നാദാപുരം: നാദാപുരം പഞ്ചായത്തിലെ കല്ലാച്ചിക്കടുത്ത തെരുവന്‍പറമ്പില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി യുണ്ടായ സ്ഫോടനം ബോംബ് നിര്‍മ്മാണത്തിനിടെ. സ്ഫോടനത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകരായ നരിപ്പറ്റ കുയ്തേരീന്റവിട ലിനീഷ് (30), താനിയുള്ള പറമ്പത്ത് വിവേക് (26), വണ്ണാമീത്തല് ലിനേഷ് (26), ചമ്പോട്ടു കുന്നുമ്മല്‍ വിജേഷ് (31) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പരിക്കേറ്റ ഏഴോളം പേര് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളില്‍ രഹസ്യമായി ചികിത്സ തേടിയിട്ടുണ്ട് എന്നാണു സൂചന. ഇവരെപ്പറ്റി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
തെരുവന്‍ പറമ്പിലെ കിണമ്പ്രക്കുന്നിലെ ഗവ. കോളേജ് കെട്ടിടം നിര്‍മ്മിക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്തിന് സമീപത്തായാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ പരിക്കേറ്റവരെ സമീപത്തെ വീടിന് പിന്‍ഭാഗത്താണ് ഓടിക്കൂടിയവര്‍ കണ്ടെത്തിയത്.
ഇവിടെ നിന്നും ബോംബുകള്‍ വ്യാപകമായി നിര്‍മ്മിച്ച് കടത്തിക്കൊണ്ടു പോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബോംബുകള്‍ നിര്‍മ്മിക്കുന്നതിനിടയില്‍ വന്‍ ശബ്ദത്തോടെ സ്ഫോടനം നടക്കുകയായിരുന്നു.
സ്ഫോടനത്തില്‍ കൈപ്പത്തി തകര്‍ന്നും ചീളുകള്‍ തെറിച്ചുമാണ് ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. സ്ഫോടന ശബ്ദംകേട്ട് സമീപ പ്രദേശങ്ങളില്‍ നിന്ന് ഓടിയെത്തിയവര്‍ക്കും പോലീസിനും സ്ഫോടനം നടന്ന സ്ഥലം ആദ്യം കണ്ടെത്താനായില്ല.
വാസികള്‍ സ്ഫോടനത്തെപ്പറ്റിയോ സ്ഥലത്തെപ്പറ്റിയോ വിവരം നല്കാന് തയ്യാറാകാത്തത് പോലീസിനെയും കുഴക്കി. ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ അരമണിക്കൂറോളം കഴിഞ്ഞാണ് പോലീസിന്് സംഭവസ്ഥലത്ത് എത്താനായത്.
ഈ സമയത്തിനിടയില്‍ പരിക്കേറ്റ ചിലരെ നാട്ടുകാര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരിന്നു.
ഇവിടെയും പോലീസ് എത്താന്‍ ഏറെ വൈകി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകാന്‍ പരിക്കേറ്റവരെ ആംബുലന്‍സില്‍ കയറ്റിയെങ്കിലും കൂടെ പോകാന്‍ നാട്ടുകാര്‍ ആരും തയ്യാറാകാത്തതിനാല്‍ ഏറെ നേരം ആംബുലന്‍സില്‍ കല്ലാച്ചിയില്‍ തന്നെ കിടത്തേണ്ടി വന്നു.
ഒടുവില്‍ പോലീസ് നിര്‍ബന്ധിച്ച് ചിലരെ വാഹനത്തില്‍ കയറ്റി വിടുകയായിരുന്നു. സ്ഫോടനത്തിനു ശേഷം സംഭവസ്ഥലത്ത് നടത്തിയ തിരച്ചലില്‍ ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിച്ച സ്റ്റീല്‍ പാത്രങ്ങളും മറ്റ് അനുബന്ധ ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. ഇന്നലെ നടത്തിയ തെരച്ചിലില്‍ 15 ബോംബുകള്‍ പോലീസ് കണ്ടെടുത്തു. അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: