പത്തനംതിട്ട: ഇടതുവലതു മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കേരളത്തെ തകര്‍ത്തെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍. ആറന്മുള നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മഹിളാമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹിളാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.
ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഇടതുവലതുമുന്നണികള് ചര്‍ച്ചചെയ്യുന്നതേയില്ല. സാങ്കല്പികമായ പ്രശ്നങ്ങള്‍ ഉണ്ടാക്കി അത് ചര്‍ച്ച ചെയ്യിക്കുകയാണ് ഇരുമുന്നണികളും. ഇക്കാലമത്രയും കൊണ്ട് കേരളത്തിന് എന്തൊക്കെ നേടാമായിരുന്നു എന്നത് ചര്‍ച്ച ചെയ്യിക്കാതിരിക്കുകയാണ് ഇവരുടെ ലക്ഷ്യം. തങ്ങള്‍ ഉള്‍പ്പെടുന്ന കക്ഷി വളരണം എന്നുപോലും കരുതാതെ അവരവരുടെ കുക്ഷി വളരണമെന്നു മാത്രം കരുതുന്നവരാണ് കേരളം ഭരിക്കുന്നവര്‍. പരസ്പരം സഹായിക്കുന്ന സഹകരണമുന്നണിയായി എല്‍ഡിഎഫും യുഡിഎഫും മാറി.
അഞ്ചുവര്‍ഷം വീതം മാറിമാറി ഭരിക്കാന്‍ ഇരുവരും ധാരണയിലാണ്. സമരസംഘടനയെന്ന് അറിയപ്പെടുന്ന സിപിഎമ്മിന് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ഒരു സമരം പോലും വിജയിപ്പിക്കാനായില്ല. ഞാണിന്മേല് കളി നടത്തുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ എല്‍ഡിഎഫ് ഭരിപ്പിക്കുകയായിരുന്നു. ഇരുവരുടേയും ഈ ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് കേരളത്തെ തകര്‍ത്തത്.
ഇന്ന് മതേതരത്വം വളര്‍ത്താനല്ല മതങ്ങളെ തമ്മില്‍ തല്ലിക്കലാണ് ഇരുമുന്നണികളുടേയും മതേതരത്വം. എന്തിനും ഏതിനും മതത്തിന്റെ പേരില്‍ കണക്കെടുപ്പ് നടക്കുന്നു. മരണം പോലും മതാടിസ്ഥാനത്തില്‍ പ്രചരിപ്പിക്കപ്പെടുന്നു. ഇരുമുന്നണികളും മതേതരത്വത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ മതകലഹത്തിലേക്കാണ് നയിക്കുന്നത്. നാളെ എന്ത് എന്ന ആശങ്ക ഇവിടുത്തെ സ്ത്രീ സമൂഹത്തിനുണ്ട്. ഈ ആശങ്കയ്ക്ക് പരിഹാരം കാണാനാണ് ശ്രമിക്കേണ്ടതെന്നും അതിനുള്ള അവസരമാണിപ്പോള്‍ മുന്നിലുള്ളതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
മഹിളാമോര്‍ച്ച ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് ജയാ ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് അശോകന് കുളനട, സ്ഥാനാര്‍ത്ഥി എം.ടി.രമേശ്, ബിജെപി ജില്ലാസെക്രട്ടറിമാരായ ബിന്ദുപ്രസാദ്, ശോഭന അച്ച്യുതന്‍, എസ്എന്‍ഡിപി മഹിളാസംഘം ജില്ലാട്രഷറര്‍ ലോലമ്മ ടീച്ചര്‍, മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സുശീലടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: