അഴിമതിയുടെ കൂത്തരങ്ങായിരുന്ന യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്ന 2-ജി സ്പെക്ട്രം അഴിമതി, കല്‍ക്കരി കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ആദര്‍ശ് ഫഌറ്റ് അഴിമതി എന്നിവയ്ക്കുശേഷം ഉയര്‍ന്ന ‘ചോപ്പര്‍ ഗേറ്റ്’ അഥവാ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷയായ സോണിയാ ഗാന്ധിയുടെ അഴിമതികള്‍ക്ക് മകുടം ചാര്‍ത്തിയിരിക്കുകയാണ്. 2010 ലെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ കൈപ്പറ്റിയ കോഴപ്പണം ജനീവയിലെ സരാസിന്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് രാജ്യസഭയില്‍ ആരോപിച്ച ബിജെപി അംഗം ഡോ.സുബ്രഹ്മണ്യന് സ്വാമി സ്വിറ്റ്സര്‍ലന്റിലെ പിക്ടെക്സ് ബാങ്കിലും സോണിയാ ഗാന്ധി നിക്ഷേപം നടത്തിയതായി വെളിപ്പെടുത്തിയിരിക്കുന്നു.
250 കോടിയാണ് ഹെലികോപ്റ്റര്‍ അഴിമതി വഴി കോണ്‍ഗ്രസ് നേതാക്കള്‍ കൈപ്പറ്റിയതെന്നും സ്വാമി വ്യക്തമാക്കുകയുണ്ടായി. കേസില്‍ സോണിയക്കെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. സോണിയാഗാന്ധി നടത്തിയ നിക്ഷേപങ്ങളെപ്പറ്റി എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്. വിവിഐപികള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ ഏറെ ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന നൂതന സംവിധാനമുള്ള ഹെലികോപ്റ്റര്‍ ആണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിയുടെ ഹെലികോപ്റ്റര്‍. അതു വാങ്ങാന്‍ കമ്പനിയില്‍നിന്ന് 220 കോടി കോഴയായി സര്‍ക്കാരിലും കോണ്‍ഗ്രസിലും ഉള്ളവര്‍ കൈപ്പറ്റിയെന്നാണ് ആരോപണം. അന്ന് വിശുദ്ധ ആന്റണിയായിരുന്നു പ്രതിരോധമന്ത്രി. ആന്റണി അന്ന് പറഞ്ഞത് പെരുംനുണയായിരുന്നുവെന്ന് ഇപ്പോള്‍ ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ തെളിയുകയാണ്. ഇറ്റലിയിലെ മിലാന് അപ്പീല്‍ കോടതി രണ്ട് മുന്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഓഫീസര്‍മാരെ അഴിമതി നടത്തിയതിന് ശിക്ഷിച്ചിരുന്നു.
ഈ ഇടപാടില്‍ കുഴപ്പം ബോധ്യപ്പെട്ടപ്പോള്‍ കരാര്‍ റദ്ദാക്കിയെന്നും കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി അന്വേഷണം നടക്കുന്നുവെന്നുമാണ് വിശുദ്ധന് ചമയുന്ന എ.കെ.ആന്റണി അന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ അഗസ്റ്റയെ കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടില്ല. യുപിഎ സര്‍ക്കാര്‍ അതിനുവേണ്ടി ഒരു നടപടിയും സ്വീകരിച്ചുമില്ല. പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങാനായിരുന്നു ഇടപാട്. ഇറ്റാലിയന്‍ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ പ്രകാരം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്ങിന്റെയും മറ്റു ഉപദേശകരുടെയും പേരുകളാണ് പുറത്തുവന്നിട്ടുള്ളത്. യുപിഎ സര്‍ക്കാര്‍ ഈ ആരോപണത്തെപ്പറ്റി എന്തുകൊണ്ട് ഒരന്വേഷണവും നടത്തിയില്ല എന്നതുതന്നെ ആ പാര്‍ട്ടിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു.
ഈ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ക്രിസ്ത്യന്‍ മിഷേലാണ് ഇറ്റാലിയന്‍ കോടതിയില്‍ സോണിയയുടെയും മറ്റും പേരുകള്‍ വെളിപ്പെടുത്തിയത്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസില്‍ ഇറ്റാലിയന്‍ കമ്പനിയുടെ മധ്യസ്ഥന്‍ ക്രിസ്ത്യന്‍ മിഷേല്‍ മാധ്യമങ്ങള്‍ക്ക് 50 കോടി നല്കി എന്ന ആരോപണവും ഇതിനോടനുബന്ധിച്ച് ഉയരുന്നു. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ ആര്‍ക്കൊക്കെയാണ് കോഴപ്പണം ലഭിച്ചതെന്ന് സോണിയാഗാന്ധി വ്യക്തമാക്കണമെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടിരിക്കുകയാണ്. ഹെലികോപ്റ്റര്‍ അഴിമതിയില്‍ കോഴ കൊടുത്തവര്‍ ഇറ്റലിയിലെ ജയിലിലായ സാഹചര്യത്തിലെങ്കിലും സോണിയാഗാന്ധി സത്യം പറയണമെന്നാണ് ബിജെപി ഉയര്‍ത്തുന്ന ആവശ്യം. കോഴ കൊടുത്തവര്‍ ജയിലില്‍, പക്ഷേ കോഴ വാങ്ങിയവര്‍ സ്വതന്ത്രരായി വിഹരിക്കുന്നു.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് 2014 സെപ്തംബറില്‍ അഗസ്റ്റ വെസ്റ്റ്ലാന്ഡിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഈ കേസില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ സോണിയാ ഗാന്ധിയ്ക്കുപുറമെ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, അഹമ്മദ് പട്ടേല്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നത് പ്രതിരോധ വകുപ്പാണ്. ഈ വകുപ്പുപോലും അഴിമതി വിധേയമായാല്‍ രാജ്യം എങ്ങനെ സുരക്ഷിതമാകും? യുപിഎ ഭരണകാലത്ത് പ്രതിരോധ രഹസ്യങ്ങള്‍ വിദേശരാജ്യത്തിന് ചോര്ത്തിക്കൊടുത്തുപോലും അഴിമതി നടത്തിയെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ബോഫോഴ്സ് കേസില്‍ സോണിയയുടെ കുടുംബസുഹൃത്ത് ഒക്ടോവിയോ ക്വത്റോച്ചിയുടെ സ്ഥാനമാണ് അഗസ്റ്റ് വെസ്റ്റലാന്‍ഡ് കേസില്‍ ക്രിസ്ത്യന്‍ മിഷേലിനുള്ളത്. രണ്ട് ഇടനിലക്കാര്‍ക്കും സോണിയയുമായുള്ള ബന്ധം വലിയ ചര്‍ച്ചയായിരിക്കുകയാണ്. അധികാരത്തിന്റെ തണലില്‍ അഴിമതിയുടെ രാജ്ഞിയായി മാറിയിരിക്കുന്ന സോണിയയുടെ നിഗൂഢ ബന്ധങ്ങള്‍ ഇനിയെങ്കിലും അന്വേഷിച്ച് പുറത്തുകൊണ്ടുവരേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: