ആലപ്പുഴ: പോലീസും, എക്സൈസും പരിശോധനകള്‍ സക്തമാക്കിയിട്ടും ജില്ലയില്‍ അനധികൃത ലഹരിവസ്തുക്കളുടെ വില്‍പ്പന വ്യാപകം. പോലീസും, എക്സൈസും സംയുക്തമായി കഴിഞ്ഞ ദിവസം 14 സംയുക്ത റെയ്ഡുകള്‍ നടത്തി. 43 കളള് ഷാപ്പുകളില്‍ പരിശോധന നടത്തി. 600 ല്‍പ്പരം വാഹനങ്ങള്‍ പരിശോധിച്ചൂ. സമയക്രമം തെറ്റിച്ചതിന് ചെങ്ങന്നൂരില്‍ കളള് ഷാപ്പ് ലൈസന്‍സികളെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു.
മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട 11 പേരെ ഈ മാസം ഇതു വരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. മദ്യമുണ്ടാക്കാനുളള കോട കലക്കി സൂക്ഷിച്ചതിന് എട്ടുപേര്‍ക്കെതിരെ കേസ്സെടുത്തു. 2520 ലിറ്റര്‍ കോട കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കി. വിപണിയില്‍ കുപ്പിക്ക് 1200 രൂപ വരെ വിലയുളള 55 ലിറ്റര്‍ ചാരായം പിടികൂടി ആറു പേരെ അറസ്റ്റ് ചെയ്തു.
ക്യത്രിമയായി സ്പിരിറ്റും നിറവും ചേര്‍ത്ത് നിര്‍മ്മിച്ച 34 ലിറ്റര്‍ വ്യാജമദ്യവുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. കെഎസ്ബിസിയില്‍ നിന്നും വാങ്ങുന്ന മദ്യം വിറ്റതിനും പൊതു സ്ഥലത്ത് മദ്യപിച്ചതിനും, അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിനും 121 കേസുകള്‍ ഈ ഏപ്രില്‍ മാസം ഇതുവരെ രജിസ്റ്റര്‍ ചെയ്തു. മദ്യത്തിനു പകരമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 216 ലിറ്റര്‍ അരിഷ്ടം പിടിച്ചെടുത്ത് നാലു പേരെ അറസ്റ്റ് ചെയ്തു.
66 ലിറ്റര്‍ ബിയറും 84 ലിറ്റര്‍ കളളും നിയമാനുസരണമുളള അളവില്‍ കൂടുതല്‍ കൈവശം വെച്ചതിന് കണ്ടെടുത്ത് കേസാക്കി. അനധിക്യതമായി കടത്തുകയായിരുന്ന കളള് പിടികൂടി മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കഞ്ചാവിനും മയക്കു മരുന്നിനുമെതിരായ പ്രവര്‍ത്തനങ്ങളും ശക്തമായി തുടരുന്നു. 11 കേസുകളിലായി 50 രൂപ വീതം വിലമതിക്കുന്ന 1200 പൊതി കഞ്ചാവ് കണ്ടെടുത്ത് 13 പേരെ അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പനയില്‍ നിന്നും കഞ്ചാവ് വാങ്ങി വരുന്ന വഴി കുത്തിയതോടില്‍ യുവതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. 12 ആംപ്യൂളുകളും, സിറിഞ്ചുമായി ആലപ്പുഴയില്‍ ഒരു യുവാവിനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു.
കഞ്ചാവ് ചെടി വളര്‍ത്തിയതിന് 2 പേരെ അറസ്റ്റ് ചെയ്ത് അവരില്‍ നിന്നും കഞ്ചാവിന്റെ 50 വിത്തുകളും കണ്ടെടുത്തൂ.
അന്‍പതിലധികം സ്ഥലങ്ങള്‍ നിരീക്ഷണത്തില്‍
ആലപ്പുഴ: നിയമസഭ ഇലക്ഷനോടനുബന്ധിച്ച് ജില്ലയില്‍ എക്സൈസ് വകുപ്പ് പ്രവര്‍ത്തനം വ്യാപകമാക്കി. ജില്ലയില്‍ 50 ലധികം സ്ഥലങ്ങള്‍ നിരന്തരം നിരീക്ഷിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ദിവസവും 15 ടീമുകളാണ് പരിശോധനകള്‍ നടത്തുന്നത്. പൊതു ജനങ്ങള്‍ക്ക് പരാതി / വിവരം അറിയിക്കുന്നതിനുളള കണ്ട്രോള് റൂം ആലപ്പുഴ എക്സൈസ് ഡിവിഷന് ഓഫീസില്‍ പ്രവര്‍ത്തന സജ്ജമായി. ഒരു എക്സൈസ് ഇന്‍സ്പെക്ടറുടെ നേത്യത്വത്തിലാണ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത്. 0477 2252049 ആണ് കണ്ട്രോള് റൂം നമ്പര്‍. കൂടാതെ കുത്തിയതോട്, ചേര്‍ത്തല, ആലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, നൂറനാട്, കായംകുളം, കാര്‍ത്തികപ്പളളി റേഞ്ച് ഓഫീസുകള്‍ ഈ സമയത്ത് മൊബൈല്‍ പെട്രോള്‍ യൂണിറ്റായും പ്രവര്‍ത്തിക്കും.
സ്ഥലത്തു തന്നെ മദ്യ പരിശോധന നടത്തുന്നതിന് സര്‍ക്കാര്‍ കെമിക്കല്‍ എക്സാമിനറുടെ ലാബില്‍ നിന്നും നിയോഗിക്കപ്പെട്ടിട്ടുളള ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന മൊബൈല്‍ ടെസ്റ്റിങ്ങ് ലാബും ആലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് മദ്യ / മയക്കുമരുന്ന് ഇവ സംബന്ധിച്ചുളള പരാതികള്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്), ആലപ്പുഴ – 9496002864, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് ആലപ്പുഴ – 9400069494, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ആലപ്പുഴ 9400069485 എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, കുട്ടനാട് – 9400069487, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ചേര്‍ത്തല – 9400069483, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഹരിപ്പാട് – 9400069492, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, മാവേലിക്കര – 9400069490 എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ചെങ്ങന്നൂര്‍ – 9400069488 എന്നീ നമ്പരുകളില്‍ അറിയിക്കാം.
ചാരായം കുപ്പിക്ക് 1,200
ആലപ്പുഴ: ചാരായം നിരോധിക്കുകയും മദ്യത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്തപ്പോള്‍ വ്യാജ ചാരായത്തിന് മുന്തിയ ഇനം സ്കോച്ചിനെക്കാള്‍ വില. മാവേലിക്കരയിലാണ് വാറ്റിയെടുക്കുന്ന പട്ട ചാരായത്തിന്റെ വില കേട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ ഞെട്ടിയത്. മാവേലിക്കരയില്‍ ഒരു മരണ വീട്ടില്‍ അടിയന്തിര ചടങ്ങുകള്‍ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥന് ചടങ്ങുകള്‍ കൊഴുപ്പിക്കാന്‍ ചാരായം വേണമെങ്കില്‍ നല്‍കാനായി ആ വീട്ടില്‍ ഒരാള്‍ വന്നുവെന്ന് അറിവുകിട്ടി. ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് എക്സൈസ് ഉദ്യോഗസ്ഥന് ചാരായം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കുപ്പിക്ക് 1200 രൂപയാണ് ആവശ്യപ്പെട്ടത്. എത്ര രൂപ വേണമെങ്കിലും നല്‍കാമെന്നും 5 ലിറ്റര്‍ വേണമെന്ന് ഓര്‍ഡര്‍ നല്കി മൂന്ന് ലിറ്റര്‍ ചാരായവുമായി എത്തിയ കക്ഷിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: