കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. മൂന്ന് ജില്ലകളിലെ 53 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കള്‍ ഇന്ന് ജനവിധി തേടുന്നുണ്ട്.
ദക്ഷിണ കൊല്‍ക്കത്ത, ദക്ഷിണ 24 പര്‍ഗാന, ഹൂഗ്ലി എന്നീ മൂന്നു ജില്ലകളിലായി 43 വനിതകള്‍ ഉള്‍പ്പെടെ 349 പേരാണ് മത്സരിക്കുന്നത്. 14,500 പോളിങ്ങ് ബൂത്തുകളിലായി 1.2 കോടിയോളം പേര്‍ക്കാണ് വോട്ടവകാശമുള്ളത്. ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്നുമാണ് മമതാ ബാനര്‍ജി ജനവിധി തേടുന്നത്.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തിലെ ഇളമുറക്കാരനായ ചന്ദ്രകുമാര്‍ ബോസാണ് മമതയ്ക്കെതിരെ മത്സരിക്കുന്നത്. കോണ്‍ഗ്രസിനായി അന്തരിച്ച മുന്‍ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയരഞ്ജന് ദാസ്മുന്‍ഷിയുടെ ഭാര്യ ദീപാദാസ് മുന്‍ഷിയാണ് മത്സരിക്കുന്നത്.
രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുമണിവരെയാണ് വോട്ടെടുപ്പ്. കനത്ത സുരക്ഷയാണ് അഞ്ചാംഘട്ടത്തിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സംസ്ഥാന പോലീസ് സേനയിലെ 90,000 ഉദ്യോഗസ്ഥരെ വിന്യസിച്ചത് കൂടാതെ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാഞ്ജനയും തിരഞ്ഞെടുപ്പ് പാനൽ നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: