ന്യൂദല്‍ഹി: ഇസ്രത്ത് ജഹാന് കേസില്‍, യുപിഎ സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരം കുടുങ്ങുക തന്നെ ചെയ്യും. ഇക്കാര്യത്തില്‍ വിദശീകരണം നല്കാന് മുന്‍ധനമന്ത്രി കൂടിയായ ചിദംബരം തന്നെ കഷ്ടപ്പെടും.
ഇസ്രത്ത് ജഹാന് ലഷ്ക്കര്‍ ഭീകരവനിതയായിരുന്നുവെന്ന കണ്ടെത്തല്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരം തിരുത്തിയെന്നത് പുറത്തുവന്നിരുന്നു. കേന്ദ്രം കോടതിയില്‍ നല്കിയ രണ്ടാമത്തെ സത്യവാങ്ങ്മൂലത്തില്‍ ചെറിയ തിരുത്തല്‍ വരുത്തിയെന്ന് ചിദംബരം സമ്മതിക്കുകയും ചെയ്തിരുന്നു.
ആദ്യ സത്യവാങ്ങ്മൂലം താന്‍ കണ്ടിട്ടില്ലെന്നാണ് ചിദംബരം പറഞ്ഞിരുന്നത്. എന്നാല്‍ ഇതു ശരിയല്ലെന്നും ആദ്യ സത്യവാങ്ങ്മൂലത്തില്‍ ചിദംബരം ഒപ്പിട്ടിരുന്നുവെന്നും അധികം വൈകാതെ രണ്ടാമത്തെ സത്യവാങ്ങ്മൂലം തിരുത്തലോടെ സമര്‍പ്പിക്കുകയായിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇസ്രത്ത് ഭീകരവനിതയായിരുന്നുവെന്ന കണ്ടെത്തല്‍ അടങ്ങിയ 51 പേജുള്ള ആഭ്യന്തര മന്ത്രാലയ ഫയലില്‍ ചിദംബരം ഒപ്പിട്ടിരുന്നു. അതായത് ഇസ്രത്ത് ഭീകരവനിതയാണെന്ന് ചിദംബരം അംഗീകരിച്ചിരുന്നു. രണ്ടു മാസം കഴിഞ്ഞ് ഈ ഭാഗം തിരുത്തി പുതിയ സത്യവാങ്ങ്മൂലം കോടതിയില്‍ നല്‍കുകയായിരുന്നു. വിവരാവകാശ നിയമപ്രകാരം കരസ്ഥമാക്കിയ രേഖകളിലാണ് ഇക്കാര്യം.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ എത്തിയ നാലംഗ സംഘം പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. ആദ്യം ഇത് അംഗീകരിച്ചെങ്കിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ചിദംബരവും ചില സിബിഐ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗൂഡാലോചന നടത്തി സത്യവാങ്ങ്മൂലം തിരുത്തുകയായിരുന്നു. ഇസ്രത്ത് ഭീകരവനിതയാണെന്ന ഭാഗമാണ് വെട്ടിമാറ്റിയത്.
അടുത്തിടെ അമേരിക്കന്‍ ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലി, ഇസ്രത്ത് ലഷ്ക്കര്‍ ഭീകരവനിതയാണെന്ന് വെളിപ്പെടുത്തിയിരുന്നു. കോള്‍മാന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്നും അന്ന് ചിദംബരമാണ് സത്യവാങ്ങ്മൂലത്തില്‍ തിരുത്ത് വരുത്തിയതെന്നും അന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന ഗോപാല്‍കൃഷ്ണ പിള്ളയും വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് വിഷയം കത്തിക്കയറിയത്.
ഇസ്രത്ത് ലഷ്ക്കര്‍ ഭീകരവനിതയാണെന്ന് പറയുന്ന രേഖകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ കടമ്പകളും കടന്നാണ് മന്ത്രിയുടെ അടുത്ത് എത്തിയത്. അതില്‍ മന്ത്രി ചിദംബരം ഒപ്പിടുകയും ചെയ്തു. 2009 ജൂലൈ 29 നാണ് അദ്ദേഹം അതില്‍ ഒപ്പിട്ടിരിക്കുന്നത്. തന്റെ അനുമതിയില്ലാതെയാണ് ആദ്യ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചതെന്നും അതിനാലാണ് രണ്ടാം സത്യവാങ്ങമൂലത്തില്‍ മാറ്റം വരുത്തിയതെന്നുമാണ് മുന്‍പ് ചിദംബരം പറഞ്ഞിരുന്നത്. ചിദംബരം പറഞ്ഞത് പൂര്‍ണ്ണമായും കളവാണെന്നാണ് ഇപ്പോള്‍ വെളിവാകുന്നത്.
ഇസ്രത്ത് ഭീകരവനിതയാണെന്ന ഭാഗം തിരുത്തി, മോദിയെ വധിക്കാന്‍ വന്നവരെ ചിദംബരം വെള്ളപൂശിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഇപ്പോള്‍ വ്യക്തമായി.
ആദ്യം നല്കിയ സത്യവാങ്ങ്മൂലം കേവലം 50 ദിവസത്തിനുള്ളിലാണ് തിരുത്തിയത്. അതായത് ഭീകരവനിതയാണെന്ന് പറഞ്ഞ് 50 ദിവസത്തിനുള്ളില്‍ ഇസ്രത്ത് നിരപരാധിയാണെന്ന് സത്യവാങ്ങ്മൂലത്തില്‍ എഴുതിച്ചേര്‍ത്തു.
ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ വധിക്കാന്‍ എത്തിയ ഭീകരവനിതയെ നിരപരാധിയാക്കി ചിത്രീകരിക്കുകയെന്ന കിരാതമായ കൃത്യമാണ് അന്ന് സോണിയയും ചിദംബരവും ചേര്‍ന്ന് നടത്തിയത്. രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ രാജ്യത്തിന്റെ സുരക്ഷ പോലും അപകടത്തിലാക്കുകയാണ് അവര്‍ ചെയ്തത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ ബിജെപി ഇത് വിഷയമാക്കും. അകത്തും പുറത്തും ബിജെപി ഇത് വലിയ വിഷയമാക്കും. കേസുമായി നീങ്ങാനും പാര്‍ട്ടിക്ക് പരിപാടിയുണ്ട്. കോടതിയില്‍ തന്റെ നടപടി വിശദീകരിക്കാന്‍ ചിദംബരവും കോണ്‍ഗ്രസും വിഷമിക്കും.
ചിദംബരം രാജ്യതാല്‍പ്പര്യത്തെ വഞ്ചിച്ചെന്ന് ബിജെപി വക്താവ് ശ്രീകാന്ത് ശര്‍മ്മ ആരോപിച്ചു. അന്ന് ചിദംബരം രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു. ഭരണഘടന പരിപാലിക്കുമെന്ന് പ്രതിജ്ഞയെടുത്തയാള് അന്ന് ഏറ്റവും ജനകീയനായ ഒരു മുഖ്യമന്ത്രിയെ തകര്‍ക്കാന്‍, രാജ്യസുരക്ഷ പോലും തകര്‍ക്കുന്ന തരത്തില്‍ പെരുമാറിയെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ യജമാനന്മാര്ക്കു വേണ്ടി ദേശീയ താല്‍പ്പര്യമാണ് ബലി കഴിച്ചത്. ഈ രാജ്യവിരുദ്ധ നീക്കത്തിന്റെ പ്രത്യാഘാതം ചിദംബരം അറിയും. അദ്ദേഹം പറഞ്ഞു. ഇസ്രത്ത് അടക്കമുള്ള നാലംഗ സംഘം എത്തിയത് ഒ്രു മുഖ്യമന്ത്രിയെ വധിക്കാനായിരുന്നുവെന്ന് ഓര്‍ക്കുക. അദ്ദേഹം പറഞ്ഞു.
മലയാള മാധ്യമങ്ങളുടെ
ഇരട്ടത്താപ്പ് വീണ്ടും
ഇസ്രത്ത് കേസില്‍ ചിദംബരം സത്യവാങ്ങ്മൂലം തിരുത്തിയെന്നത് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത ആയപ്പോള്‍ ചാനലുകളും പാത്രങ്ങളും അടക്കം മലയാളം മാധ്യമങ്ങളില്‍ ഇത് ഒരു വാര്‍ത്തയേ ആയിരുന്നില്ല. മിക്കവരും മുക്കി.
മുന്‍ ആഭ്യന്തര സെക്രട്ടറി ഗോപാല്‍കൃഷ്ണ പിള്ളയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നപ്പോഴും മയാളം മാധ്യമങ്ങള്‍ അത് മുക്കി. ഇപ്പോള്‍ ആദ്യ സത്യവാങ്ങ്മൂലത്തില്‍ ചിദംബരം ഒപ്പിട്ടിരുന്നുവെന്നും വെറും 50 ദിവസത്തിനുള്ളില്‍ തിരുത്തിയെന്നും വാര്‍ത്ത വന്നിട്ടും മലയാള മാധ്യമങ്ങള്‍ അനങ്ങിയിട്ടില്ല. കാര്യം ലളിതം, അത് കോണ്‍ഗ്രസ് വിരുദ്ധ സത്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: