പണ്ട് നാഗന് എന്നൊരസുരനുണ്ടായിരുന്നു. വീരമഹേന്ദ്രപുരിയിലാണ് അവന് വസിച്ചിരുന്നത്. മഹാദുഷ്ടനായിരുന്ന അവന് സജ്ജനങ്ങളെ കണക്കില്ലാതെ ഉപദ്രവിച്ചുവന്നു. ബ്രഹ്മാവ് നാഗപാശം എന്നൊരു ഭൂതത്തെ സൃഷ്ടിച്ചിട്ട് നാഗനെ വധിക്കാനാവശ്യപ്പെട്ടു. നാഗപാശം വീരമഹേന്ദ്രപുരിയിലെത്തി ഉഗ്രമായൊരുഹുങ്കാരം മുഴക്കി. അതിന്റെ ശക്തിയില്‍ അസുരനാരിമാരുടെയെല്ലാം ഗര്‍ഭം അലസിപ്പോയി. അനേകം കുഞ്ഞുങ്ങളും അസുരന്മാരും ആ ഹുങ്കാരത്തില്‍ ഭയന്നുവീണു മരിച്ചു.
ആ സമയത്ത് നാഗാസുരന് വീരസേനന് എന്ന അസുരന്റെ നേതൃത്വത്തില്‍ ഒരു സേനയെ അയച്ചു. നാഗപാശം ഒറ്റയടിക്ക് എല്ലാത്തിനേയും ഭസ്മമാക്കി. ഒടുവില്‍ നാഗന് നേരിട്ട് നാഗപാശവുമായി യുദ്ധത്തിനെത്തി. അനേകം നാള് നീണ്ടുനിന്ന ഘോരയുദ്ധം നാഗാസുരന് തളര്‍ന്നുവെന്നു കണ്ടപ്പോള്‍ നാഗപാശം സന്ധിചെയ്യാന്‍ തയ്യാറായി. ഇനിമുതല്‍ സജ്ജനങ്ങളെ ഉപദ്രവിക്കില്ലെന്നും നല്ലവനായി ജീവിക്കാമെന്നും സത്യം ചെയ്യണം. എന്നാല്‍ നാഗനെ വധിക്കുകയില്ല. പക്ഷേ നാഗന് അതു സമ്മതമായില്ല. അവന് യുദ്ധം തുടര്‍ന്നു. ആ സമയത്ത് നാഗപാശം നാഗാസുരനെ വിഴുങ്ങിക്കളഞ്ഞു. എന്നിട്ട് ത്രിമൂര്‍ത്തികളുടെ അടുത്തെത്തി. ശിവന് അവനെ തന്റെ കണ്ഠാഭരണമാക്കി.
ഒരുനാള്‍ പതിന്നാലു ലോകവും ഒന്നുകാണണമെന്ന് നാഗഭൂതത്തിന് ആഗ്രഹമുണ്ടായി. ശിവനോട് അനുവാദം ചോദിച്ചു. ഒരു സ്ഥലമൊഴിച്ച് എവിടെവേണമെങ്കിലും പൊയ്ക്കോളൂ. ശാല്മലി ദ്വീപില്‍ മാത്രം പോകരുത് എന്നുപറഞ്ഞു. അതു സമ്മതിച്ച് നാഗഭൂതം ഉലകം ചുറ്റാനിറങ്ങി. എല്ലാസ്ഥലവും കണ്ടപ്പോള്‍ ശാല്മീലി ദ്വീപില്‍ എന്താണു വിശേഷമെന്നറിയണം. ശിവനറിയാതെ ഒന്നുപോയിട്ടുവരാമെന്നു നിശ്ചയിച്ച് അവിടെയെത്തി.
അവിടെ നാഗങ്ങള്‍ മാത്രമാണു വസിക്കുന്നത്. നാഗഭൂതം എത്തിയപ്പോള്‍ അവിടെയുള്ളവര്‍ കണ്ടതായി നടിച്ചില്ല. ആരും വണങ്ങിയതുമില്ല. കുപിതനായ നാഗപാശം എല്ലാ നാഗങ്ങളെയും വിഴുങ്ങിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. തങ്ങള്‍ക്കൊരു ശത്രുവുണ്ട്. ആ ശത്രുവിനെ പരാജയപ്പെടുത്തിയാല്‍ ഞങ്ങള്‍ അങ്ങയെ രാജാവായി അംഗീകരിക്കാം. ആരാണാ ശത്രു? നാഗപാശം ചോദിച്ചു. അതാ വരുന്നു ശത്രുവെന്ന് നാഗങ്ങള്‍ വിളിച്ചുപറഞ്ഞു. അതു വിഷ്ണുവാഹനമായ ഗരുഡനായിരുന്നു.
നാഗഭൂതം ഗരുഡനെ ആക്രമിച്ചു. രണ്ടുപേരും തമ്മിലുള്ള ഘോരയുദ്ധം ദിവസങ്ങളോളം നീണ്ടുനിന്നു. നാഗഭൂതം പരാജയപ്പെട്ട് ശിവനെ അഭയംപ്രാപിച്ചു. പിന്നാലെയെത്തിയ ഗരുഡന് താന്‍ പരാജയപ്പെടുത്തിയ ശത്രുവിനെ ഭക്ഷിക്കാന്‍ തരണം എന്നാവശ്യപ്പെട്ടു. ശിവന് ഒരു നിര്‍ദ്ദേശം വച്ചു. ബ്രഹ്മാവു സൃഷ്ടിച്ച നാഗപാശത്തെ ഗരുഡന് വധിക്കരുത്. പകരം ഗരുഡനു വേണ്ടപ്പെട്ടവരെ നാഗപാശം ബന്ധിച്ചാല്‍ അപ്പോള്‍ നാഗപാശത്തെ ഭക്ഷിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാം. ഗരുഡന് സമ്മതിച്ചു മടങ്ങിപ്പോയി.
മേഘനാഥന് പരശുരാമനെപ്പോലെ കുറെനാള്‍ കൈലാസത്തില്‍ താമസിച്ച് ശിവനില്‍നിന്നും ആയുധവിദ്യ അഭ്യസിച്ചിരുന്നു. സന്തുഷ്ടനായ ശിവന് എന്തുവരം വേണമെന്നുചോദിച്ചു. തനിക്കു നാഗാസ്ത്രം നല്‍കണമെന്നായിരുന്നു ചോദിച്ചത്. നാഗപാശം തന്നെ നാഗാസ്ത്രം. അങ്ങനെ അത് ശിവനില്‍നിന്നും ഇന്ദ്രജിത്തിനുകിട്ടി.അതു ശ്രീരാമ ലക്ഷ്മണന്മാരെ ബന്ധിച്ചതുകൊണ്ടാണ് ഗരുഡന് എത്തി അതിനെ നശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: