ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ജന്മനാട്ടില് ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കണമെന്ന് അനുഗ്രഹിച്ച് വിഎസ്സിന്റെ സഹോദരി. എന്‍ഡിഎ അമ്പലപ്പുഴ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി എല്‍.പി. ജയചന്ദ്രനെയാണ് അച്യുതാനന്ദന്റെ ഇളയ സഹോദരി ആഴിക്കുട്ടി ജയിക്കാന്‍ അനുഗ്രഹിച്ചത്. ഇന്നലെ രാവിലെ പത്രിക സമര്‍പ്പണത്തിനു മുമ്പാണ് ജയചന്ദ്രന് അനുഗ്രഹം തേടി ആഴിക്കുട്ടിയുടെ പുന്നപ്രയിലെ വീട്ടിലെത്തിയത്. ‘മോന് ജയിക്കണമെന്ന്’ തലയില്‍ കൈവച്ച് അനുഗ്രഹിക്കുക മാത്രമല്ല, കെട്ടിവയ്ക്കാനുള്ള തുകയിലേക്ക് ഒരു രൂപ സംഭാവന നല്‍കാനും ആഴിക്കുട്ടി മറന്നില്ല.
കെട്ടിവയ്ക്കാനുള്ള മുഴുവന്‍ തുകയും നല്‍കണമെന്നായിരുന്നു അഗ്രഹം, ജയിച്ചു കഴിയുമ്പോള്‍ തന്നെ ആദ്യം വന്ന് കാണണമെന്നും അമ്പലപ്പുഴക്കാരുടെ വേദന അറിയുന്ന എംഎല്എയായിരിക്കണമെന്നും അവര്‍ പറഞ്ഞു. ആഴിക്കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്ന പുന്നപ്ര വടക്കു പഞ്ചായത്ത് അഞ്ചാം വാര്‍ഡിനെ രണ്ടാംതവണയാണ് ജയചന്ദ്രന് പ്രതിനിധീകരിക്കുന്നത്.
ഈ വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന പറവൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് അച്യുതാനന്ദന് വോട്ടു ചെയ്യുന്നത്.
അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി ജി. സുധാകരനായി നാളെ അച്യുതാനന്ദന് പ്രചാരണത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ആഴിക്കുട്ടി നിലപാട് വ്യക്തമാക്കിയത്. അച്യുതാനന്ദന്റെയും അടുത്ത ബന്ധുക്കളുടെയും വിഎസ് അനുകൂലികളുടെയും മനോഭാവം വ്യക്തമാക്കുന്നതാണ് ആഴിക്കുട്ടിയുടെ നിലപാട്.
പതിറ്റാണ്ടുകളായി ഇടതു പ്രസ്ഥാനങ്ങള്‍ക്ക് മാത്രം വോട്ടു ചെയ്തിട്ടുള്ള ആഴിക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥിക്ക് വിജയാശംസ നേരുക മാത്രമല്ല, കെട്ടിവയ്ക്കാന്‍ തന്റെ വിഹിതം നല്കുകകൂടി ചെയ്തതോടെ പുന്നപ്രയിലെ വിപ്ലവഭൂമി മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാകുകയാണ്. ജില്ലയിലെ സിപിഎം ശക്തികേന്ദ്രങ്ങള്‍ എന്നറിയപ്പെട്ടിരുന്ന പ്രദേശങ്ങളിലെല്ലാം തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത്തരം അപ്രതീക്ഷിത സ്വീകരണങ്ങളാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: