ചേക്കോട്ട് കോളനി കരിയന്‍ മകള്‍ ജാനു ഇന്ന് കേരളത്തിലെ ചിലര്‍ക്ക് ഫാസിസ്റ്റാണ്. അവര്‍ ഫാസിസ്റ്റ് കുന്തമുനകളുമായി ദയാരഹിതമായി ജാനുവിനെ ആക്രമിച്ച് തുടങ്ങിയിരിക്കുന്നു. മറ്റൊരു ഭാഗത്ത് വധഭീണി. സിപിഎം ടൈഗര്‍ഫോഴ്സ് കോടിയേരി എന്ന മേല്‍ വിലാസത്തിലുള്ള കത്തില്‍ പറയുന്നത് ജാനുവിന് ടി.പി. ചന്ദ്രശേഖരന്റെ ഗതി വരുമെന്നാണ്. 51 വെട്ടുകളെ ഓര്‍മ്മിപ്പിക്കുന്ന വധഭീഷണി. മാധ്യമ പ്രവര്‍ത്തകരുടെ വേഷത്തില്‍ സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ നിറച്ച ചോദ്യശരങ്ങളുമായി മറ്റു ചിലരുടെ ആക്രമണങ്ങള്‍, ആക്രമണങ്ങളുടെ പത്മവ്യൂഹത്തിന് നടുവില്‍ നിന്നും ജാനു പോരാടുകയാണ്. തന്റെ ജീവിതം തന്നെ പോരാട്ടമായിരുന്നുവെന്ന ചരിത്രബോധ്യത്തില് നിന്ന്….
2003 ഫെബ്രുവരി 23ന് പോലീസുകാരുടെ ക്രൂരമായ മര്‍ദ്ദനമേറ്റ് വിങ്ങിക്കെട്ടിയ മുഖവുമായാണ് അന്ന് ജാനുവിനെ കാണുന്നത്. നമ്പിക്കൊല്ലിയില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട അവരെ പോലീസ് ബത്തേരി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. എന്നാലിന്ന് വയനാടന്‍ കുന്നുകളേക്കാള്‍ ഉയരത്തിലെത്തി നില്ക്കുന്ന നിലപാടുകളുമായി ജാനു പോരാട്ടം കനപ്പിക്കുകയാണ്. സ്വത്വം തേടി, പീഡനങ്ങളിലൂടെ പ്രയാണം ചെയ്ത് ഉത്തര ഹിമാലയത്തിന്റെ ഉത്തുംഗങ്ങളിലെത്തി നില്ക്കുന്ന ഗോത്രബഹിഷ്കൃതനായ ഗംഗാനാരായണനെക്കുറിച്ച് കവി പാടിയതുപോലെ ”തീ പാറും ചിന്തയോടെയും മുടിവിട്ടണയും മഞ്ഞിന്നിര തൊട്ടറിയാതെയും” ജാനു നില്‍ക്കുകയാണ്. ചങ്കുറപ്പോടെ, അക്ഷോഭ്യയായി പോരാട്ടത്തിന് ഇനിയും യുവത്വം തന്നെയാണെന്ന ഉറപ്പോടെ…
വധഭീഷണി മുമ്പും
എനിക്ക് നേരത്തെയും വധഭീഷണി ഉണ്ടായിട്ടുണ്ട്. കത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആദിവാസിമേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കാരണമായിരിക്കാം പല കോണുകളില്‍ നിന്ന് എതിര്‍പ്പുണ്ടായത്. മറ്റു കാരണമില്ല. 26 വര്‍ഷമായി ഞാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ആദിവാസി വികസന പ്രവര്‍ത്തനസമിതി എന്ന നിലയിലാണ് അന്ന് പ്രവര്‍ത്തിച്ചിരുന്നത്. ഭീഷണികളെ ഞാന്‍ വകവെക്കുന്നില്ല.
സിപിഎം എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു
എന്റെ സമൂഹത്തെയും ജനങ്ങളെയും സിപിഎം ചൂഷണം ചെയ്യുകയായിരുന്നു. ഒരുകാലത്ത് ഞാനും എന്നെപ്പോലെയുള്ള ആദിവാസി വിഭാഗം മുഴുവന്‍ ഈ പ്രസ്ഥാനത്തിന്റെ വക്താക്കളായിരുന്നു. ആളുകള്‍ കൂട്ടത്തോടെ അവരുടെ കൊടിക്കീഴില്‍ അണിനിരന്നിട്ടും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി ശ്രമിച്ചില്ല. ജാഥക്ക് നീളം കൂട്ടാനും പോസ്റ്റര്‍ ഒട്ടിക്കാനും ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും കൂട്ടത്തോടെ വോട്ട് ചെയ്യാനുള്ള അടിമകളായാണ് ഞങ്ങള്‍ പരിഗണിക്കപ്പെട്ടത്. അവരെ മനുഷ്യരായി പരിഗണിക്കാന്‍ പോലും പാര്‍ട്ടി തയ്യാറായില്ല. അടിസ്ഥാന ജനവിഭാഗത്തെ അകറ്റി നിര്‍ത്തുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്യുന്ന പ്രസ്ഥാനത്തില്‍ എനിക്ക് നില്ക്കാന് കഴിയില്ലെന്ന ബോദ്ധ്യത്തില്‍ നിന്നാണ് 1987 ല്‍ എനിക്ക് പാര്‍ട്ടി വിടേണ്ടിവന്നത്.
എതിര്‍പ്പുകള്‍ ഒരുപാടുണ്ടായിട്ടുണ്ട്. സിപിഎം എന്നെ വേട്ടയാടുകയായിരുന്നു. എന്റെ കുടുംബത്തിനുള്ളില്‍ പോലും പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു. എന്നെക്കുറിച്ച് അവര്‍ മോശം പറഞ്ഞു പരത്തി. എന്നാല്‍ സത്യത്തിന്റെയും നീതിയുടെയും ഭാഗത്താണ് നില്ക്കുന്നതെന്ന ധൈര്യത്തോടെ ഞാന്‍ എതിര്‍പ്പുകളെ അവഗണിച്ചു. സത്യത്തെ മൂടിവെക്കാനും വളച്ചൊടിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് അധിക കാലം ആയുസ്സുണ്ടാകില്ല. ആളുകള്‍ തിരിച്ചറിയും. അതുതന്നെ സംഭവിച്ചു. സത്യത്തിനും നീതിക്കും നിരക്കാത്തത് ഒന്നും ചെയ്തിട്ടില്ലെന്ന ധൈര്യമാണ് എനിക്ക് കൂട്ടിനുള്ളത്.
സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര ആത്മഹത്യ
സിപിഎമ്മിന്റെ തന്ത്രപരമായ നിലപാടാണ് ആദിവാസി ക്ഷേമസമിതി രൂപീകരണം. 2001 ല്‍ ആദിവാസി ഗോത്രമഹാ സമിതി രൂപീകരിച്ചപ്പോള്‍ ആദിവാസി സമൂഹം ഗോത്രമഹാസഭക്ക് പിന്നില്‍ അണിനിരന്നു. ആ ഒഴുക്കിനെ തടയാനാണ് സിപിഎം ആദിവാസി ക്ഷേമസമിതി ഉണ്ടാക്കിയത്. സിപിഎം ഒരു നിലക്ക് ജാതി സംഘടന ഉണ്ടാക്കുകയായിരുന്നു. സിപിഎമ്മിന്റെ പ്രത്യയശാസ്ത്രപരമായ ആത്മഹത്യയായിരുന്നു അത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്കും പ്രത്യശാസ്ത്രത്തിനും, ജാതിയും മതവുമില്ല; രണ്ടു വര്ഗങ്ങളേയുള്ളുവെന്ന നിലപാടിനും എതിരായിരുന്നു. ജാതി സംഘടനയുണ്ടാക്കി സ്വയം പരാജയം സമ്മതിക്കുകയായിരുന്നു.
സിപിഎം ഒറ്റപ്പെട്ടു
ആദിവാസിക്കുവേണ്ടി സംഘടനയുണ്ടാക്കിയെങ്കിലും ആ സമൂഹത്തില്‍ ഒരു സ്വാധീനവുമുണ്ടാക്കാന്‍ സംഘടനക്ക് കഴിഞ്ഞില്ല. സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാനും പഞ്ചായത്തില്‍ നിന്ന് ആടും വീടും കക്കൂസും ലഭിക്കാനും പാര്‍ട്ടിയില്‍ അംഗമാകണമെന്ന നിബന്ധനയും നിര്‍ബ്ബന്ധവും ഉള്ളതുകൊണ്ട് മാത്രം ചിലര്‍ക്ക് അവരുടെ കൂടെ നില്‍ക്കേണ്ടിവരുന്നു. അതിനപ്പുറം സമൂഹത്തെ സ്വാധീനിക്കാന്‍ സിപിഎമ്മിനാവില്ല. മോദി സര്‍ക്കാരിന്റേത് നല്ല മാറ്റം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പല പദ്ധതികളും ജനോപകാരപ്രദമാണ്. മുദ്ര ബാങ്ക് നല്ലൊരു സംരംഭമാണ്. പട്ടയം പോലും ലഭിക്കാത്ത ആദിവാസിക്ക് സ്വന്തം ജാമ്യത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ അത് സഹായിക്കുമെങ്കില്‍ അതിനെ അംഗീകരിക്കാതിരിക്കാന്‍ ആര്‍ക്കുമാകില്ല. ആദിവാസികള്‍ക്ക് ജാമ്യം നല്കാന് മണ്ണോ മണ്ണിലുള്ള അവകാശം സ്ഥാപിക്കാന്‍ കൈവശാവകാശ രേഖകളോ ഇല്ല. ഈ ജാമ്യ രഹിത വായ്പകള്‍ ആദിവാസി സമൂഹത്തെ സംബന്ധിച്ച് നല്ലൊരു സംവിധാനമാണ്.
യുഡിഎഫ് തികഞ്ഞ പരാജയം
ആദിവാസികള്‍ നടത്തിയ സമരം മുന്നോട്ടുവെച്ച ചില കാര്യങ്ങള്‍ യുഡിഎഫ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ പൂണ്ണമാക്കുന്നതില് യുഡിഎഫ് തികഞ്ഞ പരാജയമായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ആവശ്യങ്ങള്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ ഇത്തരമൊരു തെരഞ്ഞെടുപ്പ് യുദ്ധത്തില്‍ ഞങ്ങള്‍ക്ക് പങ്കാളികളാകേണ്ടിവരുമായിരുന്നില്ല. സമരത്തിലൂടെ ഉന്നയിച്ച പ്രശ്നം പരിഹരിക്കപ്പെട്ടില്ല.
അട്ടപ്പാടിയില്‍ നടക്കുന്നത്
ഭരണകൂട കൂട്ടക്കൊല
അട്ടപ്പാടിയില്‍ കൂട്ടത്തോടെ നവജാതശിശുക്കള്‍ മരണപ്പെട്ടത് ഭരണകൂടത്തിന്റെ കൂട്ടക്കൊല തന്നെയാണ്. അവശതകള്‍ അനുഭവിക്കുന്ന ജനതയുടെ ദുരിതങ്ങള്‍ പരിഹരിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ഏത് സര്‍ക്കാര്‍ ഭരിച്ചാലും അതവരുടെ കടമയാണ്. നാളെ ആദിവാസികള്‍ തന്നെ ഭരണത്തിലെത്തിയാലും ഭരണകൂടത്തിന്റെ ഉത്തരവാദിത്തം മാറുന്നില്ല. പാര്ശ്വവല്ക്കരിക്കപ്പെടുന്നവരുടെ ദുരിതങ്ങള്‍ പരിഹരിച്ച് അവരെ മുഖ്യധാരയിലെത്തിക്കുന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന്റെതാണ്. സര്‍ക്കാരിന്റെ അവഗണനയുടെ ഫലമായുണ്ടാകുന്ന ഓരോ മരണവും ഭരണകൂട കൊലപാതകം തന്നെയാണ്. ഗര്‍ഭസ്ഥ ശിശുക്കളും, പിറന്നുവീണ കുഞ്ഞുങ്ങളും കൊല്ലപ്പെടുന്നത് സര്‍ക്കാരിന്റെ വീഴ്ചയാണ്. കൊലക്കുറ്റത്തിന് കേസ്സെടുക്കേണ്ട കൂറ്റകൃത്യങ്ങളാണവ.
പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന സാഹചര്യം ഇല്ലാതാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഇടത് ഭരിച്ചാലും വലത് ഭരിച്ചാലും അത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്. ഭാരത ഭരണഘടന ജനങ്ങള്‍ക്ക് നല്കുന്ന അവകാശമാണത്.
സീറോലാന്‍ഡ്ലെസ് പദ്ധതി
തട്ടിപ്പ്
ആദിവാസി ജനസമൂഹം രാഷ്ട്രീയപരമായും സാമ്പത്തികമായും സാമൂഹ്യപരമായും പിന്നാക്കാവസ്ഥയിലായ സമൂഹമാണ്. അവരുടെ ഉപജീവനമാര്‍ഗ്ഗം കൃഷിയും കൃഷിപ്പണിയുമാണ്. സീറോ ലാന്‍ഡ്ലെസ് പദ്ധതിപ്രകാരം അവര്‍ക്ക് മാന്യമായി ജീവിക്കാനാവില്ല. മൊത്തമാളുകളും സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ അവര്‍ക്ക് മൂന്നോ നാലോ സെന്റില്‍ വീടുപണിത് നല്കിയാല് ജീവിച്ചുപോയെന്നുവരാം.
എന്നാല്‍ ആദിവാസികളുടെ പൊതു അവസ്ഥ അതല്ല. കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണിവര്‍. കൃഷി ചെയ്ത് ജീവിക്കാനാവശ്യമായ ഭൂമി ലഭിച്ചാലേ അവരുടെ പട്ടിണി മാറൂ. അതുകൊണ്ടാണ് സീറോ ലാന്‍ഡ്ലെസ് പദ്ധതി ആദിവാസികള്‍ക്ക് അനുയോജ്യമല്ലെന്ന് ഞങ്ങള്‍ പറഞ്ഞത്. ആദിവാസിക്ക് ജീവിക്കാന്‍ ഒരേക്കര്‍ ഭൂമിയെങ്കിലും നല്‍കണം. അവിടെ ചേമ്പോ, ചേനയോ, കാച്ചിലോ, കിഴങ്ങോ കൃഷിചെയ്ത് അവര്‍ ജീവിച്ചുപോകും. ആരെയും ആശ്രയിക്കാതെ ജീവിതം നയിക്കാനവര്ക്ക് കഴിയും. അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാന് അവര്‍ക്ക് അവസരമുണ്ടാകും. മറ്റാരും അവരെ പുനരുദ്ധരിക്കാന്‍ ശ്രമിക്കേണ്ടതില്ല.
മണ്ണില്‍ നിന്ന് ആദിവാസിയെ
പറിച്ചെറിയരുത്
മണ്ണും ആദിവാസിയും പരസ്പരം ബന്ധപ്പെട്ടതാണ്. അവരുടെ സംസ്കാരം, ജീവിതം, ആചാരം എന്നിവയെല്ലാം മണ്ണുമായി ബന്ധപ്പെട്ടതാണ്. ആദിവാസിയുടെ ജീവിതവും സംസ്കാരവും മണ്ണുമായി ഒട്ടിനില്ക്കുന്നു. മണ്ണില്‍ നിന്ന് പറിച്ചെറിയപ്പെട്ട ആദിവാസിക്ക് ജീവിക്കാനാവില്ല അതോടെ ആദിവാസി ആദിവാസിയല്ലാതായി മാറും. കോളനികളില്‍ അത്തരം ദുരന്തങ്ങള്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നു. അവന്റെ ആചാരങ്ങള്‍ മുടങ്ങുകയാണ്. അവരുടെ ആചാരങ്ങള്‍ നടക്കണമെങ്കില്‍ വീടിന് വലിയ മുറ്റം വേണം. അവന്റെ ആചാരങ്ങള്‍ പുസ്തകങ്ങളില്‍ എഴുതിവെച്ചതല്ല. വാമൊഴിയായി പകര്ത്തപ്പെടുന്നതാണ്. ആചാരങ്ങള്‍ ഇല്ലാതാവുന്ന സാഹചര്യമാണിന്നുള്ളത്. അവര്‍ക്ക് ഭൂമിയില്ലാതാകുന്നതോടെ ഉണ്ടാവുന്ന നഷ്ടങ്ങളിലൊന്നാണിത്. നാല് സെന്റിലെ വീട് എന്നത് ആദിവാസിക്ക് സങ്കല്‍പ്പിക്കാനാവില്ല. അവര്‍ പ്രകൃതിയെ ആരാധിക്കുന്നു. അവരുടെ ചടങ്ങുകള്‍ മണ്ണും പ്രകൃതിയുമായി ഇഴചേര്‍ന്നുള്ളതാണ്.
നിയമങ്ങള്‍ അട്ടിമറിച്ചു;
ആദിവാസി വഞ്ചിക്കപ്പെട്ടു
ആദിവാസിക്ക് ഭൂമിനല്‍കാനുള്ള നിയമം അട്ടിമറിക്കപ്പെട്ടത് ആദിവാസി സമൂഹത്തോട് ചെയ്ത വന്‍ ക്രൂരതയാണ്. 1975 ലെ നിയമം 1961 മുതലുള്ള കൈയേറ്റത്തെ നിയമ പ്രാബല്യമില്ലാതാക്കുന്നു. നഷ്ടപ്പെട്ട ഭൂമി തിരിച്ചു നല്‍കുമെന്ന് ചട്ടമുണ്ടാകുന്നു. അത് ഭരണഘടനയുടെ ഒമ്പതാം പട്ടികയിലുള്പ്പെടുത്തുന്നു. മാറി വരുന്ന ഭരണാധികാരികള്‍ക്ക് അത് ഭേദഗതിചെയ്യാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിക്കുന്നു. ഇതൊന്നും പിന്നീട് മാറിമാറി വന്ന ഭരണാധികാരികള്‍ പരിഗണിച്ചില്ല. പ്രത്യേകിച്ചും ഇടതുപക്ഷം പോലുള്ള ഒരു മുന്നണി അധികാരത്തില്‍ വന്നിട്ടും ഈ നിയമം അവഗണിക്കപ്പെട്ടു. നിയമത്തില്‍ വെള്ളം ചേര്‍ത്ത് അതിനെ ഫലത്തില്‍ ഇല്ലാതാക്കി. ഒരുതുണ്ട് ഭൂമിപോലും ഈ നിയമം വഴി ആദിവാസിക്ക് ലഭിച്ചില്ല. ആദിവാസിയോട് കാണിച്ച ക്രൂരമായ വഞ്ചനയായിരുന്നു ഇത്. ഇതിനെതിരേ പുതിയ നിയമമല്ല; നിലവിലുള്ള നിയമം നടപ്പാക്കാനുള്ള ആര്ജ്ജവമാണുണ്ടാകേണ്ടത്.
തെരഞ്ഞെടുപ്പും
രാഷ്ട്രീയ സമരം
എനിക്ക് അധികാരമോഹമോ സ്ഥാനമോഹമോ ഇല്ല. അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാനുള്ള അവസരങ്ങളെ പ്രയോജനപ്പെടുത്തുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. അതാണ് എന്റെ തെരഞ്ഞെടുപ്പ് പ്രവേശനത്തിന് പിന്നിലെ രാഷ്ട്രീയം.
തെരഞ്ഞെടുപ്പിനെ രാഷ്ട്രീയസമരമായാണ് ഞാന്‍ കാണുന്നത്. അധികാരത്തില്‍ ഇടം കിട്ടാതെ അവഗണിക്കപ്പെട്ടവരുടെ കൂട്ടായ്മയാണിത്. അവരുടെ പങ്കാളിത്തമാണ് ഈ മുന്നണി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം.
എന്റെ രാഷ്ട്രീയത്തിന്
പുതിയ തലങ്ങള്‍
ഞാനുയര്ത്തിപ്പിടിച്ച രാഷ്ട്രീയത്തിന് വിശാലമായ ഒരു തലം കൂടി കൈവന്നിരിക്കുകയാണ്. ആദിവാസികളുടെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയായിരുന്നു ഞാന്‍ നിലകൊണ്ടത്. സമാനമായ ജീവിത സാഹചര്യങ്ങളുള്ള മറ്റ് വിഭാഗങ്ങള്‍ക്കും പൊതു സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്കും വേണ്ടി നിലകൊള്ളുകയാണ് എന്റെ പ്രവര്‍ത്തനം. അഴിമതിരഹിതവും സുതാര്യവുമായ പൊതുപ്രവര്‍ത്തനത്തിന്റെ പാരമ്പര്യമാണ് എനിക്കു ശക്തി പകരുന്നത്. മുഴുന്‍ ആളുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് മനുഷ്യരുടെ ജീവിത പ്രശ്നങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനുള്ള രാഷ്ട്രീയമാണ് ഞാന്‍ മുന്നോട്ടുവെക്കുന്നത്. ഈ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാനും വിജയിപ്പിക്കാനും പറ്റുമെന്ന പൂര്‍ണ്ണവിശ്വാസം എനിക്കുണ്ട്;സംശയമേയില്ല.
ഗോത്രമഹാസഭ എന്റെ കൂടെ
എന്‍ഡിഎയുടെ ഭാഗമാകുന്നതിനെ ഗീതാനന്ദനും മറ്റും എതിര്‍ത്തിരുന്നു. എന്നാല്‍ ഗോത്രമഹാസഭ മുഴുവന്‍ എന്റെ കൂടെയാണ്. അവരാണ് ഇത്തരമൊരു നിലപാട് എടുക്കാന്‍ മുന്‍കൈ എടുത്തത്.
അരുന്ധതി റോയിയുടെ
എതിര്‍പ്പ്
അരുന്ധതി റോയിയും മറ്റും എന്റെ നിലപാടിനെ എതിര്‍ത്തിരുന്നു. ആരും എന്നെ നേരിട്ട് വിളിച്ചില്ല. അവരുടെ പ്രതികരണം മറ്റു ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാല്‍ എന്റെ തീരുമാനത്തിന് പിന്നില്‍ വ്യക്തിപരമായ നേട്ടം ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല. എന്റെ സാമൂഹ്യപ്രവര്‍ത്തനം തന്നെ അത്തരം സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല. ചൂഷണം ചെയ്യപ്പെടുന്ന ജനവിഭാഗത്തിന് മോചനം ഉണ്ടാവണം. അവര്‍ക്കുവേണ്ടിയാണ് എന്റെ തീരുമാനങ്ങളും പ്രവര്‍ത്തനവും. അതിനുള്ള എല്ലാ സാധ്യതകളും ഞാന്‍ പ്രയോജനപ്പെടുത്തും.
തീരുമാനമെടുക്കുന്ന
തലങ്ങളില്‍ മാറ്റമുണ്ടാവണം
ഞാന്‍ ഇതുവരെ സമരരംഗത്തായിരുന്നു. ഓരോതവണയും സമരം ചെയ്യും. കരാറുണ്ടാക്കുക ചര്‍ച്ച ചെയ്യുക, ക്യാബിനറ്റ് അംഗീകരിക്കുക, ഇതിങ്ങനെ തുടര്‍ച്ചയായി നടന്നുവരുന്നു. എന്നാല്‍ ഒന്നും നടപ്പാകുന്നില്ല. ആദ്യമൊക്കെ എന്തെങ്കിലും ചില കാര്യങ്ങള്‍ നടക്കും. അതോടെ ആ അധ്യായം അവസാനിക്കും. പിന്നീട് വീണ്ടും സമരം. ഇതിങ്ങനെ ആവര്‍ത്തിക്കുന്നു. ഇത്തരമൊരവസ്ഥയുണ്ടാകുന്നത് തീരുമാനമെടുക്കുന്ന തലങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദം പ്രതിഫലിക്കുന്നില്ല എന്നതിനാലാണ്.
തീരുമാനമെടുക്കുന്ന സ്ഥലത്താണ് നമ്മള് ഉണ്ടാകേണ്ടത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദം അവിടെ ഉണ്ടാകുമ്പോഴേ അവഗണിക്കപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്ക് സമാധാനമുണ്ടാകൂ. ഇതുവരെ ഞങ്ങള്‍ക്ക് സമരം നടത്താന്‍ ലഭിച്ച സ്ഥലം സെക്രട്ടേറിയറ്റിന് പുറത്തെ ഫുട്പാത്തായിരുന്നു. നേരത്തെ നടത്തിവന്ന സമരങ്ങളുടെ തുടര്‍ച്ചയായാണ് തെരഞ്ഞെടുപ്പിനെ ഞാന്‍ കാണുന്നത്. ജയിക്കുക, എംഎല്‍എ ആകുക എന്നത് മാത്രമല്ല, ഇത് മറ്റൊരു സമരമുഖമാണ്. ഇതുവരെ സെക്രട്ടേറിയറ്റിന്റെ പുറത്ത് നടത്തി വന്ന സമരം നിയമസഭയ്ക്കകത്ത് നടത്താന്‍ അവസരം ഉണ്ടാക്കുകയെന്ന ചരിത്രദൗത്യമാണ് ഇനി നിര്‍വഹിക്കാനുള്ളത്. നിയമ നിര്മ്മാണസഭയ്ക്കകത്തെ സമരമായി അത് തുടരും. ഇതുവരെ നടത്തിവന്ന ഒരു സമരവും ഞങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. മറ്റൊരു സമരമുഖം കൂടി ഞങ്ങള്‍ തുറക്കുകയാണ്. ഇതുവരെ നടത്തിവന്ന സമരങ്ങളുടെ തുടര്‍ച്ചയായി.
കടന്നുവന്നത്
കനല് വഴികളിലൂടെ
എന്റെ ബാല്യവും പിന്നീടുള്ള ജീവിതവും ആണ് എനിക്ക് ധൈര്യവും ആര്‍ജ്ജവവും തന്നത്. പ്രതിസന്ധികളെയാണ് ഞാന്‍ നേരിട്ടത്. കുട്ടിക്കാലത്ത് എനിക്ക് സ്കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. സ്വന്തമായി എഴുതാനും പഠിക്കാനും ശ്രമിച്ചു. പിന്നീട് സാക്ഷരതാ പ്രവര്‍ത്തനത്തില്‍ സജീവമായി. അങ്ങനെ ഞാന്‍ പലതും പഠിച്ചു. അച്ഛനുമമ്മക്കും അടിമപ്പണിയായിരുന്നു. എന്നെ സ്കൂളില്‍ പറഞ്ഞയക്കാന്‍ അന്നവര്‍ക്ക് കഴിയുമായിരുന്നില്ല. അന്നത്തെ സാമൂഹ്യസാഹചര്യം അതായിരുന്നു. അഞ്ച് മക്കളുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. ആദ്യത്തെ മൂന്നു പെണ്‍കുട്ടികളില്‍ രണ്ടാമതായാണ് ഞാന്‍ ജനിച്ചത്.
പനവല്ലിയിലാണ് ഞാനിപ്പോള്‍ താമസിക്കുന്നത്. 95ല്‍ ഭൂരഹിതരായവരുടെ സമരവുമായി ബന്ധപ്പെട്ടാണ് ഞാന്‍ പനവല്ലിയിലെത്തുന്നത്. പുഴയുടെയും ഫോറസ്റ്റിന്റെയും പുറമ്പോക്കിലാണ് അവര്‍ താമസിച്ചിരുന്നത്. വര്‍ഷകാലത്ത് അവരുടെ വീടുകള്‍ ഒലിച്ചുപോകും. അത്തരമാളുകളെ സംഘടിപ്പിച്ച് പനവല്ലിയില്‍ സമരം നടത്തി. 52 കുടുംബങ്ങള്‍ അതില്‍ പങ്കെടുത്തു. അവര്‍ ഞാനില്ലെങ്കില്‍ അവിടം വിട്ടുപോകുമെന്നായി. അതുകൊണ്ട് അവരുടെ ഇടയില്‍ ഞാനും താമസമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: