സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു കരകയറാനും സ്ഥാപനം നിലനിര്‍ത്തുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ ഫാക്ടിനെ സഹായിച്ചത് എന്തോ വലിയ അപരാധം ചെയ്തു എന്ന മട്ടിലാണ് സിപിഎം കള്ളപ്രചാരണം നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച് വ്യവസായമേഖലയില്‍ അത് ബിജെപിക്ക് വോട്ടായി മാറിയാലോ എന്ന ഭയമാണ് സിപിഎമ്മിനെ വിറളിപിടിപ്പിക്കുന്നത്.
കഴിഞ്ഞ ഒരുവര്‍ഷമായി ഓരോ മാസവും ശമ്പളം കൊടുക്കാന്‍ നെട്ടോട്ടമോടുന്ന സ്ഥിതിയായിരുന്നു. ഏതുസമയത്തും ശമ്പളം മുടങ്ങിയേക്കാം, കമ്പനി പീഡിത വ്യവസായങ്ങളുടെ ലിസ്റ്റില്‍ വന്നേക്കും, അടച്ചുപൂട്ടിയേക്കാം എന്നൊക്കെ വന്‍ ഭീഷണിയിലായിരുന്നു. അടിയന്തരമായി കേന്ദ്രസര്‍ക്കാരിന്റെ സഹായം ലഭിച്ചില്ലെങ്കില്‍ ഫാക്ടിന്റെ പ്രവര്‍ത്തനം നിലയ്ക്കും എന്ന സ്ഥിതിയില്‍ സംഘപരിവാര്‍ സംഘടനകളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണമുണ്ടായത്.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഈ നടപടി തീരെ പ്രതീക്ഷിച്ചതല്ല. കോണ്‍ഗ്രസ് സര്‍ക്കാരിനെപ്പോലെ ബിജെപി സര്‍ക്കാരും ഫാക്ടിന്റെ ഫയല്‍ തട്ടുംപുറത്തിടും എന്നാണ് കരുതിയിരുന്നത്. തെരഞ്ഞെടുപ്പില്‍ ഇതൊരു പ്രചാരണായുധമാക്കാം എന്നു മനക്കോട്ട കെട്ടിയിരിക്കുമ്പോഴാണ് 1000 കോടി രൂപയുടെ വായ്പ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം വരുന്നത്. അതുകൊണ്ട് ഇപ്പോള്‍ കളം മാറ്റിചവിട്ടുകയാണ്. സാമ്പത്തിക സഹായം ഫാക്ടിനെ തകര്‍ക്കുമെന്നാണ് ഇപ്പോഴത്തെ വാദവും പ്രചാരണവും. എന്തൊരു വിരോധാഭാസമാണെന്നു നോക്കൂ! ഗീബല്‍സ് തന്ത്രം പയറ്റുന്ന കാര്യത്തില്‍ സിപിഎം എന്നും മുന്നിലാണല്ലോ?
ബിജെപി സര്‍ക്കാര്‍ റിലയന്‍സിനുവേണ്ടി ഫാക്ടിനെ വില്ക്കാന് തീരുമാനിച്ചെന്നും സ്വകാര്യവല്‍ക്കരണത്തിനുവേണ്ടിയുള്ള നീക്കമാണെന്നും സിപിഎം പ്രചരിപ്പിച്ചിരുന്നു. അറ്റകുറ്റപ്പണികളുടെ ഭാഗമായി ചില കെട്ടിടങ്ങള്‍ പെയിന്റടിക്കുന്നതും കണ്ടപ്പോള്‍ പാവം തൊഴിലാളികള്‍ അതു വിശ്വസിക്കുകയും ചെയ്തു. രാസവളം രാസവസ്തു വകുപ്പുമന്ത്രി അനന്തകുമാര്‍ ഫാക്ട് സന്ദര്‍ശിച്ചപ്പോള്‍ ഫാക്ടിന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം കൈക്കൊള്ളാമെന്നു പറയുകയും ചെയ്തിരുന്നു. എന്നിട്ടും ചില സമരനാടകങ്ങള്‍ അരങ്ങേറിയിരുന്നു. സമരകാലത്ത് സമരഭടന്മാര്ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയ ബിജെപി സംസ്ഥാന നേതാവ് വി.എ.നസീര്‍ പറഞ്ഞു ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ഫാക്ടിന്റെ പ്രതിസന്ധി പരിഹരിക്കുമെന്ന്. തുടര്‍ന്ന് പ്രസംഗിച്ച എം.എം.ലോറന്‍സിന് അതത്ര രസിച്ചില്ല. അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. എനിക്കു തൊട്ടുമുന്‍പു പ്രസംഗിച്ച മാന്യന് പറഞ്ഞതു ഞാന്‍ കേട്ടു. ഇവരുടെ ഗവണ്മെന്റ് വന്നാല്‍ ഇതു നശിപ്പിക്കും. ലോറന്‍സ് ശപിച്ചു.
കേന്ദ്രപൊതുമേഖലാസ്ഥാപനമായ ഫാക്ട് സാമ്പത്തിക പ്രതിസന്ധിയിലാകുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. നരസിംഹറാവു-മന്‍മോഹന്‍സിംഗ് കൂട്ടുകെട്ട് നടപ്പില്‍ വരുത്തിയ ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ ഫലമായി കാപ്രോലാക്ടത്തിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതിന്റെ ഇരുട്ടടി കിട്ടിയത് ഫാക്ടിനായിരുന്നു. തൊട്ടുപുറകേ വന്ന രണ്ടാമത്തെ ആഘാതമായിരുന്നു അമോണിയ പ്ലാന്റ്. ജനങ്ങളുടെ സുരക്ഷാഭീഷണി പറഞ്ഞ് വില്ലിങ്ടണ്‍ ഐലന്റിലെ അമോണിയ സ്റ്റോറേജ് ടാങ്കുകള്‍ മാറ്റി സ്ഥാപിക്കേണ്ടിവന്നു. 1995 ല്‍ അമോണിയ പ്രൊജക്ടിനുവേണ്ടി ഒഇസിഎഫില്നിന്നും 450 കോടി രൂപ വായ്പ എടുത്തു.
നാലരശതമാനം പലിശയ്ക്കുവാങ്ങിയ തുക ഫാക്ടിനു നല്കിയപ്പോള് പതിനാറരശതമാനമായിരുന്നു പലിശ. അന്ന് ഇടതുപക്ഷവും വലതുപക്ഷവും ഇതിന്റെ പേരില്‍ ഒരു പ്രചാരണവും നടത്തിയില്ലായെന്നത് നാം ഓര്‍മിക്കേണ്ടതാണ്. 2000 ല്‍ അടല്‍ബിഹാരി വാജ്പേയ് സര്‍ക്കാരാണ് പലിശ ഏഴ് ശതമാനമാക്കി കുറച്ചുതന്നത്.
അന്നത്തെ കോടികളുടെ ധനസഹായവും ഭീമമായ പലിശയും ആരെയും അലോസരപ്പെടുത്തിയില്ല. വീണ്ടും രൂക്ഷമായ കടക്കെണിയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ 991 കോടിയുടെ സാമ്പത്തിക പാക്കേജ് തരാമെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ പറയുകയും തീരുമാനം മാറ്റുകയും ചെയ്തു.
സമരപരമ്പരകള്‍ക്ക് തുടക്കമായി. രാഷ്ട്രീയപാര്‍ട്ടികള്‍, ട്രേഡ് യൂണിയനുകള്‍, കലാസാഹിത്യ സാംസ്കാരിക സംഘടനകള്‍, സ്പോര്‍ട്സ് സംഘടനകള്‍, ജാതിമത പ്രസ്ഥാനങ്ങള്‍, എന്തിന് ജനസേവ ശിശുഭവനിലെ കുഞ്ഞുങ്ങള്‍ വരെ സമരപ്പന്തലിലെത്തി. എംപിമാര്‍, എംഎല്‍എമാര്‍ പാര്‍ട്ടി നേതാക്കന്മാര്, മന്ത്രിമാര്‍ പലരും സമരപന്തലിലെത്തി അനുഭവം പ്രകടിപ്പിച്ചു. തുരുതുരെ ദല്‍ഹി യാത്രകള്‍, നിവേദനങ്ങള്‍, സമ്മര്‍ദ്ദങ്ങള്‍, ശുപാര്‍ശകള്‍, ഹര്‍ത്താല്‍, പണിമുടക്ക് എല്ലാം പയറ്റി ഫലം കണ്ടില്ല. കേരളത്തില്‍നിന്ന് എട്ട് മന്ത്രിമാര്‍ ഉണ്ടായിട്ടും ഒരു ചുക്കും നടന്നില്ല. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമന് എന്നറിയപ്പെട്ടിരുന്ന എ.കെ.ആന്റണി വിചാരിച്ചിട്ടുപോലും ചിദംബരത്തിന്റെ മനസ്സിളക്കാന്‍ കഴിഞ്ഞില്ല.
ഇതിനിടയില്‍ പ്രൊഫ. കെ.വി.തോമസ് കിട്ടാത്ത പാക്കേജ് കിട്ടിയെന്ന് പത്രവാര്‍ത്ത കൊടുക്കുകയും കേരളം മുഴുവന്‍ ഫ്ളെക്സ് ബോര്‍ഡുകള്‍ വയ്ക്കുകയും ഫാക്ട് കവലയില്‍ ഐഎന്‍ടിയുസിക്കാര്‍ സ്വീകരണം നല്‍കുകയും ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് നാട്ടുകാര്‍ സത്യം മനസ്സിലാക്കിയത്; പാക്കേജ് അനുവദിച്ചിട്ടില്ല. തോമസിന്റെ തൊലിക്കട്ടി അപാരം തന്നെ. ചെയ്ത തെറ്റിന്റെ പേരില്‍ ജനങ്ങളോട് മാപ്പപേക്ഷിക്കുന്നതായിരുന്നു സാമാന്യമര്യാദ. കോണ്‍ഗ്രസുകാര്‍ക്ക് പിറ്റേന്നുമുതല്‍ ഇളിഭ്യചിരിയുമായി നടക്കേണ്ട ഗതികേടിലുമായി.
ഭാരതീയ വിചാരകേന്ദ്രത്തിന്റെ ദേശീയവിചാര സത്രത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി എറണാകുളത്തെത്തിയ ആര്‍എസ്എസ് അഖിലേന്ത്യ ജോ.സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ ഞങ്ങള്‍ നേരില്‍കണ്ട് ഫാക്ടിന്റെ കാര്യത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചു. ഇത്തരം കാര്യങ്ങളില്‍ സംഘം ഇടപെടാറില്ലെങ്കിലും കേരളത്തിന്റെ ഒരു അഭിമാന സ്ഥാപനം എന്നനിലയില്‍ അദ്ദേഹം ജയ്റ്റലിയുമായി സംസാരിക്കാമെന്നുറപ്പു നല്കി. അന്നത്തെ ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്.ശശിധരനാണ് കൂടിക്കാഴ്ചക്ക് സൗകര്യമൊരുക്കിയത്. നിവേദക സംഘത്തില്‍ എന്‍.കെ.മോഹന്‍ദാസ്, കെ.സുകുമാരന്‍ (മുന്‍ ജനറല്‍ മാനേജര്‍ ഫാക്ട്) ശിവശങ്കരന്, ആര്.സജികുമാര്‍, ചന്ദ്രശേഖരന് കെ.ആര്. എന്നിവരുമുണ്ടായിരുന്നു.
ഇതിനെത്തുടര്‍ന്ന് ഫയലുകള്‍ക്ക് അനക്കം തുടങ്ങി. (ഫാക്ടിന്റെ സാമ്പത്തിക പാക്കേജ് നിരസിച്ചുകൊണ്ട് പി.ചിദംബരം ചുവന്ന മഷിയില്‍ കുറിച്ചിട്ട ഫയലിന്റെ കഥ കോണ്‍ഗ്രസുകാര്‍ മറച്ചുവെച്ചിരുന്നു) ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രണ്ടുദിവസത്തെ സന്ദര്ശനത്തിന്എറണാകുളത്തെത്തിയപ്പോള് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിക്കാഴ്ചയ്ക്ക് വീണ്ടും സൗകര്യമൊരുക്കിയിരുന്നു. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ അതിഥിമന്ദിരത്തില്‍ രാവിലെ 11 മണിക്ക് അഡ്വ.നഗരേഷിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ നേരില്‍ കാണുകയും വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 1000 കോടിയുടെ വായ്പ അനുവദിച്ചു. പതിമൂന്നര ശതമാനം പലിശ, ഒരു വര്‍ഷത്തെ മോറട്ടോറിയം. സാമ്പത്തിക പാക്കേജ് പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.
സേവ് ഫാക്ട് മീറ്റിങ്ങില്‍ ഇടതുനേതാക്കള്‍ സര്‍ക്കാര്‍ നടപടിയെ അഭിനന്ദിക്കുകയും പിറ്റേന്ന് പത്രത്തിലും പൊതുയോഗത്തിലും എതിരായ നിലപാടും എടുത്തു! മാത്രമല്ല വിലകുറഞ്ഞ രാഷ്ട്രീയ നിലപാട് തെളിയിക്കുന്ന ഒരു നോട്ടീസും പ്രസിദ്ധീകരിച്ചു. റിട്ടയേര്‍ഡ് എംപ്ലോയീസിന്റെ പേരില്‍. ഫാക്ടിന്റെ ‘ചിതയ്ക്ക് തീകൊളുത്തി’ തുടങ്ങിയ മോശം പദപ്രയോഗങ്ങള്‍ നടത്തിയും ശപിച്ചുമാണ് നോട്ടീസിലെ വരികള്‍. എല്ലാ രാഷ്ട്രീയ വിശ്വാസികളും ഉള്‍പ്പെടുന്ന ഒരു സംഘടന തനി രാഷ്ട്രീയ നിറം കാണിച്ചത് പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. നോട്ടീസിനെച്ചൊല്ലിയുള്ള പ്രതിഷേധം വ്യാപകമാവുകയാണ്. നോട്ടീസിലെ ഉള്ളടക്കം കണ്ടാല്‍ വിരമിച്ച തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ദോഷം ചെയ്യുമെന്ന് സഖാക്കള്ക്കറിയാഞ്ഞിട്ടല്ല. മകന് മരിച്ചാലും ശരി മരുമകളുടെ കണ്ണുനീര് കാണണം അത്രമാത്രം. ഇപ്പോള്‍ കിട്ടിയ സാമ്പത്തികസഹായം ഫാക്ടിനെ നിലനിര്‍ത്തുവാനും മുന്നോട്ടുകൊണ്ടുപോകാനും സഹായിക്കും. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇടതുപക്ഷ നേതാക്കള്‍ക്കൊന്നും ഇതത്ര പിടിച്ചിട്ടില്ല. മോദിയോടും ബിജെപിയോടും അന്ധമായ വിരോധം പുലര്‍ത്തുന്ന പാര്‍ട്ടിക്ക് ഇതെങ്ങനെ സഹിക്കും. 1000 കോടി രൂപയ്ക്ക് ഈടുനല്‍കിയ ഭൂമിക്ക് എന്‍ഒഎസി നല്കിയ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കാതെ പോകുന്നത് ശരിയല്ല. ഉള്ളതുപറയാമല്ലോ എന്‍ഒസി നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയ ഇടതുവലതു നേതാക്കളെയും മറക്കുന്നില്ല.
രാഷ്ട്രീയ നിലനില്‍പ്പിനുവേണ്ടി പുറമേ പ്രചരിപ്പിക്കുന്നത് മറ്റൊന്നാണെങ്കിലും യഥാര്‍ത്ഥ സത്യവും ഇരട്ടത്താപ്പും ജനങ്ങള്‍ക്കറിയാം. വാര്‍ഷിക ബജറ്റും പാര്‍ലമെന്റിലെ തിരക്കുംകാരണം ധനമന്ത്രി ഫയലില്‍ ഒപ്പുവെച്ചിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സാങ്കേതിക തടസ്സമുണ്ടാവുകയും വൈകുകയും ചെയ്യുമെന്നു ബോധ്യപ്പെട്ടപ്പോള്‍ സംസ്ഥാന ഓഫീസില്‍നിന്നും ഫാക്ട് സന്ദേശം അയച്ച കെ.ആര്.ഉമാകാന്തന്‍, അരുണ്‍ജയ്റ്റ്ലിയെ ഫോണില്‍ വിളിച്ച് വിവരം ധരിപ്പിച്ച സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് എന്നിവരുടെ ഇടപെടലും മറക്കുന്നില്ല. ഫാക്ടിന്റെ രക്ഷയ്ക്കായി സഹായിച്ച ബിഎംഎസ് അഖിലേന്ത്യാ ഡെപ്യൂട്ടി ഓര്‍ഗനൈസിങ് സെക്രട്ടറി ബി.സുരേന്ദ്ര, സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍, ബിജെപി നേതാക്കളായ വി.മുരളീധരന്, എ.എന്‍.രാധാകൃഷ്ണന്, കെ.സുരേന്ദ്രന്, എം.ടി.രമേശ്, എന്‍.കെ.മോഹന്‍ദാസ് എന്നിവരെയും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നു.
ഫാക്ടിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് മൂലധനം ലഭിക്കുമ്പോള്‍ ദീര്‍ഘകാല കരാറുകളുടെ അടിസ്ഥാനത്തില്‍ അസംസ്കൃത വസ്തുക്കള്‍ ലാഭകരമായ വിലയ്ക്കു വാങ്ങുവാനും ഉല്‍പ്പാദനം മുന്നോട്ടുകൊണ്ടുപോകാനും സാധിക്കും. ഉല്‍പ്പാദന മികവു തെളിയിച്ചാല്‍ പുതിയ പദ്ധതികള്‍ കേന്ദ്രത്തില്‍ നിന്നും അനുവദിപ്പിക്കാനും കഴിയും. കൊച്ചിന് ഡിവിഷനില്‍ ഒരു യൂറിയ പ്ലാന്റ് അനുവദിക്കുന്ന കാര്യം കേന്ദ്രപരിഗണനയിലുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്ധമായ രാഷ്ട്രീയ വിരോധം മാറ്റിവച്ച് കേരളത്തിന്റെ വികസനത്തിനായി എല്ലാവരും ഒറ്റക്കെട്ടായി ഐക്യത്തോടെ നിന്നാല്‍ കേരളത്തിന്റെ വന്‍ പുരോഗതിക്ക് പങ്കാളികളാകാന്‍ കഴിയും. കേരളത്തില്‍നിന്നും ബിജെപിക്ക് ഒരു എംപിയോ എംഎല്‍എയോ ഇല്ലാതിരുന്നിട്ടും കേരളത്തിനുവേണ്ട പരിഗണന കിട്ടുന്നുണ്ട്. അതുകൊണ്ട് രാഷ്ട്രീയമാറ്റത്തിനുവേണ്ടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സമയം സമാഗതമായിരിക്കുന്നു.
(ഭാരതീയ വിചാരകേന്ദ്രം എറണാകുളം ജില്ലാ കാര്യദര്‍ശിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: