തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ കോടതിയെ സമീപിച്ച ഉമ്മന്‍ ചാണ്ടിയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. രാഷ്ട്രീയക്കാരുടെ കളിക്കളമായി കോടതിയെ മാറ്റരുതെന്ന് ജഡ്ജി വാക്കാല്‍ വിമര്‍ശിച്ചു.
കേസില്‍ എതിര് സത്യവാങ്മൂലം നല്കാന് വിഎസിന് അധികം സമയം അനുവദിച്ചത് ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന് എതിര്‍ത്തപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ധര്‍മടത്ത് പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ വിഎസ് നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പരാതി. അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിഹത്യ നടത്താനാണ് വിഎസ് ശ്രമിയ്ക്കുന്നതെന്നായിരുന്നു വാദം. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല.
എന്നാല്‍ വിഎസ് ഇക്കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചത്. ഉമ്മന്‍ ചാണ്ടിയ്ക്ക് വേണ്ടി ഹാജരായതാകട്ടെ സര്‍ക്കാര്‍ അഭിഭാഷകനും. ഇക്കാര്യവും കോടതി ചോദിച്ചു. താങ്കള്‍ സര്‍ക്കാര്‍ അഭിഭാഷകനായാണോ അതോ സ്വകാര്യ അഭിഭാഷകനായാണോ ഹാജരായിരിക്കുന്നതെന്ന് കോടതി മുഖ്യമന്ത്രിയുടെ അഭിഭാഷകനോട് ചോദിച്ചു. എന്നാല്‍ സ്വകാര്യ അഭിഭാഷകനായാണ് ഹാജരായത് എന്നായിരുന്നു മറുപടി.
തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് ഉമ്മന്‍ ചാണ്ടി പരാതി നല്‍കിയത്. വിഎസില്‍ നിന്ന് ഒരുലക്ഷം രൂപ പിഴയായി ഈടാക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പ്രതിയായ 12 കേസുകളുടെ പട്ടിക വിഎസിന്റെ അഭിഭാഷകന് കോടതിയില്‍ ഹാജരാക്കി.
മുഖ്യമന്ത്രിക്കെതിരെ മാത്രം 31 കേസുകളുണ്ടെന്നും സംസ്ഥാനത്തെ എല്ലാ മന്ത്രിമാര്‍ക്കുമെതിരെ ആയി 136 കേസുകളുണ്ടെന്നുമായിരുന്നു വി.എസ് പറഞ്ഞത്. എന്നാല്‍ തനിക്കെതിരെ ഒരു കേസ് പോലും ഇല്ലെന്നും വി.എസ് നുണപ്രചാരണം നടത്തുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: