അഹമ്മദാബാദ്: ഗുജറാത്തില്‍ സാമ്പത്തിക പിന്നാക്ക വിഭാഗത്തിന് 10 ശതമാനം സംവരണം പ്രഖ്യാപിച്ചു. പിന്നാക്ക സമുദായസംവരണ വ്യവസ്ഥയില്‍ ഒരു മാറ്റവും വരുത്താതെയാണ് ഈ നിര്‍ണ്ണായക തീരുമാനം. പട്ടേല്‍ സമുദായാംഗങ്ങള്ക്കുള്പ്പെടെ പൊതു വിഭാഗത്തില്‍ ഈ സാമ്പത്തിക സംവരണാനുകൂല്യം ലഭിക്കും. വിദ്യാഭ്യാസം, തൊഴില്‍ മേഖലകളിലാണ് സാമ്പത്തിക സംവരണം.
ഗുജറാത്ത് സംസ്ഥാന രൂപീകരണ ദിനമായ മെയ് ഒന്നിന് ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങും. ആറു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി വിജയ് രൂപാനി അറിയിച്ചു. കഴിഞ്ഞ ദിവസം ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലും രൂപാനിയും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് തീരുമാനം.
സംവരണത്തോത് 50 ശതമാനം മറികടക്കരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഈ തീരുമാനം. അതുകൊണ്ടുതന്നെ നിയമ തടസങ്ങള്‍ ഉയര്‍ന്നേക്കാം. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയോടെയും ഗൗരവത്തോടെയുമാണ് തീരുമാനമെടുത്ത്. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ പാര്‍ട്ടി അദ്ധ്യക്ഷന്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യം പാര്‍ട്ടി തീരുമാനിച്ചതും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതും, രൂപാനി പറഞ്ഞു.
നിലവിലെ എല്ലാ സംവരണങ്ങളും മാറ്റമില്ലാതെ തുടരുന്നതിനു പുറമേയാണ് സാമ്പത്തിക സംവരണം. ഈ വിദ്യാഭ്യാസ വര്‍ഷം മുതല്‍ നിയമം നടപ്പില്‍വരും. പ്രതിവര്‍ഷം ആറുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് ആനുകൂല്യം ലഭിയ്ക്കും.
ഇതിനു പുറമേ, ഈ പത്തുശതമാനം സംവരണാനുകൂല്യങ്ങള്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായമായ മുഖ്യമന്ത്രി യുവ ആവലംബന് യോജന പ്രകാരം ഫീസില്‍ സബ്സിഡി കിട്ടും.
ഈ ആനുകൂല്യം നേരത്തേ നല്‍കാവുന്നതായിരുന്നുവെന്നും കോണ്‍ഗ്രസ് ഇക്കാലമത്രയും ഇതു നടപ്പാക്കാന്‍ തടസം നില്‍ക്കുകയായിരുന്നുവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ രൂപാനി പറഞ്ഞു. ഈ 10 ശതമാനം സംവരണം കോണ്‍ഗ്രസ് സംസ്ഥാനങ്ങളിലും നടപ്പാക്കാന്‍ ബിജെപി ആവശ്യപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം ബിജെപി നടപ്പാക്കിയ 10 ശതമാനം സാമ്പത്തിക സംവരണം അപര്യാപ്തമാണെന്നും കോണ്‍ഗ്രസ് 20 ശതമാനം ആവശ്യപ്പെടുന്നെന്ന് പാര്‍ട്ടി നേതാവ് ശങ്കര്‍ സിങ് വഗേല പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: