കാഞ്ഞങ്ങാട്: വര്‍ഷങ്ങളായി ഇടത് മുന്നണിയിലെ സിപിഐ ഭരണം കയ്യാളുന്ന കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ഭരണമാറ്റത്തിനായി കൊതിച്ചാണ് ഇത്തവണ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലെത്തുന്നത്. ഭരണനേട്ടങ്ങള്‍ ഒരുപാട് നിരത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ ഇപ്പോഴും കടലാസില്‍ തന്നെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വോട്ടുശതമാനം ഗണ്യമായി കൂടിയത് ഇടത്-വലത് മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഹൊസ്ദുര്‍ഗ്ഗ് എന്ന പേരിലറിയപ്പെട്ടിരുന്ന നിയോജക മണ്ഡലം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാഞ്ഞങ്ങാട് നിയോജക മണ്ഡലം എന്ന് പുനര്‍നാമകരണം ചെയ്തു. ഒപ്പം ഉദുമ മണ്ഡലത്തി്ല്‍ ഉള്‍പ്പെട്ടിരുന്ന അജാനൂര്‍ പഞ്ചായത്ത് കാഞ്ഞങ്ങാടിനോട് കൂട്ടിച്ചേര്‍ത്തു. നീലേശ്വരം നഗരസഭ, ചെറുവത്തൂര്‍ പഞ്ചായത്ത് എന്നിവയെ ഈ മണ്ഡലത്തില്‍ നിന്നും തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലേക്ക് മാറ്റുകയും ചെയ്തു. നിലവില്‍ അജാനൂര്‍, മടിക്കൈ, കോടോം ബേളൂര്‍, കള്ളാര്‍, പനത്തടി, കിനാനൂര്‍ കരിന്തളം, ബളാല്‍ എന്നീ ഏഴ് പഞ്ചായത്തുകളും കാഞ്ഞങ്ങാട് നഗരസഭയും ഉള്‍പ്പെട്ടതാണ് കാഞ്ഞങ്ങാട് മണ്ഡലം.
1987 ന് ശേഷം മുതല്‍ ഇടത് വശം ചേര്‍ന്ന് സഞ്ചരിച്ച മണ്ഡലമാണ് കാഞ്ഞങ്ങാട്. എല്‍ഡിഎഫിലെ സിപിഐ ആണ് വര്‍ഷങ്ങളായി മണ്ഡലത്തില്‍ മത്സരിക്കുന്നതും ജയിക്കുന്നതും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ മാത്രം കണക്കെടുക്കുമ്പോള്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 7500 ആണ്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വോട്ടുശതമാനം ഗണ്യമായി ഉയര്‍ത്താന്‍ കഴിഞ്ഞത് ഇരു മുന്നണികളും ഗൗരവമായി തന്നെയാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 23,578 വോട്ടുകളാണ് ബിജെപിക്ക് മണ്ഡലത്തില്‍ ലഭിച്ചത്. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാളും 8000 വോട്ടുകള്‍ മണ്ഡലത്തി്ല്‍ കൂടുതലായി നേടാന്‍ കഴിഞ്ഞിട്ടുണ്ട്.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ ഇ.ചന്ദ്രശേഖരനാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തെത്തിയത്. യുഡിഎഫില്‍ നിന്നും അഡ്വ.എം.സി ജോസും ബിജെപിയില്‍ നിന്ന് ഇപ്പോള്‍ ദേശീയ സമിതി യംഗമായ മടിക്കൈ കമ്മാരനും തെരഞ്ഞെടുപ്പ് ഗോദയിലെത്തി. വാശിയേറിയ മത്സരത്തിനൊടുവില്‍ 12,178 വോട്ടിന്റെ ഭൂരിപക്ഷം നേടി ഇ.ചന്ദ്രശേഖരന് വിജയമുറപ്പിച്ചു. ബിജെപി 11 ശതമാനം വോട്ടുകള്‍ നേടി. 15,514 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയം കണക്കിലെടുത്ത് മണ്ഡലത്തില്‍ എന്‍ഡിഎ സഖ്യത്തിന്റെ കരുത്തരായ സ്ഥാനാര്‍ഥിയായ എം.പി. രാഘവനാണ് രംഗത്തുള്ളത്. ദുബായ് കേന്ദ്രീകരിച്ചുള്ള പ്രമുഖ വ്യവസായിയും സ്മാര്‍ട്ട് ഡീല്‍ ഗ്രൂപ്പ് കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണറുമാണ് 49 കാരനായ എം.പി.രാഘവന്. ഗള്‍ഫ് പ്രവാസികളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എസ്എന്‍ഡിപിയുടെ ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന സേവനം (ഡി-22) എന്ന സംഘടനയുടെ പ്രസിഡന്റാണ്. പൊടിപ്പളം പരേതനായ കുഞ്ഞിപ്പൊക്കന്‍-അമ്മു ദമ്പതികളുടെ മകനാണ് 49 കാരനായ എം.പി.രാഘവന്. പള്ളിക്കര ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്ന് മെട്രിക്കുലേഷന്‍ പാസായി. വിവിധ കോഴ്സുകള്‍ക്ക് ശേഷം 29 വര്‍ഷം മുമ്പ് ഗള്‍ഫിലെത്തി. 13 വര്‍ഷക്കാലം ജാക്കീസ് ഇലക്ട്രേണിക്സ് കമ്പനിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, അറബി, മലയാളം ഭാഷകളില്‍ പ്രാവീണ്യം. ഭാര്യ: റംഷി. മക്കള്‍: പത്താം ക്ലാസ് വിദ്യാര്‍ഥി നികാഷി രാഘവന്, എട്ടാംക്ലാസ് വിദ്യാര്‍ഥി നികാഷ് രാഘവന്.
എസ്എന്‍ഡിപിക്ക് കാഞ്ഞങ്ങാട് താലൂക്കില്‍ പ്രമുഖമായ സാന്നിധ്യമാണുള്ളത്. ഹൊസ്ദൂര്‍ഗ്, വെള്ളരിക്കുണ്ട് യൂണിയനുകളാണ് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലുള്ളത്. ഇതില്‍ വെള്ളരിക്കുണ്ട് യൂണിയന് നിര്‍ണായക സ്വാധീനമാണ് മണ്ഡലത്തിലുള്ളത്. 20000 ത്തോളം വോട്ടുകളാണ് ബിഡിജെഎസിന് മാത്രമായി നിയോജക മണ്ഡലത്തിലുള്ളത്. ബിജെപിയും ബിഡിജെഎസും ഒന്നിച്ചതോടെ ഇരുമുന്നണികള്‍ക്കും വിജയം കീറാമുട്ടിയായിരിക്കുകയാണ്.
ലോകസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപിക്ക് മണ്ഡലത്തിലെ കരുത്ത് വര്‍ധിച്ചതും ബിഡിജെഎസ് സഖ്യകക്ഷിയായതും കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ ഇരുമുന്നണികളെയും ഇരുത്തിചിന്തിപ്പിച്ചിട്ടുണ്ട്. വികസനരാഹിത്യത്താല് മനംമടുത്ത ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റമാണ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എന്‍ഡിഎ യുടെ പ്രതീക്ഷ.
സിറ്റിംഗ് എംഎല്‍എ ആയ സിപിഐയിലെ ഇ.ചന്ദ്രശേഖരന് തന്നെയാണ് ഇത്തവണയും ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ധന്യയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: