തൃശൂര്‍: ആശങ്കകളുടെ കാര്‍മേഘം അകന്നതോടെ തൃശൂര്‍ പൂരത്തിന് നഗരം ഒരുങ്ങി. നാളെയാണ് ലോകം കാത്തിരിക്കുന്ന സൗന്ദര്യക്കാഴ്ച. വിശ്വപ്രസിദ്ധമായ പൂരത്തിന് തുടക്കം കുറിച്ച് നാളെ രാവിലെ ഏഴുമണിയോടെ വടക്കുന്നാഥന്റെ തിരുമുറ്റത്ത് ഘടകപൂരങ്ങള്‍ എത്തിത്തുടങ്ങും. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി വിദേശികളടക്കം ജനലക്ഷങ്ങള്‍ 36 മണിക്കൂര്‍ തുടര്‍ച്ചയായി നീണ്ടുനില്‍ക്കുന്ന സൗന്ദര്യ വിസ്മയം ആസ്വദിയ്ക്കാനെത്തും.
തൃശൂര്‍ പൂരത്തിന് ശബ്ദ നിയന്ത്രണത്തോടെ വെടിക്കെട്ട് നടത്താന്‍ അനുമതി നല്കിയ ഹൈക്കോടതി പൂരം തൃശൂരിന്റെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിന്റെ ഭാഗമാണെന്നു പറഞ്ഞു. സാ്രമ്പദായികമായി തുടരുന്ന തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് മതപരമായ ചടങ്ങാണെന്നും ഒഴിവാക്കാനാവില്ലെന്നുമുള്ള സര്‍ക്കാരിന്റെയും തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ വാദം അംഗീകരിച്ചാണ് ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
പൂരം ആചാരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഏഴുമണിക്ക് കണിമംഗലം ശാസ്താവാണ് വടക്കുന്നാഥനെ വണങ്ങാന്‍ ആദ്യമെത്തുക.
തുടര്‍ന്ന് ഘടകപൂരങ്ങളായ പനമുക്കംപിള്ളി, നെയ്തലക്കാവ്, അയ്യന്തോള്‍, ലാലൂര്‍, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, കാരമുക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പും ശ്രീമൂലസ്ഥാനത്തെത്തും. രാവിലെ പതിനൊന്നരയോടെ പ്രസിദ്ധമായ മഠത്തില്‍ വരവിന് തുടക്കമാകും. ബ്രഹ്മസ്വം മഠത്തില്‍ നിന്ന് തിരുവമ്പാടി ഭഗവതിയെ എഴുന്നള്ളിക്കും. മഠത്തില്‍ വരവിന് അന്നമനട പരമേശ്വരമാരാര്‍ പ്രമാണം വഹിക്കും. തിരുവമ്പാടിയുടെ മേളത്തിന് കിഴക്കൂട്ട് അനിയന്‍മാരാരും പ്രമാണം വഹിക്കും.
തിരുവമ്പാടി ശിവസുന്ദര്‍ ഭഗവതിയുടെ തിടമ്പേറ്റും. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പാറമേക്കാവ് ഭഗവതിയുടെ പുറപ്പാടാകും. പാറമേക്കാവ് പത്മനാഭന് തിടമ്പേറ്റും. പെരുവനം കുട്ടന്മാരാര് നയിക്കുന്ന മേളം അകമ്പടിയാകും. ഉച്ചക്ക് രണ്ടുമണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്ത് ഇലഞ്ഞിമരച്ചുവട്ടിലെത്തുന്ന പാറമേക്കാവ് ഇലഞ്ഞിത്തറ മേളത്തിന് തുടക്കം കുറിക്കും. ഈ സമയം വടക്കുന്നാഥ ക്ഷേത്രവും പരിസരവും ജനലക്ഷങ്ങളെക്കൊണ്ട് നിറഞ്ഞു കവിയും.
വൈകിട്ട് അഞ്ചരയോടെ ഇരുഭഗവതിമാരും തെക്കോട്ടിറങ്ങും. തുടര്‍ന്ന് വര്‍ണശബളമായ കുടമാറ്റം. സന്ധ്യക്ക് ശേഷം പൂരങ്ങളുടെ തനിയാവര്‍ത്തനമാണ്. ആന എഴുന്നള്ളിപ്പും വെടിക്കെട്ടും സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകള്‍ക്ക് പരിഹാരമായതോടെ പൂരലഹരിയിലാണ് തൃശൂര്‍ നഗരം. പൂരം പ്രമാണിച്ച് താലൂക്കില്‍ രണ്ടുദിവസത്തെ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെടിക്കെട്ടിന് സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശപ്രകാരമുള്ള നിബന്ധനകള്‍ ഉണ്ടാകും. പുലര്‍ച്ചെ മൂന്നരയോടെയാണ് വെടിക്കെട്ടിന് തുടക്കമാവുക. തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ വെടിക്കെട്ടില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: