അഴിമതിയില്‍ മുങ്ങിയ യുഡിഎഫ് സര്‍ക്കാരിന്റെ ഭൗമദിനാചരണം ഒരു ചലനവും സൃഷ്ടിക്കാതെ കടന്നുപോയി. ഏപ്രില്‍ 22നാണ് ലോക ഭൗമദിനം. ഭൂമിയുടെ ദുഃസ്ഥിതിക്ക് പരിഹാരം കാണാനും ഭൂമി വാസയോഗ്യമായി നിലനിര്‍ത്താനും സഹായകരമാക്കുന്ന നയ രൂപീകരണത്തിനും കര്‍മ്മ പദ്ധതി നടപ്പാക്കാനുമാണ്. പ്രാദേശികമായി തുടങ്ങി ആഗോളതലത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഐക്യരാഷ്ട്ര സംഘടന 2016 ലെ ഭൗമദിനാചരണത്തിന് ‘ഭൂമിയ്ക്ക് വേണ്ടി മരങ്ങള്‍’ എന്ന ആപ്തവാക്യം തെരഞ്ഞെടുത്തത്.
ലോകത്തില്‍ 2020-ാംമാണ്ടില്‍ ഭൗമദിനാചരണം തുടങ്ങിയിട്ട് 50 വര്‍ഷം തികയുകയാണ് അതുകൊണ്ടുതന്നെ 2020 ന് മുമ്പ് ലോകത്ത് 780 കോടി മരങ്ങള്‍ നടുകയെന്ന ഉദ്യമത്തിനാണ് ഐക്യരാഷ്ട്ര സംഘടന ലോകരാജ്യങ്ങളോട് ആഹ്വാനം നടത്തിയിരിക്കുന്നത്. വനം വെട്ടിത്തെളിച്ചുള്ള വികസനം, വനം കയ്യേറ്റം, വനനശീകരണം തുടങ്ങിയവ മൂലം ഭൂമുഖത്തുനിന്ന് പ്രതിവര്‍ഷം അപ്രത്യക്ഷമാകുന്നത് 1500 കോടി മരങ്ങളാണ്. കുന്നും മലകളും ഇടിച്ചുനിരത്തി മണ്ണെടുക്കുന്നതും കരിങ്കല്ല്, ചെങ്കല്ല്, ഇരുമ്പയിര്, ഗ്രാനൈറ്റ്, മാര്‍ബിള്‍, സ്ലേറ്റ്, കടപ്പക്കല്ല്, ചൈനാക്ലെ, ലോഹങ്ങളുടെ ഖനനം എന്നിവയെല്ലാം വനങ്ങളുടെ നാശത്തിലും മരങ്ങള്‍ അപ്രത്യക്ഷമാകുന്നതിനും കാരണമായിരിക്കയാണ്.
അന്തരീക്ഷ ചൂട് വര്‍ധിക്കുമ്പോഴും കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും പ്രളയം സംഭവിക്കുമ്പോഴും കാര്‍ഷിക നാശം സംഭവിക്കുമ്പോഴും രൂക്ഷമായ മണ്ണൊലിപ്പു മൂലം കാര്‍ഷികമേഖല തകരുമ്പോഴും വായു മലിനീകരണവും ശബ്ദമലിനീകരണവും ദുസ്സഹമാകുമ്പോഴും തണല്‍ തേടി അലയുമ്പോഴും മാത്രമാണ് മനുഷ്യന് മരങ്ങളെ കുറിച്ച് ചിന്തിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് മരമാണ് മറുപടിയെന്ന് ലോകശാസ്ത്രജ്ഞര്‍ വിധിച്ചപ്പോഴാണ് മരങ്ങള്‍ മനുഷ്യന് നല്‍കുന്നത് നിര്‍ലോപമായ സഹായങ്ങളുടെ കണക്ക് മനുഷ്യന് ഓര്‍ത്തെടുക്കുന്നത്. വികസനമെന്ന പേരില്‍ നടപ്പാക്കുന്ന പല പദ്ധതികളും മരങ്ങള്‍ വെട്ടിയെടുക്കുന്നതിനും സര്‍ക്കാര്‍ ഭൂമിയില്‍നിന്നും മരം മുറിയ്ക്കുന്നതിനും വനങ്ങള്‍ പതിച്ചു കിട്ടുന്നതിനും മുതല്മുടക്കുക്കാരന്റെ ഇംഗിതത്തിന് വഴങ്ങി സര്‍ക്കാരുകള്‍ നടത്തുന്ന ഗോഷ്ഠികളാണെന്ന് മനസ്സിലാക്കാത്തവര്‍ വിരളമാണ്.
സംസ്ഥാനത്തെ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ മരം മുറിക്കുന്നതിന്റെ ഇന്സ്പെക്ഷന് കമ്മറ്റികള്‍ പല ജില്ലകളിലും പ്രവര്‍ത്തനരഹിതമായിട്ട് വര്‍ഷങ്ങളായി. കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങളെ ഓര്‍ത്തെങ്കിലും വേനല്‍ക്കാലങ്ങളിലെ മരംമുറി ഒഴിവാക്കുവാന്‍ പോലും സര്‍ക്കാര്‍ തുനിഞ്ഞില്ല. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ റോഡരികില്‍നിന്നും സര്‍ക്കാര്‍ ഭൂമികളില്നിന്നും മുറിച്ചുമാറ്റിയത് ലക്ഷക്കണക്കിന് മരങ്ങളാണ്. എന്നാല്‍ പകരം മരം നടുന്നതിന് നിര്‍ദ്ദേശമുണ്ടായിട്ടുപോലും സര്‍ക്കാര്‍ അതിന് നടപടി സ്വീകരിച്ചില്ല.
ഭൂമിയെ സംരക്ഷിക്കാന്‍ ഭൂമിയില്‍ മരങ്ങള്‍ നടണമെന്ന ആശയത്തില്‍ ലോകരാജ്യങ്ങള്‍ എത്തിച്ചേര്‍ന്നതിനു പിന്നില്‍ ഒരുപിടി ശാസ്ത്ര സത്യങ്ങളുണ്ട്. ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് പ്രാണവായു നല്‍കുന്നത് മരങ്ങളാണ്. ചെടികളും മരങ്ങളും സൂര്യപ്രകാശം വലിച്ചെടുത്തു പ്രകാശസംശ്ലേഷണം വഴി ഉണ്ടാക്കുന്ന ഭക്ഷണമാണ് ഭൂമിയിലെ ചരാചരങ്ങളുടെ ജീവന് നിലനിര്‍ത്തുന്നതിനുള്ള ഭക്ഷണമായി മാറുന്നത്. പ്രകാശ സംശ്ലേഷണത്തിനായി മരങ്ങള്‍ അന്തരീക്ഷത്തിലെ ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമായ കാര്‍ബണ്‍ഡൈയോക്സൈഡാണ് വലിച്ചെടുക്കുന്നത്. പകരം പുറത്തുവിടുന്നതോ ഓക്സിജനും.
വനങ്ങളിലെ മരങ്ങളും റോഡരികിലെ മരങ്ങളും പുല്‍ത്തകിടികളും വീട്ടുവളപ്പിലെ മരങ്ങളും പാടശേഖരങ്ങളിലെ ചെടികളും സമുദ്രത്തിലെ ആല്‍ഗകളും പര്‍വതങ്ങളിലെ മഴക്കാടുകളും സൂചിയില കാടുകളും ഇങ്ങനെ ചെയ്യുന്നവയാണ്. നെല്ല്, ഗോതമ്പ്, ചോളം, തിന, ബാര്‍ളി, പയറുവര്‍ഗങ്ങള്‍, പഴങ്ങള്‍, എണ്ണക്കുരുക്കള്‍, തൈലങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം സസ്യ ഉല്‍പ്പന്നങ്ങളാണ്. തടി, റബര്‍, സുഗന്ധവ്യഞ്ജനങ്ങള്‍, റസിനുകള്‍, പശ, മഷി, നിറങ്ങള്‍, നാരുകള്‍ എന്നിവയും മരങ്ങള്‍, മുളകള്‍ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പേപ്പര്‍, കയര്‍, പായ, കുട്ടകള്‍, വട്ടികള്‍ എന്നിവയും മരങ്ങളുടെ ഉല്‍പ്പന്നങ്ങളാണ്.
ഇറച്ചിയും മുട്ടയും പാലും ജന്തുക്കള്‍ സസ്യാഹാരം കഴിച്ചതിനുശേഷം ഉല്‍പ്പാദിപ്പിക്കുന്നവയാണ്. വിവിധയിനം ആയുര്‍വേദ മരുന്നുകള്‍, ഔഷധങ്ങള്‍, ആന്റിബയോട്ടിക്കുകള്‍, കള്ള്, കരിങ്ങാലി തുടങ്ങിയ പാനീയങ്ങള്‍ എന്നിവയും ചെടികളില്‍നിന്നും ലഭിക്കുന്നവയാണ്. കുന്നുകളിലും മലകളിലും സമതലങ്ങളിലും പെയ്യുന്ന മഴവെള്ളം അരിച്ചിറക്കി കിണറുകളിലും ഉപരിതല ജലാശയങ്ങളിലും ഭൂഗര്ഭജലാശയങ്ങളിലും എത്തിക്കുന്നതിലും മരങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. അതുകൊണ്ടുതന്നെ കുടിവെള്ള ലഭ്യതയ്ക്ക് മരങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഭൂമിയില്‍നിന്നും ഏറ്റവും കൂടുതല്‍ ജലം നഷ്ടമാകുന്നത് സൂര്യതാപമേറ്റ് ബാഷ്പീകരണം മൂലമാണ്.
ഒരു മരം പടര്‍ന്നുപന്തലിച്ച് നില്ക്കുമ്പോള് ഭൂമിയെ നേരിട്ട് സൂര്യന്റെ ചൂടില്‍നിന്നും രക്ഷിക്കുന്നു. ഇതിനാല്‍ ബാഷ്പീകരണ തോതും കുറയുന്നു. വരള്‍ച്ച തടയുന്നതിന് അതിനാല്‍ മരങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു. ഒരു കാര്‍ 26000 മൈല്‍ ഓടുമ്പോള്‍ ഉണ്ടാകുന്ന മലിനീകരണം തടയുവാന്‍ ഒരു ഏക്കര്‍ സ്ഥലത്തെ മരങ്ങള്‍ക്ക് കഴിയുമെന്ന് കണക്കാക്കുന്നു. അന്തരീക്ഷത്തിലെ അമിതമായ കാര്‍ബണ്‍ഡയോക്സൈഡ് വലിച്ചെടുത്ത് ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും ചെറുക്കുവാന്‍ മരങ്ങള്‍ക്ക് കഴിയുന്നുണ്ട്. ശുദ്ധവായു ലഭിക്കുന്നത് തന്നെ മരങ്ങള്‍ നല്കുന്ന സേവനമാണ്.
സൂര്യനില്‍ നിന്നും ഭൂമിയിലെത്തുന്ന കാന്‍സറിന് കാരണമാകുന്ന യുവി, കോസ്മിക് രശ്മികള്‍ എന്നിവ വലിച്ചെടുക്കുന്നതില്‍ മരങ്ങള്‍ക്ക് പങ്കുണ്ട്. വായു മാലിന്യ വാതകങ്ങളായ കാര്‍ബണ്‍ സള്‍ഫര്‍, നൈട്രജന്‍ എന്നിവയുടെ ഓക്സൈഡുകള്‍, അമോണിയ, ഓസോണ്‍ എന്നിവയും പൊടിപടലങ്ങളും മരങ്ങളുടെ തൊലിയും ഇലകളും വലിച്ചെടുക്കുകയും ശുദ്ധവായു ലഭ്യമാക്കുകയും ചെയ്യുന്നു. പൊടിപടലങ്ങള്‍ പറ്റിപിടിച്ചിരിക്കുന്നതിന് മരങ്ങള്‍ ഇടം നല്കുന്നു. ഒരു പ്രദേശത്തെ ചൂട് കുറയ്ക്കുന്നതിനും മഴയുടെ അളവ് കൂടുന്നതിനും കാറ്റിന്റെ ഗതിനിര്‍ണയിക്കുന്നതിലും കൊടുങ്കാറ്റ് നിയന്ത്രിക്കുന്നതിലും മണ്ണൊലിപ്പ് തടയുന്നതിലും മരങ്ങള്‍ വഹിക്കുന്ന പങ്ക് അവര്‍ണനീയമാണ്. ഒരു രാജ്യത്തിന്റെ വിസ്തൃതിയുടെ 60 ശതമാനമെങ്കിലും അതുകൊണ്ട് തന്നെ വനമായി നിലനിര്‍ത്തേണ്ടതുണ്ട്.
ഭൂമുഖത്തെ 90 ശതമാനം ഓക്സിജനും നല്‍കുന്നത് മരങ്ങളാണ്. അതിപുരാതനകാലത്ത് ഭൂമിയില്‍ ജീവിച്ചിരുന്ന മരങ്ങളുടെയും കടല്‍സസ്യങ്ങളുടെയും ചത്ത് വീണ ശരീരഭാഗങ്ങള്‍ ഉന്നത ഊഷ്മാവിനും ഉന്നതമര്ദ്ദത്തിനും വിധേയമായതുകൊണ്ടാണ് ഭൂമിയില്‍ ഫോസില്‍ ഇന്ധനങ്ങള്‍ ലഭ്യമായത്. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകങ്ങള്‍ എന്നിവ മരങ്ങളുടെ സംഭാവനയാണ്. അതുകൊണ്ടുതന്നെ ഇന്ന് ലോകത്തിലെ ഊര്‍ജ്ജ ആവശ്യത്തിന്റെ 90 ശതമാനത്തോളം മരങ്ങളുടെ പങ്കാണ്. കാറും ബസ്സും ട്രെയിനും പ്ലെയിനും ഓടിക്കുമ്പോള്‍ മരങ്ങളാണ് ഇതിനു പുറകിലെന്ന് ചിന്തിക്കുന്നത് ആരാണ്? പ്രാദേശിക കാലാവസ്ഥയില്‍ 10 ഡിഗ്രിവരെ ഊഷ്മാവ് കുറയ്ക്കുവാന്‍ സമീപത്തെ വനപ്രദേശത്തിനാകും.
ഒരു എയര്‍കണ്ടീഷണര്‍ 20 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ലഭിക്കുന്ന ഇഫക്ട് നന്നായി വളര്‍ന്ന ഒരു മരത്തിന് നല്‍കാനാകും. 30-40 ചതുരശ്രമീറ്റര്‍ സ്ഥലത്തെ മരങ്ങള്‍ക്ക് ഒരു മനുഷ്യന് ഒരു ദിവസം ആവശ്യമായി വരുന്ന ഓക്സിജന്‍ നല്കുവാനാകും. ഒരു ഹെക്ടര്‍ സ്ഥലത്ത് മരങ്ങള്‍ ഇല്ലെങ്കില്‍ പ്രതിവര്‍ഷം 24 കിലോഗ്രാം മേല്‍മണ്ണ് നഷ്ടമാകും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന മേഘാലയത്തിലെ ചിറാപുഞ്ചിയില്‍ കുന്നുകളും മലകളും മരങ്ങളും ഖനനത്തിന്റെ പേരില്‍ നശിപ്പിച്ചില്ലാതാക്കിയതിന്റെ വെളിച്ചത്തിലാണ് ചിറാപുഞ്ചിയില്‍ രൂക്ഷമായ മണ്ണൊലിപ്പിനും കാര്‍ഷിക നാശത്തിനും കുടിവെള്ളക്ഷാമത്തിനും മഴയുടെ തോത് കുറയുന്നതിനും ഇടയാക്കിയതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ പശ്ചിമഘട്ട മഴക്കാടുകളുടെ നാശവും ഏതാണ്ട് ചിറാപുഞ്ചി അവസ്ഥയിലേക്ക് കേരളത്തെക്കൊണ്ടു ചെന്നെത്തിക്കും.
ആ പ്രദേശത്തെ 30 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ വളര്ന്നുനില്ക്കുന്ന മരങ്ങളുണ്ടെങ്കില്‍ ആറു മുതല്‍ എട്ട് ഡെസിബല്‍ ശബ്ദമലിനീകരണം കുറയ്ക്കാനാകും. ഒരുവിധം നന്നായി വളര്‍ന്ന ഒരു മരത്തില്‍ കുറഞ്ഞത് 1000 കീടങ്ങളെങ്കിലും സുരക്ഷിതമായി കഴിയുന്നുണ്ട്. ഭൂമിയിലെ അസംഖ്യം ജനസമൂഹങ്ങള്‍ക്ക് ആഹാരവും തൊഴിലും ജീവിതവും വ്യവസായ-വാണിജ്യ ഉല്‍പ്പന്നങ്ങളും നല്‍കുന്നത് മരങ്ങളാണ്. മരങ്ങളുടെ അടിത്തട്ടില്‍ കുമിഞ്ഞുകൂടുന്ന ഇലകളും കമ്പുകളും ദ്രവിച്ച് മേല്‍മണ്ണുമായി യോജിച്ച് ഉണ്ടാകുന്ന ‘ഹ്യൂമസ്’ കൃഷിക്ക് അനുയോജ്യമായ മണ്ണാണ്. അതുകൊണ്ടാണ് വനങ്ങള്‍ ഇല്ലാതായാല്‍ കൃഷിനാശവും തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങളും ഉടലെടുക്കുമെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.
ഇത്രയേറെ പ്രാധാന്യമര്‍ഹിക്കുന്ന മരങ്ങള്‍ ഭൂമിയില്‍ നട്ടുവളര്‍ത്തുവാന്‍ പരിശ്രമിക്കണമെന്ന് ലോകഭൗമദിനത്തില്‍ ഐക്യരാഷ്ട്ര സംഘടന ആഹ്വാനം ചെയ്തത് അതുകൊണ്ടാണ്. 2016 മരങ്ങള്‍ നടുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി മാറ്റിവയ്ക്കണം. കേരളത്തെ സംബന്ധിച്ചിടത്തോളം തീരപ്രദേശത്തെ കണ്ടല്‍ക്കാട് സംരക്ഷണവും അതീവപ്രാധാന്യമുള്ളതാണ്. സുനാമിയെയും കൊടുങ്കാറ്റിനെയും നേരിടുവാന്‍ കണ്ടല്‍ക്കാടുകള്‍ അത്യന്താപേക്ഷിതമാണ്. 1999 ല്‍ ഒറീസ്സയില്‍ ആഞ്ഞുവീശിയ കൊടുങ്കാറ്റ് ഏഷ്യയിലെ ഏറ്റവും വലിയ കായലായ ചില്‍ക്കയുടെ തീരത്തുനിന്നും 10000 പേരെയാണ് കൊന്നൊടുക്കിയത്.
കണ്ടല്‍ക്കാടുകളുടെ നാശമാണ് മരണസംഖ്യ ഉയരുന്നതിന് കാരണമാക്കിയതെന്ന് ലോകശാസ്ത്രജ്ഞര്‍ വിലയിരുത്തി. 2004 ല്‍ സുനാമി ആഞ്ഞടിച്ചപ്പോള്‍ ചെന്നൈ നഗരത്തിനടുത്ത പിച്ചാവരത്ത് മരണസംഖ്യ ഉയരാതിരുന്നത് കണ്ടല്‍ക്കാടുകള്‍ സംരക്ഷിച്ചതുകൊണ്ടാണെന്നും ഓര്മ വേണം. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പടിഞ്ഞാറന്‍ തീരപ്രദേശ മേഖലയിലെ കണ്ടല്‍നാശം വന്‍ പരിസ്ഥിതി ദുരന്തത്തിലാണ് എത്തിനില്‍ക്കുന്നത്. നമ്മുടെ മത്സ്യമേഖലയും തീരദേശമേഖലയും തകര്‍ന്നടിഞ്ഞിരിക്കുന്നു. കേരളത്തിന്റെ കിഴക്കന്‍ മേഖലയായ ഹൈറേഞ്ചിലെ വനനാശം തമിഴ്നാട്ടില്‍നിന്നും വീശുന്ന ചൂടുകാറ്റിനെ തടയാനാകാത്തവിധം വനത്തെയും മലകളെയും ദുര്‍ബലമാക്കിയിരിക്കുന്നു. ഇത് സംസ്ഥാനത്തെ അവശേഷിക്കുന്ന വനത്തിന് പോലും അന്ത്യം സംഭവിക്കുന്നതിലേക്കാണ് നീങ്ങുന്നത്. നമ്മുടെ കാര്‍ഷിക മേഖലയിലെ രോഗങ്ങളുടെയും അവ പരത്തുന്ന കീടങ്ങളുടെയും അതിപ്രസരം വനനാശമാണെന്ന് കാര്‍ഷിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
വനത്തില്‍ കഴിഞ്ഞിരുന്ന പല കീടങ്ങളും രോഗാണുക്കളെയുംകൊണ്ട് നാട്ടിലെത്തിയതാണ് പുതിയ ഇനം രോഗങ്ങളുടെ വര്‍ധനവിന് കാരണമായിട്ടുള്ളതത്രെ! നമ്മുടെ ഹൈറേഞ്ചിനെ പട്ടണങ്ങളായി വികസിപ്പിക്കുമ്പോള്‍ നഷ്ടമാകുന്ന വനമേഖലയും കുന്നുകളും മലകളും കേരളത്തിന്റെ പരിതസ്ഥിതിയെയും ഇക്കോളജിയെയും മാറ്റിമറിക്കും. അതുകൊണ്ട് നഷ്ടമായ വനമേഖല വീണ്ടെടുക്കുന്നതിനും കുടിവെള്ളം സംരക്ഷിക്കുന്നതിനും ഗ്രാമഗ്രാമാന്തരങ്ങളില്‍ കാവുകള്‍ പുനഃസൃഷ്ടിക്കപ്പെടണം.
കേരളത്തിലെ വികസനം ഇക്കോളജീയ തത്വങ്ങള്‍ ബലികഴിക്കാതെയായിരിക്കണം. ഭൂമിദേവിയെ സംരക്ഷിച്ചാല്‍ മാത്രമേ മക്കള്‍ക്ക് ഭക്ഷണവും ജീവിതവും വെള്ളവും ലഭിക്കുകയുള്ളൂവെന്നും പ്രകൃതി ദുരന്തങ്ങളില്‍ നിന്നും രോഗങ്ങളില്‍നിന്നും വരള്‍ച്ചയില്‍നിന്നും പ്രളയത്തില്‍നിന്നും രക്ഷനേടുവാന്‍ കഴിയുകയുള്ളൂവെന്നും നാം തിരിച്ചറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: