തിരുവനന്തപുരം: കോടതികളെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കി മാറ്റരുതെന്നു തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. ഇന്ദിര. ഉമ്മന്‍ ചാണ്ടിക്കെതിരെ വി.എസ്.അച്യുതാനന്ദന് ധര്‍മ്മടത്ത് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി നല്കിയ മാനനഷ്ടകേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
ഉമ്മന്‍ചാണ്ടിക്കെതിരെ കേസുകള്‍ നിലവിലില്ലെന്നും വ്യക്തിപരമായി തേജോവധം ചെയ്യാനാണു പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. തുടര്‍ച്ചയായി നടത്തുന്ന അസത്യ പ്രചാരണം അവസാനിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടു. കേസില്‍ എതിര് സത്യവാങ്മൂലം നല്കാന് വി.എസ്. അച്യുതാനന്ദനു കോടതി കൂടുതല്‍ സമയം അനുവദിച്ചതിനെ ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന് എതിര്‍ത്തപ്പോഴായിരുന്നു കോടതികളെ രാഷ്ട്രീയ വേദിയാക്കരുതെന്ന ജഡ്ജിയുടെ പരാമര്‍ശം.
മുഖ്യമന്ത്രി 36 കേസ്സിലും മറ്റ് മന്ത്രിമാര്‍ 136 കേസുകളിലും പ്രതികളാണെന്നാണ് വിഎസ് ധര്‍മ്മടത്ത് പ്രസംഗിച്ചത്. ധര്‍മ്മടം പ്രസംഗത്തിന്റെ സിഡിയും കോടതിയില്‍ ഹാജരാക്കി. ആരോപണം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ആരോപണങ്ങളില്‍ വിഎസ് ഉറച്ചു നിന്നു. വിഎസ് നടത്തിയ പ്രസംഗം അടിസ്ഥാനരഹിതവും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്നു ചൂണ്ടിക്കാട്ടി ഒരു ലക്ഷം രൂപ മാനനഷ്ടം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കേസ് ഫയല്‍ ചെയ്തത്.
ലോകായുക്തയുടെ വെബ്സൈറ്റില്‍ തന്നെ ഉമ്മന്‍ചാണ്ടിക്കെതിരെ 12 കേസുകളുണ്ടെന്ന് വ്യക്തമാണെന്ന് വിഎസിന്റെ അഭിഭാഷകന് പറഞ്ഞു. മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീം കോടതി വരെയുള്ള കേസുകളുടെ വിശദാംശങ്ങള്‍ നല്കാന് സമയം വേണമെന്നും വിഎസിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. വിഎസിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: