ലണ്ടന്‍: കൈവിട്ട മത്സരം തിരിച്ചുപിടിച്ച് ലിവര്‍പൂള്‍ യൂറോപ്പ ലീഗിന്റെ സെമിയില്‍. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെ ആദ്യം 2-0നും പിന്നീട് 3-1നും പിന്നിട്ടുനിന്നശേഷം അവിശ്വസനീയമായി പൊരുതിയാണ് ലിവര്‍പൂള്‍ ഉജ്ജ്വല വിജയവും സെമി സ്ഥാനവും നേടിയത്.
രണ്ടാം പാദത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ ഫിനിക്സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്ന് ഉയിര്‍ത്തെണീറ്റ ലിവര്‍പൂളിന്റെ പ്രകടനത്തെ അത്ഭുതമെന്നേ പറയാന്‍ കഴിയൂ. ഡോര്‍ട്ട്മുണ്ടില്‍ നടന്ന ആദ്യപാദത്തില്‍ ലിവര്‍പൂള്‍ 1-1ന് സമനില വഴങ്ങിയിരുന്നു. ഇരുപാദങ്ങളിലുമായി 5-4ന്റെ വിജയമാണ് ലിവര്‍പൂള്‍ നേടിയത്.
സംഭവബഹുലമായ മത്സരം ഒമ്പത് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും രണ്ട് തവണ ലിവര്‍പൂള്‍ വല കുലുങ്ങി. അഞ്ചാം മിനിറ്റില്‍ ഹെന്‍ട്രിക് മിഹ്തര്യാന്, ഒമ്പതാം മിനിറ്റില്‍ എംറിക് ഒബാമെയംഗ് എന്നിവരായിരുന്നു ഡോര്‍ട്ട്മുണ്ടിന്റെ സ്കോറര്‍മാര്‍. തുടര്‍ന്ന് ഗോള്‍ മടക്കാന്‍ ലിവര്‍പൂള്‍ താരങ്ങള്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഡോര്‍ട്ട്മുണ്ട് ഗോളിയും പ്രതിരോധനിരയും ഉറച്ചുനിന്നതോടെ ആദ്യപകുതിയില്‍ സന്ദര്‍ശകര്‍ 2-0ന് മുന്നില്‍.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നെങ്കിലും ഒറിജി, കൗടീഞ്ഞോ, ലല്ലാന തുടങ്ങിയവരുള്‍പ്പെട്ട താരനിരക്ക് ലക്ഷ്യബോധമില്ലാതിരുന്നതാണ് ലിവര്‍പൂളിന് തിരിച്ചടിയായത്.
രണ്ടാം പകുതിയില്‍ കളി മാറി. എന്തുവിലകൊടുത്തും ഗോള്‍ മടക്കണമെന്ന് ഉറപ്പിച്ചാണ് ലിവര്‍പൂള്‍ താരങ്ങള്‍ മൈതാനത്തെത്തിയത്. മൂന്ന് മിനിറ്റിനകം ലിവര്‍പൂള്‍ ഒരു ഗോള്‍ മടക്കുകയും ചെയ്തു. എംറെ കാന്‍ നല്കിയ പാസ് സ്വീകരിച്ച് ഡിവോക് ഒറിജി പായിച്ച വലംകാലന്‍ ഷോട്ടാണ് ബൊറൂസിയ വലയില്‍ കയറിയത്.
എന്നാല്‍ 57-ാം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരായ ബൊറൂസിയ വീണ്ടും ലീഡ് ഉയര്‍ത്തി. മാറ്റ്സ് ഹമ്മല്‍സിന്റെ പാസില്‍ നിന്ന് മാര്‍ക്കോ റ്യൂസായിരുന്നു ലീഡ് നേടിക്കൊടുത്തത്. ഇതോടെ 3-1ന്റെ ലീഡ് നേടിയ ബൊറൂസിയ വിജയവും സെമി ബെര്‍ത്തും ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ കളി കാണാന്‍ വരുന്നതേയുണ്ടായിരുന്നുള്ളു. 66-ാം മിനിറ്റില്‍ ലിവര്‍പൂള്‍ രണ്ടാം ഗോളും നേടി. ജെയിംസ് മില്‍നറുടെ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് കൗടീഞ്ഞോ പായിച്ച വലംകാലന്‍ ഷോട്ടാണ് വലയില്‍ തറച്ചുകയറിയത് (3-2). പതിനൊന്നുമിനിറ്റിനുശേഷം ലിവര്‍പൂള്‍ സമനില പിടിക്കുകയും ചെയ്തു.
ഫിലിപ്പെ കൗടീഞ്ഞോയുടെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ മമാദു സാക്കു വലയിലെത്തിച്ചു. ഇതോടെ ഗോള്‍നില 3-3. കളി പരിക്കുസമയത്തേക്ക്. ഇഞ്ചുറി സമയത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ ആന്‍ഫീല്‍ഡ് കാത്തിരുന്ന ഗോള്‍ പിറന്നു. ജെയിമസ് മില്‍നറുടെ ക്രോസിന് ഡിജകന് ലോവ്റന് അളന്നുമുറിച്ചു തലവെച്ചു (4-3). അവസാന നിമിഷത്തില്‍ സമനില നേടാനുള്ള അവസരം ഡോര്‍ട്ട്മുണ്ടിന് ലഭിച്ചെങ്കിലും പാഴായതോടെ ത്രസിപ്പിക്കുന്ന വിജയവുമായി ലിവര്‍പൂള്‍ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു.
മറ്റ് മത്സരങ്ങളില്‍ അത്ലറ്റിക് ബില്‍ബാവോയെ കീഴടക്കി സെവിയയും സ്പോര്‍ട്ടിങ് ബ്രാഗയെ തകര്‍ത്ത് ഷക്തറും സ്പാര്‍ട്ട പ്രാഗിനെ കെട്ടുകെട്ടിച്ച് വിയ്യാറയലും സെമിയിലെത്തി. ബില്‍ബാവോയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് സെവിയ അവസാന നാലില്‍ ഇടംപിടിച്ചത്. ആദ്യപാദത്തില്‍ സെവിയ 2-1നും രണ്ടാം പാദത്തില്‍ ബില്‍ബാവോയും ഇതേ സ്കോറിന് വിജയച്ചതോടെ കളി 3-3ന് സമനിലയില്‍.
തുടര്‍ന്ന് അധികസമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിയാതെ വന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു സെവിയ ഷൂട്ടൗട്ട് സ്വന്തമാക്കിയത്. സ്പാര്‍ട്ടക്കെതിരെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ ആറ് ഗോളുകളുടെ തകര്‍പ്പന്‍ വിജയമാണ് ഷക്തര്‍ നേടിയത്. ആദ്യ പാദത്തില്‍ 2-1ന് വിജയിച്ച ഷക്തര്‍ രണ്ടാം പാദത്തില്‍ 4-1ന്റെ വിജയം കരസ്ഥമാക്കി. സ്പാര്‍ട്ട പ്രാഗിനെതിരെ ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ ആറ് ഗോളുകളുടെ വിജയത്തോടെയാണ് വിയ്യാറയല്‍ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: