ഒരു ഭരണാധികാരിയുടെ ഇടപെടലിന്റെ സുതാര്യതയില്‍ വിഭ്രമിച്ചുപോയിരിക്കുന്നു ഇന്ന് കേരളം. ഇക്കാലമത്രയും കേരളത്തിലെ ഇടതുവലതു രാഷ്ട്രീയക്കാരന് പടച്ചെടുത്തതും പാകം ചെയ്തെടുത്തതുമായ നുണക്കഥകളില്‍ നിന്ന് അവന് സത്യത്തിന്റെ പുതിയ വെളിച്ചത്തിലേക്ക് അനുഭവത്തിലൂടെ കടന്നിരിക്കുന്നു.
ദുരന്തത്തിന്റെ ഗന്ധം വിട്ടുമാറാത്ത പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രമൈതാനത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി വന്നുനിന്നപ്പോള്‍ ഇങ്ങനെയൊരാളെ ആദ്യം കാണുന്ന മട്ടിലാണ് കേരളം അമ്പരന്നത്. കരിമരുന്നൊച്ചകള്‍ നിലയ്ക്കുകയും കൂട്ടനിലവിളികള്‍ പ്രകമ്പനം തീര്‍ക്കുകയും ചെയ്ത ആ ഉത്സവപ്പിറ്റേന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉണര്‍ന്നെഴുന്നേറ്റ് കൊല്ലത്തേക്ക് പായുന്നതിന് മുമ്പ് പ്രധാനമന്ത്രിയുടെ ട്വീറ്റ് എത്തി. എത്രയും പെട്ടന്ന് അദ്ദേഹം എത്തുന്നു എന്നതായിരുന്നു സന്ദേശം. തിരുവനന്തപുരത്ത് നിന്ന് മുഖ്യമന്ത്രി കൊല്ലത്തെത്തിയത് ഉച്ചനേരം 12ന്. ദല്‍ഹിയില്‍ നിന്ന് പ്രധാനമന്ത്രി പറന്നിറങ്ങിയത് വൈകിട്ട് 3.10ന്. എല്ലാം കൂടി ഏതാണ്ട് ഒരു മണിക്കൂര്‍ നേരം ഇവിടെ അദ്ദേഹം ചെലവിട്ടു.
ആശ്രാമം മൈതാനത്ത് ഹെലികോപ്ടറിലെത്തിയ അദ്ദേഹം നേരെ പരവൂരിലേക്ക് പോയി. ദുരന്തമുഖം നടന്നുകണ്ടു. കീഴ്വഴക്കങ്ങള് മാറിനിന്നു. സുരക്ഷയുടെ ചട്ടക്കൂടുകള്‍ മാറ്റിവെച്ചു. മാംസഗന്ധം ഘനീഭവിച്ചു നിന്ന ആ ക്ഷേത്രാങ്കണത്തിലൂടെ അദ്ദേഹം നടന്നു. കാര്യങ്ങള്‍ വിശദമാക്കി മുഖ്യമന്ത്രിയും പരിവാരവും പിന്നാലെ. പത്ത് മിനിട്ടോളം അവിടെ ചെലവഴിച്ചതിന് ശേഷം കാര്‍മാര്‍ഗം നേരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക്. ആശുപത്രിയോ മോര്‍ച്ചറിയോ എന്ന് അറിയാനാവാത്ത വിധം കൂടിക്കുഴഞ്ഞതായിരുന്നു അന്തരീക്ഷം. ജീവനുള്ളതും അല്ലാത്തതുമായ ശരീരങ്ങള്‍…. സര്‍ക്കാരിന്റെ മികച്ച ആശുപത്രിക്കുള്ള അവാര്‍ഡും സ്വന്തമാക്കി അതിന്റെ ഫഌക്സ് അടിച്ച് വോട്ടുതെണ്ടിയ ജില്ലാ പഞ്ചായത്ത് ഭരണകൂടം മോദി കാണാതിരിക്കാന്‍ കീറിയ ഷീറ്റുകള്‍ ഒളിപ്പിക്കുന്ന തിരക്കിലായിരുന്നു. ഫാനുകളില്ലാത്ത വാര്‍ഡുകള്‍… അദ്ദേഹമെത്തുന്നെന്ന് അറിഞ്ഞതിന് ശേഷമാണ് ഇവരൊന്ന് അനങ്ങിയതെന്ന് വിലപിക്കുന്ന രോഗികളും കൂട്ടിരുപ്പുകാരും.
ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ പ്രധാനമന്ത്രി രോഗികളെ ആശ്വസിപ്പിച്ചു. ജില്ലയിലെ എല്ലാ മികച്ച ഡോക്ടര്‍മാരെയും അവിടെ വിളിച്ചു. അവരോട് സ്ഥിതിഗതികള്‍ ആരാഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജഗത് പ്രകാശ് നദ്ദയെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച് നാട്ടുകാര്‍ക്കൊപ്പം നില്ക്കാന് ചുമതലപ്പെടുത്തി. അവിടെ നിന്ന് നേരെ ആശ്രാമം ഗസ്റ്റ് ഹൗസില്‍. അവിടെ മുഖ്യമന്ത്രിയും മന്ത്രിമാരും ആരോഗ്യവിദഗ്ധരും കേന്ദ്രമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡിയും ജെ.പി. നദ്ദയുമടങ്ങുന്ന സംഘം അവരൊടൊപ്പം ദുരന്തചിത്രം അവലോകനം ചെയ്തു. ദുരിതബാധിതര്‍ക്ക് എല്ലാ സഹായങ്ങളുമെത്തിക്കാന്‍ നിര്‍ദ്ദേശം നല്കി. അടിയന്തരമായി വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണെന്ന് ഉറപ്പ് നല്കി. കേരളത്തിന് പുറത്ത് മുംബൈയിലോ ദല്‍ഹിയിലോ ചികിത്സ തേടണം എന്നുള്ളവര്‍ക്ക് അതിനും സംവിധാനമൊരുക്കാന്‍ നിര്‍ദ്ദേശം നല്കി.
ഈ നേരമത്രയും അദ്ദേഹം ഒരു ഗ്ലാസ് വെള്ളം കുടിച്ചില്ല, ഉപചാരങ്ങള്‍ സ്വീകരിച്ചില്ല, ആരെയും കൈവീശി കാട്ടിയില്ല. ആഘോഷമായിരുന്നില്ല ആ വരവ്. ഹൃദയം നല്കി ഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു മോദി. എന്തെങ്കിലും അടിയന്തര സഹായം വേണ്ടതുണ്ടോ എന്ന് ആരാഞ്ഞ പ്രധാനമന്ത്രിയോട് പുലര്‍ച്ചെ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത് പരിക്കേറ്റവരെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കാന്‍വേണ്ടി ഒരു ഹെലികോപ്ടര്‍. രണ്ട് ഡോണിയര്‍ വിമാനങ്ങളും അഡ്വാന്‍സ്ഡ് ലൈറ്റ് വെഹിക്കിളടക്കം ആറ് ഹെലികോപ്ടറുകളും അടുത്ത മണിക്കൂറുകളില്‍ ആശ്രാമം മൈതാനത്ത് ലാന്‍ഡ് ചെയ്തു. നാവികസേനയുടെ മൂന്ന് കപ്പലുകള്‍ മരുന്നുമായി കൊച്ചിയില്‍ നിന്ന് കൊല്ലം തീരത്തേക്ക് പുറപ്പെട്ടു. പൊള്ളല്‍ ചികിത്സയ്ക്ക് വിദഗ്ധപരിശീലനം നേടിയ പതിനഞ്ച് മുന്തിയ ഡോക്ടര്‍മാരെയും പ്രധാനമന്ത്രി ഒപ്പം കൂട്ടി. ഇതാണ് ഞങ്ങ പറഞ്ഞ പ്രധാനമന്ത്രിയെന്ന് ജാതി, മത, രാഷ്ട്രീയഭേദമില്ലാതെ കേരളം തിരിച്ചറിയുകയായിരുന്നു. താന്‍ പ്രധാനമന്ത്രിയല്ല പ്രധാനസേവകനാണെന്ന് അധികാരമേല്‍ക്കുംമുമ്പ് ജനങ്ങളോട് മോദി നടത്തിയ പ്രഖ്യാപനം കേരളം കണ്ടുമടുത്ത രാഷ്ട്രീയക്കാരന്റെ അഭിനയമല്ലെന്ന് അവര്‍ മനസ്സിലാക്കുകയായിരുന്നു.
എന്നാല്‍ പ്രധാനമന്ത്രിയുടെ വരവും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലും മറ്റ് ചിലരില്‍ അസഹിഷ്ണുതയുടെ വേലിയേറ്റം സൃഷ്ടിച്ചു. അവര്‍ ദല്‍ഹിയിലെ വീട്ടില്‍ അമ്മക്കട്ടിലില്‍ തലചായ്ച്ചുറങ്ങുകയായിരുന്ന നേതാവിനെ തട്ടിയുണര്‍ത്തി. പൊള്ളിത്തുടുത്ത പരവൂരിന്റെ മണ്ണിലേക്ക് തെരഞ്ഞെടുപ്പ് അടവിന്റെ കൈവീശലുമായി എഐസിസി വൈസ്പ്രസിഡന്റ് രാഹുലിന്റെ എഴുന്നെള്ളത്ത് സംഭവിച്ചതങ്ങനെയാണ്. മലയാളിയായ അറയ്ക്കപ്പറമ്പില്‍ കുര്യന് ആന്റണിയാണ് മൂവന്തി നേരത്ത് സോണിയാപുത്രന് വഴികാട്ടാന്‍ എത്തിയത്. ഖദറിട്ട നേതാക്കളുടെ ഉന്തിത്തള്ളുകള്‍ക്കിടയിലൂടെ എത്തിമടങ്ങി വീണ്ടും കോട്ടുവായിട്ട് ഉറങ്ങാന്‍ പോകുന്നതിനിടയില്‍ അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ മറന്നില്ല. പരവൂരിലേത് ദേശീയദുരന്തമാണെന്നും എന്നാല്‍ അങ്ങനെ പ്രഖ്യാപിക്കേണ്ടത് മോദിയുടെ സര്‍ക്കാരാണെന്നുമുള്ള ആന്റണിയുടെ നേതാവിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ അഴകിയ വരവിന്റെ കാരണമെന്തായിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു.
കേരളം ദുരന്തത്തെ നേരിടുന്നത് ഇതാദ്യമല്ല. ശബരിമലയില്‍ പുല്ലുമേട് ദുരന്തം സംഭവിക്കുന്ന 2011ല്‍ രാജ്യം ഭരിക്കുന്നത് മന്മോഹന്സിംഗാണ്. രാഹുല്‍ അന്ന് എഐസിസി ജനറല്‍സെക്രട്ടറി. അമ്മ സോണിയയുടെ കൈയിലായിരുന്നു സര്‍ക്കാരിന്റെ റിമോട്ട് കണ്ട്രോള്. 106 പേരുടെ ദാരുണമരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തം നടക്കുന്നതിന്റെ പിറ്റേന്നാള്‍ രാഹുലകുമാരന് കേരളത്തില്‍ പറന്നിറങ്ങി. പക്ഷേ അത് പ്രമുഖ വ്യവസായി സുമന്‍ദുബൈയുടെ മകനും കുമാരന്റെ കൂട്ടുകാരനുമായ അമിതാഭ് ദുബൈയുടെ വിവാഹത്തില്‍ പങ്കെടുത്ത് ആഘോഷിക്കാനുള്ള വരവായിരുന്നു. കല്യാണാഘോഷം കഴിഞ്ഞ് പുല്ലുമേട്ടിലേക്ക് ഇദ്ദേഹം വരുമെന്ന് ധരിച്ചുപോയ കേരളസര്‍ക്കാര്‍ സുരക്ഷാസംവിധാനങ്ങളൊരുക്കി കാത്തിരുന്നു. എന്നാല്‍ കൊച്ചിയിലെത്തിയ കുമാരന് മഞ്ഞുവീഴ്ചയേറ്റാല്‍ ജലദോഷമുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ദല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു.
കുമാരന്റെ പാര്‍ട്ടിക്കാര്‍ക്ക് മാത്രമല്ല മോദിയുടെ സേവനത്വരയില്‍ കടുത്ത നിരാശ തോന്നിയത്. പുറ്റിങ്ങല്‍ അമ്പലത്തില്‍ ആര് നിരോധിച്ചാലും വെടിക്കെട്ട് നടത്തിയേ അടങ്ങൂ എന്ന് പിടിവാശികാട്ടി ഇപ്പോള്‍ പ്രതികളായിമാറിയ കൂട്ടരുടെ പാര്‍ട്ടിക്കാര്‍ക്കും ഇങ്ങനെയൊരു പ്രധാനമന്ത്രിയെ സഹിക്കാനാകുന്നില്ല. ദുരന്തഭൂമിയില്‍ വന്നുനിന്ന് കവലയില്‍ പ്രസംഗിക്കുന്നതുപോലെ എതിര്‍പാര്‍ട്ടിക്കാരെ പുലയാട്ട് നടത്തിമടങ്ങുകയായിരുന്നു കോടിയേരിയും പിണറായിയും അടക്കമുള്ള നേതാക്കള്‍. ഇക്കാലമത്രയും രാത്രിയും പകലും കെട്ടിപ്പിടിച്ച് സമരം നടത്തിയിട്ടും കുലുങ്ങാത്ത ഉമ്മന്‍ചാണ്ടിയെ വെടിക്കെട്ടപകടം കാട്ടി പേടിപ്പിക്കാനായിരുന്നു ശ്രമം. തങ്ങള്‍ പറഞ്ഞാല്‍ ഏശില്ല എന്ന ബോധ്യമുള്ളതുകൊണ്ടാവണം തൊട്ടടുത്ത ദിവസം സോമയാജലു സീതാറാം യെച്ചൂരിയെത്തന്നെ പരവൂരില്‍ വിളവെടുപ്പിന് പാര്ട്ടിക്കാര് എത്തിച്ചു. കാഴ്ചകള്‍ കണ്ടുമടങ്ങിയും മറ്റുള്ളവരെ പഴിചാരിയും ദുരന്തം വിറ്റ് വോട്ടാക്കാന്‍ ഇറങ്ങുന്ന ഇത്തരം രാഷ്ട്രീയ യാചകന്മാര്‍ക്ക് മുന്നിലാണ് നരേന്ദ്രമോദി മഹാമേരുസമാനനാകുന്നത്.
ഉത്തരാഖണ്ഡ് പ്രളയമുണ്ടാകുമ്പോള്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയാണ്. അദ്ദേഹം വിമാനത്തില്‍ പ്രളയഭൂമിയില്‍ നേരിട്ടെത്തി നടത്തിയ ഇടപെടലിനെ റാംബോ വിളികള്‍ കൊണ്ട് പരിഹസിക്കുകയായിരുന്നു മലയാളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയകാപട്യക്കാരും. അവര്‍ക്ക് ശീലം അതാണ്. ഏത് ദുരന്തമുഖത്തും ആരുടെയും പ്രേരണയില്ലാതെ സേവനസന്നദ്ധരായി ഓടിയെത്തുന്ന ആര്‍എസ്എസ് ബാല്യമാണ് തന്റെ ജീവിതമെന്ന് ഉറച്ച അഭിമാനമുള്ള മോദിയെ അവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: