കൊച്ചി: 4500 കോടിയുടെ ലോട്ടറി തട്ടിപ്പുനടത്തിയ സ്വദേശി സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉത്തരവിട്ടു. കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ 83 ഇടത്ത് മാര്ട്ടിന് വാങ്ങിക്കൂട്ടിയ 122 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്.
ലോട്ടറി തട്ടിപ്പിലൂടെ മാര്ട്ടിന് അവിഹിതമായി സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയതാണ് ഈ വസ്തുകവകളെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍. ഡെയ്സന്‍ ലാന്റ് ആന്റ് ഡവലപ്മെന്റ്, മാര്ട്ടിന് മള്‍ട്ടി പ്രോജക്ട്സ്, ഡെയ്സന്‍ ലക്ഷ്വറി വില്ലാസ് എന്നീ കമ്പനികളുടെ പേരിലാണ് ഈ വസ്തുക്കള്‍ വാങ്ങിക്കൂട്ടിയിരുന്നത്.
ഭൂമി കണ്ടുകെട്ടുന്നതിനുള്ള ഉത്തരവ് മാര്‍ച്ച് 31നാണ് എന്‍ഫോഴ്സ്മെന്റ് പുറപ്പെടുവിച്ചത്. വസ്തു സ്ഥിതിചെയ്യുന്ന സ്ഥലത്തെ രജിസ്ട്രാര്‍ അടക്കമുള്ളവര്‍ക്ക് ഓര്‍ഡറിന്റെ കോപ്പി അയച്ചുകൊടുത്തതിനെ തുടര്‍ന്ന് ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം മരവിപ്പിച്ചിരിക്കുകയാണ്.
എന്‍ഫോഴ്സ്മെന്റ് പുറത്തിറക്കിയ പ്രൊവിഷനല്‍ അറ്റാച്ച്മെന്റ് ഓര്‍ഡറിന് ഡല്‍ഹിയിലുള്ള ബന്ധപ്പെട്ട അതോറിട്ടിയുടെ അംഗീകാരം ലഭിക്കുന്ന മുറക്കായിരിക്കും സ്വത്ത് സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയുക.
ലോട്ടറി തട്ടിപ്പിലൂടെ മാര്ട്ടിന് സിക്കിം സംസ്ഥാനത്തിന് 4500 കോടിയുടെ നഷ്ടം വരുത്തിയെന്ന സി ബി ഐ കുറ്റപത്രത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ അന്വേഷണത്തിലാണ് പണം ഒഴുകിയ വഴികളെക്കുറിച്ചുള്ള വിവരം എന്‍ഫോഴ്സ്മെന്റിന് ലഭിക്കുന്നത്.
തെളിവ് ലഭിച്ച സാമ്പത്തിക ഇടപാടുകളിലൂടെ വാങ്ങിക്കൂട്ടിയ ഭൂമിയാണ് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിട്ടുള്ളത്. മാര്ട്ടിന് ആന്റ് ജയമുരുഗന് അസോസിയേറ്റ്സ് കമ്പനിയില്‍ മാര്‍ട്ടിന്റെ പങ്കാളിയും ലോട്ടറി തട്ടിപ്പു കേസില്‍ കൂട്ടുപ്രതിയുമായ എന്‍ ജയമുരുഗന്റെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനും എന്‍ഫോഴ്സ്മെന്റ് നടപടി തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: