തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടു ദുരന്തത്തിന്റെ പൊട്ടിത്തെറി തുടരുന്നത് സര്‍ക്കാരില്‍. ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥതല ഭിന്നത ജില്ലാ തലത്തില്‍നിന്ന് സംസ്ഥാനതലത്തിലെത്തി. തന്നെ മറികടന്നതിന് ആഭ്യന്തര വകുപ്പ് സെക്രട്ടറി വകുപ്പു മന്ത്രിയോട് രൂക്ഷമായി പ്രതികരിച്ചു. സേനയെ രക്ഷിക്കാന്‍ പ്രധാനമന്ത്രിയ്ക്കെതിരേ ഡിജിപി പ്രസ്താവന നടത്തി. വിഷയത്തില്‍ ഡിജിപിയെ തള്ളിപ്പറഞ്ഞും തിരുത്തിയും മുഖ്യമന്ത്രി നിലപാടു പ്രഖ്യാപിച്ചു.
ആഭ്യന്തര വകുപ്പിനെ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഡിജിപി: ടി.പി. സെന്‍കുമാറിനോട് റിപ്പോര്‍ട്ട് തേടിയതിന് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ പ്രകടിപ്പിച്ച അതൃപ്തിയില്‍ ആഭ്യന്തര മന്ത്രിയാണ് പ്രതിസ്ഥാനത്തായത്. വിവിധ തലത്തില്‍ സര്‍ക്കാരിന്റെ പിടിപ്പുകേടും ഭരണത്തകര്‍ച്ചയും കൂടുതല്‍ വ്യക്തമാവുകയാണ്. തുടര്‍ഭരണം തേടുന്നവര്‍ കുത്തഴിഞ്ഞ ഭരണത്തിനു മാതൃകയാകുന്നുവെന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം.
അതിനിടെ, തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന ആരോപണം ശക്തമായി. കോടതിയില്‍ ആഘോഷത്തിന് അനുമതി കിട്ടാന്‍ സുപ്രീം കോടതിവിധി സഹായകമായി ചൂണ്ടിക്കാണിക്കുന്നതിനു പകരം വെടിക്കെട്ടിനു പുറമേ ആനനിയന്ത്രണംകൂടി ഏര്‍പ്പെടുത്തുകയായിരുന്നു സര്‍ക്കാര്‍. ജനകീയ പ്രക്ഷോഭം ശക്തമായപ്പോള്‍ പൂരാഘോഷക്കമ്മിറ്റിയുടെ കാല് പിടിക്കാന്‍ മുഖ്യമന്ത്രിക്കുതന്നെ ചെല്ലേണ്ടിവന്നു. തൃശൂര്‍ പൂരത്തിന് അനുമതി നല്‍കിക്കൊണ്ട്, സാമൂഹ്യ-സാംസ്കാരിക ജീവിതത്തിന്റെ ഭാഗമാണെന്ന ഹൈക്കോടതി വിധിയും സര്‍ക്കാരിനുള്ള കടുത്ത വിമര്‍ശനമായി. എന്നാല്‍, ആചാരത്തിന്റെ ഭാഗമായ ശബരിമല വെടിവഴിപാടിന് ലൈസന്‍സ് നിഷേധിച്ച കളക്ടറുടെ നടപടിയില്‍ സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തിട്ടില്ല.
വെടിക്കെട്ട് നടന്നതില്‍ പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്നായിരുന്നു അഡീഷണല്‍ ചീഫ്സെക്രട്ടറി കൂടിയായ നളിനി നെറ്റോ നല്കിയ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഡിജിപിക്ക് നല്കിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് വിശദീകരണവും തേടി. ഇതിനെതിരെയാണ് നളിനി നെറ്റോയുടെ ശക്തമായ പ്രതിഷേധം വന്നത്. തന്റെ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കോ ആഭ്യന്തരമന്ത്രിക്കോ പരിശോധനയ്ക്കായി നല്‍കാം. എന്നാല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിക്ക് താഴെയുള്ള ഡിജിപിക്ക് നല്‍കിയത് ശരിയായില്ലെന്നും അവര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നടപടി കുറ്റക്കാര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കും. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ ശ്രമം ദുര്‍ബലപ്പെടുത്തുമെന്നും ആഭ്യന്തര സെക്രട്ടറി കൂടിയായി നളിനി നെറ്റോ പറയുന്നു.
പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിരിക്കുന്നത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ്, ചാത്തന്നൂര്‍ എസിപി, പരവൂര്‍ സിഐ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആഭ്യന്തരസെക്രട്ടറിയുടെ ശുപാര്‍ശ.
ഇതിന് കടകവിരുദ്ധമായി, വീഴ്ച ജില്ലാ ഭരണകൂടത്തിന്റേതാണെന്നാണ് ഡിജിപിയുടെ നിലപാട്. പോലീസിനെ മാത്രം ബലിയാടാക്കുന്നത് ശരിയല്ല. വെടിക്കെട്ട് തലേദിവസം നിരോധിച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടി ശരിയല്ല, ഡിജിപി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
രാത്രി പത്തരയ്ക്ക് വെടിക്കെട്ടാരംഭിച്ച് മൂന്നരയ്ക്ക് അപകടം ഉണ്ടാകുന്നതുവരെ ജില്ലാ ഭരണകൂടം വെടിക്കെട്ട് നടക്കുന്ന വിവരം അറിഞ്ഞില്ലേ എന്നും ഡിജിപി ചോദിക്കുന്നു. ദുരന്തം സംഭവിച്ചശേഷം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനോ പ്രധാനമന്ത്രിയുടെ സന്ദര്‍ശനാര്‍ഥം സുരക്ഷ ഒരുക്കുന്നതിനോ ജില്ലാ ഭരണകൂടം സഹകരിച്ചില്ലെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തു.
ഡിജിപിയോടെ റിപ്പോര്‍ട്ട് തേടിയതില്‍ ആഭ്യന്തരസെക്രട്ടറി യാതൊരുവിധ അതൃപ്തിയും അറിയിച്ചിട്ടില്ലെന്നാണ് ചെന്നിത്തലയുടെ വിശദീകരണം. ഡിജിപിയോട് റിപ്പോര്‍ട്ട് ചോദിച്ചതില്‍ തെറ്റില്ല. അതൊക്കെ ഭരണത്തിന്റെ ഭാഗമാണ്. ആഭ്യന്തരസെക്രട്ടറി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരാണ് ഡിജിപിയോട് വിശദീകരണം തേടിയത്, ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: