പ്രാക്കുളത്തുകാരന് എം. എ. ബേബി മുന്തിയ കലാസ്വാദകനും മാര്‍ക്സിസ്റ്റ് ബുദ്ധിജീവിയും സര്‍വോപരി ചിന്തകനുമാണെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ആ വിശ്വാസത്തിന്റെ പിന്‍ബലത്തിലാണ് ഒരിക്കല്‍ ജയിപ്പിച്ചയച്ചതിന്റെ കൈയബദ്ധത്തെക്കുറിച്ച് ഇപ്പോഴും തലയില്‍ കൈവെച്ച് സ്വയം ശപിക്കുന്ന കുണ്ടറക്കാരോട് പുള്ളിക്കാരന് വായില്‍ കൊള്ളാത്ത വര്‍ത്തമാനമത്രയും വിളിച്ചുപറയുന്നത്.
മാര്‍ക്സിസം ചത്തുമണ്ണടിഞ്ഞ രാജ്യങ്ങളുടെയത്രയും പേര് ബേബിക്ക് കാണാപ്പാഠമാണ്. അവിടങ്ങളിലൊക്കെ, തിരിച്ചറിവ് വന്ന നാട്ടുകാര്‍ ചത്ത എലിയെ വാലില്‍ തൂക്കിയെറിയുന്നതുപോലെ മാര്‍ക്സിസത്തെ വലിച്ചെറിഞ്ഞുകളഞ്ഞതാണ്. ബേബി സഖാവ് വിടില്ല. കയറുപിരിക്കുന്നവരുടെയും കശുവണ്ടിത്തൊഴിലാളികളുടെയും മുന്നില്‍ ചെന്നിരുന്ന് റഷ്യയുടെയും പോളണ്ടിന്റെയുമൊക്കെ ചരിത്രം വിളമ്പും. കീഴാളവര്‍ഗത്തിന്റെ പരിപ്രേക്ഷ്യത്തില്‍ ചിന്തിക്കുമ്പോള്‍ ജ്ഞാനിമപ്പെടുന്ന പ്രശ്നപരിസരങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കും. ആട്ടിയിട്ടും കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ നാട്ടിലെ സര്വസാധാരണക്കാരന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എട്ടിന്റെ പണി കൊടുത്തിട്ടും ബേബി പഠിച്ചില്ല. വിവരക്കേടിന്റെ എവറസ്റ്റ് കൊടുമുടിയാണ് ഈ മനുഷ്യനെന്ന് കൂടെനടക്കുന്ന സഖാക്കള്‍ക്ക് തന്നെ അഭിപ്രായമുണ്ട്. അത്തരമൊരു വിവരക്കേടാണ് ബിനാലെ ബേബി പോയവാരം വിളിച്ചുകൂവിയത്.
പാലക്കാട് ഗവ. വിക്ടോറിയ കോളേജിന്റെ മുറ്റത്ത് പടിയിറങ്ങിയ പ്രിന്‍സിപ്പല്‍ ഡോ. സരസുവിന് എസ്എഫ്ഐക്കാരും ഇടത് അദ്ധ്യാപക സംഘടനക്കാരും കൂടി വെട്ടിയൊരുക്കിയ കുഴിമാടം കണ്ടപ്പോള്‍ ബേബിക്ക് തോന്നിയത് അത് ഒന്നാന്തരം ആര്‍ട്ട് ഇന്സ്റ്റലേഷന് ആണെന്നാണുപോലും. ഇമ്മാതിരി ഒരുപാട് ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍ പാകപ്പെടുത്തിയെടുക്കുന്ന കരവിരുത് കൊടി സുനിയുടെയും എം.എ. ബേബിയുടെയും പാര്‍ട്ടിക്ക് സ്വന്തമാണ്. ഡോ. സരസുവിനോടുള്ള പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായി ഈ കലാവിരുതിനെ കണ്ടാല്‍മതിയെന്നും താടിവെച്ചാല്‍ തന്നെയും കാറല്‍ മാര്‍ക്സെന്ന് പൊതുജനം വിളിച്ചോളുമെന്ന് ധരിച്ചുവശായ ഈ ബുദ്ധിജീവിക്ക് അഭിപ്രായമുണ്ട്.
മന്ത്രിയായിരുന്ന കാലത്ത് സ്വരലയയുടെ പേരില്‍ കാട്ടിക്കൂട്ടിയ സാംസ്കാരികാഭാസങ്ങള്‍ക്ക് കൈയും കണക്കുമില്ല. സര്‍ക്കാരിന്റെ പണം ധൂര്‍ത്തടിച്ചായിരുന്നു മാമാങ്കമത്രയും. അങ്ങനെയാണ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് കമ്മ്യൂണിസത്തോടൊപ്പം അന്നാട്ടുകാര്‍ അടിച്ചുപുറത്താക്കി ശുദ്ധിക്രിയ നടത്തിയതിനെത്തുടര്‍ന്ന് അനാഥരായ ഒരുകൂട്ടം ആളുകളെ ബേബി കലാകാരന്മാരെന്ന് വിശേഷിപ്പിച്ച് കേരളത്തില്‍ കെട്ടിയിറക്കിയത്. അത്തരം കെട്ടുകാഴ്ചകളുടെ കൂട്ടത്തില്‍ വണ്ടികയറിയെത്തിയതാണ് ബേബി പറയുന്ന ഈ ആര്‍ട്ട് ഇന്സ്റ്റലേഷന്. ഇമ്മാതിരി ലൊട്ടുലൊടുക്ക് അഭ്യാസങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അന്നും പിന്നീടും ഒഴുക്കിയത് കോടികളാണ്. ബിനാലെയുടെ ആദ്യ എഡിഷനില്‍ അരങ്ങേറിയ ഒരു ഇന്സ്റ്റലേഷന് ലോകത്തെ സകല ഭീകരസംഘടനകളുടെയും കൊടികള്‍ നിരത്തിവെച്ച കലാപ്രകടനമായിരുന്നുവെന്ന് ഓര്‍ക്കണം.
ബേബിയുടെ പുത്തന്‍ വ്യാഖ്യാനമനുസരിച്ചാണെങ്കില്‍ പാലക്കാട് വിക്ടോറിയ കോളേജിലെ മാര്‍ക്സിസ്റ്റ് കലാകാരന്മാര് കഴിഞ്ഞാല്‍ പിന്നെ ഐഎസ് ഭീകരന്മാരേ ഉണ്ടാവുള്ളൂ കേമന്മാരായി. മുട്ടുകുത്തി നിരത്തി ഇരുത്തി കഴുത്തറുക്കുന്ന മനോഹരദൃശ്യം ബിനാലെ ബേബിയുടെ ഭാഷയില്‍ സുന്ദരങ്ങളില്‍ സുന്ദരമാവാനാണ് സാധ്യത. എന്തായാലും ഈ കലാകാരന്മാരെ സമ്മതിക്കണം. കതിരൂരില്‍ ആര്‍എസ്എസ് ശാരീരിക് പ്രമുഖ് മനോജിനെ വധിച്ച അതേസ്ഥലത്ത് കൊലപാതകത്തിന്റെ ആദ്യവാര്‍ഷികദിനത്തില്‍ ബേബിയുടെ കലാകാരന്മാര് മൂന്ന് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയിരുന്നു. അതിനേക്കാള്‍ വലിയ ആര്‍ട്ട് ഇന്‍സ്റ്റലേഷനായിരുന്നു ഒഞ്ചിയത്തെ തെരുവില്‍ മുഖത്തേറ്റ അന്‍പത്തെട്ട് വെട്ടുമായി പിടഞ്ഞ ചന്ദ്രശേഖരന്റെ ശരീരം. അങ്ങനെയെത്രയെത്ര ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍ തീര്‍ത്ത പാര്‍ട്ടിയാണ് ബേബിയുടേത്. പൈതൃകത്തിന് സ്ത്രീലിംഗമായി മലയാളത്തിന് മാതൃകത്തെ സംഭാവന ചെയ്ത ഭാഷാപണ്ഡിതന്‍ കൂടിയാണ് അദ്ദേഹം. ഈ മനുഷ്യനെ കുണ്ടറക്കാര് ഒഴിവാക്കിയതിന് ഇതിലും വലിയ കാരണം വേണോ?
തോറ്റ എംഎല്‍എ എന്ന് അറിയപ്പെടുന്ന ഒരു കഥാപാത്രമുണ്ട് ഇന്നസെന്റിന്റേതായി. ബേബി സഖാവിന്റെ ഇപ്പോഴത്തെ നില ഏതാണ്ട് അതാണ്. വിഎസിനെ വേലിക്കകത്താക്കി തളച്ചതിന്റെ ഒഴിവിലേക്ക് കയറിക്കൂടിയതാണ് ബേബി പോളിറ്റ് ബ്യൂറോയില്‍. പാര്‍ട്ടിക്ക് മഷിയിട്ടുനോക്കിയാല്‍ പോലും ആളെക്കിട്ടാനില്ലാത്ത ദല്‍ഹിയില്‍ മുറിമൂക്കന്‍ രാജാവാകാനായിരുന്നു അന്നത്തെ മോഹം. മോഹം കടുത്തപ്പോഴാണ് പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബി വിരിച്ച വലയില്‍ ചെന്നു ചാടിക്കൊടുത്തത്. അങ്ങനെയാണ് ദല്‍ഹിയിലേക്ക് പോകാന്‍ ബേബി കുണ്ടറയില്‍ നിന്ന് പെട്ടിയും പ്രമാണവുമെടുത്ത് യാത്രയ്ക്കൊരുങ്ങിയത്. എന്തായാലും കുണ്ടറക്കാരടക്കമുള്ള പാര്‍ട്ടി വോട്ടര്‍മാര്‍ അത് അനുവദിച്ചില്ല. പരനാറിയന്‍ പ്രത്യയ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവും കേരളത്തില്‍ പാര്‍ട്ടിയുടെ പോപ്പുമായ പിണറായി വിജയനാണ് കൊല്ലത്തെ തന്റെ തോല്‍വിക്ക് പ്രധാന കാരണക്കാരന്‍ എന്നൊരു ധാരണ ബേബിമനസില്‍ ശക്തമായുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷമുള്ള ബേബിയുടെ പ്രകൃതവും സംസാരവും അത് മാലോകരെ ബോധ്യപ്പെടുത്തിയതുമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ തന്റെ അത്രയും ബുദ്ധിയും വിവരവുമുള്ള ഒരാളും വേറെയില്ല. എന്നിട്ടും കൊല്ലത്തുകാര്‍ തന്നെ തോല്‍പ്പിച്ചതിന്റെ അന്തര്‍ധാര ബേബിക്ക് മാത്രം ഇനിയും മനസിലായിട്ടില്ല.
ലക്ഷക്കണക്കിന് രൂപാ മുടക്കി കുണ്ടറയിലെ തെരുവോരത്ത് നാല് കമ്പിക്കാലില്‍ കെട്ടിപ്പൊക്കിയ വെയിറ്റിങ് ഷെഡ്ഡുകളാണ് എംഎല്‍എ മണ്ഡലത്തില്‍ കൊണ്ടുവന്ന വലിയ വികസനം. ഷെഡ്ഡുകളേക്കാള്‍ വീതിയിലും നീളത്തിലും ഫണ്ട് നല്കിയ എംഎല്‍എ ബേബിക്ക് ഉപകാരസ്മരണ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആ ഷെഡുകളില്‍ കയറി നിന്നിട്ടുള്ളവര്‍പോലും തനിക്ക് വോട്ട് ചെയ്യാത്തതിന്റെ രഹസ്യം തേടി ബേബി കുറേ അലഞ്ഞതാണ്. ഉറക്കമില്ലാത്ത രാത്രികളില്‍ ഉദിക്കുന്ന ആശയങ്ങള്‍ പിറ്റേന്നു രാവിലെ വിളിച്ചു കൂവുകയും പിണറായിക്കാരന്റെ മുഖം ചാനലില്‍ കാണുമ്പോള്‍ മാറ്റിപ്പറയുകയും ചെയ്യുക എന്നതായിരുന്നു തോറ്റ ബേബിയുടെ ഹോബി. അങ്ങനെയാണ് കുണ്ടറയില്‍ നാട്ടുകാര്‍ കൈവിട്ട തനിക്ക് എംഎല്‍എ ആയി തുടരാന്‍ ധാര്‍മ്മികത ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. കടുംപിടിത്തം കണ്ടപ്പോള്‍ കുണ്ടറക്കാരും മോഹിച്ചുപോയി. നാഴികയ്ക്ക് നാല്പതു വട്ടം ധാര്‍മ്മികതയെക്കുറിച്ച് മാത്രം പറയുന്ന ബേബിയെക്കണ്ട് അവര്‍ ചിരിച്ചുചിരിച്ചു മണ്ണുകപ്പി. നിയമസഭയില്‍ പോകാതെയും പോയാല്‍ ഒപ്പിടാതെയും ബേബി വാര്‍ത്തയായി. വാര്‍ത്തകള്‍ പൊലിച്ചപ്പോള്‍ പോപ്പ് കണ്ണുരുട്ടി. രാജിയും ധാര്‍മ്മികതയും ബേബിയും ആവിയായി. അതാണ് കൊടികെട്ടിയ കമ്മ്യൂണിസ്റ്റ് വീര്യം.
കടലില്‍ പോയി ബക്കറ്റില്‍ വെള്ളമെടുക്കുന്ന അത്യപൂര്‍വ ബുദ്ധിവൈഭവമാണല്ലോ പിണറായിപ്പാര്‍ട്ടിയുടെ മുഖമുദ്ര. എന്നിട്ട് ബക്കറ്റില്‍ തിരയിളക്കമുണ്ടോ എന്ന് പരിശോധിക്കും. തിരയിളക്കമില്ലെങ്കില്‍ പിന്നെയും കടലില്‍ പോകണം. ഇതൊക്കെ കേട്ടാല്‍ ബേബിക്ക് മാത്രമല്ല ആര്‍ക്കും തലയ്ക്ക് ഓളമുണ്ടാകും. ജയരാജന്മാരും എളമരം കരീമും അടക്കമുള്ള വടക്കന്‍ ലോബി പാര്‍ട്ടിയില്‍ പിടിമുറുക്കിയാല്‍ പിന്നെ തങ്ങള്‍ പറയുന്നതൊന്നും മനസിലാക്കാന്‍ ത്രാണിയുള്ളവര്‍ അവശേഷിക്കില്ലെന്ന ഭയവുമുണ്ട് ബേബിക്ക്. കൊല്ലത്തെ തോല്‍വിയേല്‍പ്പിച്ച ആഘാതം മാത്രമല്ല പാര്‍ട്ടിയില്‍ പിടിമുറുക്കുന്ന ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചുള്ള ഭീതിയുമുണ്ട് ബേബിക്ക് എന്നത് ഇപ്പോഴത്തെ ആര്‍ട്ട് ഇന്സ്റ്റലേഷന് വ്യാഖ്യാനങ്ങള്‍ കാണുമ്പോള്‍ ആര്‍ക്കും തോന്നുക സ്വാഭാവികമാണ് താനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: