കേരളത്തില്‍ മാറിമാറി വന്ന യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ നടത്തിയ ഭൂമി ദാനങ്ങളെല്ലാം പരിസ്ഥിതി വിനാശകരവും നിയമവിരുദ്ധവും ജനവിരുദ്ധവുമായിരുന്നു. വലിയ വിവാദമായവ ചിലതു മരവിപ്പിച്ചുവെന്നതുകൊണ്ട് ഒന്നുമായില്ല. ഈ മുന്നണികളില്‍ ഏതു വീണ്ടും അധികാരത്തിലേറിയാലും തുടരാന്‍ പോകുന്നത് ഈ നയംതന്നെയാണ്. സംസ്ഥാനത്തിന്റെ അടിവേരു മാന്തുന്ന വിനാശകാരിയായ നയം. ഇതില്ലാതാക്കാന്‍ വേണ്ടത് വേറിട്ടൊരു നയമാണ്. ആ നയം മുന്നോട്ടുവെക്കുന്നവെര വേണം ഇനി ജനങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്.
ഇപ്പോള്‍ തെരഞ്ഞെടുപ്പു നേരിടുന്ന, ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത ചിലതു നോക്കുക. ഹോപ്പ്ലാന്റേഷന് സൗജന്യമായി 750 ഏക്കര്‍ ഭൂമി പീരുമേട്ടില്‍ ദാനം ചെയ്ത് ഉത്തരവ്, എറണാകുളം പുത്തന്‍വേലിക്കര വില്ലേജില്‍ 95.44 ഏക്കറും കൊടുങ്ങല്ലൂരിലെ മടത്തുംപടിയില്‍ 32.41 ഏക്കര്‍ വരുന്ന നെല്‍വയലുകള്‍ വിവാദിയായ സന്തോഷ് മാധവന്റെ ആര്‍എംഇസഡ് ഇക്കോവേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയ്ക് ഐടി/ഹൈടെക് പാര്‍ക്കിനായി കൈമാറുന്ന ഉത്തരവ്, തിരുവനന്തപുരം ടെന്നീസ് ക്ലബിന് കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം, മെത്രാന് കായല്‍ പാടം 378 ഏക്കര്‍ നികത്തി വിനോദസഞ്ചാര പദ്ധതി നടപ്പാക്കുവാന്‍ ചെന്നൈയിലെ റിക്കിന്ഡോ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്ക് നല്‍കാനുള്ള ഉത്തരവ്, കടമക്കുടി പഞ്ചായത്തിലെ ചരിയംതുരുത്തിലെ 47 ഏക്കര്‍ നിലം വിദേശ മലയാളികളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കായി നികത്തുവാനുള്ള ഉത്തരവ്, നെല്ലിയാമ്പതിയില്‍ 900 ഏക്കര്‍ വരുന്ന ഭൂമിയ്ക്ക് കരുണ എസ്റ്റേറ്റിനുവേണ്ടി പോബ്സ് എന്ന സ്വകാര്യ കമ്പനിയില്‍നിന്നും നികുതി സ്വീകരിക്കുവാന്‍ ഉത്തരവ്, ക്രിസ്ത്യന്‍ സഭകള്‍ക്കും മറ്റ് മതസംഘടനകള്ക്കുമായി 18 ഏക്കര്‍ 58 സെന്റ് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കല്‍ ഉത്തരവ്, വൈക്കം-ചെമ്പ് സമൃദ്ധി വില്ലേജ് പ്രോജക്ടിനായി 150 ഏക്കര്‍ നികത്തുന്നതിന് ഉത്തരവ്, തീരുന്നില്ല…
കൊച്ചി മെട്രോ പദ്ധതിയുടെ പേരില്‍ ആലുംമുട്ടത്ത് വിടാകുഴ ചവറ പാടശേഖരത്തിലെ 300 ഏക്കര്‍ നെല്‍വയല്‍ നികത്തി തോടുകളും വയലും തണ്ണീര്‍ത്തടങ്ങളും നികത്തപ്പെട്ടു. 2015 നവംബറില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ വച്ച് കോട്ടയം കോറിഡോര്‍ പ്രോജക്ടിനായി 125 ഏക്കര്‍ നെല്‍വയല്‍ നികത്താന്‍ ഇറക്കിയ ഉത്തരവ് ഇങ്ങനെ ഉമ്മന്‍ചാണ്ടി വ്യക്തിപരമായി ഇടപെട്ട് ഇറക്കിയ ഉത്തരവുകള്‍ കേരളത്തിന്റെ പരിസ്ഥിതിയ്ക്കുണ്ടാക്കിയ, നിയമവ്യവസ്ഥയ്ക്ക് ഉണ്ടാക്കിയ ദുരന്തങ്ങള്‍ ഏറെയാണ്.
ഭൂ സംരക്ഷണത്തിനും പരിസ്ഥിതി രക്ഷയ്ക്കും സഹായകമായ മിക്കവാറും നിയമങ്ങള്‍ ദുര്‍ബലമാക്കി ഈ സര്‍ക്കാര്‍ ഉത്തരവിറക്കി. അതിന്റെയെല്ലാം പിന്നില്‍ വന്‍ അഴിമതികളുണ്ട്. പാട്ടഭൂമികള്‍ സ്വകാര്യ കമ്പനികളുടെയും വ്യക്തികളുടെയും കൈകളിലെത്തിപ്പെട്ടു; എന്നെന്നേയ്ക്കുമായി സര്‍ക്കാരില്‍നിന്ന് കൈവിട്ടുപോയി. കോടികള്‍ വിലമതിക്കുന്ന തീരദേശ ഭൂമി പതിച്ചുവാങ്ങിയ സ്വകാര്യ കമ്പനി വനവാസി മേഖലയില്‍ സെന്റിന് 500 രൂപപോലും വിലയില്ലാത്തിടത്ത് പകരം ഭൂമി നല്‍കാമെന്നാണു കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്‍കുകയെന്ന ഭൂമി കേരളം പദ്ധതി സര്‍ക്കാര്‍ അലങ്കോലമാക്കി വൈകിപ്പിച്ച് വന്‍കിട കമ്പനിയായ ഹോപ് പ്ലാന്റേഷന് സൗജന്യമായി 750 ഏക്കര്‍ ഭൂമി നല്‍കാനുള്ള നടപടിയാണ് അതിവേഗമാക്കി കമ്പനിയ്ക്ക് ഭൂമി കൈമാറിയത്. ആയിരത്തോളം പേര്‍ക്ക് ഭൂമി നല്കിയെന്നു പറയുമ്പോള്‍ ഭൂരിപക്ഷം പേര്‍ക്കും കിട്ടിയത് വെറും കടലാസ്സുമാത്രമാണ്.
ഹോപ് പ്ലാന്റേഷന് കൈമാറാന്‍ ഉത്തരവിറക്കിയ ഭൂമി ആന്റണി സര്‍ക്കാര്‍ 2004 ലിലും അച്യുതാനന്ദന് സര്‍ക്കാര്‍ 2010 ലും മിച്ചഭൂമിയാണെന്ന് കണ്ടെത്തി അളന്നുതിട്ടപ്പെടുത്തി സര്‍ക്കാര്‍ ഏറ്റെടുക്കുവാനായി ഉത്തരവിട്ട ഭൂമിയാണ്. ഇതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്ന സമാധാനം ആരുടെയും ബുദ്ധിശക്തി ചോദ്യം ചെയ്യുന്നതാണ്. പീരുമേട് ഹോപ് പ്ലാന്റേഷന് കൈവശമുള്ള 4266 ഏക്കര്‍ തോട്ടത്തില്‍ 3984 ഏക്കറിന് ഭൂപരിധി നിയമത്തില്‍ ഇളവാവശ്യപ്പെട്ട് 40 വര്‍ഷമായി നിയമപോരാട്ടത്തിലാണെന്നും 1976 ല്‍ 2945 ഏക്കറിന് ഇളവ് അനുവദിച്ച് ഉത്തരവായെന്നും 2016 ല്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഭൂപരിധി നിയമത്തില്‍ ഇളവനുവദിക്കുന്നതിനുള്ള അപേക്ഷ പുനഃപരിശോധിക്കുകയും പതിനായിരത്തോളം പേര്‍ക്ക് ജീവിതമാര്‍ഗ്ഗം നല്കുന്ന എസ്റ്റേറ്റില്‍നിന്നും ഒറ്റയടിക്ക് ഭൂമി ഏറ്റെടുക്കണ്ടായെന്നും തീരുമാനിച്ചുവെന്നാണ്. എന്നാല്‍ പൊതു ആവശ്യത്തിന് 151 ഏക്കര്‍ ഭൂമി ഏറ്റെടുക്കുവാന്‍ മന്ത്രിസഭ തീരുമാനിച്ചുവെന്നും പറയുന്നു.
ഭൂമി പദ്ധതി നടക്കാത്തതിന് ഉമ്മന്‍ചാണ്ടിക്ക് ഉത്തരമില്ല. ഹോപ്പ് പ്ലാന്റേഷന് സൗജന്യമായി 750 ഏക്കര്‍ നല്കുവാന് അതിവേഗം ഉത്തരവിറങ്ങിയതെങ്ങനെയെന്നതിനും.
2009 ല്‍ വടക്കന്‍ പറവൂര്‍, പുത്തന്‍വേലിക്കര, മാള എന്നിവിടങ്ങളില്‍ 118 ഏക്കര്‍ സ്ഥലം മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലമാണ് സന്തോഷ് മാധവന് തന്നെ തിരിച്ചുനല്കുവാന് സര്‍ക്കാര്‍ ഉത്തരവായത്. ഭൂമിയ്ക്ക് വേണ്ടി കൃഷി പ്രോപ്പര്‍ട്ടി ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അപേക്ഷ നല്കുമ്പോള് ഭൂമി സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ നടക്കുന്ന കാര്യവും ഭൂപരിധി നിയമത്തില്‍ ഇളവു ചോദിച്ച് കമ്പനി നല്കിയ അപേക്ഷ റവന്യൂ വകുപ്പ് നിരസിച്ച കാര്യവും മറച്ചുവെച്ചിരുന്നുവത്രേ! ഇതൊന്നും പരിശോധിയ്ക്കാതെ ഉത്തരവിറക്കിയത് സര്‍ക്കാരിന്റെ വീഴ്ചയല്ലേ. അതുപോരേ ഉത്തരവാദിത്തമുണ്ടെങ്കില്‍ ആ കസേര ഒഴിയാന്‍.
ഇത്തരം വലിയ തെറ്റുകള്‍ക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്താണെന്നാണ് ഇനി കണ്ടെത്തേണ്ടത്.
കേരളത്തില്‍ പാടം നികത്തിയും കുന്നിടിച്ചും വനം നശിപ്പിച്ചും കായല്‍ കൈയേറിയും കടല്‍ത്തീരം കൈക്കലാക്കിയും ഉണ്ടായ എല്ലാ വികസനപ്രവര്‍ത്തനങ്ങളും ഗുണങ്ങളേക്കാളേറെ ദോഷങ്ങളാണുണ്ടാക്കിയിരിക്കുന്നത്. കുടിവെള്ളക്ഷാമത്തിനും ഇത്രയും കടുത്ത ചൂടിനും ഇത് ഇടവരുത്തി. എല്ലാ പരിസ്ഥിതി ദുരിതങ്ങളും പാവപ്പെട്ടവര്‍ക്കാണ് എന്നതാണ് ഏറ്റവും പ്രധാനം. യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷവും മുതല്‍മുടക്കുകാരന്റെ ഒപ്പമായിരുന്നു. പാവപ്പെട്ടവരുടെ ഭൂമി തട്ടിയെടുത്ത് പണക്കാരനു നല്കുന്ന ബ്രോക്കറുടെ നിലപാടുകളായിരുന്നു പലതും.
എന്നാല്‍, എല്‍എഡിഎഫ് സര്‍ക്കാരും ജനങ്ങളെ നെറികേട് കാണിച്ച് വഞ്ചിച്ചവരായിരുന്നു. 2010 ല്‍ ഇടതുസര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്‍പ്രകാരം കുമരകം ഇക്കോ ടൂറിസം വില്ലേജിന് അനുമതി നല്‍കിയിരുന്നു. വന്‍തോതില്‍ നിലംനികത്തലും നിയമലംഘനങ്ങളും ഈ പദ്ധതിക്കായി വേണ്ടിവരും എന്നറിഞ്ഞിട്ടും നെല്‍വയല്‍ തണ്ണീര്‍ത്തടനിയമം പരിസ്ഥിതി അനുമതി എന്നിവയ്ക്ക് വിധേമായി മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്ന ഉത്തരവില്‍ എഴുതിച്ചേര്‍ത്തു. യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി ഏറ്റുപിടിക്കുകയാണ് ചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളുടെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഭരണമാറ്റമുണ്ടായത്. എന്നതുകൊണ്ട് തന്നെ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി ഏറ്റെടുത്തതെന്തിനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പറയാനാകുന്നില്ല.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വിവാദ സര്‍ക്കാര്‍ ഉത്തരവുകള്‍ കേരളത്തിലെ ജനങ്ങള്‍ മറന്നിട്ടൊന്നുമില്ല. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ നിക്ഷിപ്തമാക്കല്‍ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത മെര്‍ക്കിസ്റ്റണ്‍ തോട്ടം ഡിനോട്ടിഫൈ ചെയ്ത് സ്വകാര്യവ്യക്തിക്ക് കൈമാറിയത്, കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ, മാവൂര്‍, കക്കൂര്‍ എന്നിവിടങ്ങളിലെ 1004 ഏക്കര്‍ ഭൂമി ഇരുമ്പയിര് ഖനനത്തിനാണെന്ന വ്യാജേന അന്യസംസ്ഥാന കമ്പനിയ്ക്ക് നല്‍കിയത്, കുട്ടനാട്ടിലെ ആര്‍ബ്ലോക്കിലെ കര്‍ഷക തൊഴിലാളികളുടെ 200 ഏക്കര്‍ ഭൂമി ടൂറിസം കമ്പനിയ്ക്കായി ചുളുവിലയ്ക്ക് വിറ്റത്, എറണാകുളത്തെ കണ്ടല്ശേഖരമായ വളന്തക്കാട് സ്വകാര്യ സംരംഭകരായ ധരം സൈബര്‍ സിറ്റിയ്ക്കായി കരാര്‍ ഒപ്പിട്ടത്.
പാപ്പിനിശ്ശേരി കണ്ടല്‍ ഗവേഷണമെന്ന പേരില്‍ തീരദേശമേഖലയിലെ ഏക്കര്‍ക്കണക്കിന് കണ്ടല്‍വനം പാര്‍ട്ടി അനുഭാവികള്‍ക്കായി തീറെഴുതുവാന് ശ്രമിച്ചത്, ഇല്ലാത്ത വ്യവസായ കമ്പനിയ്ക്കായി തീറെഴുതാന്‍ ശ്രമിച്ചത്, ഇല്ലാത്ത വ്യവസായ കമ്പനിയ്ക്കായി കിനാലൂരില്‍ നാലുവരി പാത നിര്‍മിക്കുവാന്‍ പരിശ്രമിച്ചപ്പോള്‍ തടഞ്ഞ പ്രദേശവാസികളെ തല്ലിച്ചതച്ചത്, മലേഷ്യന്‍ കമ്പനിയ്ക്കായുള്ള ഭൂമി കച്ചവടത്തിനുള്ള പദ്ധതി, അട്ടപ്പാടിയിലെ 232 ഏക്കര്‍ ആദിവാസി ഭൂമി സുസ്ലോണ്‍ എന്ന വിദേശ കമ്പനിയ്ക്കായി തീറെഴുതിയത്, മൂന്നാറിലെ സിപിഎമ്മിന്റെയും സിപിഐയുടെയും മത്സരിച്ചുള്ള ഭൂമി കൈയേറ്റം, എറണാകുളം ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിനായി വേമ്പനാട് കായല്‍ കൈയേറിയത്, സിആര്‍ഇസഡ് നിയമലംഘനം, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷ നിയമലംഘനം കൂടാതെ ഭൂവിനിയോഗ നിയമലംഘനം. ക്രിക്കറ്റ് സ്റ്റേഡിയ ഭൂമിയ്ക്കായി ഉദ്ദേശ്യം മൂന്നരക്കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നല്‍കിയത് തുടങ്ങി എല്‍ഡിഎഫ് ഭരണകാലത്ത് നടത്തിയ നിയമലംഘനങ്ങള്‍ ആരും മറന്നിട്ടില്ല.
എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ ഭൂമിദാനം, നിയമങ്ങളില്‍ നല്കിയ ഇളവുകള്‍ ഭൂമി കൈയേറ്റത്തിന് ഒത്താശ ചെയ്തു കൊടുക്കല്‍, നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കല്‍, ഭൂമാഫിയയുമായുള്ള അവിശുദ്ധബന്ധം, സ്വന്തക്കാര്‍ക്ക് ഭൂമി പതിച്ചു നല്കല്, പാട്ടക്കരാറിലെ വ്യവസ്ഥകളില്‍ ഇളവുനല്‍കല്‍, ജാതിമത സംഘടനകള്‍ക്ക് പാട്ടഭൂമി നല്കല്, സ്വകാര്യവ്യക്തികള്‍ക്ക് നിലവിലെ നിയമങ്ങള്‍ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കല്‍ എന്നിവയ്ക്കൊന്നും ന്യായീകരണമില്ല. സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കേണ്ട സര്‍ക്കാര്‍ തന്നെ വേലി സ്വയം വിളവുതിന്നുന്നതുപോലെ പെരുമാറി. നെല്‍വയല്‍ നികത്തുവാനും നികത്തിയ വയലുകള്‍ക്ക് കരഭൂമി സ്റ്റാറ്റസ് നല്‍കലും അനധികൃത പാറ ഖനന അനുമതികളും നിയമം ലംഘിച്ച് കുന്നിടിക്കുവാന്‍ പെര്‍മിറ്റ് നല്കിയതും നെല്‍വയല്‍ കുഴിച്ച് കളിമണ്‍ ഖനനവും ഇഷ്ടിക നിര്‍മാണവും മറ്റുമാണ് കേരളത്തെ കുടിവെള്ളക്ഷാമത്തിലേക്ക് തള്ളിവിട്ടതെന്ന് നാം തിരിച്ചറിയണം.
മഴവെള്ളം ഭൂമിയിലേക്ക് അരിച്ചിറങ്ങുവാനുള്ള പ്രകൃതിദത്തമായ സംവിധാനങ്ങളൊക്കെയും നശിപ്പിച്ചില്ലാതാക്കുവാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു. കായല്നികത്താനും മരംമുറിക്കാനും കൂട്ടുനിന്നതിനാലും കേരള പരിസ്ഥിതിയ്ക്ക് വന്‍ കോട്ടങ്ങളാണ്ടായത്.
കടുംവെട്ട് മന്ത്രിസഭാ യോഗങ്ങളിലൂടെ പുറത്തിറക്കിയ ഉത്തരവുകളില്‍ അഴിമതി കണ്ടുപിടിക്കപ്പെട്ടവ മാത്രമേ പിന്‍വലിച്ചിട്ടുള്ളൂ. എന്നാല്‍ ഇഷ്ടദാനങ്ങളും അനധികൃത ഭൂമി ദാനങ്ങളും നിരവധിയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നാല്‍ എല്ലാം ശരിയാകുമെന്ന വ്യാമോഹമൊന്നും കേരളത്തിലെ ജനങ്ങള്‍ക്കില്ല. ഇന്നത്തേതിനേക്കാള്‍ കൂടുതല്‍ നിയമലംഘനങ്ങള്‍ എല്‍ഡിഎഫ് ഭരണകാലത്ത് നടക്കുമെന്നതിലും തര്‍ക്കമില്ല. തട്ടിപ്പിന്റെയും അഴിമതിയുടെയും ഭരണത്തിനാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം സാക്ഷ്യം വഹിച്ചത്.
യുഡിഎഫും-എല്‍ഡിഎഫും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് തിരിച്ചറിയണം. വഴിമുട്ടി നില്ക്കുന്ന കേരളത്തിന് വഴികാട്ടാന്‍ ജനങ്ങള്‍ മാറി ചിന്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: