രാഷ്ട്രീയത്തില്‍ പ്രായം ഒരു പ്രശ്നമല്ല എന്നാണ് വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സ്ഥാനാര്‍ത്ഥികളും സരിതാര്ത്ഥികളും തെളിയിക്കുന്നത്. 93 വയസിന്റെ ബാല്യവുമായി, സഹായികളുടെ കരുത്തില്‍ നടന്നുകയറുന്ന പ്രതിപക്ഷനേതാവിന്റെ ലക്ഷ്യവും മുഖ്യമന്ത്രിപദംതന്നെയാണ്; തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുഖ്യമന്ത്രിപദം പിബി തീരുമാനിക്കുമെന്നു പറയുമ്പോഴും.
യുവത്വം നിലനിര്‍ത്താന്‍ ബ്യൂട്ടിപാര്ലറിനെക്കാളും ഫേഷ്യലുകളെക്കാളും രാഷ്ട്രീയത്തിന് കഴിയുമെന്നാണ് ഈ തെരഞ്ഞെടുപ്പിലെ പല സ്ഥാനാര്‍ത്ഥികളും തെളിയിക്കുന്നത്. ഇപ്പോള്‍ തൊണ്ണൂറ്റിമൂന്നുകാരനും നവമാധ്യമ വിദഗ്ധനായി ഫേസ്ബുക്ക് ഉപയോഗിച്ച് അടി-തട പ്രയോഗിച്ച് മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. ഫേസ്ബുക്കില്‍ വിരാജിക്കുന്ന പെണ്മണികളെ അപ്രസക്തമാക്കിയാണ് വയോവൃദ്ധരുടെ അടി-തട മുന്നേറ്റം. പക്ഷെ നവമാധ്യമങ്ങളില്‍ വിരാജിക്കുന്നവര്‍ക്ക് നീട്ടിക്കുറുക്കിയുള്ള പ്രസംഗത്തിന് സാധ്യത കുറയുന്നത് ക്ഷീണമല്ലേ?
അധികാരത്തില്‍ കയറിയാല്‍ ഇറങ്ങുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്നാണ് രാഷ്ട്രീയാധികാരികളുടെ മതം. പദവിസീറ്റ് ഫെവികോള്‍ നിര്മിതമായിരിക്കുമോ? അതുകൊണ്ടുതന്നെ മത്സരിച്ചവരെത്തന്നെ-കണ്ടുപഴകിയ മുഖങ്ങളും കേട്ടുതഴമ്പിച്ച വാക്കുകളും കാണാനും കേള്ക്കാനുംതന്നെയാണ് വോട്ടര്‍മാരുടെ വിധി. തന്റെ അപ്പൂപ്പനും അച്ഛനും വോട്ട് ചെയ്തയാള്‍ക്ക് ഞാനും വോട്ടുചെയ്യണമോ എന്നു പ്രസക്തമായ ചോദ്യം ഒരു വോട്ടര്‍ ഉന്നയിക്കുകയുണ്ടായി. പക്ഷെ ചില രാഷ്ട്രീയക്കാര്‍ക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയും സ്വിച്ച് ഓണ്‍-സ്വിച്ച്ഓഫ് ചെയ്യാന്‍ കഴിയുന്ന കേള്വിശക്തിയുമാണുള്ളതെന്ന് വോട്ടര്മാര്ക്കറിയില്ലല്ലോ.
അധികാരം കൈയാളുന്നവരുടെ ‘ഗമ’യും കിട്ടുന്ന ഭാരിച്ച ശമ്പളവും എല്ലാം മോഹിച്ച് രാഷ്ട്രീയ യുവ സംഘടനയുടെ അംഗങ്ങളും സ്ഥാനാര്‍ത്ഥികളും കാംക്ഷിക്കുന്നു.
അതുപോലെ കോണ്‍ഗ്രസിന്റെതന്നെ തൊഴിലാളിസംഘടനയായ ഐഎന്‍ടിയുസി അംഗങ്ങളും സ്ഥാനാര്‍ത്ഥിമോഹം വച്ചുപുലര്‍ത്തുന്നു. ‘അപ്പന് ചത്താലും കട്ടില് ഒഴിയില്ല’! കാരണം അവിടെ കിടക്കാന്‍ റെഡിയായി പാദസേവകരുണ്ട്, ബിനാമിക്കാരുണ്ട്, സരിതാ വാതില്‍ തുറക്കാന്‍ സഹായിക്കുന്നവരുണ്ട്.
കേരളം ഇന്ന് അഴിമതിയുടെ കൂത്തരങ്ങാണെന്നതില് സംശയമില്ല. പക്ഷെ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കേസുകളുടെ എണ്ണം കൃത്യമായി പറയുന്ന പ്രതിപക്ഷനേതാവ് സ്വന്തം പാര്‍ട്ടിയുടെ കുറവുകളെപ്പറ്റി അന്ധനാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴും മകന് ബാലിദ്വീപ് സന്ദര്‍ശിച്ചതിനെപ്പറ്റി കേട്ടിരുന്നുപോലുമില്ലല്ലോ. ‘കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്.’
ഇന്ന് രാഷ്ട്രീയം കുടുംബ വാഴ്ചയാണെന്ന സത്യത്തിനടിവരയിട്ട് മാണിസാര്‍ സ്വന്തം മകനെ പാര്ലമെന്റംഗമാക്കിക്കഴിഞ്ഞു. ഇനി കേരളത്തില്‍ ഒരു മന്ത്രിസ്ഥാനം തരപ്പെടുത്തിയാല്‍ മതി. കുടുംബവാഴ്ച തുടരും. റബ്ബര്‍വില സത്യഗ്രഹം അതിന്റെ പ്രഥമ വേദിയായിരുന്നു.
കേരളരാഷ്ട്രീയം ഇതുവരെ ഇടതു-വലതു മുന്നണികളുടെ കുത്തകയായിരുന്നു. ഓരോ അഞ്ചുവര്‍ഷവും മാറിമാറി ഉൗഴംവെച്ചെന്നപോലെ ഭരിക്കുന്നു. ഇത്തവണയും കണക്കു തെറ്റില്ലെന്ന വിശ്വാസത്തില്‍ യുഡിഎഫ് നേതൃത്വം തുടര്‍ഭരണം പ്രതീക്ഷിക്കുമ്പോള്‍ പ്രതിപക്ഷനേതാവ് ഇനിയത്തെ അഞ്ചുവര്‍ഷം ഇടതുമുന്നണിയുടേതായിരിക്കുമെന്നും ആണയിടുന്നു. മുന്‍പും അദ്ദേഹം വീമ്പ് പറയാറ് ഒരഞ്ചുകൊല്ലം കഴിഞ്ഞാലും എല്‍ഡിഎഫ് ഭരണത്തില്‍ തുടരുമെന്നായിരുന്നല്ലോ; താന്‍ മുഖ്യമന്ത്രിയായും!
പക്ഷെ ഇടതു-വലതു മുന്നണികള്‍ തമ്മില്‍ കൊടിയുടെ നിറത്തിന്റെ വ്യത്യാസം മാത്രമേയുള്ളൂ എന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അവര്‍ പുതിയൊരു കക്ഷിയെ-എന്‍ഡിഎയെ- സഹായിക്കുമെന്ന് കേരളീയര്ക്കുറപ്പുണ്ട്. ബിജെപി ഗണ്യമായ സാന്നിധ്യം നേടിയാല്‍ അത് കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ സഹായം ലഭ്യമാക്കാന്‍ സഹായകമാകുമെന്ന് ബുദ്ധിയുള്ള മലയാളിക്കറിയാം.
ഇപ്പോള്‍ കേന്ദ്രത്തില്നിന്നനുവദിക്കുന്ന ഫണ്ടുകള്‍ ഉപയോഗിക്കാതെ യുഡിഎഫ് നഷ്ടപ്പെടുത്തുന്നത് പതിവാണ്. റോഡപകടമരണങ്ങള്‍ തുടര്‍ക്കഥയാകുന്ന കേരളത്തിലെ റോഡുകളുടെ വികസനത്തിനനുവദിച്ച ഫണ്ടുപോലും ലാപ്സാക്കിയ സര്‍ക്കാരാണ് യുഡിഎഫിന്റേത്. എംഎല്‍എഫണ്ടും എംപി ഫണ്ടും ഒന്നും ജനോപകാരത്തിനുതകുന്നില്ല എന്നതും പൊതു അറിവാണ്. സ്വന്തക്കാരുടെ റോഡില്ലാത്ത സ്ഥലത്തേക്ക് റോഡ് വെട്ടാനും മറ്റുമാണ് ഈ ഫണ്ടുകള്‍ ഉപയോഗിക്കപ്പെടുന്നത്.
യുവാക്കള്‍ക്കും വനിതകള്‍ക്കും കേരള രാഷ്ട്രീയഭരണത്തില് ഇടമില്ല. പ്രായം പ്രശ്നമല്ലാതെ സെഞ്ചുറി അടിയ്ക്കാറായിട്ടും കസേര ഒഴിയാന്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നവര്‍ സീറ്റില്‍ കടിച്ചുതൂങ്ങുമ്പോള്‍ യുവാക്കള്ക്കെവിടെ അവസരം? സ്ത്രീകള്‍ അടുക്കളയിലൊതുങ്ങേണ്ടവരാണെന്ന രാഷ്ട്രീയതത്വം വച്ചുപുലര്‍ത്തുന്നവര്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കുന്നില്ല. സ്ത്രീകളെ മത്സരിപ്പിക്കാന്‍ വലതുപക്ഷത്തെക്കാള്‍ തയ്യാറാകുന്നത് ഇടതുപക്ഷമാണെന്ന് പറയാതെവയ്യ.
ഇപ്പോള്‍ കേരളരാഷ്ട്രീയം പ്രവചനാതീതമാണ്. ബിജെപി സാന്നിധ്യം ഇന്ന് തള്ളിക്കളയാനാകാത്ത യാഥാര്‍ത്ഥ്യമാണ്. എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ വെള്ളാപ്പള്ളി നടേശന് രൂപംകൊടുത്ത ഭാരതീയ ധര്‍മ്മജനസേന (ബിഡിജെഎസ്)യും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ കൂട്ടുകെട്ടുതന്നെ ഈ തെരഞ്ഞെടുപ്പിന് മറ്റൊരു മാനം നല്കുന്നു. ഇത് ബിജെപിയ്ക്കും നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ മാത്രമല്ല ഗണ്യമായ എണ്ണത്തില്‍ സീറ്റുകള്‍ ലഭിക്കാനും സാധ്യത ഒരുക്കുന്നു. ഇടതുമുന്നണിയുടെ വോട്ടുബാങ്കില്നിന്നും ഇതുവഴി ചോര്‍ച്ചയുണ്ടാകാനും സാധ്യതയുണ്ട്.
ഇത്തവണ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍തന്നെ സീറ്റ് നിര്‍ണയം മുതല്‍ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മില്‍ അടി തുടങ്ങിയിരുന്നു. ഒടുവില്‍ ഉമ്മന്‍ചാണ്ടി സുധീരനെ ഒതുക്കി തന്റെ സ്ഥാനാര്‍ത്ഥികളെതന്നെ രംഗത്തിറക്കിയപ്പോള്‍ അവരുടെ ജയസാധ്യത ഉറപ്പാക്കാനുള്ള ബാധ്യതയും അദ്ദേഹത്തിന്റെ തലയിലാണ്.
മറ്റൊരു വസ്തുത യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മിലുള്ള നീരസവും കോണ്‍ഗ്രസിലെ ഉള്‍പ്പോരുകളും അഴിമതി-അവിഹിത ആരോപണങ്ങളും പിടിപ്പുകേടിന്റെ ഉദാഹരണമായ ഭരണവും യുഡിഎഫിന്റെ പ്രതിച്ഛായ ജനമനസ്സുകളില്‍ തകര്‍ത്തിട്ടുണ്ട്, കളങ്കപ്പെടുത്തിയിട്ടുണ്ട്.
യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ മതാധ്യക്ഷന്മാരെ മുഖംകാണിക്കാന്‍ കാന്തപുരത്തും മലപ്പുറത്തും അരമനകളിലും കയറിയിറങ്ങുന്നുണ്ട്. യുഡിഎഫിന്റെ അടിത്തറ ഹിന്ദു-ക്രിസ്ത്യന്‍ മതങ്ങളിലെ ഉപരിവര്‍ഗ്ഗമാണ്. ഇന്ന് ഈ ഉപരിവര്‍ഗ്ഗത്തിന്റെ ഒരു വിഭാഗമെങ്കിലും ബിജെപിയെ സഹായിക്കുന്നവരാണ്. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ജാതി-മതഭേദമെന്യേ മുതിര്‍ന്നവരെ വന്ദിച്ച് അനുഗ്രഹം തേടുമ്പോള്‍ ബിജെപി ഹൈന്ദവരുടെ മാത്രം പാര്‍ട്ടിയാണെന്ന ആരോപണമാണ് മാറിതുടങ്ങിയത്.
എല്‍ഡിഎഫിലും ഘടകകക്ഷികള്‍ക്ക് ആഗ്രഹിച്ചവിധം സീറ്റുകള്‍ കിട്ടാത്തതില്‍ അതൃപ്തിയുണ്ട്. അധികാരേച്ഛയാണ് മുന്നണിബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്നത്. എല്‍ഡിഎഫിലും സ്ഥാനാര്‍ത്ഥിനിര്‍ണയത്തെപ്പറ്റി പോസ്റ്ററുകളും ചുവരെഴുത്തും മറ്റും പ്രത്യക്ഷപ്പെട്ടത് ഇതിനുദാഹരണമാണ്. കമ്മ്യൂണിസ്റ്റ് നേതൃത്വം ഇതുവരെ അനിഷേധ്യമായിരുന്നു. ആരും ഒരെതിര്‍പ്പും ഒന്നിനെപ്പറ്റിയും പ്രകടിപ്പിക്കാത്ത പാര്‍ട്ടിയില്‍ ഇപ്പോള്‍ മുറുമുറുപ്പുകള്ക്കപ്പുറം പൊട്ടിത്തെറിവരെ ഉണ്ടെന്ന്വ്യക്തമാണ്.
യുഡിഎഫിനെതിരെയുള്ള പ്രചാരണായുധം ബാര്‍കോഴയും സോളാര്‍ തട്ടിപ്പ് പ്രതി സരിതാനായരുമായുള്ള ബന്ധവുമാണ്. ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷന് മുമ്പില്‍ 14 മണിക്കൂര്‍ ചെലവിട്ടുവെന്നതുതന്നെ ‘ഡെന്മാര്ക്കില് എന്തോ ചീഞ്ഞുനാറുന്നു’ എന്ന പ്രതീതിയുളവാക്കി. ബിജുരമേശ് ഇപ്പോള്‍ തമിഴ്നാട്ടിലെ ‘അമ്മ’ഭക്തനായി നിറംമാറിയത് യുഡിഎഫിന് തലവേദന കുറച്ചു എന്നു പറയാം.
യുഡിഎഫിന്റെ പ്രചാരണായുധം അതിന്റെ ഭരണകാലത്തെ വികസനനേട്ടങ്ങളും ബാര്‍ അടച്ചുപൂട്ടിയതുമാണ്. പക്ഷെ മദ്യലഭ്യത കുറയുമ്പോള്‍ തെരഞ്ഞെടുപ്പുകാലത്ത് വ്യാജമദ്യം ഒഴുകുമെന്ന് പ്രചവനം വന്നിരിക്കെ മദ്യപാനികള്‍ യുഡിഎഫിന് വോട്ടു നല്‍കുമോ? കേരളത്തിലെ പ്രതിശീര്‍ഷ മദ്യോപയോഗം എട്ട് ലിറ്ററില്‍ കൂടുതലാണ്. ഇപ്പോള്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍പോലും വേറെ ബാര്‍ തുറന്ന് മദ്യലഭ്യത മദ്യപാനികള്ക്കുറപ്പാക്കുന്നുവത്രേ.
എല്‍ഡിഎഫ് വന്നാല്‍ മദ്യവര്‍ജനമാണ് നയം എന്നു പറയുമ്പോഴും മദ്യപാനികള്‍ ബാര്‍ തുറക്കുമെന്ന പ്രതീക്ഷയിലാണെന്നതും എല്‍ഡിഎഫിന് വോട്ട് കിട്ടാന്‍ സഹായകമാകും. എല്‍ഡിഎഫിന്റെ പരമമായ ലക്ഷ്യം ബിജെപിയെ തകര്‍ക്കുകയും ബിഡിജെഎസിനെ അപ്രസക്തമാക്കുകയുമാണ്. അതിനവര്‍ സമാന മനസ്കരായ കോണ്‍ഗ്രസുകാരുമായി കൂട്ടുണ്ടാക്കുകയും ചെയ്യും. പക്ഷേ, ജനപിന്തുണയില്‍ അതിനെയും മറികടക്കാനാവുമെന്ന ഉറച്ച വിശ്വാസമുണ്ട് എന്‍ഡിഎയ്ക്ക്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലറിയാം ആരെല്ലാം എന്തെല്ലാം നേടി എന്ന്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: