തെരഞ്ഞെടുപ്പ് കുറേ വാഗ്ദാനങ്ങളുടെ വായാടിത്തത്തിലും പണത്തിന്റെയും കായിക ശേഷിയുടെയും കടുത്ത രാഷ്ട്രീയത്തിന്റെയും തിണ്ണമിടുക്കിലും മാത്രമായിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് അതു മാറി. എല്ലാ പാര്‍ട്ടികളും പറയുന്നത് വികസനത്തെക്കുറിച്ചാണ്. ഓരോ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥിയെ വിശേഷിപ്പിക്കുന്നത് വികസന നായകനെന്നാണ്. എംഎല്‍എമാര്‍ പാര്‍ട്ടി ഭേദമെന്യേ വികസന നായകത്വം അവകാശപ്പെടുന്നു. മന്ത്രിമാര്‍ വികസനത്തിന്റെ സര്വേശനാണെന്ന് സ്വയം വിളിച്ചു പറയുന്നു. അഭിമുഖങ്ങളിലും പ്രസംഗങ്ങളിലും വികസന പ്രവര്‍ത്തനത്തിന്റെ പട്ടിക നിരത്തുന്നു. അങ്ങനെ സ്വയം വികാസ പുരുഷന്മാരായി ഇലക്ട്രിക്-ടെലിഫോണ്‍ പോസ്റ്റുകളില്‍ അവതരിക്കുന്നു.
ഈ മാറ്റം എന്നാണ് തുടങ്ങിയത്. വികസനത്തിന്റെ പേരില്‍ വോട്ടു ചോദിച്ചാല്‍ പാര്‍ട്ടിക്ക് വിജയിയ്ക്കാമെന്ന് തെളിയിച്ചത് ആരാണ്. ഏതു പാര്‍ട്ടിയ്ക്കാണ് ആ ധൈര്യം ആദ്യം ഉണ്ടായത്. വാസ്തവത്തില്‍ വികസന രാഷ്ട്രീയത്തിന്റെ പ്രയോക്താക്കള്‍ ഭാരതീയ ജനതാ പാര്‍ട്ടിയാണ്. ‘ബിഎസ്പി’ എന്ന പുതിയ തെരഞ്ഞെടുപ്പുമന്ത്രം അവതരിപ്പിച്ച് ഭാരതത്തിലെ തെരഞ്ഞെടുപ്പ് അടിത്തറതന്നെ പരിഷ്കരിച്ചു ബിജെപി.
വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് രാജ്യത്ത് വികസനം എന്ന സങ്കല്പ്പത്തിന് പ്രാമുഖ്യം വന്നത്. അതിനുമുമ്പ് ഭരണം എന്നാല്‍ അധികാരം എന്നായിരുന്നു കസേരയിലിരിക്കുന്നവര്‍ കല്‍പ്പിച്ച അര്‍ത്ഥവും ജനങ്ങള്‍ക്കുള്ള തോന്നലും. അധികാരം കിട്ടിയാല്‍ അടുത്ത അഞ്ചുവര്‍ഷം അതു നിലനിര്‍ത്തുക, അതിനുശേഷം വീണ്ടും തെരഞ്ഞെടുക്കപ്പെടുക, അതിനിടയ്ക്ക് സംഭവിക്കുന്ന നല്ലതൊക്കെ സര്‍ക്കാര്‍ ചെയ്യുന്ന സല്‍പ്രവൃത്തിയുടെ നേട്ടം എന്ന് അഭിമാനിക്കുക, പ്രചരിപ്പിക്കുക, അതായിരുന്നു സമ്പ്രദായം. എന്നാല്‍, വാജ്പേയി ഭരണത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വന്നപ്പോള്‍ അന്നാദ്യമായി ‘നമ്മുടെരാജ്യം എവിടെ എത്തി നില്ക്കുന്നു’വെന്ന് ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും പ്രചരിപ്പിക്കാനും തുടങ്ങി. അടുത്ത 20 വര്‍ഷത്തേക്ക് രാജ്യം എങ്ങനെയായിരിക്കണം എന്നു ചിന്തിക്കുന്ന, ആസൂത്രണം ചെയ്യുന്ന വിഷന്‍ ഡോക്യുമെന്റ് ഉണ്ടാക്കി. സ്വാതന്ത്ര്യാനന്തരം അരനൂറ്റാണ്ടു പിന്നിട്ട രാജ്യത്തിന്റെ സ്ഥിതി എന്തെന്ന് ചിന്തിക്കാനും ചര്‍ച്ചചെയ്യാനും ആ സര്‍ക്കാരിന്റെ നിര്‍ബന്ധത്തിലൂടെ അന്ന് ജനങ്ങള്‍ തയ്യാറായി.
അങ്ങനെയിരിക്കെയാണ് 2003 ഡിസംബറില്‍ നാലു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു വന്നത്. രാജസ്ഥാന്, മദ്ധ്യപ്രദേശ്, ദല്‍ഹി, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍. നാലിടത്തും കോണ്‍ഗ്രസ് ഭരണം. കേന്ദ്രത്തില്‍ ബിജെപിയും. വികസനം എന്ന മുദ്രാവാക്യം അടിത്തറയാക്കി ബിജെപി തെരഞ്ഞെടുപ്പിനിറങ്ങി. ബിഎസ്പി ആയിരുന്നു മാനദണ്ഡം. ബി-ബിജ്ലി (വൈദ്യുതി), എസ്-സഡക് (റോഡ്), പി-പാനി (വെള്ളം). ഈ നാലു കോണ്‍ഗ്രസ് സംസ്ഥാനങ്ങളിലെ അഞ്ചുവര്‍ഷത്തെ ഭരണം, അമ്പതുവര്‍ഷത്തിലേറെയായി കേന്ദ്രത്തില്‍ നടന്ന കോണ്‍ഗ്രസ് ഭരണം; ഈ മൂന്നു മേഖലകളില്‍ ഈ കാലത്തിനിടയില്‍ സംസ്ഥാനങ്ങളില്‍ വന്ന വികസനം എത്രത്തോളം എന്നും, വാജ്പേയി സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ ഭരണത്തിലെ വികസന പദ്ധതികള്‍ എന്തൊക്കെ എന്നും താരതമ്യം ചെയ്യാന്‍ ബിജെപി വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസിനെയും മറ്റുപാര്‍ട്ടികളേയും വെല്ലുവിളിച്ചു. അങ്ങനെ, നാലില്‍ മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപി വമ്പിച്ച വിജയം നേടി. ദല്‍ഹിയില്‍ മാത്രം കോണ്‍ഗ്രസ് കഷ്ടിച്ചു കടന്നുകൂടി. അത് ഭാരതത്തിലെ തെരഞ്ഞെടുപ്പു രംഗത്ത് വികസനം ഒരു വിഷയമായി അവതരിപ്പിക്കപ്പെടുന്നതിന് തുടക്കമാവുകമായിരുന്നു.
എന്നാല്‍, ആ വിജയത്തിന്റെ വിശ്വാസത്തില്‍ വാജ്പേയി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവതരിപ്പിച്ച് പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വാജ്പേയി സര്‍ക്കാര്‍ പദ്ധതിയ്ക്ക് തിരിച്ചടികിട്ടി. ‘ഭാരതം തിളങ്ങുന്നു’വെന്ന ഇന്ത്യാ ഷൈനിങ് പ്രചാരണത്തിനും ബിജെപിയെ രക്ഷിയ്ക്കാനായില്ല. അതിനു കാരണം മറ്റു പലതുമാണ്. പാക്കിസ്ഥാനെ യുദ്ധത്തില്‍ പരാജയപ്പെടുത്തി, അണുപരീക്ഷണം നടത്തി, അമേരിയ്ക്ക പോലുള്ള അന്താരാഷ്ട്ര വമ്പന്മാരുടെ ഉപരോധങ്ങളെപ്പോലും അതിജീവിച്ച് മികച്ച സാമ്പത്തിക-സാമൂഹ്യ വളര്‍ച്ച നേടിയ ഭാരതത്തിലെ വാജ്പേയി സര്‍ക്കാര്‍ തുടരരുതെന്ന് ചിലരുടെ സംഘടിത തീരുമാനമുണ്ടായിരുന്നു; അതിന് അന്താരാഷ്ട്ര മാനങ്ങളും ഉണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യം.
അതിനു ശേഷം നടന്ന പൊതു തെരഞ്ഞെടുപ്പു മുതല്‍ പഞ്ചായത്തു തെരഞ്ഞെടുപ്പുവരെ വികസനമാണ് തെരഞ്ഞെടുപ്പു വിഷയം. അതൊരു ഗുണപരമായ കാര്യമാണ്. പക്ഷേ, വികസനം എന്നാലെന്തെന്ന ചോദ്യത്തിനാണ് ഇന്ന് പ്രസക്തി. ശരിയായ വികസനം തിരിച്ചറിയാന്‍ പുതിയ നിര്‍വ്വചനംതന്നെ വേണ്ടിയിരിക്കുന്നു.
പുരോഗതി, വികസനം, ആസൂത്രണം, നിര്‍മ്മാണം ഇവയ്ക്കെല്ലാം വ്യത്യസ്ത അര്‍ത്ഥവും സങ്കല്‍പ്പവും ആവിഷ്കാരവുമാണെങ്കിലും പലപ്പോഴും അസ്ഥാനത്തുപയോഗിക്കപ്പെടുന്ന വാക്കുകളാണ്. പരസ്പരപൂരകങ്ങളാണിവയെല്ലാം. പക്ഷേ വികസനമെന്നാല്‍ നിര്‍മ്മാണമാണെന്ന ധാരണയാണ് പലര്‍ക്കും, പ്രമുഖര്‍ക്കുപോലും.
വാസ്തവത്തില്‍, ശരിയായ സങ്കല്‍പ്പത്തിന്റെ കൃത്യമായ ആസൂത്രണത്തിലുള്ള മികവുറ്റ നിര്‍മ്മാണമാണ് വികസനത്തിലൂടെയുള്ള പുരോഗതി. നിര്‍മ്മാണമെന്നാല്‍, കെട്ടിടവും പാലവും തുറമുഖവും വിമാനത്താവളവുമൊന്നുമല്ലെന്ന അനുബന്ധം കൂടി ചേര്‍ക്കണം. കാരണം, അവയെല്ലാം വികസനത്തിന്റെ അടയാളങ്ങള്‍ മാത്രമാണല്ലൊ. ഇവയുടെയെല്ലാം ക്രിയാത്മക വിനിയോഗവും ഉപയോഗവും ഗുണപരമായ ഫലവുമാണ് പുരോഗതി.
പുരോഗതിയിലേക്കുള്ള വികസനത്തിന് സംഘര്‍ഷമില്ലാത്ത അവസ്ഥയുണ്ടാകണം. മതിലുകള്‍ വികസനമാര്ഗമല്ല, വിഭജനമുണ്ടാക്കാത്ത സങ്കല്പ്പങ്ങളേ കൃത്യമായി ആസൂത്രണം ചെയ്യാനാവൂ. ആസൂത്രണം ഒരാളുടെയോ ഒരു ഗ്രൂപ്പിന്റെയോ മാത്രമായാല്‍ വിയോജിപ്പുകളുണ്ടാവും. കൂട്ടായ തീരുമാനത്തിലൂടെ സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്ന സമവായ പ്രവര്‍ത്തനമാണതിന് വേണ്ടത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനം ചര്‍ച്ചകള്‍ തന്നെയാണ്. ഒരു പ്രധാനമന്ത്രി സങ്കല്പ്പിച്ചാല്, അത് സംഘര്‍ഷമില്ലാത്ത സാഹചര്യത്തില്‍, വിഭജിക്കപ്പെടുന്നുവെന്ന േേതാന്നലില്ലാതെ, ആസൂത്രണകൃത്യതയോടെ നിര്‍മ്മിക്കപ്പെടണമെങ്കില്‍ പൗരന്മാരെല്ലാവരും ആ സങ്കല്‍പ്പം ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും വേണം. ജനാധിപത്യ സംവിധാനത്തില്‍ അതിനുള്ള സാധ്യതകള്‍ ഏറെയാണ്, വിനിയോഗിക്കുകയേ വേണ്ടൂ. പ്രത്യേകിച്ച് ‘സ്റ്റാലിന്’മരിച്ചുവെന്ന ചരിത്രം ഒരു രാജ്യത്തെ പ്രധാനമന്ത്രിതന്നെ ഓര്‍മ്മിപ്പിക്കുമ്പോള്‍.
പുരോഗതിയിലേക്കും വികസനത്തിലേക്കുമുള്ള വിവിധ സങ്കല്‍പ്പങ്ങള്‍ പലതലത്തില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. സങ്കല്‍പ്പം തെറ്റിയാല്‍ വികസനം പാളും. സങ്കല്‍പ്പം ഉണ്ടാവുക, അത് ആസൂത്രണതലത്തില് ചര്‍ച്ച ചെയ്യുക, നടപ്പിലാക്കാന്‍ കൂട്ടായി പരിശ്രമിയ്ക്കുക. അതാണ് വികസനത്തിനു വേണ്ടത്. ശരിയാണ് എതിര്‍പ്പുകളുണ്ടാകാം, പക്ഷേ, അവയെ അവഗണിക്കുകയല്ല, അതില്‍ അപകടമില്ലെന്ന് ഉറപ്പാകുംവിധം മനസിലാക്കിക്കൊടുക്കുകയാണ് വേണ്ടത്. അതാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങളില്‍നിന്ന് നേരിട്ട് അഭിപ്രായങ്ങള്‍ ചോദിക്കുന്നു, അതിന്മേല് വിദഗ്ദ്ധരുടെ ചര്‍ച്ച നടക്കുന്നു. അവ നടപ്പാക്കുംമുമ്പ് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു, ആവശ്യമെങ്കില്‍ ഭേദഗതി വരുത്തുന്നു, സുതാര്യമായി നടപ്പാക്കുന്നു.
സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം ആകാറായിട്ടും രാജ്യത്ത് 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിയിട്ടില്ല. 1000 ദിവസംകൊണ്ട് അവിടങ്ങളിലെല്ലാം വൈദ്യുതി എത്തിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. 100 ദിവസത്തിനുള്ളില്‍ 7,000-ല്‍ ഏറെ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തി. മോദി സര്‍ക്കാരിന്റെ നേട്ടമെന്ന് പറയുന്നതിനേക്കാള്‍ വികസനത്തിന്റെ പിതൃത്വവും മാതൃത്വവും അവകാശപ്പെടുന്നവര്‍ക്ക് എന്തുകൊണ്ട് ഇത്രയുംകാലം ഇതൊന്നും സാധിച്ചില്ലെന്നതാണ് യഥാര്‍ത്ഥ ചോദ്യം. ആസൂത്രണ കമ്മീഷന് എന്ന വെള്ളാനയെ തളച്ച് പകരം നിതി ആയോഗ് എന്ന തുറന്ന വേദി അവതരിപ്പിച്ച് പദ്ധതികള്‍ നടപ്പാക്കുന്ന മോദി സര്‍ക്കാര്‍ എവിടെ, വികസനത്തിനു മാനുഷിക മുഖം വേണമെന്ന് ഇപ്പോള്‍ ചിന്തിക്കാന്‍ തുടങ്ങുന്ന കമ്മ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റ് കപടതകളെവിടെ?
അതിസൂക്ഷ്മ തലത്തില്‍ ആസൂത്രണം നടത്തി, ഓരോ പദ്ധതിയും തമ്മില്‍ത്തമ്മില്‍ ബന്ധിപ്പിച്ച്, സമഗ്ര വികസനത്തിനുള്ള പദ്ധതികളെന്തെങ്കിലും അവതരിപ്പിക്കുന്നതു പോയിട്ട്, ഇതുവരെ അങ്ങനെയൊക്കെ സ്വപ്നം കാണാന്‍ കഴിയാത്തവരുടെ അവകാശവാദങ്ങളില്‍ കഴമ്പില്ലെന്ന് സാധരണക്കാര്ക്കറിയാം. മണ്ഡലത്തിലെ സ്കൂളുകളില്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുത്തതിന്റെ ചിത്രം ഫഌക്സില്‍ പതിച്ച് ചിരിച്ചു നില്ക്കുന്നവരില് എത്രപേര്‍ ആലോചിച്ചിട്ടുണ്ട്, നമ്മുടെ സ്കൂളില്‍ കുട്ടികള്‍ക്ക് ശൗചാലയം ഇല്ലെന്ന്. അതു ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ മോദിയും സര്‍ക്കാരും വരേണ്ടിവന്നുവെന്നതാണ് കണ്‍തുറന്നു കാണേണ്ടത്.
ഓരോരോ പദ്ധതിയും ‘എന്റെ സ്വന്തം, എന്റേതുമാത്രം’ എന്നു വീമ്പിളകുന്നവര്ക്കു മുന്നിലാണ് എല്ലാത്തലത്തിലും പരസ്പര ബന്ധിതമായ പദ്ധതികള്‍ അവതരിപ്പിക്കപ്പെടുന്നത്. കര്ഷകന് വിളയുല്പ്പാദിപ്പിക്കുമ്പോള്, അതിനു വിപണി കണ്ടെത്തിക്കൊടുത്തും, വിളയ്ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയും അതുകിട്ടാനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിച്ചും വഴികാട്ടിയും കൂട്ടുകാരനായി നിന്നും മുന്നേറുന്ന ഒരു സര്‍ക്കാരിന്റെ സങ്കല്‍പ്പം ഇത്രകാലം ഈ നാടിന് അന്യമായിരുന്നു. ഒരു പഞ്ചായത്തില്‍ വെള്ളരിക്കൃഷി നടത്തി വിളവെടുക്കുന്നത് ‘വികസന വിപ്ലവ’മാണെന്നു പ്രചരിപ്പിക്കുമ്പോള്‍ വിശ്വസിക്കുന്നവരുണ്ടെങ്കില്‍? അത്തരക്കാരും ഉണ്ടെന്നു സമാധാനിക്കാം.
നഗരങ്ങള്‍ മാത്രമല്ല, ഗ്രാമങ്ങളും വികസിക്കണമെന്ന് മോദി സങ്കല്പ്പിക്കുമ്പോള് മേല്‍പ്പാലങ്ങളും റോഡും മാത്രമല്ല ആ പദ്ധതയില്‍ വരുന്നത്. ഗ്രാമത്തിലുള്ളവര്‍ക്ക് നഗരത്തിലെ ജീവിത സൗകര്യങ്ങളും സൗഭാഗ്യങ്ങളും ലഭ്യമാക്കണമെന്നാണ്. അത് വെറും ഫഌക്സുകളില്‍ ഒതുങ്ങുന്നതല്ലാതാനും. സ്മാര്‍ട്ട് സിറ്റികള്‍ മാത്രമല്ല, സ്മാര്‍ട്ട് വില്ലേജുകളും മോദി കാണുന്നു. ആ സ്മാര്‍ട് ഗ്രാമങ്ങള്‍ ഏതാകണമെന്ന് ഗ്രാമങ്ങള്‍ നിശ്ചയിക്കുന്നു. വേറേ ഏത് ഭരണാധികാരിയും പാര്‍ട്ടിയും സ്വപ്നമെങ്കിലും കണ്ടിട്ടുണ്ട് ഇങ്ങനെ.
ഏതെങ്കിലും വിദേശ രാജ്യം സന്ദര്‍ശിക്കുമ്പോള്‍ അവിടെ കണ്ടത് ഇവിടെ അവതരിപ്പിക്കുന്നതല്ല ആസൂത്രണം. വിദേശത്തെ ഗുണനിലവാരത്തില്‍ സ്വദേശത്തെ ആവശ്യത്തിനും അനുപാതത്തിനും അനുസരിച്ച് നടപ്പാക്കുന്നതാണ് ശരിയായ വികസനം. കാല് നൂറ്റാണ്ടിലേക്ക്, പത്തുവര്‍ഷത്തേക്ക്, ജനാധിപത്യപ്രകാരമനുവദിച്ചിരിക്കുന്ന അഞ്ചുവര്‍ഷ ഭരണകാലത്തേക്ക് എന്നിങ്ങനെയുള്ള ആസൂത്രണം വേണം വികസനത്തിന്. അവ തമ്മില്‍ പരസ്പര പൂരക ബന്ധവും ഉണ്ടാകണം. ഇതൊക്കെയാണ് യഥാര്‍ത്ഥ വികസനത്തിന്റെ അടിസ്ഥാനമെങ്കില്‍ കവലകളില്‍ കാണുന്ന അവകാശവാദങ്ങളെ എന്തു വിളിക്കണം? അതിന്റെയൊക്കെ നായകരേയും? വായനക്കാര്‍ക്ക് തീരുമാനിയ്ക്കാം.
*** *** ***
പിന്കുറിപ്പ്: അപ്പോള്‍ കേരളം വികസിച്ചില്ലെന്നാണോ? ജനകീയാസൂത്രണം നടപ്പാക്കിയ സംസ്ഥാനത്തെയാണോ വികസനം പഠിപ്പിക്കാന്‍ പോകുന്നത്? ഞങ്ങള്‍ക്ക് ഗുജറാത്തില്‍നിന്ന് ഒന്നും പഠിക്കാനില്ല, മോദി ഒന്നും ഞങ്ങളെ പഠിപ്പിക്കാനും വരേണ്ട. അങ്ങനെ പറയുന്നത് അറിയുന്നുണ്ട്. അല്ലെങ്കിലും, വെടിക്കെട്ടു പൊട്ടീട്ടും കേള്‍ക്കാത്തവരെ ഉടുക്കുകൊട്ടി ഉണര്‍ത്താന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: