പാര്‍ട്ടി കോട്ട സംരക്ഷിക്കുന്നതിനുവേണ്ടി സിപിഎം നടത്തിയ കിരാതമായ അക്രമങ്ങളുടെ ഞെട്ടിക്കുന്ന കഥ പറയാനുണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ സ്വന്തം നാടായ പിണറായിക്ക്. ആശയം നഷ്ടപ്പെട്ടപ്പോള്‍ അണികളെ നിലനിര്‍ത്താന്‍ ആയുധവുമായി നാട്ടിലിറങ്ങിയ സിപിഎം സംഘങ്ങളുടെ അക്രമത്തിനിരയാവേണ്ടി വന്നവര്‍. പിണറായിയുടെ തട്ടകത്തില്‍ നിരാലംബരായ നിരവധി കുടുംബങ്ങളുണ്ട്. ചെങ്കൊടി താഴെവച്ച് ഭഗവപതാകക്ക് പിന്നില്‍ അണിനിരന്നതിന് സ്വന്തം കുടുംബവും ജീവിതവും നഷ്ടപ്പെട്ടുപോയര്‍.
1968 ലാണ് തലശ്ശേരി വാടിക്കല്‍ എന്ന സ്ഥലത്ത് ആര്‍എസ്എസ് പ്രര്ത്തകന് രാമകൃഷണനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെയാണ് പിണറായി വിജയന് എന്ന സിപിഎമ്മുകാരനെ പാര്‍ട്ടിക്കാര്‍ക്ക് സുപരിചിതനായത്. കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതകത്തില്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതില്‍ ആദ്യത്തേതാണ് വാടിക്കല്‍ രാമകൃഷ്ണന്റെ കൊല. എം.വി.രാഘവന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയത്. സിപിഎം പ്രവര്‍ത്തകര്‍ നിരന്നുനിന്ന് മൂത്രമൊഴിച്ചാല്‍ ജില്ലയിലെ ആര്‍എസ്എസുകാര്‍ ഒലിച്ചുപോകുമെന്ന് പരസ്യമായി പ്രസംഗിച്ച എംവിആറില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണ് പിണറായി ഉള്‍പ്പടെയുള്ള സിപിഎമ്മുകാര്‍ അക്രമത്തിനായി രംഗത്തിറങ്ങുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തിന് സാക്ഷ്യം വഹിച്ച പിണറായി പാറപ്രത്ത് മറ്റ് സംഘടനകളുടെ പ്രവര്‍ത്തനം നടക്കാതിരിക്കാന്‍ എന്തും ചെയ്യുമെന്ന പാര്‍ട്ടി നയം നടപ്പിലാക്കാന്‍ പിണറായി വിജയന് എപ്പോഴും മുന്‍പന്തിയിലുണ്ടായിരുന്നു. സിപിഎമ്മില്‍നിന്ന് ആര് പുറത്തുപോയാലും അവരെ മാനസികമായും ശാരീരികമായും അക്രമിച്ച് തകര്‍ക്കാന്‍ പ്രതിജ്ഞാബദ്ധരായി എന്നും പിണറായിയുടെ ഒരു സംഘം പിണിയാളുകളുണ്ടായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഎം ഒഴികെയുള്ള പാര്‍ട്ടികളെ നാമനിര്‍ദ്ദേശ പത്രികപോലും സമര്‍പ്പിക്കാന്‍ അനുവദിക്കാത്ത പഞ്ചായത്താണ് പിണറായി. പിണറായിയിലും പരിസര പ്രദേശങ്ങളിലുമായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ നിരവധി കൊലപാതകങ്ങളും അക്രമങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ വാടിക്കല്‍ രാമകൃഷ്ണന്റെ കേസില്‍ മാത്രമേ പിണറായി വിജയന് പ്രതിചേര്‍ക്കപ്പെട്ടുള്ളൂ.
പിണറായി വിജയന്റെ മൗനാനുവാദത്തോടെ പിണറായിയിലും പരിസരപ്രദേശങ്ങളിലും സ്വയംസേവകര്‍ക്കുനേരെ നടന്ന അക്രമങ്ങള്‍ നിരവധിയാണ്. വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തി പത്ത് വര്‍ഷങ്ങള്‍ക്കുശേഷമാണ് പാനുണ്ട ശാഖാ ശിക്ഷകായിരുന്ന പാനുണ്ട ചന്ദ്രനെ ശാഖയില്‍ കയറി സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്. വിദ്യാര്‍ത്ഥിയായിരുന്ന ചന്ദ്രന്റെ നേതൃത്വത്തില്‍ പാനുണ്ടയിലും പരിസര പ്രദേശങ്ങളിലും സംഘപ്രവര്‍ത്തനം സ്വാധീനമുറപ്പിക്കുന്നതില്‍ വിറളിപൂണ്ട സിപിഎം ഗുണ്ടകള്‍ ചന്ദ്രനെ ശാഖ നടക്കുന്നതിനിടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആര്‍എസ്എസ് ശാഖയില്‍ പോയാല്‍ ഇതായിരിക്കും ഗതിയെന്ന് ആക്രോശിച്ചുകൊണ്ടാണ് സിപിഎമ്മുകാര്‍ അവിടെനിന്ന് പോയതെന്ന് അന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. എന്നാല്‍ പാനുണ്ട പ്രദേശം ഇന്ന് ആര്‍എസ്എസിനും അനുബന്ധ പ്രസ്ഥാനങ്ങള്‍ക്കും നിര്‍ണ്ണായക സ്വാധീനമുള്ള പ്രദേശമാണ്.
2014 ആഗസ്റ്റ് ഇരുപത്തിയേഴിനാണ് ബിഎംഎസ് പ്രവര്ത്തകന് സുരേഷ് കുമാറിനെ സിപിഎം സംഘം വകവരുത്തിയത്. ഓട്ടോതൊഴിലാളിയായിരുന്ന സുരേഷിനെ അദ്ദേഹത്തിന്റെ വീട്ടിനടുത്തുവെച്ച് ബോംബെറിഞ്ഞശേഷം സിപിഎം സംഘം വെട്ടിക്കൊല്ലുകയായിരുന്നു. പൊട്ടന്‍പാറ പുരുഷുപീടികക്ക് സമീപത്തെ കൊപ്രമില്ലിന് മുന്നില്‍ വെച്ചാണ് സിപിഎം ക്രിമിനല്‍ സംഘം സുരേഷിനെ വെട്ടിയത്. ഇരുമ്പ് വടി, വടിവാള്‍ തുടങ്ങിയ ആയുധങ്ങളുപയോഗിച്ചാണ് അക്രമം നടത്തിയത്. ക്രൂരമായ അക്രമത്തില്‍ സുരേഷ് മരിച്ചെന്ന് കരുതി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അക്രമികള്‍ സ്ഥലം വിട്ടത്.
പിണറായിയിലും പരിസരപ്രദേശങ്ങളിലും ഓട്ടോ തൊഴിലാളികളെ സംഘടിപ്പിച്ച് ബിഎംഎസ്സിന്റെ പ്രവര്‍ത്തനം സജീവമാക്കിയതാണ് സിപിഎം സംഘത്തെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. 2007 മാര്‍ച്ചിലാണ് ആര്‍എസ്എസ് പ്രവര്ത്തകന് വെണ്ടുട്ടായിയിലെ പ്രേംജിത്തിന്റെ കൈപ്പത്തികള്‍ സിപിഎം സംഘം വെട്ടിമാറ്റിയത്. ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന പ്രേംജിത്തിനെ ജീപ്പില്‍ പിന്തുടര്ന്ന് പിണറായിയില്‍വച്ച് ഇടിച്ചുവീഴ്ത്തി കൈപ്പത്തികള്‍ വെട്ടിമാറ്റുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം അടുത്ത വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്ന്നെത്തിയ സംഘം മാരകായുധങ്ങളുമായി അക്രമിച്ചു.
ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ടി.കെ.രജീഷാണ് അക്രമത്തിന്റെ യഥാര്‍ത്ഥ ചിത്രം പോലീസിന് നല്‍കിയത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം താനും കൂത്തുപറമ്പിലെ നാരായണന് എന്ന പി.എം. മനോരാജും ചേര്‍ന്നാണ് അക്രമം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് രജീഷ് പോലീസിന് മൊഴി നല്‍കിയിരുന്നു. മനോരാജിന്റെ ചരിത്രമന്വേഷിച്ചാല്‍ സംഭവത്തില്‍ പിണറായി വിജയനുള്ള പങ്ക് വ്യക്തമാകും. പിണറായിയുടെ സന്തത സഹചാരിയും സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യുടെ അസ്സോസിയേറ്റ് എഡിറ്ററുമായ പി.എം. മനോജിന്റെ സഹോദരനാണ് നാരായണന് എന്ന മനോരാജ്. കൊലക്കേസ് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ മനോരാജിനെ പോലീസുകാര്‍ക്കുപോലും ഭയമാണ്. എന്നാല്‍ പ്രേംജിത്തിനെ അക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല.
കാപ്പുമ്മല്‍ സ്വദേശിയായ ഉദയനെ ബസ്സിനകത്തുവച്ചാണ് സിപിഎമ്മുകാര്‍ വെട്ടിയരിഞ്ഞത്. പിണറായിയില്‍ സംഘപ്രവര്‍ത്തനത്തില്‍ സജീവമായതിനാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പേ ബസ്സ് തൊഴിലാളിയായിരുന്ന റൈജേഷിനെ സിപിഎം സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. അറുത്ത് മാറ്റിയ കൈപ്പത്തി അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് പൂര്‍വ്വസ്ഥിതിയിലാക്കിയത്. സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ജീവച്ഛവമായിക്കഴിയുന്ന നിരവധിപേര്‍ പിണറായിയിലും പരിസര പ്രദേശങ്ങളിലുമുണ്ട്. പരസഹയമില്ലാതെ ഒന്ന് എഴുന്നേറ്റ് നില്ക്കാന് പോലും സാധിക്കാത്തവര്‍, കുടുംബം സംരക്ഷിക്കാന്‍ ജോലിക്ക്ുപോലും പോകാന്‍ സാധിക്കാത്തവര്‍. പാര്‍ട്ടി പരിപാടികളിലും പാര്‍ട്ടി പത്രത്തില്‍ കൂടിയും നിരന്തരമായി കുപ്രചാരണമഴിച്ച് വിട്ട് സാമൂഹ്യ ദ്രോഹികളെന്ന പരിവേഷം നല്കി അക്രമിക്കപ്പെട്ടവര്‍.
അക്രമ രാഷ്ട്രീയത്തിന് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നല്കുന്നതില് പിണറായി വിജയനേക്കാള്‍ മുന്നിലാണ് ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണന്.
(വേണമെങ്കില്‍ പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച മുന്‍ ആഭ്യന്തര മന്ത്രിയെ കുറിച്ച് നാളെ.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: