സത്വഗുണം ലഘുവായി പ്രകാശിക്കുന്നു. അത് സദാ നിര്‍മലവും സ്പഷ്ടവുമാണ്. പഞ്ചേന്ദ്രിയങ്ങള്‍ കലുഷരഹിതവും മനസ്സ് നിര്‍മ്മലവും ആയിരിക്കുമ്പോള്‍ വിഷയാഭിമുഖ്യം തീരെ കുറവായിരിക്കും. എന്നാല്‍ തടിച്ച ദേഹം, സദാ കോട്ടുവായിടുന്ന സ്വഭാവം, ആലസ്യം എന്നിവ രജോഗുണലക്ഷണങ്ങളാണ്. അങ്ങിനെയുള്ളയാള്‍ എവിടെയാണ് പോരിനു പോകേണ്ടതെന്ന് എപ്പോഴും തേടി നടക്കുന്നു. മറ്റുള്ളവരുമായി തര്‍ക്കിക്കാന്‍ അവനു നല്ല താല്‍പ്പര്യമായിരിക്കും. ഇന്ദ്രിയങ്ങളെ ഇരുട്ട് മൂടുമ്പോള്‍ മനസ്സ് ചഞ്ചലമാകുന്നു. ദേഹം തടിച്ച് ഉറക്കമില്ലായ്മപോലുള്ള തമോ ലക്ഷണങ്ങള്‍ കാണാവുന്നു.’
തമ്മില്‍ ശത്രുതാഭാവമുള്ള ഭിന്നസ്വഭാവഗുണങ്ങള്‍ എങ്ങിനെയാണ് ഒത്തൊരുമിച്ച് കാര്യങ്ങള്‍ നടത്തുന്നതെന്ന് നാരദന് ചോദിച്ചപ്പോള്‍ ബ്രഹ്മാവ് ഇങ്ങനെ തുടര്‍ന്നു: ‘മകനേ, ഗുണങ്ങള്‍ക്ക് ദീപത്തിന്റെ സ്വഭാവമാണ്. വിളക്കിലെ തിരി, എണ്ണ തീ എന്നിവ ഭിന്നങ്ങളാണ്. എന്നാല്‍ അവ ചേര്‍ന്ന് ദീപമുണ്ടാക്കി വെളിച്ചമേകുന്നു. എണ്ണയ്ക്ക് തീയിനോട് വൈരം; എണ്ണയുടെ വൈരിയാണ് തിരി; തിരിയുടെ ശത്രുവാണ് അഗ്നി. ഇങ്ങനെ പരസ്പരം ശത്രുതയിലാണ് മൂന്നുമെങ്കിലും അവ ഒന്നിച്ചു നിന്ന് വസ്തുക്കളെ പ്രകാശിപ്പിക്കുന്നു.’
വ്യാസന് തുടര്‍ന്നു: ബ്രഹ്മാവ് ത്രിഗുണങ്ങളെ ഇങ്ങനെ വിശദമാക്കിയതിനെപ്പറ്റി പറഞ്ഞ ശേഷം നാരദന് എന്നോടു പറഞ്ഞു: ‘ഹേ, സത്യവതീ സുത, വിശ്വത്തിനു കാരണമായി നില്‍ക്കുന്നത് ത്രിഗുണങ്ങളാണ് എന്ന് ഞാന്‍ കേട്ടിരിക്കുന്നു. കാര്യഭേദത്താല്‍ സഗുണയായും നിര്‍ഗുണയായും വര്‍ത്തിക്കുന്ന സമാരാദ്ധ്യയായ ദേവി എങ്ങും നിറഞ്ഞു വിളങ്ങുന്നു. അവ്യയനും നിരീഹനും, പരമപുരുഷനുമായ ആത്മാവ് അകര്‍ത്താവാണ്. സ്വതന്ത്രമായ കര്‍മ്മശേഷി ദേവിക്കല്ലാതെ പരമപുരുഷനുപോലുമില്ല.
ആ മഹാമായയുടെ സൃഷ്ടികളാണ് സത്തും അസത്തുമായി പരിലസിക്കുന്നത്. സൂര്യചന്ദ്രന്മാരും ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും ആശ്വനീ ദേവകളും വസുക്കളും കുബേരന്, വരുണന്, അഗ്നി, വായു, സ്കന്ദന്, ഗണപതി, എന്നുവേണ്ട സകല ദേവതകളും ശക്തിയാര്‍ജ്ജിക്കുന്നത് ‘ശക്തി’ കൂടെയുള്ളതുകൊണ്ട് മാത്രമാണ്. ശക്തി കൂടെയില്ലെങ്കില്‍ അവര്‍ക്ക് സ്വകര്‍മ്മങ്ങള്‍ പോലും ചെയ്യാനാവില്ല.
ജഗത്തിന്റെ പരമേശ്വരിയായ അമ്മയെ സദാ ആരാധിക്കുക. മഹാലക്ഷ്മി, മഹാവാണി, മഹാകാളി എന്നിങ്ങനെയുള്ള ഭാവങ്ങളുള്ള ആ ജഗജ്ജനി സര്‍വ്വഭൂതങ്ങള്‍ക്കും ഈശ്വരിയാണ്. സര്‍വ്വാഭീഷ്ടപ്രദായിനിയാണ്. അസ്പഷ്ടമായെങ്കിലും അവിടുത്തെ നാമം ജപിക്കുന്ന മാത്രയില്‍ അഭീഷ്ടങ്ങളെ നടപ്പിലാക്കാന്‍ സദാ സന്നദ്ധയാണ് അമ്മ. മുമുക്ഷുക്കളായ മഹാമുനിമാര്‍ക്ക് അമ്മയുടെ ഈ പ്രാഭവം പ്രത്യക്ഷമാണ്.
വനത്തില്‍ ക്രൂരമൃഗങ്ങളെക്കണ്ട് ‘ഐ, ഐ’, എന്ന് അക്ഷരശുദ്ധിയില്ലാതെ കരഞ്ഞു വിളിച്ചാല്‍പ്പോലും അഭയം നല്കാന് അമ്മ സദാ തയ്യാറാണ്. സത്യവ്രതന്റെ കഥ ഇതിനു ദൃഷ്ടാന്തമാണല്ലോ. സത്യവ്രതന് വിദ്യാഭ്യാസമില്ലാത്ത ഒരു ബ്രാഹ്മണനായിരുന്നു. ബീജബിന്ദുവില്ലാത്ത ‘ഐ’ എന്ന ശബ്ദം അയാള്‍ യാദൃശ്ചികമായി കേട്ടത് ഒരു പന്നിയുടെ മുഖത്തുനിന്നാണ്. അതയാള്‍ സ്വയം ഉച്ചരിച്ചുജപിച്ച് വലിയൊരു വിദ്വാനായി മാറിയത്രേ. ‘ഐ’ങ്കാരം ഉച്ചരിച്ചതില്‍ സംപ്രീതയായ ദേവി ആ മൂഢനെ മഹാകവിയാക്കി മാറ്റി. അങ്ങനെയുള്ള ദേവിയുടെ മഹിമ ഞാനെങ്ങനെ വര്‍ണ്ണിക്കും?
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: