കണ്ണൂര്‍: തോട്ടട ഇഎസ്ഐ ആശുപത്രിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ മാര്‍ച്ച് മാസത്തെ ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്നു ആശുപത്രിക്കു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. സമരം ആരംഭിച്ച് മണിക്കൂറുകള്‍ക്കം ജീവനക്കാരുടെ അക്കൗണ്ടില്‍ ശമ്പളമെത്തിച്ചു ആശുപത്രി അധികൃതര്‍ തടിയൂരി. ഇന്നലെ രാവിലെ മുതലാണ് ഇഎസ്ഐ ആശുപത്രിയിലെ ഒരു വിഭാഗം ജീവനക്കാര്‍ കുത്തിയിരിപ്പു സമരം നടത്തിയത്. ഇവിടെയുള്ള ചില ജീവനക്കാര്‍ക്ക് ശമ്പളം ലഭ്യമാക്കുകയും മറ്റു ചിലര്‍ക്ക് ശമ്പളം ലഭ്യമാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു കുത്തിയിരിപ്പുസമരം. ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയത്. ശമ്പളം ലഭിക്കാത്ത മുഴുവന്‍ ജീവനക്കാരും സമരത്തില്‍ പങ്കെടുത്താല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുമെന്നതിനാല്‍ ജീവനക്കാരുടെ രണ്ടു പ്രതിനിധികളായിരുന്നു ആദ്യ ദിവസം കുത്തിയിരിപ്പു സമരം നടത്തിയത്. നടപടിയുണ്ടാകുന്നില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ മുഴുവന്‍ ജീവനക്കാരും പണിമുടക്കി സമരം നടത്താനായിരുന്നു തീരുമാനം. വിഷുവിനു മുമ്പ് ശമ്പളം ലഭ്യമാക്കിയില്ലെങ്കില്‍ ആശുപത്രിക്കു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനും യൂണിയന് നിശ്ചയിച്ചിരുന്നു.
ശമ്പളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസസ് സ്റ്റാഫ് യൂണിയന് കഴിഞ്ഞ ആഴ്ച ആശുപത്രി സൂപ്രണ്ടിനു നിവേദനം നല്‍കിയിരുന്നു. എ്ന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വിശദീകരണം പോലും നല്കാന് സൂപ്രണ്ട് തയാറായില്ലെന്നും ആരോപണമുണ്ട്. ശമ്പളം ലഭ്യമാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ല എന്ന നിലപാടിലായിരുന്നു സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ പെരുമാറിയതെന്നും സമരം ചെയ്തവര്‍ ആരോപിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ട്രഷറിയിലേക്ക് അനുവദിച്ചിരുന്നെങ്കിലും ഓഫീസില്‍ നിന്നുള്ള ഫയലുകള്‍ വച്ചു താമസിപ്പിച്ചതാണ് ശമ്പളം മുടങ്ങാന്‍ ഇടയാക്കിയതെന്നും ജീവനക്കാര്‍ ആരോപിച്ചു. ജീവനക്കാരുടെ കുത്തിയിരിപ്പു സമരത്തെ കുറിച്ചറിഞ്ഞ കേരള എന്‍ജിഒ അസോസിയേഷന് ജില്ലാ ഭാരവാഹികളായ മോഹനന്, നാരായണന്, അശോകന്, രാജേന്ദ്രന് എന്നിവര്‍ ആശുപത്രിയിലെത്തി സമരക്കാരുമായി സംസാരിച്ചിരുന്നു. തോട്ടട ഇഎസ്ഐ ആശുപത്രിയില്‍ ഇരട്ട നീതിയാണ് നടക്കുന്നതെന്നും ശമ്പളം ലഭിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും സമരക്കാര്‍ എന്‍ജിഒ അസോസിയേഷന് ഭാരവാഹികളോടു പറഞ്ഞു. ഇതേ തുടര്‍ന്നു ഇവര്‍ ഇഎസ്ഐ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുകയും ഇഎസ്ഐയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. ഒരു ജീവനക്കാരന്റെയും ശമ്പളം പിടിച്ചു വയ്ക്കുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ ഇഎസ്ഐയില്‍ ഇല്ലെന്നും ബന്ധപ്പെട്ട ആശുപത്രി ഓഫീസിന്റെ വീഴ്ചയാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ ആശുപത്രി ഓഫീസില്‍ നിന്നും യുദ്ധകാലാടിസ്ഥാനത്തില്‍ ശമ്പള ബില്‍ തയറാക്കി ട്രഷറിയിലേക്കയച്ചു ഉച്ചയോടെ ശമ്പളം ലഭ്യമാക്കി. ഇതേ തുടര്‍ന്നു കുത്തിയിരിപ്പു സമരം അവസാനിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: