നമ്മളെയെല്ലാം വളരെയധികം ചിന്തിപ്പിക്കുന്ന ഒരു കാര്യമാണ് എനിക്ക് പറയാനുള്ളത്. നമ്മെയെല്ലാം പിടിച്ചുകുലുക്കുന്ന ഒരു വിഷയമായാണ് ഞാനിതിനെ കാണുന്നത്. നിങ്ങളെല്ലാം തീര്‍ച്ചയായും ശ്രദ്ധിച്ചിട്ടുണ്ടായിരിക്കും നമ്മുടെ നാടിന്റെ രാഷ്ട്രീയാവസ്ഥ. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് ഏതു രാഷ്ട്രീയപാര്‍ട്ടി എത്ര ഗ്യാസ് സിലിണ്ടര്‍ വാഗ്ദാനം ചെയ്തുവെന്നുള്ളത്. 12 സിലിണ്ടറാണോ ഒന്‍പത് സിലിണ്ടറാണോ എന്നുള്ളത്. ഇത് തെരഞ്ഞെടുപ്പുകളിലെ ഒരു പ്രധാന വിഷയംതന്നെയായിരുന്നു. ഓരോ രാഷ്ട്രീയപാര്‍ട്ടിയും കരുതിയിരുന്നത് മധ്യവര്‍ഗത്തെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടില്‍ സമീപിക്കുമ്പോള്‍ ഇത് ഒരു പ്രധാനപ്പെട്ട പ്രശ്നംതന്നെയായിരിക്കും. മറുവശത്ത് സാമ്പത്തികവിദഗ്ദരുടെ സമ്മര്‍ദ്ദം സബ്സിഡി കുറയ്ക്കുക എന്നതായിരുന്നു. ഇതിനായി പല കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഈ കമ്മിറ്റികളില്‍ വളരെയധികം ശുപാര്‍ശകള്‍ രൂപീകൃതമാകുകയും ചെയ്തിട്ടുണ്ട്. ഈ കമ്മിറ്റികള്‍ക്കായി കോടിക്കണക്കിന് രൂപ ചിലവഴിക്കേണ്ടിവന്നിട്ടുണ്ട്. എങ്കിലും കാര്യങ്ങള്‍ക്ക് പറയത്തക്ക മാറ്റങ്ങള്‍ ഇനിയുമുണ്ടായിട്ടില്ല. ഈ അനുഭവം എല്ലാവര്‍ക്കുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് പുറത്ത് വളരെയധികമൊന്നും ആലോചന വന്നിട്ടില്ല. ഇപ്പോള്‍ എന്റെ പക്കലുള്ള കണക്കുകളുടെ വിവരങ്ങള്‍ നല്‍കിക്കൊണ്ട് വളരെ സന്തോഷപൂര്‍വ്വം വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്ന കാര്യമുണ്ട്.
സാധാരണ ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്നതാണിത്. ചിലപ്പോള്‍ രാഷ്ട്രീയ നേതൃത്വത്തിന് തങ്ങളേക്കാള്‍ കൂടുതലായി ജനങ്ങളെ വിശ്വസിക്കേണ്ടതുണ്ട്. ഞാന്‍ സാമാന്യ ജനങ്ങളെ അധികവിശ്വാസത്തിലെടുത്തുകൊണ്ടുതന്നെ കാര്യങ്ങള്‍ പറയുന്ന കൂട്ടത്തില്‍ പറയുകയായിരുന്നു നിങ്ങള്‍ക്ക് വര്‍ഷംതോറും 1500 രൂപ മുതല്‍ 2000 രൂപവരെയുള്ള അധികെചലവിന്റെ ഭാരം സഹിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ഗ്യാസ് സബ്സിഡി ഉപേക്ഷിച്ചുകൂടാ? അത് ദരിദ്രരായ ആര്‍ക്കെങ്കിലും പ്രയോജനപ്പെടും. ഈ കാര്യങ്ങള്‍ ഞാനിങ്ങനെ പറഞ്ഞിരുന്നു. ഇന്ന് അത്യധികം അഭിമാനത്തോടെ പറയാന്‍ കഴിയും എന്റെ ജനങ്ങളില്‍ എനിയ്ക്ക് വളരെയധികം മതിപ്പുണ്ടെന്ന്.
ഇതൊരു ചെറിയ കാര്യമല്ല
ഒരുകോടിയോളം കുടുംബങ്ങള്‍ തങ്ങളുടെ ഗ്യാസ് സബ്സിഡി സ്വമേധയാ സറണ്ടര്‍ ചെയ്തിരിക്കുകയാണ്. ഈ ഒരു കോടി കുടുംബങ്ങള്‍ ധനികവിഭാഗത്തില്പ്പെടുന്നവരല്ല. സബ്സിഡി ത്യജിച്ചവരില്‍ മധ്യവര്‍ഗ്ഗത്തിലും താഴ്ന്ന മധ്യവര്‍ഗ്ഗത്തിലും പെടുന്ന പെന്‍ഷന്‍പറ്റിയ അദ്ധ്യാപകരും ക്ലര്‍ക്കുമാരും, കൃഷിക്കാര്‍, ചെറുകിടകച്ചവടക്കാര്‍ ഒക്കെയാണ്. മറ്റൊരു സവിശേഷതയുള്ളത് സബ്സിഡി ഉപേക്ഷിക്കുവാനായി മൊബൈല്‍ ഫോണ്‍ ആപ്, ഓണ്‍ലൈന്‍, ടെലിഫോണില്‍ മിസ്ഡ് കോള്‍ ഇങ്ങനെ പലവിധമാര്ഗ്ഗങ്ങളും നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. എന്നാല്‍ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് മേല്‍പ്പറഞ്ഞ ഒരു കോടി കുടുംബങ്ങളില്‍ 80% ല്‍ അധികവും സ്വയം ഗ്യാസ് വിതരണക്കാരുടെ അടുത്ത് നേരിട്ടെത്തി വരിയില്‍ സ്ഥലംപിടിച്ച് തങ്ങളുടെ ഗ്യാസ് സബ്സിഡി ഉപേക്ഷിക്കുന്നുവെന്ന് എഴുതിക്കൊടുക്കുകയായിരുന്നു.
ഇതൊരു ചെറിയ കാര്യമല്ല. സര്‍ക്കാര്‍ ഏതെങ്കിലും നികുതിയില്‍ അല്പം സൗജന്യം അല്ലെങ്കില്‍ കുറവ് വരുത്തുകയാണെങ്കില്‍ ആഴ്ച മുഴുവന്‍ ടി.വിയിലും പത്രങ്ങളിലും സര്‍ക്കാരിനെ പുകഴ്ത്തുന്നത് കേള്‍ക്കാം. ഒരുകോടി കുടുംബങ്ങള്‍ സബ്സിഡി ഉപേക്ഷിച്ചു. നമ്മുടെ രാജ്യത്ത് സബ്സിഡി ഒരു അവകാശം തന്നെയായിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു ഉപേക്ഷിക്കല്‍. ഞാന്‍ ആ ഒരുകോടി കുടുംബങ്ങളെയും നമിക്കുന്നു. ഒപ്പം അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍ ഇവരൊക്കെയും രാഷ്ട്രീയ നേതാക്കന്മാരെ പുതിയ രീതിയില്‍ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഈയൊരു സംഭവം രാജ്യെത്ത സാമ്പത്തികവിദഗ്ധരെയും പുതിയ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
ഇങ്ങനെയായാല്‍ അങ്ങനെയാകും, ഇങ്ങനെ ചെയ്താല്‍ അങ്ങനെയാകും ഫലം എന്നൊക്കെയുള്ള സാമ്പത്തിക സമീകരണങ്ങള്‍ രൂപീകരിക്കുന്ന ലോകത്തുള്ള സകല സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെയും ചിന്തകള്‍ക്ക് അതിരുകള്ക്കുപുറത്തുള്ള കാര്യമായിരിക്കും ഈ സംഭവം. ഒരുകോടി കുടുംബങ്ങള്‍ ഗ്യാസ് സബ്സിഡി ഉപേക്ഷിക്കുകയും പകരം ഒരു കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ ലഭിക്കുകയും ചെയ്യുന്നകാര്യം ചിന്തയ്ക്ക് വിഷയമാകേണ്ടതാണ്. ഒരു കോടി കുടുംബങ്ങള്‍ സബ്സിഡി ഉപേക്ഷിക്കുന്നതുവഴി ഉണ്ടാകുന്ന സാമ്പത്തിക ലാഭം സാമാന്യ ദൃഷ്ടിയില് വളരെ സാധാരണം മാത്രമാണ്. അസാധാരണമായി ഇതിലുള്ളത് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് ചെയ്യുന്ന എല്ലാകാര്യങ്ങള്‍ക്കും അസാധാരണ ഫലം ലഭിക്കുമെന്നുള്ളതാണ്. ഞാന്‍ പ്രത്യേകിച്ചും രാഷ്ട്രീയനേതാക്കന്മാരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം, നാം ഓരോ അവസരത്തിലും ജനങ്ങളെ വിശ്വാസത്തില്‍ എടുത്തുകൊണ്ടുള്ള ഒരു വസ്തുതയെങ്കിലും പറയണം. ഇതിന്റെ ഫലം ഇങ്ങനെയൊക്കെയായിരിക്കുമെന്ന് നിങ്ങളാരും ചിന്തിച്ചിട്ടുണ്ടാവില്ല. നമുക്ക് ഈ വഴി തന്നെ സ്വീകരിക്കണം.
എനിയ്ക്ക് എപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ് മൂന്നും നാലും ഗ്രേഡുകള്‍ക്ക് അഭിമുഖം എന്തിനാണെന്ന്? പരീക്ഷ എഴുതി കഴിഞ്ഞ് ലഭിക്കുന്ന മാര്‍ക്കുകളില്‍ നമുക്ക് വിശ്വസിച്ചുകൂടേ? ചിലപ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട്. നമ്മുടെ റെയില്‍വേ റൂട്ടുകളില്‍ ടിക്കറ്റ് ചെക്കര്‍മാരെ ഒഴിവാക്കിയാലെന്തെന്ന്? നമുക്ക് നമ്മുടെ ജനങ്ങളെ വിശ്വാസത്തിലെടുക്കാം. ഇങ്ങനെയുള്ള ധാരാളം പരീക്ഷണങ്ങള്‍ നടത്താവുന്നതാണ്. ഒരു പ്രവശ്യം ജനങ്ങളെ പൂര്ണ്ണവിശ്വാസത്തിലെടുത്താല് ലഭിക്കുന്ന ഫലം തീര്‍ച്ചയായും അതിശയകരമായിരിക്കും. ഇതൊക്കെ എന്റെ മനസ്സില്‍ തോന്നുന്ന ചില കാര്യങ്ങള്‍ മാത്രമാണ്. ഇതിന് സര്‍ക്കാര്‍ നിയമങ്ങള്‍ ഉണ്ടാക്കുക സാധ്യമല്ലെങ്കിലും അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാക്കാം. ഈ സാഹചര്യങ്ങള്‍ ഏതെങ്കിലും ഭരണാധികാരികള്‍ ഉണ്ടാക്കേണ്ടവയല്ല. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ ഉണ്ടാക്കേണ്ടവയാണ്.
നല്ല വാര്‍ത്തകള്‍ക്ക് കാതോര്‍ക്കാം
രവികര്ക്കെ എന്ന മാന്യദേഹം എനിയ്ക്ക് എഴുതുകയുണ്ടായി, ഗുഡ് ന്യൂസ് എവരിഡേ, താങ്കളുടെ ഓഫീസര്‍മാരെക്കൊണ്ട് ഓരോ ദിവസവും ഒരു നല്ല സംഭവത്തിന്റെയെങ്കിലും പോസ്റ്റ് ഇടീക്കണമെന്ന് അദ്ദേഹം എഴുതുകയുണ്ടായി. എല്ലാ പത്രങ്ങളിലും ന്യൂസ് ചാനലുകളിലും ബ്രേക്കിംഗ് ന്യൂസ് ആയി വരുന്നത് ചീത്ത വാര്‍ത്തകള്‍ മാത്രമാണ്. 125 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്ത് നമുക്ക് ചുറ്റും നല്ല കാര്യങ്ങളൊന്നും സംഭവിക്കുന്നില്ലേ? ദയവായി ഈ സ്ഥിതിയില്‍ മാറ്റം വരുത്തണം. രവി തന്റെ ക്രോധം പ്രകടിപ്പിച്ചുകൊണ്ട് എഴുതുന്നു. എന്നാല്‍ അദ്ദേഹം ക്രോധം പ്രകടിപ്പിക്കുന്നത് എന്നോടല്ല, മറിച്ച്, നമ്മുടെ അവസ്ഥയോടായിരിക്കും. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുല്‍കലാം എല്ലായ്പ്പോഴും പറഞ്ഞിരുന്നു. പത്രങ്ങളുടെ ആദ്യപേജില്‍ പോസിറ്റീവ് ന്യൂസ് മാത്രം അച്ചടിക്കുക. അദ്ദേഹം ഈ കാര്യം പലകുറി ആവര്‍ത്തിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പത്രം എനിക്ക് കത്തയച്ചിരുന്നു. ഞായറാഴ്ചകളില്‍ ഞങ്ങളുടെ പത്രം ഒരു നെഗറ്റീവ് ന്യൂസും പ്രസിദ്ധീകരിക്കുകയില്ല. പോസിറ്റീവ് ന്യൂസ് മാത്രം പ്രസിദ്ധീകരിക്കാനാണ് തീരുമാനമെന്ന്.
സമീപദിവസങ്ങളില്‍ ഞാന്‍ കണ്ട ഒരു കാര്യം ചില ടിവി ചാനലുകളില്‍ പോസിറ്റീവ് ന്യൂസിനുള്ള സമയം പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നു എന്നതാണ്. പോസിറ്റീവ് ന്യൂസിനുള്ള അന്തരീക്ഷം ഒരുങ്ങിയിരിക്കുന്നുവെന്ന കാര്യം യാഥാര്‍ത്ഥ്യമായിരിക്കുന്നു. സത്യവും നന്മയുമുള്ള വാര്‍ത്തകള്‍ നമുക്ക് ലഭിക്കുവാന്‍ തുടങ്ങിയിരിക്കുന്നു എന്ന തോന്നല്‍ പലര്‍ക്കും ഉണ്ടായി തുടങ്ങി. ഒരു കാര്യം സത്യംതന്നെയാണ്. വലിയ വലിയ ആളുകള്‍ മഹത്വപൂര്‍ണമായ കാര്യങ്ങള്‍ നല്ലനല്ല വാക്കുകളില്‍ നല്ല രീതിയില്‍ പറയുമ്പോഴുണ്ടാകുന്നതിനേക്കാള് കൂടുതല്‍ സ്വാധീനം ഒരു നല്ല വാര്ത്തയ്ക്കുണ്ടായിരിക്കും. നല്ല വാര്‍ത്തകള്‍ നല്ല പ്രവൃത്തികള്‍ക്ക് പ്രചോദനമായി തീരാറുണ്ട്. നന്മയ്ക്ക് നാം കൂടുതല്‍ കൂടുതല്‍ ഇടംനല്‍കുമ്പോള്‍ തിന്മയുടെ ഇടം കുറയുമെന്നുള്ളത് സത്യംതന്നെയാണ്. ദീപം തെളിഞ്ഞാല്‍ അന്ധകാരം തീര്‍ച്ചയായും അകലും. സര്‍ക്കാര്‍ ചുമതലയില്‍ ‘ട്രാന്‍സ്ഫോമിംഗ് ഇന്ത്യ’ എന്ന വെബ്സൈറ്റ് തുടങ്ങിയിട്ടുള്ള വിവരം നിങ്ങള്ക്കുമറിയുമായിരിക്കും. ഇതില്‍ പോസിറ്റീവ് ന്യൂസ് മാത്രമേ നല്‍കുകയുള്ളൂ.
സര്‍ക്കാരിന്റെ മാത്രമല്ല, ജനങ്ങള്‍ നല്കുന്ന ശുഭവാര്‍ത്തകളും ഈ പോര്‍ട്ടലില്‍ നല്കി വരുന്നു. താങ്കളുടെ പക്കല്‍ ശുഭവാര്‍ത്തകള്‍ ഉണ്ടെങ്കില്‍ ഈ പോര്‍ട്ടലില്‍ അയയ്ക്കാവുന്നതാണ്. താങ്കളുടെ സംഭാവനകളും സ്വീകരിക്കപ്പെടും. പ്രിയപ്പെട്ട രവി നല്‍കിയിരിക്കുന്നത് നല്ലൊരു നിര്‍ദ്ദേശം തന്നെയാണ്. എന്നാല്‍, ദയവായി എന്നോട് കോപിയ്ക്കരുത്. നമുക്ക് എല്ലാവര്ക്കും ചേര്‍ന്ന് പോസിറ്റീവ് മാത്രം ചെയ്യാനും പറയാനും പോസിറ്റീവ് മാത്രം ലഭിക്കാനുമായി പ്രയത്നിക്കാം. നമ്മുടെ രാഷ്ട്രത്തിന്റെ ഒരു വിശേഷതയാണ് കുംഭമേള. കുംഭമേള വിനോദസഞ്ചാരത്തിന്റെയും ആകര്‍ഷണകേന്ദ്രമാകാവുന്നതാണ്. നദീതീരത്ത് കോടിക്കണക്കായുള്ള ജനങ്ങള്‍ ദിവസങ്ങളോളം വന്നുതങ്ങുന്നുവെന്ന വിവരം ലോകത്ത് കുറച്ചാളുകള്‍ക്ക് മാത്രം അറിയാവുന്ന കാര്യമാണ്. ശാന്തമനസ്ക്കരായി, ശാന്തിപൂര്‍ണമായ അന്തരീക്ഷത്തില്‍ ഈ മഹോത്സവം സമ്പൂര്‍ണമാകുന്നു. ഇവിടുത്തെ കാര്യങ്ങള്‍ സംഘടനാപരമായ ദൃഷ്ടിയിലും ഇവന്റ്മാനേജ്മെന്റിന്റെ ദൃഷ്ടിയിലും ജനപങ്കാളിത്തത്തിന്റെ ദൃഷ്ടിയിലും വളരെ ഉന്നത മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നവ തന്നെയാണ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വളരെയധികം ആളുകള്‍ സിംഹസ്ഥകുംഭചിത്രങ്ങള്‍ അപ്ലോഡ് ചെയ്തുവരുന്നുവെന്ന കാര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എനിയ്ക്ക് ഒരു ആഗ്രഹം തോന്നുന്നുണ്ട്, ഭാരത സര്‍ക്കാരിന്റെ വിനോദ സഞ്ചാരവകുപ്പും സംസ്ഥാന സര്‍ക്കാരിന്റെ വിനോദ സഞ്ചാരവകുപ്പും ഇതുമായി ബന്ധപ്പെട്ട് ഒരു ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കണമെന്ന്. അതുപോലെതന്നെ ഒന്നിനൊന്ന് മെച്ചപ്പെട്ട ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാനും ആവശ്യപ്പെടുക. കുംഭമേളവേദിയിലെ മുക്കിലും മൂലയിലും എന്തുമാത്രം വൈവിധ്യപൂര്‍ണമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാനുള്ള അന്തരീക്ഷം സംജാതമാകുന്നുവെന്നും ആളുകള്‍ക്ക് മനസ്സിലാകും.
തീര്‍ച്ചയായും ഇത് ചെയ്യാനുള്ള കാര്യം തന്നെയാണ്. നോക്കൂ, ഇക്കാര്യം സത്യമല്ലേ? ഇതിനിടയില്‍ ഞാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. ഞങ്ങള്‍ ശുചിത്വത്തിന് പ്രത്യേകം ഊന്നല്‍ നല്‍കിയിട്ടുണ്ട് അദ്ദേഹം പറയുകയുണ്ടായി. ശുചിത്വ മേളയില്‍ മാത്രമല്ല, ശുചിത്വസന്ദേശവുമായിട്ടായിരിക്കും മേളയില്‍ പങ്കെടുക്കുന്ന ഓരോ ആളും അവിടെ നിന്നും മടങ്ങുക. കുംഭമേള വാസ്തവത്തില്‍ ഒരു ആധ്യാത്മിക കാര്യമാണെങ്കിലും നമുക്ക് അതിനെ ഒരു സാമൂഹിക സാംസ്കാരിക സംരംഭം ആയിക്കൂടി മാറ്റാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. നല്ല നല്ല തീരുമാനങ്ങളും ശീലങ്ങളും സ്വീകരിച്ച് ഗ്രാമാന്തരങ്ങളില്‍വരെ അവ എത്തിക്കാനും കഴിയും. ജലത്തിനോടുള്ള ആഭിമുഖ്യം, ജലത്തോടുള്ള പ്രതിപത്തി, ജലസംഭരണത്തിനുള്ള താല്പര്യം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ഈ കുംഭമേളയിലൂടെ പ്രദാനം ചെയ്യാന്‍ കഴിയും. നാം അതൊക്കെ ചെയ്യുകതന്നെ വേണം.
നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും എന്റെ നന്ദി. എല്ലായ്പ്പോഴും എന്നപോലെ എന്റെയും നിങ്ങളുടെയും മനസ്സുകളിലുള്ള കാര്യങ്ങള്‍ തമ്മില്‍ അഭേദ്യബന്ധം സ്ഥാപിച്ചിരിക്കുന്നുവെന്നകാര്യം എനിയ്ക്ക് പ്രത്യേകം സന്തോഷം പ്രദാനം ചെയ്യുന്നു. ഒരിക്കല്‍കൂടി വളരെ വളരെ നന്ദി.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: