കൊച്ചി: എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്ത അമ്പത് നഴ്സുമാരെ മാനേജുമെന്റ് പുറത്താക്കി. നഴ്സുമാര്‍ക്കെതിരെ മാനേജുമെന്റ് കോടതിയെ സമീപിച്ചു. മാന്യമായ ശമ്പളം നല്‍കുക, ജോലി സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്സുമാര്‍ സമരം നടത്തുന്നത്.
ആശുപത്രിയിലെ 720 നഴ്സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ പ്രൊബേഷനിലുള്ള അമ്പത് പേരെയാണ് പുറത്താക്കിയത്. വരും ദിവസങ്ങളില്‍ മറ്റ് നഴ്സുമാര്ക്കെതിരെയും ശക്തമായ നടപടി എടുക്കാനാണ് മാനേജുമെന്റിന്റെ തീരുമാനം. കഴിഞ്ഞ ദിവസം തുടങ്ങിയ സമരം ഇന്നും ശക്തമായി തുടരുകയാണ്.
സമരം അനധികൃതമാണെന്ന് കാണിച്ചാണ് മാനേജുമെന്റ് കോടതിയെ സമീപിച്ചിരിക്കുന്നത്. മറ്റ് ആശുപത്രികളേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കുന്ന ആശുപത്രിയാണ് ലേക് ഷോര്‍. അതിനാല്‍ സമരം ചെയ്യേണ്ട ഒരു ആവശ്യവുമില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം ശമ്പളവും നടപ്പാക്കിയിട്ടുണ്ടെന്നും മാനേജുമെന്റ് പറയുന്നു.
എന്നാല്‍ 2009 ജൂണ്‍ ഒന്നിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം ശമ്പളം ഇതുവരെയും മാനേജുമെന്റ് നടപ്പാക്കിയിട്ടില്ലെന്ന് നഴ്സുമാര്‍ ആരോപിക്കുന്നു. സമരം 24 മണിക്കൂര്‍ പിന്നിട്ടിട്ടും മാനേജുമെന്റ് ചര്‍ച്ചയ്ക്ക് തയാറായിട്ടില്ലെന്നും നഴ്സുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: