ഓര്‍മ്മയുണ്ടായിരിക്കണം ബോഫോഴ്സ് അഴിമതിവാര്ത്തക്കാലം. ഭരണത്തില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി. പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിരോധ അഴിമതിക്കേസിന്റെ ഗുണഭോക്താവായത് ഇടതുപക്ഷം പൊക്കിക്കൊണ്ടുനടന്ന വി. പി. സിങ്. സിങ്ങിനെ പ്രധാനമന്ത്രിക്കസേരയില്‍ കയറിയിരിക്കാന്‍ പിന്തുണച്ചത് ബിജെപിയായിരുന്നെങ്കിലും പരിശ്രമിച്ചവരില്‍ സിപിഎമ്മും ഉണ്ടായിരുന്നു. കേരളത്തിലെ കാമ്പസുകളില്‍ പോലും അന്നു കേട്ട മുദ്രാവാക്യങ്ങള്‍ രാജീവ് ഗാന്ധിയ്ക്കും കോണ്‍ഗ്രസിനും എതിരേയായിരുന്നു.
പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍നിന്നത് ഇടതുപക്ഷത്തെ വിദ്യാര്‍ത്ഥികള്‍ മുതല്‍ മുത്തച്ഛന്മാര് വരെ. പക്ഷേ, ബോഫോഴ്സിന്റെ പലമടങ്ങ് കോഴയിടപാടു നടന്ന കേസിന്റെ ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ സിപിഎം ദേശീയ-പ്രാദേശിക നേതാക്കള്‍ രാജീവിന്റെ ഭാര്യയും കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ സോണിയയുടെയും മകന് രാഹുലിന്റെയും മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് ദയനീയമായ കാഴ്ചയാണ്.
ബോഫോഴ്സ് കേസിനും അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടു കേസിനും സമാനതകള്‍ ഏറെയാണ്. രണ്ടും പ്രതിരോധ ആയുധ ഇടപാട്. രണ്ടിനും ഇറ്റലി കണക്ഷന്. (ഇറ്റലി ആസ്ഥാനമായ ഫിന് മെക്കാനിക്ക എന്ന കമ്പനിയുടെ ബ്രിട്ടണ് ആസ്ഥാനമായ ഉപസ്ഥാപനമാണ് അഗസ്റ്റ). രണ്ടിലും കമ്മീഷന് പറ്റിയതാണ് വിഷയം. രണ്ടു കേസിലും ഇടനിലക്കാരാണ് മുഖ്യ കണ്ണി. രണ്ടു കേസിലും കൈപ്പറ്റിയ കോഴ ബിനാമിപ്പേരില്‍ വിദേശ ബാങ്കുകളിലെ അക്കൗണ്ടിലാണ് നിക്ഷേപിക്കപ്പെട്ടത്.
രണ്ടും നടന്നത് കോണ്‍ഗ്രസ് ഭരണത്തിലായിരുന്നു. മറ്റൊന്നുകൂടിയുണ്ടായത് വളരെ യാദൃച്ഛികമായി തോന്നാം- അന്ന് പ്രസിദ്ധ സിനിമാ താരം അമിതാഭ് ബച്ചന് വിവാദ വാര്‍ത്തയില്‍ വന്നിരുന്നു; പ്രധാനമന്ത്രി രാജീവ് ഗാന്ധി, തന്റെ പ്രിയ ചങ്ങാതിയ്ക്ക് നികുതി ഒഴിവാക്കിക്കൊടുത്തത്.
ഇപ്പോള്‍ ഈ ഹെലിക്കോപ്റ്റര്‍ ഇടപാടു വാര്‍ത്തകള്‍ നിര്‍ണ്ണായകമായപ്പോള്‍ അമിതാഭ് ബച്ചന്റെ രഹസ്യ നിക്ഷേപം വിവാദമായിരിക്കുന്നു.
വിഐപികള്‍ക്ക് സുരക്ഷിതമായി യാത്രചെയ്യാന്‍, ഏറെ ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന, നൂതന സാങ്കേതിക സംവിധാനങ്ങളുള്ള ഹെലിക്കോപ്റ്ററുകള്‍ വാങ്ങാന്‍ കൈക്കൊണ്ട തീരുമാനവും അതിനുള്ള കരാറിടപാടില് പങ്കെടുത്ത അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് എന്ന കമ്പനിയില്‍ നിന്ന് 3600 കോടി രൂപയുടെ ഇടപാടില്‍ കോണ്‍ഗ്രസ് സര്‍ക്കാരിലും പാര്‍ട്ടിയിലും ഉള്ളവര്‍ 226 കോടി രൂപ കോഴപറ്റിയതുമാണ് ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ ഈ ഹെലിക്കോപറ്റര്‍ ഇടപാടു കേസ്. ഈ ആയുധ ഇടപാടില്‍ കോഴ കൈമാറ്റം നടന്നുവെന്ന് കണ്ടെത്തിയ ഇറ്റലിക്കോടതി, അവിടത്തെ കമ്പനി ഉടമകളെ ശിക്ഷിയ്ക്കുകയും ചെയ്തു.
കോടതിയുടെ വിധിയുത്തരവില് ഭാരതത്തിലെ മന്ത്രിമാരുടെയും സോണിയയുടെയും പേരു പരാമര്‍ശിക്കുന്നുണ്ട്. അതാണ് ഇപ്പോള്‍ കേസ് വീണ്ടും ഉയര്‍ന്നുവരാന്‍ കാരണം. ഡോ. സുബ്രഹ്മണ്യന് സ്വാമി ഈ വിഷയം രാജ്യസഭയിലും മീനാക്ഷി ലേഖി ലോക്സഭയിലും ഉന്നയിച്ചതാണ് ഏറ്റവും പുതിയ സംഭവവികാസം.
എന്നാല്‍, ഈ ഇടപാടില്‍ കുഴപ്പം ബോധ്യപ്പെട്ടപ്പോള്‍ കരാര്‍ റദ്ദാക്കിയെന്നും കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയെന്നും അന്വേഷണം നടക്കുന്നുവെന്നും അന്നത്തെ പ്രതിരോധമന്ത്രി എ. കെ. ആന്റണി പ്രഖ്യാപിച്ചു. സ്വയം പ്രചരിപ്പിച്ചുണ്ടാക്കിയതാണെങ്കിലും ‘സത്യസന്ധന്’ എന്ന ധാരണ പരത്തിയിട്ടുള്ള ആന്റണിയെ വിശ്വസിച്ചുപോയി പലരും. പക്ഷേ, അന്ന് ആന്റണി പറഞ്ഞത് പെരും നുണയാണെന്ന് ഇപ്പോള്‍ ബോധ്യമാകുന്നു. അഗസ്റ്റയെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടില്ല. മുന്‍ കേന്ദ്ര സര്‍ക്കാര്‍ അതിനുള്ള ഒരു നടപടിയും ചെയ്തിട്ടില്ല. കരാര്‍ മരവിപ്പിച്ചുവെന്നു മാത്രം.
കമ്പനിയെ വിലക്കുകയോ കരിമ്പട്ടികയില്‍ പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് പ്രതിരോധ വകുപ്പ് വ്യക്തമാക്കി. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതെന്നാണ് ചെയ്തതെന്ന് വെളിപ്പെടുത്താന്‍ പ്രതിരോധവകുപ്പുമന്ത്രി മനോഹര്‍ പരീഖര്‍ പറഞ്ഞു. അങ്ങനെയൊരുത്തരവ് പ്രതിരോധമന്ത്രാലയത്തില്‍ ഇല്ലെന്ന് പരീഖര്‍ വ്യക്തമാക്കി. അപ്പോള്‍ പ്രതിരോധമന്ത്രി എന്ന നിലയില്‍ പാര്‍ലമെന്റിലും പുറത്തും എ. കെ. ആന്റണി പ്രഖ്യാപിച്ചത് നട്ടാല്‍ കിളിര്‍ക്കാത്ത നുണയായിരുന്നുവെന്നു വ്യക്തം.
പക്ഷേ, സോണിയയ്ക്കെതിരേയും ആന്റണിയ്ക്കെതിരേയും ഇത്രയും മികച്ച അവസരം കിട്ടിയിട്ടും അഴിമതി ആരോപണം ഉയര്‍ന്നിട്ടും എന്തുകൊണ്ട് സിപിഎം ‘ക മാ എന്നു’ മിണ്ടുന്നില്ലെന്നത് അത്ഭുതമാണ്. ബിജെപിക്കെതിരേ കോണ്‍ഗ്രസുമായി ദേശീയതലത്തിലും കേരളത്തിലും ഉണ്ടാക്കിയിരിക്കുന്ന രാഷ്ട്രീയ സഖ്യത്തിന്റെ ഉള്ളുറപ്പാണ് ഇതു വ്യക്തമാക്കുന്നത്. പഞ്ചപുച്ഛമടക്കി സോണിയ്ക്കും ആന്റണിക്കും മുന്നില്‍ നില്ക്കുന്നവരില് സീതാറാം യെച്ചൂരി മാത്രമല്ല, പിണറായിയും അച്യുതാനന്ദനും കോടിയേരിയും മുതല്‍ താഴേത്തട്ടിലുള്ള കുട്ടി സഖാക്കള്‍ വരെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: