ശ്രദ്ധയ്ക്കാണ് ശ്രമത്തിനല്ല പ്രാധാന്യം കല്‍പ്പിക്കേണ്ടത്. ശ്രദ്ധയില്ലാത്ത ഏതുപ്രവൃത്തിയും ഇഹലോകത്തിലും പരലോകത്തിലും ഗുണം ചെയ്യില്ലന്നും അശ്രദ്ധകൊണ്ട് ദുഃഖമുണ്ടാകുമെന്നും ഗീത ഉപദേശിക്കുന്നുണ്ട്. അന്തഃക്കരണത്തെ അലഞ്ഞുതിരിയാന്‍ ഇടവരാതെ ഈശ്വരനില്‍ അര്‍പ്പിക്കലാണ് ഭജനം. ഭഗവാന്റെ മാഹാത്മ്യം യുക്തിക്കതീതമാകയാല് ഭക്തന് പ്രീതി പൂര്‍വ്വം ഭജിക്കണം. പ്രീതിയില്ലാത്ത ഭജനം ഭജനമല്ല കച്ചവടമാണെന്നാണ് പറയുക. മനസ്സിന്റെ മാറ്റം ജീവിത ചര്യയിലും പ്രകടമാവും.
എല്ലാം സമര്പ്പണത്തോടെയാണെങ്കില് സഹാനുഭൂതിയും സഹവര്‍ത്തിത്വവും സാദ്ധ്യമാവും. താന്‍ ഈശരീരമല്ല. ആത്മാവാണെന്ന ജ്ഞാനമുദിയ്ക്കും. ഭേദചിന്തകുറഞ്ഞു വരും. ധാര്ഷ്ട്യമില്ലാതാവുകയും സ്വയം വിനയാന്വിതനായി ഭക്തിപൂര്‍വ്വം പെരുമാറുവാന്‍ തുടങ്ങുകയും ചെയ്യും. ഇടപെടലിന്റെ നൈര്‍മ്മല്യം ഇടപെടുന്നവര്‍ക്ക് സന്തോഷം പ്രദാനം ചെയ്യും. മറിച്ച് സമര്പ്പണഭാവമില്ലാതെയുള്ള പ്രവൃത്തി അരോചകവും
അസംതൃപ്തിക്കുകാരണമാവുകയുംചെയ്യും. ഈശ്വരസാക്ഷാല്‍ക്കാരത്തിന് ഉപയോഗിക്കുമ്പോള്‍ മാത്രമാണ് മനുഷ്യജന്മം സുദുര്ല്ലഭമാവുന്നത്. എന്നാണ് നാരായണീയത്തില്‍ പറയുന്നത്.
വേദത്തില്‍ ഭഗവാന്റെ മഹിമകളുടെ വിസ്തൃതമനനം -ആമനനം- ചെയ്തിരിക്കുന്നതിനാലാണത്രേ വേദത്തിന് ആമ്നായം എന്നപേരുണ്ടായത്.
വേദപഠനത്തില്നിന്ന് പലരേയും അകറ്റിനിര്‍ത്തിയപ്പോള്‍ ആമ്നായത്തിന്റെ വിസ്തൃതമനനം ഉണ്ടായില്ല. വേദാര്ത്ഥനിരൂപണമാണ് അത്യാവശ്യമായി വേണ്ടത്. അത് മനസ്സുകൊണ്ടേ ചെയ്യാന്‍ സാധിക്കൂ. നല്ലമനസ്സുള്ളവര്ക്കെല്ലാം വേദപഠനമാവാമെന്ന് ആചാര്യസ്വാമികള്‍ കരുതിയതിനാലാവാം സുമനസ്സുക്കള്‍ എന്ന പദം പ്രയോഗിച്ചതെന്നും സമത്വ ബുദ്ധിയെ -സമത്വം യോഗ ഉച്യതെ-ഉപേക്ഷിച്ചതാണ് ഇന്നത്തെ അധഃപ്പതനത്തിനുകാരണമായതെന്നും ശിവാനന്ദലഹരിയുടെ വ്യാഖ്യാനത്തിലുണ്ട്.
ഏതുരംഗത്തും ഗുണത്തെമാത്രം കാണുന്നവരാണ് സജ്ജനങ്ങള്‍. മനസ്സിന്റെ നൈര്‍മ്മല്യം മാത്രം ആധികാരികമായിക്കരുതി വേദത്തെ വിസ്തൃതമായി മനനംചെയ്താല്‍ സര്വഗുണസമ്പൂര്ണ്ണവുംമോക്ഷപ്രദവുമായ സാക്ഷാത്കാരം ഉണ്ടാകുമെന്നാണ് ശിവാനന്ദലഹരിയുടെ താത്പര്യം.
അവലംബം: വേദധ്വനിമാസിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: