട്ടു വിളിച്ചാലും സിപിഎമ്മിന്റെ ഇപ്പോഴത്തെ നയം 52 വര്‍ഷം മുമ്പ് സിപിഐ മുന്നോട്ടുവെച്ച ആശയംതന്നെയാണ്. അവര്‍ കോണ്‍ഗ്രസുമായി ഐക്യമുണ്ടാക്കുക എന്നു പറഞ്ഞു, സിപിഎം കോണ്‍ഗ്രസുമായി സഖ്യംതന്നെ ഉണ്ടാക്കിക്കളഞ്ഞു! കേരളത്തില്‍ സൗഹൃദ മത്സരമാണ് കോണ്‍ഗ്രസുമായി!!
കോണ്‍ഗ്രസിനോടുള്ള ചായ്വിന്റെ പേരില്‍ സിപിഐയില്‍നിന്ന് പിണങ്ങിപ്പിരിഞ്ഞ് രൂപപ്പെട്ട സിപിഎമ്മില്‍ ഇടക്കാലത്ത് പുതിയൊരു ചിന്ത വന്നു, എന്തുകൊണ്ട് സിപിഎമ്മിന് മുസ്ലിം ലീഗുപോലുള്ള ന്യൂനപക്ഷ സംഘടനകളുമായി നീക്കുപോക്കും രാഷ്ട്രീയ ധാരണയും ഉണ്ടാക്കിക്കൂടാ. ഇ.കെ. നായനാരും എം.വി. രാഘവനുമുള്‍പ്പെടെയുള്ള നേതാക്കളുടെ ഈ അടവു നയത്തെ എതിര്‍ത്ത് തോല്‍പ്പിച്ച് രാഘവനെ പുറത്താക്കിയതും നായനാരെ അകത്താക്കിയതും മറ്റൊരു ചരിത്രം. പക്ഷേ, രാഘവന് മുന്നോട്ടുവെച്ച നയപരിപാടി സിപിഎം ലീഗിനോടും മറ്റ് വര്‍ഗ്ഗീയ ന്യൂനപക്ഷ കക്ഷികളോടും പ്രയോഗിച്ചു.
ഐഎസ്എസ് എന്ന ഭീകര സംഘടനയുടെ തലവന്‍ അബ്ദുള്‍ നാസര്‍ മദനി രൂപംകൊടുത്ത പിഡിപിയുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കി. ഐഎന്‍എല്‍ പോലുള്ള വര്‍ഗ്ഗീയ കക്ഷിയുമായി മുന്നണി ഉണ്ടാക്കി. ഒടുവില്‍, സിപിഎം വിട്ട് വേറേ പാര്‍ട്ടി ഉണ്ടാക്കി കോണ്‍ഗ്രസ് മുന്നണിയില്‍ പങ്കാളിയായി, കോണ്‍ഗ്രസുമായി ചേര്‍ന്ന് സംസ്ഥാനം ഭരിച്ച സിഎംപി എന്നകക്ഷിയെ മുന്നണിയിലെടുത്തു. സിപിഎമ്മിന്റെ പിളര്‍പ്പിന് കാരണക്കാരനായ, അതിന്റെ നേതാവ് എം. വി. രാഘവന്റെ മകനെ, അയാള്‍ അച്ഛന്റെ പാര്‍ട്ടി നയനിലപാടുകളില്ത്തന്നെ ഉറച്ചുനില്‍ക്കെ, അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളം നല്കി, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ശരിയാണ്, ആദര്‍ശതലത്തിലും ആശയതലത്തിലും പ്രയോഗവശത്തിലും അന്തരിച്ചുകഴിഞ്ഞ പാര്‍ട്ടിക്ക് എങ്ങനെ പിറന്നാള്‍ ആഘോഷിക്കാന്‍ പറ്റും.
എത്രയെത്ര ഓര്‍മ്മയുണ്ടെങ്കിലും അതു സാധ്യമല്ലതന്നെ. അപ്പോള്‍ ഇനി പറയേണ്ടത് ചരമദിനം എന്നായിരുന്നുവെന്നാണ്.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിറവിക്കാര്യത്തില്തന്നെ തര്‍ക്കമുണ്ടല്ലോ. സിപിഐ പറയുന്നു, 1925 ഡിസംബര്‍ 25-ന് കാണ്‍പൂരിലാണ് സിപിഐ ഉണ്ടായതെന്ന്. എന്നാല്‍, അക്കാര്യം സമ്മതിക്കാതെ, താഷ്കന്റില്‍ 1920 ഒക്ടോബര്‍ 17-നാണ് സിപിഐ ഉണ്ടായതെന്ന് സിപിഐ എം പറയുന്നു. കാണ്‍പൂരില്‍ പിറന്ന സിപിഐയില്നിന്നല്ല സിപിഎം ഉണ്ടായതെന്നു സ്ഥാപിക്കാനുള്ള, വ്യാജ ചരിത്രം എഴുതിക്കൊണ്ടുള്ള മറ്റൊരു ഗൂഢാലോചനയുടെ ഭാഗംകൂടിയാണിത്.
ആശയത്തിന്റെയും ആദര്‍ശത്തിന്റെയും അടിസ്ഥാനത്തില്‍ സിപിഎം മരിച്ചുവെന്നത് സത്യം. സിപിഐയുടെ കഥ അതിനുംമുമ്പേ കഴിഞ്ഞു. ഒരു ദേശീയ പാര്‍ട്ടിയെന്ന പദവി അവര്‍ക്ക് നഷ്ടമാകാതെ സംരക്ഷിക്കാനായത് ആര്‍എസ്എസ് കാരനായ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ കാലത്തെ കാരുണ്യം കൊണ്ടാണല്ലോ. ഇനിയിപ്പോള്‍ ഏറെ നാളുണ്ടാവില്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ എല്ലാ വിഭാഗത്തിന്റെയും ഊര്‍ദ്ധ്വന്‍ വലി കാണാന്‍ എന്നാണ് രാഷ്ട്രീയ ഭാവിഫല പ്രവാചകര്‍ പറയുന്നത്.
എന്നാല്‍, ആശയമെന്ന നിലയില്‍ ഇപ്പോഴും എന്തെങ്കിലും പ്രസക്തിയുള്ളത് സിപിഐക്കു തന്നെയാണ്. ആ സാഹചര്യത്തില്‍ അവസാനമായി ഒന്നിച്ചു നില്‍ക്കാനുള്ള ഒരു പരിശ്രമം, സിപിഐക്കാര്‍ എന്നും മോഹിക്കുന്ന സിപിഐ-സിപിഎം ലയനം എന്ന സ്വപ്നം നടക്കുമോ. നടക്കാനിടയില്ല.
സഖാവ് ഇ. എം. എസ്. നമ്പൂതിരിപ്പാട് ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞിരുന്നു, ‘ഞാനുള്ളപ്പോള്‍ അതു നടക്കാത്ത കാര്യമാണ്, മറന്നേക്കൂ’ എന്ന്. നമ്പൂതിരിപ്പാടിനെ എതിര്‍ത്തു നിന്ന കെ. ആര്. ഗൗരിയെയും എംവിആറിന്റെ പിന്‍ഗാമികളേയും പാര്‍ട്ടിയില്‍ ലയിപ്പിക്കാന്‍ നടക്കുന്ന സിപിഎം എന്തുകൊണ്ട് സിപിഐയെ കാണുന്നില്ല എന്നത് കൃത്യമായ ഉത്തരമില്ലാത്ത ചോദ്യമാണ്. അത് കോഴിയോ മുട്ടയോ മൂത്തത് എന്ന വൈരുദ്ധ്യാത്മക ജീവശാസ്ത്ര വാദമാണല്ലോ. വീണ്ടും പറയട്ടെ, പിറന്നാള്‍ മറന്ന സ്ഥിതിക്ക് ചരമ അറിയിപ്പ് ഓര്‍മ്മിക്കാം, അത് കമ്മ്യൂണിസ്റ്റുകളോ മാര്കിസ്സിറ്റുകളോ ശേഷിക്കുന്നെങ്കില്‍ അവര്‍ക്ക് ഗുണകരമാകും.
** ** ** **
പിന്കുറിപ്പ്: സിപിഐ നേതാവ് അന്തരിച്ച എന്‍. ഇ. ബലറാം ഭാരതീയ ദര്‍ശനങ്ങള്‍ വിമര്ശിക്കാനാണെങ്കില്കൂടിയും മനസ്സിരുത്തി പഠിച്ചയാളാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും ദീര്‍ഘദര്‍ശന സ്വഭാവമുണ്ടായിരുന്നു. എന്‍. ഇ. ബലറാം പറഞ്ഞു. സിപിഎം ഒരു സമാന്തര പാര്‍ട്ടിയാണ്. ഇ എം എസിന്റെ കാലശേഷം പത്തോ പതിനഞ്ചോ കൊല്ലമേ ആ പാര്‍ട്ടിക്കു നിലനില്‍പ്പുണ്ടാകൂ. നമ്പൂതിരിപ്പാട് പോയിട്ട് 18 കൊല്ലമാകുന്നു (1998-ല്‍). ഭാരതീയ സമ്പ്രദായത്തില്‍ 18-ന് ഏറെ പ്രാധാന്യമുണ്ട്. ബംഗാളില്‍ തുടങ്ങി. ഇന്ന് ബംഗാള്‍ ചെയ്യുന്നത് നാളെ ഭാരതം അനുസരിക്കുമെന്ന് മുമ്പൊരു വീമ്പു പറച്ചിലുണ്ടായിരുന്നു കമ്മ്യൂണിസ്റ്റുകള്‍ക്ക്. അതു സത്യമാക്കാന്‍ കേരളത്തിലും തുടങ്ങിക്കഴിഞ്ഞു. ഒരു ബംഗാള്‍ സുനാമി കേരളത്തിലും, അതിനിനി ഏറെ കാത്തിരിക്കേണ്ടിവരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: