തിരുവനന്തപുരം: ദേശീയ ജനാധിപത്യ സഖ്യത്തെ ഒഴിവാക്കി കേരളത്തില്‍ ഇനി ആര്‍ക്കും ഭരിക്കാന്‍ സാധ്യമല്ലെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ. ഒന്നുകില്‍ കേരളം എന്‍ഡിഎ ഭരിക്കും. അല്ലെങ്കില്‍ ഭരിക്കുന്നവര്‍ക്ക് എന്‍ഡിഎയുടെ സഹായം തേടേണ്ടി വരും. എന്തായാലും ചതുരംഗക്കളിയിലെ കറുപ്പ്, വെളുപ്പ് കരുക്കള്‍ വച്ചുള്ളതുപോലെ കേരളത്തിലെ ഇടതു വലത് മുന്നണി ഭരണം ഇതോടെ അവസാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റും കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാഘടകവും സംയുക്തമായി സംഘടിപ്പിച്ച വോട്ടുകാര്യം എന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളില്‍ സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ എതിര്‍ചേരികളില്‍ നിന്ന് മത്സരിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഈ കള്ളക്കളി തിരിച്ചറിഞ്ഞ കേരളീയര്‍ മൂന്നാം മുന്നണിയായ എന്‍ഡിഎക്ക് വോട്ടു ചെയ്യും. വികസനം, സമാധാനം, പുരോഗതി എന്നിവയാണ് എന്‍ഡിഎ മുന്നോട്ടുവയ്ക്കുന്നത്. നെഹ്റു കുടുംബം നേതൃത്വം നല്കുന്ന കോണ്‍ഗ്രസിന് ഇന്ന് ലോക്സഭയില്‍ പ്രതിപക്ഷ സ്ഥാനം പോലുമില്ല. രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്ന് കോണ്‍ഗ്രസ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ദേശീയ കാഴ്ചപ്പാടോ വികസന അജണ്ടയോ ഇല്ലാത്ത എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്ക് യുവതലമുറയുടെ മുന്നില്‍ വയ്ക്കാന്‍ ഒന്നുമില്ല. കേരളത്തിലെ യുവതലമുറ തൊഴില്‍ തേടി കുടിയേറേണ്ടവരല്ല. ഇവിടെ തന്നെ തൊഴില്‍ ചെയ്ത് ജീവിക്കേണ്ടവരാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി അതിന് വഴിയൊരുക്കും. ദേശാഭിമാനം, അഴിമതിരഹിത ഭരണം, വികസനം, ജനങ്ങളോട് ഉത്തരവാദിത്വം പുലര്‍ത്തുക എന്നീ കാര്യങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്ത എയിംസിന് കേരളത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
താന്‍ റെയില്‍വെ മന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന്റെ റെയില്‍വെ വികസനം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ ഇവിടെ നിന്നുള്ള എംപിമാരാരും ഒരക്ഷരം പോലും ഉരിയാടിയില്ല. പുതിയ പദ്ധതികള്‍ ഒന്നും തന്നെ ആവശ്യപ്പെട്ടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കണ്ണൂര്‍ വിമാനത്താവളം പണി പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്തി. കൊച്ചി മെട്രോ ഇപ്പോഴും തൂണുകളില്‍ തന്നെയാണ്. ദക്ഷിണേഷ്യയിലെ മികച്ച പോര്‍ട്ടായി മാറാന്‍ സാധ്യതയുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണത്തിനായി 20 വര്‍ഷം ഇരുമുന്നണികളും ഒന്നും ചെയ്തില്ല. വരള്‍ച്ച പടിവാതില്‍ക്കലെത്തിയപ്പോഴാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതുന്നത്.
ഇത്രയൊക്കെ വികസനവിരുദ്ധരായവരെ തൂത്തെറിയാന്‍ കേരളജനതയ്ക്ക് മികച്ച അവസരം ലഭിച്ചിരിക്കുകയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടില്ല. നിയമത്തിന്റെയും ചട്ടത്തിന്റെയും പരിധിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ചെയ്യാവുന്നതൊക്കെ ചെയ്യും. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണമെങ്കില്‍ മുഖ്യമന്ത്രി ഹൈക്കോടതി ജഡ്ജിയുടെ ശുപാര്‍ശയോടെ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കണം. ഇതു രണ്ടും ലഭിച്ചാല്‍ ഉടന്‍ തന്നെ ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സി. റഹിം സ്വാഗതവും സെക്രട്ടറി ബി.എസ്. പ്രസന്നന് നന്ദിയും പറഞ്ഞു. ട്രഷറര്‍ പി. ശ്രീകുമാര്‍ മന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ബിജെപി വക്താവ് അഡ്വ ജെ.ആര്. പദ്മകുമാര്‍ പങ്കെടുത്തു. ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രചാരണാര്‍ത്ഥം തയ്യാറാക്കിയ സിഡി അനന്തപുരിയുടെ രാജയോഗം മന്ത്രി പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: