ആലക്കോട്(കണ്ണൂര്‍): സൂര്യാതപമേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. തടിക്കടവിലെ വലിയകരോട്ട് ജോസഫ് (ജോയി-65) ആണ് മരിച്ചത്. തെങ്ങ്കയറ്റ തൊഴിലാളിയായ ജോയി മണാട്ടിയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ സൂര്യാതപമേറ്റ് വീടിന് സമീപത്തെ വെളിമ്പ്രദേശത്ത് വീണ് കിടക്കുകയായിരുന്നു. തുടര്‍ന്ന് ഒരുമണിയോടെയാണ് ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ ജോയിയെ നാട്ടുകാര്‍ കണ്ടെത്തിയത്.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. ആലക്കോട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ ഡോളി. മക്കള്‍: ബിനോയി, ബോബി, സോണിയ. മരുമകന്: ഷാജി പൂത്തേട്ട്കളത്തില് (പാത്തന്‍പാറ). സംസ്കാരം പിന്നീട് തടിക്കടവ് സെന്റ് ജോര്‍ജ് പള്ളി സിമിത്തേരിയില്‍.
ഇതിനിടെ കൊച്ചി തുറമുഖത്തെ പ്രധാന റോഡില്‍ സ്കൂട്ടറില്‍ സഞ്ചരിക്കവെ ആക്രി വ്യാപാരിക്ക് സൂര്യാതപമേറ്റു. മട്ടാഞ്ചേരി കൊച്ചങ്ങാടി തുണ്ടിപറമ്പില്‍ പി.എ.റഷീദി (55)നാണ് ദേഹത്ത് പൊള്ളലേറ്റത്. ഇന്നലെ 11.30 നാണ് സംഭവം. തലയ്ക്കും മുഖത്തും ഇരുകൈകളിലും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ സമയത്ത് ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടതായും തലചുറ്റിയതായും പറയുന്നു. ഉടനെ സമീപത്തെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.
മട്ടാഞ്ചേരി ബസാറിലെ കയറ്റിറക്കു ജോലിക്കിടെ തൊഴിലാളിക്ക് സൂര്യാതപമേറ്റു. പള്ളുരുത്തി പെരുമ്പടപ്പ് കൊവേന്ത പൈ റോഡില്‍ എം.റഷീദി (52) നാണ് പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് സംഭവം. ഇരു കൈകള്‍ക്കും പൊള്ളലേറ്റ ഇയാളെ കരുവേലിപ്പടി മഹാരാജാസ് ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സൂര്യാതപമേറ്റ് വൃദ്ധന് മരിച്ചതിനെത്തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്കി. സൂര്യാഘാതമേല്‍ക്കുന്നവര്‍ക്ക് തലച്ചോറില്‍ രക്തപ്രവാഹം നിലക്കുകയും മരണം സംഭവിക്കുകയും ചെയ്യുമെന്നും അതിനാല്‍ കടുത്ത വെയില് ഏല്ക്കാതെ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സൂര്യാതപം മരണത്തിന് കാരണമാകും. സൂര്യാതപം ഏല്‍ക്കുന്നവരുടെ ശരീരത്തില്‍ പൊള്ളലും ചൊറിച്ചിലും അനുഭവപ്പെടും. കടുത്ത ചൂടില്‍ തുടര്‍ച്ചയായി വെള്ളം കുടിക്കുന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗ്ഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: