കോടീശ്വരനായ ഒരു വ്യവസായി ഒരു ദിവസം ഒരുമഹാ ക്ഷേത്രത്തില്‍ എത്തി. വലിയ ഒരു തുക ക്ഷേത്രത്തിലേക്ക് അയാള്‍ ദാനം ചെയ്തു. അതുകൊണ്ടൊന്നും അയാള്‍ തൃപ്തനായില്ല. അതുപോരാ എന്നുകരുതി അപ്പോള്‍ അവിടെ കൂടിനിന്നവരോട് തന്റെ ദാനത്തെക്കുറിച്ചു വലിയവായില്‍
പ്രസംഗിച്ചുകൊണ്ടിരുന്നു. മഹാനായ ഒരു പണ്ഡിതനാണ് ആ ക്ഷേത്രത്തിലെ പൂജാരി. അദ്ദേഹത്തെകണ്ടതും അയാളുടെ വാക്കുകള്‍ ഇരട്ടിയായി: ‘മഹാത്മന് നോക്കൂ, ഞാന്‍ ഒരുകോടീശ്വരനാണ്. അതുകൊണ്ടുമാത്രമാണ് ഇത്രയും വലിയ തുക ദാനം ചെയ്യാന്‍ എനിക്കു സാധിച്ചത്. സാധാരണ പണക്കാര്‍ക്ക് ഇത്രയും വലിയ തുക ക്ഷേത്രത്തിനു നല്കാന് സാധിക്കില്ല.’
ഒരു പുഞ്ചിരിയോടെ പൂജാരി ഈ ആത്മപ്രശംസ കേട്ടുനിന്നു. പക്ഷേ, കോടീശ്വരന് ആത്മപ്രശംസ നിര്‍ത്തിയില്ല.
അവിടെ കൂടിനിന്നവര്‍ക്ക് ഇദ്ദേഹത്തിന്റെ വാക്കുകള്‍ അരോചകമായി. അപ്പോള്‍ പൂജാരി പറഞ്ഞു: ‘അങ്ങയുടെ ദാനം മഹത്തരമാണ്. ഈ ദാനംകൊണ്ട് അങ്ങ് എന്താണ് പ്രതീക്ഷിക്കുന്നത്? ഞങ്ങളെല്ലാം നന്ദി പറയണം എന്നാണോ?’ കോടീശ്വരന് വിട്ടില്ല: ‘അതെ, എല്ലാവരുടെയും നന്ദി ഞാന്‍ പ്രതീക്ഷിക്കുന്നു.’ഉടന്‍ പുഞ്ചിരിയോടെ പൂജാരി പറഞ്ഞു: ‘എങ്കില്‍ അങ്ങയുടെ ധനം തിരിച്ച് എടുത്തുകൊള്ളുക.
ഈ പണം അങ്ങ് ഭഗവാന് ദാനം ചെയ്തതാണ്. അങ്ങയുടെ ദാനം സ്വീകരിക്കുന്ന ഭഗവാനോടാണ് അങ്ങ് നന്ദി പറയേണ്ടത്. ഈശ്വരന് അങ്ങേയ്ക്ക് നല്കിയ സമ്പത്തില്‍ കുറച്ചെങ്കിലും അവിടത്തേക്ക് തിരിച്ചുനല്‍കാന്‍ സാധിക്കുന്നതില്‍ ഭഗവാന് നന്ദി പറയണം. ഭഗവാനെ സേവിക്കാന്‍ കിട്ടിയ അവസരത്തിന് നന്ദി പറയാന്‍ സാധിക്കില്ലെങ്കില്‍ അങ്ങയുടെ ദാനം ഭഗവാന് സ്വീകരിക്കില്ല.’ പൂജാരിയുടെ വാക്കുകള്‍ കോടീശ്വരന്റെ കണ്ണു തുറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: